قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ ﴿٢٢﴾ وَلَا تَنفَعُ ٱلشَّفَٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ ﴿٢٣﴾
പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച് നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല. ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങികഴിയുമ്പോള്‍ അവര്‍ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണു പറഞ്ഞതെന്ന് അവര്‍ മറുപടി പറയും: സത്യമാണ് (അവന്‍ പറഞ്ഞത്) അവന്‍ ഉന്നതനും മഹാനുമാകുന്നു. (ഖുർആൻ:34/22-23)
{പറയുക പ്രവാചകരേ} ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത സൃഷ്ടികളെ അല്ലാഹുവിൽ പങ്കുചേർക്കുന്നവരോട് അവയുടെ നിസ്സഹായതയും അവയെ ആരാധിക്കുന്നതിലെ നിരർഥകതയും ബോധ്യപ്പെടുത്തിക്കൊണ്ട് പറയുക.
{അല്ലാഹുവിന് പുറമെ നിങ്ങൾ ജൽപിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങൾ പ്രാർഥിച്ചുനോക്കൂ} അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധ്യരെന്ന് അവകാശപ്പെടുന്നവരെ. അതായത്, അല്ലാഹുവിന്റെ പങ്കാളികളെന്ന് നിങ്ങൾ വാദിക്കുന്നവരെ വിളിക്കുക. അവരെ വിളിച്ചാൽ എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് നോക്കുക. കാരണം അവർ എല്ലാ കാര്യത്തിലും നിസ്സഹായരും നിങ്ങളുടെ പ്രാർഥനക്ക് ഉത്തരം നൽകാൻ കഴിയാത്തവരുമാണ്.
{ആകാശങ്ങളിലാവട്ടെ, ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല}സ്വതന്ത്രമായ നിലയ്‌ക്കോ അല്ലാഹുവുമായി പങ്കുചേർന്നോ യാതൊന്നും അവർ ഉടമപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ {അവർക്കില്ല} അവർ വാദിക്കുന്ന ആ ദൈവങ്ങൾക്ക്. {അവ രണ്ടിലും} ആകാശത്തിലും ഭൂമിയിലും. {യാതൊരു പങ്കുമില്ല}വലുതോ ചെറുതോ ആയ ഒരു പങ്കും അവർക്കില്ല. അധികാരമോ അധികാരത്തിൽ നിന്നുള്ള ചെറിയ വിഹിതമോ അവർക്കില്ല.
എന്നിരുന്നാലും അവർക്ക് പരമാധികാരിയുടെ സഹായികളോ ഉപദേശകന്മാരോ ആകാമെന്ന് മറ്റൊരു വാദമുണ്ട്. അതിനാൽ അവരെ വിളിക്കുന്നത് പ്രയോജനകരമാണെന്ന് അവർ കരുതുന്നു. കാരണം, പരമാധികാരിക്ക് അവരുടെ സഹായം ആവശ്യമുള്ളതിനാൽ അവരുമായി ബന്ധമുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവർക്ക് കഴിയുമെന്നാണ് വാദം.
എന്നാൽ അവർ സഹായികളോ ഉപദേശകരോ ആണെന്ന ഈ ആശയം അല്ലാഹു നിരാകരിക്കുന്നു. അല്ലാഹു പറയുന്നു: {അവനില്ല} കീഴടക്കുന്നവനും ഏകനുമായ അല്ലാഹുവിനില്ല. {അവരുടെ കൂട്ടത്തിൽനിന്ന്} ഈ ആരാധ്യരിൽനിന്ന്. {സഹായിയായി} അവർക്കാർക്കും പ്രപഞ്ചത്തിന്റെ കാര്യങ്ങളെ ഭരിക്കുന്നതിലും നിയന്ത്രിക്കുന്നതിലും അവനെ സഹായിക്കാനോ പിന്തുണക്കാനോ ഉപദേശിക്കാനോ ആവില്ല. അതിനാൽ ശുപാർശ എന്നൊരാശയമൊഴികെ മറ്റൊന്നും ഇനി അവശേഷിക്കുന്നില്ല.
എന്നാൽ അതിനെയും അല്ലാഹു നിഷേധിക്കുന്നു. {ആർക്കുവേണ്ടി അവൻ അനുമതി നൽകിയോ അവർക്കല്ലാതെ അവന്റെ അടുക്കൽ ശിപാർശ പ്രയോജനപ്പെടുകയില്ല} മനുഷ്യർ, മരങ്ങൾ, കല്ലുകൾ പോലുള്ളവയെ ദൈവത്തിൽ പങ്കാളികളാക്കിവെച്ച ബഹുദൈവാരാധകർ പറയുന്ന കാരണങ്ങളിൽ ഒന്നാണ് ശുപാർശക്കു വേണ്ടിയാണെന്നത്. ശിർക്കിന്റെ വേരറുക്കുന്ന നിലയ്ക്കുതന്നെ അല്ലാഹു ഈ വാദത്തെ ഖണ്ഡിക്കുകയാണിവിടെ. ഉപകാരം പ്രതീക്ഷിച്ചുകൊണ്ട് ബഹുദൈവാരാധനകർ അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നു. ഈ പ്രതീക്ഷയാണ് അവനിൽ ശിർക്കുണ്ടാക്കുന്നത്. അല്ലാഹു അല്ലാത്തവരെ അവർ വിളിച്ചു പ്രാർഥിക്കുന്നുവെങ്കിൽ; അവനല്ലാതെ ഉപകാരത്തെയും ഉപദ്രവത്തെയും ഉടമപ്പെടുത്തുന്ന മറ്റാരുമില്ല. ആ അല്ലാഹുവിനാകട്ടെ, സഹായികളും ഇല്ല. അവന്റെ സമ്മതം കൂടാതെ അവനോട് ശുപാർശ ചെയ്യാൻ ആർക്ക് കഴിയും? ഈ പ്രാർഥനയും ആരാധനയുമെല്ലാം മതപരമായും ബുദ്ധിപരമായും നിരർഥകം തന്നെ. സത്യത്തിൽ അല്ലാഹുവോട് പങ്കുചേർക്കുന്നവർക്ക് അവർ തേടുന്നതിന്റെ വിപരീതഫലം ലഭിക്കും. കാരണം, അവർ തേടുന്നത് പ്രയോജനത്തിനാണ്. അത് നിരർഥകമാണെന്ന് അല്ലാഹു പറയുന്നു. മറ്റു ചില വചനങ്ങളിൽ ബഹുദൈവാരാധകർക്ക് വരുന്ന ബുദ്ധിമുട്ടുകളും അല്ലാഹു പറയുന്നുണ്ട്.
ثُمَّ يَوْمَ ٱلْقِيَٰمَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ
പിന്നെ അന്ത്യനാളിൽ ചിലർ ചിലരെ നിഷേധിക്കുകയും ചിലർ ചിലരെ ശപിക്കുകയും ചെയ്യുന്നതാണ്. നിങ്ങളുടെ സങ്കേതം നരകമായിരിക്കുകയും ചെയ്യും. (ഖുർആൻ:29/25)
وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَٰفِرِينَ
മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദർഭത്തിൽ അവർ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവർ അവരെ ആരാധിച്ചിരുന്നതിനെ അവർ നിഷേധിക്കുന്നവരായി തീരുകയും ചെയ്യും. (ഖുർആൻ:46/6)
സത്യത്തിൽ വിചിത്രമായ കാര്യം എന്തെന്നാൽ ബഹുദൈവാരാധകർ പ്രവാചകന്മാർ മനുഷ്യരാണെന്ന കാരണത്താലാണ് അവരെ അംഗീകരിക്കാൻ കഴിയാതെ അഹങ്കരിച്ചത്. എന്നാൽ, അവർ മരങ്ങളെയും കല്ലുകളെയും ആരാധിക്കുന്നതിൽ തൃപ്തിപ്പെടുകയും ചെയ്തു. എന്നാൽ പരമാധികാരിയും പരമകാരുണികനുമായ അല്ലാഹുവിനോട് ആത്മാർഥത പുലർത്താൻ അവർ അഹങ്കരിച്ചു. എന്നിട്ട് തന്റെ കടുത്ത ശത്രുവായ പിശാചിനെ അനുസരിക്കാനും തനിക്ക് ഉപകാരത്തെക്കാൾ ഉപദ്രവം വരുത്താൻ സാധ്യതയുള്ളതിനെ ആരാധിക്കാനും സന്നദ്ധനാകുന്നു!
{അങ്ങനെ അവരുടെ ഹൃദയങ്ങളിൽ നിന്ന് പരിഭ്രമം നീങ്ങിക്കഴിയുമ്പോൾ അവർ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞതെന്ന്. അവർ മറുപടി പറയും: സത്യമാണ്. അവൻ ഉന്നതനും മഹാനുമാകുന്നു} ഇവിടെ ‘അവർ’ എന്നു പറഞ്ഞത് ബഹുദൈവ വിശ്വാസികളെ കുറിച്ചാണ്. കാരണം, ആ പദത്തിൽ പരാമർശിച്ചത് അവരെയാണ്. ഭാഷാനിയമത്തിലും അതിനാണ് സാധ്യത. അപ്പോൾ അർഥം: ഉയിർത്തെഴുന്നേൽപ് നാളിൽ ബഹുദൈവവിശ്വാസികൾക്ക് ബോധം വരികയും അശ്രദ്ധയിൽ നിന്ന് ഉണരുകയും ചെയ്യുമ്പോൾ അവർ ഇഹലോകത്ത് എങ്ങനെയായിരുന്നുവെന്നും ദൂതന്മാർ കൊണ്ടുവന്ന സത്യത്തെ തള്ളിക്കളഞ്ഞതിനെക്കുറിച്ചും ചോദിക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ നിലകൊണ്ട ശിർക്കും അവിശ്വാസവുമെല്ലാം തെറ്റാണെന്ന് അവർ അംഗീകരിക്കും. അല്ലാഹുവും അവന്റെ ദൂതന്മാരും പറഞ്ഞതാണ് ശരിയെന്ന് അവർ സ്ഥിരീകരിക്കും. നേരത്തെ മറച്ചുവെച്ചതെല്ലാം അവർക്ക് വ്യക്തമാകും. അല്ലാഹുവിന്റെതാണ് സത്യം എന്ന് അറിയും. അവരുടെ തെറ്റുകൾ സമ്മതിക്കുകയും ചെയ്യും. {അവൻ ഉന്നതനും} അവന്റെ ദാത്ത് {സത്ത} സൃഷ്ടികൾക്കെല്ലാം മുകളിലാണ്. അവരെ അവൻ നിയന്ത്രിക്കുന്നു. ശ്രേഷ്ഠമായ കഴിവുകളും മഹത്തായ വിശേഷണങ്ങളുമുള്ളതിനാൽ അവൻ ഉന്നതനാണ്. {മഹാനുമാകുന്നു} അവന്റെ ദാത്തിലും ഗുണത്തിലും അവൻ ഉന്നതനാകയാൽ അവന്റെ നിയമങ്ങളും ഉന്നതംതന്നെ. എല്ലാവരും അവന് വഴിപ്പെടും; അഹങ്കാരിയായ ബഹുദൈവ വിശ്വാസികളുടെ മനസ്സുകൾപോലും. ഇതാണ് ശരിയായ അർഥം. സന്ദർഭത്തിൽനിന്ന് മനസ്സിലാകുന്നതും അതുതന്നെ.
അല്ലെങ്കിൽ ‘അവർ’ എന്ന സർവനാമം മലക്കുകളെ കുറിച്ചായിരിക്കാം. അതായത് അല്ലാഹു വഹ്‌യിലൂടെ സംസാരിച്ചപ്പോൾ മലക്കുകൾ അതു കേട്ട് ബോധരഹിതരായി അല്ലാഹുവിന് മുന്നിൽ സുജൂദിൽ വീണു. തുടർന്ന് ആദ്യം തലയുയർത്തിയത് ജിബ്‌രീലാണ്. ജീബ്‌രീലിനോട് അല്ലാഹു സംസാരിക്കുകയും വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് വെളിപ്പെടുത്തുകയും ചെയ്തു. ആ അബോധാവസ്ഥ മലക്കുകളുടെ ഹൃദയത്തിൽനിന്ന് നീങ്ങിയപ്പോൾ ഭയവും നീങ്ങി. പിന്നീട് അവർ അവരെ അബോധാവസ്ഥയിലാക്കിയ വാക്കെന്താണെന്ന് പരസ്പരം ചോദിച്ചു. ചിലർ ചിലരോട് പറഞ്ഞു: ‘അവൻ പറഞ്ഞത് സത്യമാണ്. അവർക്കറിയാം, അവൻ സത്യമല്ലാതൊന്നും പറയില്ലെന്ന്.’ ഈ നിലയ്ക്ക് ഇതിന്റെ അർഥം അല്ലാഹു വിശദീകരിച്ചു. ഈ ‘ദൈവങ്ങളെ’ നിങ്ങളെങ്ങനെയാണ് പങ്കാളികളാക്കുന്നത്? ഉന്നതനും മഹാനുമായ അല്ലാഹുവിൽനിന്ന് എങ്ങനെയാണ് നിങ്ങൾ തെറ്റിക്കപ്പെടുന്നത്? അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവരായ മലക്കുകൾ ഈ വാക്കു കേട്ട് ബോധരഹിതരാകുന്നിടത്തോളം എത്തി. അല്ലാഹു സത്യമല്ലാതെ പറയില്ലെന്നും അവർ എല്ലാവരും അംഗീകരിക്കുന്നു. മഹത്തായ അധികാരവും ആധിപത്യവുമുള്ള അല്ലാഹുവിനെ ആരാധിക്കുന്നതിൽ അഹങ്കരിക്കുന്ന ഈ ബഹുദൈവ വിശ്വാസികളുടെ അവസ്ഥ എന്താണ്? ഇവർ അല്ലാഹുവിന്റെ പേരിൽ പറയുന്ന ശിർക്കിൽനിന്നും നിഷേധത്തിൽനിന്നും ഉന്നതനായ അല്ലാഹു പരിശുദ്ധനാണ്.
قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَٰلٍ مُّبِينٍ
ചോദിക്കുക: ആകാശങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവന്‍ ആരാകുന്നു? നീ പറയുക: അല്ലാഹുവാകുന്നു. തീര്‍ച്ചയായും ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാകുന്നു. അല്ലെങ്കില്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍. (ഖുർആൻ:34/24)
ഇവിടെ അല്ലാഹു തന്റെ ദൂതനായ മുഹമ്മദ് നബിﷺയോട് അല്ലാഹുവിന് പങ്കാളികളെ ചേർക്കുന്നവരോട് ഇങ്ങനെ പറയാൻ നിർദ്ദേശിക്കുന്നു: {ചോദിക്കുക: ആകാശങ്ങളിൽനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകുന്നത് ആരാകുന്നു?} അത് അല്ലാഹു ആണെന്ന് അവർ അംഗീകരിക്കും. ഇനി അവർ അംഗീകരിക്കുന്നില്ലെങ്കിൽ അവരോട് പറയുക: {നീ പറയുക: അല്ലാഹുവാകുന്നു} കാരണം ഇത് നിരസിക്കാൻ ആർക്കും കഴിയില്ല. ആകാശങ്ങളിൽനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകുന്നത് അല്ലാഹു മാത്രമാണെന്ന് വ്യക്തമായിക്കഴിഞ്ഞാൽ നിങ്ങൾക്ക് മഴ നൽകുകയും ചെടികകൾ മുളപ്പിക്കുകയും നദികൾ ഒഴുക്കുകയും മരങ്ങളിൽ നിങ്ങൾക്കായി കായ്കനികൾ ഉൽപാദിപ്പിക്കുകയും നിങ്ങളുടെ ഉപകാരത്തിനും ഉപജീവനത്തിനുമായി എല്ലാതരം മൃഗങ്ങളെയും നിങ്ങൾക്ക് തരികയും ചെയ്തിരിക്കെ എന്തിനാണ് അവനല്ലാത്തവരെ നിങ്ങൾ ആരാധിക്കുന്നത്? അതായത്, നിങ്ങൾക്ക് ഉപകാരം ചെയ്യാത്ത, ഭക്ഷണം തരാത്തവരെ.
{തീർച്ചയായും ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ നിങ്ങൾ സന്മാർഗത്തിലാകുന്നു. അല്ലെങ്കിൽ വ്യക്തമായ ദുർമാർഗത്തിൽ}നമ്മിൽ രണ്ടിൽ ഒരു കൂട്ടർ സത്യത്തിലും മറ്റേ കൂട്ടർ വ്യക്തമായ വഴികേടിലുമാണ്. സത്യം വ്യക്തമായി അറിയുകയും അതിനെ പിന്തുടരുകയും തന്റെ എതിരാളി പിന്തുടരുന്നത് അസത്യമാണെന്ന് ഉറപ്പുള്ള ഒരാൾക്ക് മാത്രമെ ഇത് പറയാൻ കഴിയൂ. മറ്റൊരർഥത്തിൽ പറഞ്ഞാൽ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ. ഞങ്ങളുടെ പക്കലും നിങ്ങളുടെ പക്കലുമുള്ള തെളിവുകളിലൂടെ സംശയരഹിതമായി ആരാണ് തെറ്റിൽ ആരാണ് ശരിയിൽ എന്ന് വ്യക്തമാക്കേണ്ടതില്ലാത്തവിധം ഉറപ്പുണ്ട്.
സൃഷ്ടിക്കപ്പെട്ട എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവിനെ ആരാധിക്കാൻ വിളിക്കുന്നവനെ നിങ്ങൾ താരതമ്യം ചെയ്താൽ; ഇതിലാരാണ് സത്യത്തിന്റെ ആളുകൾ, ആരാണ് വഴിപിഴച്ചവർ, ആരാണ് അനുഗ്രഹിക്കപ്പെട്ടവർ, ആരാണ് നശിച്ചവർ എന്ന് വിശദീകരിക്കേണ്ട ആവശ്യമേ ഇല്ല. ഒരു പ്രസ്താവനയെക്കാൾ വ്യക്തമാണ് സന്ദർഭത്തിൽനിന്ന് മനസ്സിലാകുന്നത്. അല്ലാഹു എല്ലാം നിയന്ത്രിക്കുന്നവനും അനുഗ്രഹം നൽകുന്നവനും പ്രയാസങ്ങളെ തടുത്ത് അനുഗ്രഹങ്ങളും ഉപജീവനങ്ങളും എത്തിച്ചുകൊടുക്കുന്നവനും സ്തുതിക്കപ്പെടുന്നവനാണ്.
എല്ലാ മലക്കുകളും താഴ്മയോടെ അവന് കീഴപ്പെടുന്നു. എല്ലാ ശുപാർശകരും അവനെ ഭയപ്പെടുന്നു. അവന്റെ അനുവാദമില്ലാതെ ഒരാളും അവന്റെയടുക്കൽ ശുപാർശ ചെയ്യുന്നില്ല. അത്യുന്നതൻ തന്റെ സത്തയിലും ഗുണങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം പൂർണതയുള്ളവനാണവൻ. ഇങ്ങനെയുള്ളവന്റെ സാമീപ്യമാണ് ആവശ്യപ്പെടുന്നത്.
തങ്ങളുടെ മേലോ ആരാധിക്കുന്നവരുടെ മേലോ യാതൊരു നിയന്ത്രണവുമില്ലാത്ത, ഒന്നും സൃഷ്ടിക്കുകയോ വ്യവസ്ഥപ്പെടുത്തുകയോ ചെയ്യാത്ത പ്രതിമകൾ, ശവകുടീരങ്ങൾ എന്നിവയോട് സാമീപ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നവരോട് അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ആരാധിക്കരുതെന്നാണ് പറയുന്നത്. ഉപകാരമോ ഉപദ്രവമോ വരുത്തുന്നതിനോ മരിപ്പിക്കാനോ ജീവൻ നൽകാനോ ഉയിർത്തെഴുന്നേൽപിക്കാനോ കഴിയാത്തവർ, അവർ നിർജീവരാണ്.
ആരാധകരുടെ പ്രാർഥന കേൾക്കാനോ ചിന്തിക്കാനോ കഴിയില്ല. കേട്ടാൽ തന്നെ പ്രതികരിക്കില്ല. ഉയിർത്തെഴുന്നേൽപ് നാളിൽ അവരെ അല്ലാഹുവിന് പങ്കാളിയാക്കിയത് നിഷേധിക്കുകയും ചെയ്യും. ആരാധകരും അവരുടെ ആരാധനാവസ്തുക്കളും പരസ്പരം ശപിക്കും. അവർക്കാകട്ടെ, ആധിപത്യത്തിൽ യാതൊരു പങ്കുമില്ല. അവരെ സഹായിക്കാനോ അല്ലാഹുവിനോട് ശുപാർശ പറയാനോ കഴിയില്ല. അങ്ങനെയുള്ളവരെ അവർ വിളിക്കുന്നു. അവരുടെ സാമീപ്യത്തിനായി പരിശ്രമിക്കുന്നു. അതോടൊപ്പം അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരോട് ശത്രുത പുലർത്തുന്നു. യുദ്ധം ചെയ്യുന്നു, ദൂതന്മാരെ നിഷേധിക്കുകയും ചെയ്യുന്നു.
തഫ്സീറുസ്സഅ്ദി
വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം