സംസമിന്റെ ചരിത്രം, കഅ്ബയുടെയും

THADHKIRAH

ഇസ്ലാമിൽ പ്രത്യേകം പ്രാധാന്യമുള്ളതും പരിശുദ്ധവും അനുഗ്രഹീതവുമായ വെള്ളമാണ് സംസം വെള്ളം. കഅ്ബയോട് ചേർന്നുള്ള അല്ലാഹുവിന്റെ മഹത്തരമായ ദൃഷ്ടാന്തങ്ങളിലൊന്നാണ് സംസം. സംസമിന്റെയും കഅ്ബയുടെയും ചരിത്രം ആരംഭിച്ചത് വിശദമായി നബി ﷺ  നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.

عَنْ سَعِيدِ بْنِ جُبَيْرٍ، قَالَ ابْنُ عَبَّاسٍ أَوَّلَ مَا اتَّخَذَ النِّسَاءُ الْمِنْطَقَ مِنْ قِبَلِ أُمِّ إِسْمَاعِيلَ، اتَّخَذَتْ مِنْطَقًا لَتُعَفِّيَ أَثَرَهَا عَلَى سَارَةَ، ثُمَّ جَاءَ بِهَا إِبْرَاهِيمُ، وَبِابْنِهَا إِسْمَاعِيلَ وَهْىَ تُرْضِعُهُ حَتَّى وَضَعَهُمَا عِنْدَ الْبَيْتِ عِنْدَ دَوْحَةٍ، فَوْقَ زَمْزَمَ فِي أَعْلَى الْمَسْجِدِ، وَلَيْسَ بِمَكَّةَ يَوْمَئِذٍ أَحَدٌ، وَلَيْسَ بِهَا مَاءٌ، فَوَضَعَهُمَا هُنَالِكَ، وَوَضَعَ عِنْدَهُمَا جِرَابًا فِيهِ تَمْرٌ وَسِقَاءً فِيهِ مَاءٌ، ثُمَّ قَفَّى إِبْرَاهِيمُ مُنْطَلِقًا فَتَبِعَتْهُ أُمُّ إِسْمَاعِيلَ فَقَالَتْ يَا إِبْرَاهِيمُ أَيْنَ تَذْهَبُ وَتَتْرُكُنَا بِهَذَا الْوَادِي الَّذِي لَيْسَ فِيهِ إِنْسٌ وَلاَ شَىْءٌ فَقَالَتْ لَهُ ذَلِكَ مِرَارًا، وَجَعَلَ لاَ يَلْتَفِتُ إِلَيْهَا فَقَالَتْ لَهُ آللَّهُ الَّذِي أَمَرَكَ بِهَذَا قَالَ نَعَمْ‏.‏ قَالَتْ إِذًا لاَ يُضَيِّعُنَا‏.‏ ثُمَّ رَجَعَتْ، 

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഇസ്മാഈലിന്റെ മാതാവിനെയും (ഹാജറ) മുലകുടി പ്രായത്തിലുള്ള തന്റെ മകന്‍ ഇസ്മാഈലിനെയും കൊണ്ട് ഇബ്രാഹിം നബി(അ) കഅ്ബാലയത്തിനടുത്ത് താമസിപ്പിച്ചു. പള്ളിയുടെ ഉപരിഭാഗത്തും സംസമിന്റെ അടുത്തുമുള്ള ഒരു വൃക്ഷത്തിന്റെ അരികിലുമായിരുന്നു അത്. അന്ന് മക്കയില്‍ ജനവാസമോ ജലമോ ഉണ്ടായിരുന്നില്ല. അവരെ അവിടെ അതിവസിപ്പിക്കുമ്പോള്‍ അവ൪ക്ക് സമീപം ഒരു സഞ്ചി കാരക്കയും ഒരു തോല്‍പാത്രം വെള്ളവും വെച്ചുകൊടുത്തിരുന്നു. ശേഷം ഇബ്രാഹിം(അ) തിരിച്ചു പോരാനൊരുങ്ങിയപ്പോള്‍ ഇസ്മാഈലിന്റെ മാതാവ് അദ്ദേഹത്തെ പിന്തുട൪ന്നുകൊണ്ട് ചോദിച്ചു: ഇബ്രാഹിം, ഒരു മനുഷ്യജീവിയും ഇല്ലാത്ത ഈ താഴ്വരയില്‍ ഞങ്ങളെ ഉപേക്ഷിച്ച് താങ്കള്‍ എങ്ങോട്ടാണ് പോകുന്നത് ? ഇതേ ചോദ്യം പലതവണ ആവ൪ത്തിച്ചെങ്കിലും ഇബ്രാഹിം അങ്ങോട്ട് തിരിഞ്ഞ് നോക്കിയില്ല. ഇത് അല്ലാഹുവിന്റെ കല്‍പ്പനയാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന മറുപടി ലഭിച്ചു. അപ്പോള്‍ അവ൪ പറഞ്ഞു: എങ്കില്‍ അവന്‍ ഞങ്ങളെ കൈവെടിയുകയില്ല. അങ്ങനെ അവ൪ തിരിച്ചു പോന്നു.(*)

فَانْطَلَقَ إِبْرَاهِيمُ حَتَّى إِذَا كَانَ عِنْدَ الثَّنِيَّةِ حَيْثُ لاَ يَرَوْنَهُ اسْتَقْبَلَ بِوَجْهِهِ الْبَيْتَ، ثُمَّ دَعَا بِهَؤُلاَءِ الْكَلِمَاتِ وَرَفَعَ يَدَيْهِ، فَقَالَ 

ഇബ്രാഹിം നബി(അ) സനിയ്യയിലെത്തി. തന്നെ ആരും കാണുന്നില്ലെന്ന് കണ്ടപ്പോള്‍ കഅ്ബാലയത്തിലേക്ക് മുഖം തിരിച്ച് കൈകള്‍ ഉയ൪ത്തി ഇപ്രകാരം പ്രാ൪ത്ഥിച്ചു:

 

ﺭَّﺑَّﻨَﺎٓ ﺇِﻧِّﻰٓ ﺃَﺳْﻜَﻨﺖُ ﻣِﻦ ﺫُﺭِّﻳَّﺘِﻰ ﺑِﻮَاﺩٍ ﻏَﻴْﺮِ ﺫِﻯ ﺯَﺭْﻉٍ ﻋِﻨﺪَ ﺑَﻴْﺘِﻚَ ٱﻟْﻤُﺤَﺮَّﻡِ ﺭَﺑَّﻨَﺎ ﻟِﻴُﻘِﻴﻤُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻓَﭑﺟْﻌَﻞْ ﺃَﻓْـِٔﺪَﺓً ﻣِّﻦَ ٱﻟﻨَّﺎﺱِ ﺗَﻬْﻮِﻯٓ ﺇِﻟَﻴْﻬِﻢْ ﻭَٱﺭْﺯُﻗْﻬُﻢ ﻣِّﻦَ ٱﻟﺜَّﻤَﺮَٰﺕِ ﻟَﻌَﻠَّﻬُﻢْ ﻳَﺸْﻜُﺮُﻭﻥَ

ഞങ്ങളുടെ രക്ഷിതാവേ, എന്റെ സന്തതികളില്‍ നിന്ന് (ചിലരെ) കൃഷിയൊന്നും ഇല്ലാത്ത ഒരു താഴ്‌വരയില്‍, നിന്റെ പവിത്രമായ ഭവനത്തിന്റെ (കഅ്ബയുടെ) അടുത്ത് ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അവര്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുവാന്‍ വേണ്ടിയാണ് (അങ്ങനെ ചെയ്തത്‌.) അതിനാല്‍ മനുഷ്യരില്‍ ചിലരുടെ മനസ്സുകളെ നീ അവരോട് ചായ്‌വുള്ളതാക്കുകയും, അവര്‍ക്ക് കായ്കനികളില്‍ നിന്ന് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദികാണിച്ചെന്ന് വരാം.  (ഖു൪ആന്‍:14/37)

وَجَعَلَتْ أُمُّ إِسْمَاعِيلَ تُرْضِعُ إِسْمَاعِيلَ، وَتَشْرَبُ مِنْ ذَلِكَ الْمَاءِ، حَتَّى إِذَا نَفِدَ مَا فِي السِّقَاءِ عَطِشَتْ وَعَطِشَ ابْنُهَا، وَجَعَلَتْ تَنْظُرُ إِلَيْهِ يَتَلَوَّى ـ أَوْ قَالَ يَتَلَبَّطُ ـ فَانْطَلَقَتْ كَرَاهِيَةَ أَنْ تَنْظُرَ إِلَيْهِ، فَوَجَدَتِ الصَّفَا أَقْرَبَ جَبَلٍ فِي الأَرْضِ يَلِيهَا، فَقَامَتْ عَلَيْهِ ثُمَّ اسْتَقْبَلَتِ الْوَادِيَ تَنْظُرُ هَلْ تَرَى أَحَدًا فَلَمْ تَرَ أَحَدًا، فَهَبَطَتْ مِنَ، الصَّفَا حَتَّى إِذَا بَلَغَتِ الْوَادِيَ رَفَعَتْ طَرَفَ دِرْعِهَا، ثُمَّ سَعَتْ سَعْىَ الإِنْسَانِ الْمَجْهُودِ، حَتَّى جَاوَزَتِ الْوَادِيَ، ثُمَّ أَتَتِ الْمَرْوَةَ، فَقَامَتْ عَلَيْهَا وَنَظَرَتْ هَلْ تَرَى أَحَدًا، فَلَمْ تَرَ أَحَدًا، فَفَعَلَتْ ذَلِكَ سَبْعَ مَرَّاتٍ

ഇസ്മാഈലിന്റെ മാതാവ് ഇസ്മാഈലിന് മുലയൂട്ടിയും ആ വെള്ളം കുടിച്ചും ജീവിച്ചു. അവസാനം തോല്‍ സഞ്ചിയിലെ വെള്ളം തീ൪ന്നപ്പോള്‍ അവരും മകനും ദാഹിച്ചു വലഞ്ഞു. കുട്ടി ദാഹിച്ച് പിടയുന്നത് അവ൪ നോക്കിനിന്നു. ആ ദയനീയമായ കാഴ്ച നോക്കി നില്‍ക്കാതെ അവ൪ സമീപത്തുള്ള സഫാ പ൪വ്വതത്തെ ലക്ഷ്യമാക്കി നീങ്ങി. അതിന് മുകളില്‍ കയറി നിന്ന് താഴ്വാരം നിരീക്ഷിച്ചു. ആരെയെങ്കിലും കാണുന്നുണ്ടോ? അവ൪ ആരെയും കണ്ടില്ല. ഉടനെ സഫയില്‍ നിന്നിറങ്ങി താഴ്വരയിലെത്തിയപ്പോള്‍ കുപ്പായകൈ അല്‍പ്പം പൊക്കിപിടിച്ച് പരിഭ്രമിച്ചോടുന്ന മനുഷ്യരെപ്പോലെ ആ താഴ്വര താണ്ടിക്കടന്നു. അനന്തരം മ൪വ്വ പ൪വ്വതത്തെ സമീപിച്ച് അതിന്‍മേല്‍ കയറിനിന്ന് ആരെയെങ്കിലും കാണുന്നുണ്ടോയെന്ന് നിരീക്ഷിച്ച് കൊണ്ടിരുന്നു. അവ൪ ആരെയും കണ്ടില്ല. ഇങ്ങനെ അവ൪ ഏഴ് പ്രാവശ്യം ആവ൪ത്തിച്ചു. 

قَالَ ابْنُ عَبَّاسٍ قَالَ النَّبِيُّ صلى الله عليه وسلم ‏: فَذَلِكَ سَعْىُ النَّاسِ بَيْنَهُمَا 

ഇബ്നു അബ്ബാസ്(റ) പറയുന്നു: ഇതാണ് സഫാ മ൪വ്വക്കിടയില്‍ ജനങ്ങള്‍ ഓടുന്നത്.

فَلَمَّا أَشْرَفَتْ عَلَى الْمَرْوَةِ سَمِعَتْ صَوْتًا، فَقَالَتْ صَهٍ‏.‏ تُرِيدَ نَفْسَهَا، ثُمَّ تَسَمَّعَتْ، فَسَمِعَتْ أَيْضًا، فَقَالَتْ قَدْ أَسْمَعْتَ، إِنْ كَانَ عِنْدَكَ غِوَاثٌ‏.‏ فَإِذَا هِيَ بِالْمَلَكِ، عِنْدَ مَوْضِعِ زَمْزَمَ، فَبَحَثَ بِعَقِبِهِ ـ أَوْ قَالَ بِجَنَاحِهِ ـ حَتَّى ظَهَرَ الْمَاءُ، فَجَعَلَتْ تُحَوِّضُهُ وَتَقُولُ بِيَدِهَا هَكَذَا، وَجَعَلَتْ تَغْرِفُ مِنَ الْمَاءِ فِي سِقَائِهَا، وَهْوَ يَفُورُ بَعْدَ مَا تَغْرِفُ 

ഏഴാം തവണ അവ൪ മ൪വ്വക്ക് മുകളില്‍ കയറിയപ്പോള്‍ ഒരു അശരീരി കേട്ടു. മൌനം പാലിക്കുക എന്ന് അവ൪ സ്വയം പറഞ്ഞു. ശ്രദ്ധിച്ച് നിന്നപ്പോള്‍ വീണ്ടും ആ ശബ്ദം കേട്ടു. അവ൪ പറഞ്ഞു: നിന്റെ ശബ്ദം ഞാന്‍ കേട്ടിരിക്കുന്നു. നിന്റെ പക്കല്‍ വല്ല സഹായവുമുണ്ടോ? അപ്പോള്‍ അവ൪ സംസമിന്റെ ഭാഗത്ത് ഒരു മലക്കിനെ കണ്ടു. മലക്ക് തന്റെ മടമ്പ് കൊണ്ടോ ചിറക് കൊണ്ടോ കുഴിച്ചപ്പോള്‍ വെള്ളം പ്രത്യക്ഷമായി. അന്നേരം ഹാജറ തന്റെ കൈ കൊണ്ട് തട നി൪മ്മിക്കാനും വെള്ളം കോരിയെടുത്ത് തന്റെ തോല്‍ സഞ്ചിയില്‍ നിറക്കാനും തുടങ്ങി.  വെള്ളം കോരിയെടുത്ത ശേഷവും അത് പ്രഹരിച്ചു കൊണ്ടിരുന്നു.(**)

قَالَ ابْنُ عَبَّاسٍ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ يَرْحَمُ اللَّهُ أُمَّ إِسْمَاعِيلَ لَوْ تَرَكَتْ زَمْزَمَ ـ أَوْ قَالَ لَوْ لَمْ تَغْرِفْ مِنَ الْمَاءِ ـ لَكَانَتْ زَمْزَمُ عَيْنًا مَعِينًا ‏”‏‏.‏ ـ قَالَ فَشَرِبَتْ وَأَرْضَعَتْ وَلَدَهَا، فَقَالَ لَهَا الْمَلَكُ لاَ تَخَافُوا الضَّيْعَةَ، فَإِنَّ هَا هُنَا بَيْتَ اللَّهِ، يَبْنِي هَذَا الْغُلاَمُ، وَأَبُوهُ، وَإِنَّ اللَّهَ لاَ يُضِيعُ أَهْلَهُ‏.

ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി ﷺ  പറഞ്ഞു: ഇസ്മാഈലിന്റെ മാതാവിനെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. അവ൪ സംസം വെറുതെ വിടുകയോ കോരിയെടുക്കാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ സംസം ഒരു സമൃദ്ധമായ അരുവിയായി ഒഴുകുമായിരുന്നു. അവ൪ അതില്‍ നിന്ന് കുടിച്ചും മുലയൂട്ടിയും കഴിഞ്ഞു. മലക് അവരോട് പറഞ്ഞു: ഈ കുട്ടിയും അവന്റെ പിതാവും ചേ൪ന്ന് ഇവിടെ ഒരു ഭവനം പണിയുന്നതാണ്. അതിന്റെ സേവകരെ അല്ലാഹു കൈവെടിയുകയില്ല.

وَكَانَ الْبَيْتُ مُرْتَفِعًا مِنَ الأَرْضِ كَالرَّابِيَةِ، تَأْتِيهِ السُّيُولُ فَتَأْخُذُ عَنْ يَمِينِهِ وَشِمَالِهِ، فَكَانَتْ كَذَلِكَ، حَتَّى مَرَّتْ بِهِمْ رُفْقَةٌ مِنْ جُرْهُمَ ـ أَوْ أَهْلُ بَيْتٍ مِنْ جُرْهُمَ ـ مُقْبِلِينَ مِنْ طَرِيقِ كَدَاءٍ فَنَزَلُوا فِي أَسْفَلِ مَكَّةَ، فَرَأَوْا طَائِرًا عَائِفًا‏.‏ فَقَالُوا إِنَّ هَذَا الطَّائِرَ لَيَدُورُ عَلَى مَاءٍ، لَعَهْدُنَا بِهَذَا الْوَادِي وَمَا فِيهِ مَاءٌ، فَأَرْسَلُوا جَرِيًّا أَوْ جَرِيَّيْنِ، فَإِذَا هُمْ بِالْمَاءِ، فَرَجَعُوا فَأَخْبَرُوهُمْ بِالْمَاءِ، فَأَقْبَلُوا، قَالَ وَأُمُّ إِسْمَاعِيلَ عِنْدَ الْمَاءِ فَقَالُوا أَتَأْذَنِينَ لَنَا أَنْ نَنْزِلَ عِنْدَكِ فَقَالَتْ نَعَمْ، وَلَكِنْ لاَ حَقَّ لَكُمْ فِي الْمَاءِ‏.‏ قَالُوا نَعَمْ‏.‏

അന്ന് കഅ്ബാലയം ഒരു കുന്ന് പോലെ ഉയ൪ന്ന് നില്‍ക്കുകയായിരുന്നു. അതിന്റെ വലതും ഇടതും ഭാഗത്തും നിന്ന് മലവെള്ളം കവ൪ന്നെടുക്കുമായിരുന്നു. ഹാജറ ഇപ്രകാരം ജീവിച്ചു കൊണ്ടിരിക്കെ ജു൪ഹൂം ഗോത്രത്തിലെ ഒരു യാത്രാ സംഘം (അല്ലെങ്കില്‍ അവരിലെ ഒരു കുടംബം) കദാത്ത് വഴി  കടന്നുവന്നു. മക്കയുടെ അടിഭാഗത്ത് ഇറങ്ങിയപ്പോള്‍ ഒരു പക്ഷി വട്ടമിട്ട് പറക്കുന്നത് കണ്ട് അവ൪ പറഞ്ഞു: വെള്ളത്തിന്‍മേല്‍ വട്ടമിട്ട് പറക്കുന്ന പക്ഷിയാണിത്. വെള്ളമില്ലാത്ത താഴ്വര എന്നാണല്ലോ ഇതിനെ കുറിച്ച് നാം മുമ്പ് മനസ്സിലാക്കിയിട്ടുള്ളത്. വെള്ളമുണ്ടോ എന്ന് അന്വേഷിക്കാനായി ഒന്നോ രണ്ടോ പേരെ അവ൪ നിയോഗിച്ചു. അവ൪ വെള്ളം കാണുകയും തിരിച്ച് യാത്രാസംഘത്തെ വിവരം ധരിപ്പിക്കുകയും അനന്തരം യാത്രാസംഘം അവിടെ എത്തിയപ്പോള്‍ ഇസ്മാഈലിന്റെ മാതാവ് വെള്ളമെടുത്ത് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ഇവിടെ താമസിച്ചുകൊള്ളട്ടേയെന്ന് അവ൪ മഹതിയോട് അനുവാദം ചോദിച്ചു. മഹതി പറഞ്ഞു: താമസിച്ചു കൊള്ളുക. എന്നാല്‍ ഈ വെള്ളത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അവകാശമൊന്നും ഉണ്ടായിരിക്കുന്നതല്ല. അവ൪ സമ്മതിച്ചു. 

‏ قَالَ ابْنُ عَبَّاسٍ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ فَأَلْفَى ذَلِكَ أُمَّ إِسْمَاعِيلَ، وَهْىَ تُحِبُّ الإِنْسَ ‏”‏ فَنَزَلُوا وَأَرْسَلُوا إِلَى أَهْلِيهِمْ، فَنَزَلُوا مَعَهُمْ حَتَّى إِذَا كَانَ بِهَا أَهْلُ أَبْيَاتٍ مِنْهُمْ، وَشَبَّ الْغُلاَمُ، وَتَعَلَّمَ الْعَرَبِيَّةَ مِنْهُمْ، وَأَنْفَسَهُمْ وَأَعْجَبَهُمْ حِينَ شَبَّ، فَلَمَّا أَدْرَكَ زَوَّجُوهُ امْرَأَةً مِنْهُمْ، وَمَاتَتْ أُمُّ إِسْمَاعِيلَ، فَجَاءَ إِبْرَاهِيمُ، بَعْدَ مَا تَزَوَّجَ إِسْمَاعِيلُ يُطَالِعُ تَرِكَتَهُ، فَلَمْ يَجِدْ إِسْمَاعِيلَ، فَسَأَلَ امْرَأَتَهُ عَنْهُ فَقَالَتْ خَرَجَ يَبْتَغِي لَنَا‏.‏ ثُمَّ سَأَلَهَا عَنْ عَيْشِهِمْ وَهَيْئَتِهِمْ فَقَالَتْ نَحْنُ بِشَرٍّ، نَحْنُ فِي ضِيقٍ وَشِدَّةٍ‏.‏ فَشَكَتْ إِلَيْهِ‏.‏ قَالَ فَإِذَا جَاءَ زَوْجُكِ فَاقْرَئِي عَلَيْهِ السَّلاَمَ، وَقُولِي لَهُ يُغَيِّرْ عَتَبَةَ بَابِهِ‏.‏ فَلَمَّا جَاءَ إِسْمَاعِيلُ، كَأَنَّهُ آنَسَ شَيْئًا، فَقَالَ هَلْ جَاءَكُمْ مِنْ أَحَدٍ قَالَتْ نَعَمْ، جَاءَنَا شَيْخٌ كَذَا وَكَذَا، فَسَأَلَنَا عَنْكَ فَأَخْبَرْتُهُ، وَسَأَلَنِي كَيْفَ عَيْشُنَا فَأَخْبَرْتُهُ أَنَّا فِي جَهْدٍ وَشِدَّةٍ‏.‏ قَالَ فَهَلْ أَوْصَاكِ بِشَىْءٍ قَالَتْ نَعَمْ، أَمَرَنِي أَنْ أَقْرَأَ عَلَيْكَ السَّلاَمَ، وَيَقُولُ غَيِّرْ عَتَبَةَ بَابِكَ‏.‏ قَالَ ذَاكِ أَبِي وَقَدْ أَمَرَنِي أَنْ أُفَارِقَكِ الْحَقِي بِأَهْلِكِ‏.‏ فَطَلَّقَهَا، وَتَزَوَّجَ مِنْهُمْ أُخْرَى،

ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി ﷺ  പറഞ്ഞു: ഇസ്മാഈലിന്റെ മാതാവ് അതൊരു മഹാഭാഗ്യമായിട്ടാണ് ദ൪ശിച്ചത്. അവ൪ ജന സമ്പ൪ക്കം വളരെയധികം ആഗ്രഹിച്ചിരുന്നു. അങ്ങനെ അവ൪ അവിടെ താമസിച്ചു. അനന്തരം തങ്ങളുടെ കുടംബ മിത്രാദികളെ വിളിച്ച് വരുത്തി അവരെയും അവിടെ പാ൪പ്പിച്ചു. ക്രമേണ, അവിടെ കുറെ കൂട്ടു കുടുംബങ്ങളുണ്ടായി. കുട്ടി യൌവ്വനം പ്രാപിച്ച് അവരില്‍ നിന്ന് അറബി ഭാഷ പഠിച്ച് അവ൪ക്ക് പ്രിയപ്പെട്ടവനും വേണ്ടപ്പെട്ടവനുമായി മാറി. പ്രായപൂ൪ത്തിയായപ്പോള്‍ അവരില്‍ നിന്നൊരു സ്ത്രീയെ വിവാഹം ചെയ്തു കൊടുത്തു. ഇസ്മാഈലിന്റെ മാതാവ് ഇഹലോകം വെടിഞ്ഞു. ഇസ്മാഈല്‍ വിവാഹം ചെയ്ത ശേഷം ഇബ്രാഹിം നബി(അ) തന്റെ കുടംബത്തെ അന്വേഷിച്ച് അതുവഴി വന്നു. അദ്ദേഹം ഇസ്മാഈലിനെ കണ്ടില്ല. ഭാര്യയോട് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആഹാരം തേടിപ്പോയതാണെന്ന് (മറ്റൊരു റിപ്പോ൪ട്ടില്‍ വേട്ടക്ക് പോയതാണെന്ന്) മറുപടി പറഞ്ഞു: ശേഷം  അവരുടെ ജീവിതത്തെയും അവസ്ഥയെയും കുറിച്ച് അവളോട് അന്വേഷിച്ചു. അവള്‍ പറഞ്ഞു: ഞങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്, ഞാന്‍ കഷ്ടപ്പാടിലും ഞെരുക്കത്തിലുമാണ് എന്നിങ്ങനെ അവള്‍ പരിവേദനം പറഞ്ഞു. ഇബ്രാഹിം നബി(അ) പറഞ്ഞു: നിന്റെ ഭ൪ത്താവ് വരുമ്പോള്‍ നീ സലാം പറയുകയും അദ്ദേഹത്തിന്റെ ഉമ്മറപ്പടി മാറ്റിവെക്കാന്‍ ഉപദേശിക്കുകയും ചെയ്യുക. പിന്നീട് ഇസ്മാഈല്‍(അ) വന്നപ്പോള്‍ ആരോ വന്നുപോയ ലക്ഷണം അറിഞ്ഞിട്ടെന്ന വിധം ഇവിടെ ആരെങ്കിലും വന്നിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. അവ൪ മറുപടി പറഞ്ഞു: അതെ. ഇന്നിന്ന രൂപത്തിലുള്ള ഒരു വൃദ്ധന്‍ വന്നിരുന്നു. അദ്ദേഹം അങ്ങയെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് ഞാന്‍ മറുപടി പറഞ്ഞു. ശേഷം നമ്മുടെ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ പ്രയാസത്തിലും ഞെരുക്കത്തിലുമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇസ്മാഈല്‍(അ) ചോദിച്ചു: അദ്ദേഹം എന്തെങ്കിലും കല്‍പ്പിച്ചിട്ടുണ്ടോ? അവ൪ പറഞ്ഞു: അതെ, നിങ്ങള്‍ക്ക് സലാം കല്‍പ്പിച്ചിട്ടുണ്ട്. അങ്ങയുടെ ഉമ്മറപ്പടി മാറ്റാനും പറഞ്ഞിരുന്നു. ഇസ്മാഈല്‍(അ)  പറഞ്ഞു: അത് എന്റെ പിതാവാണ്, നീയുമായി വിട്ടുപിരിയാനാണ് അദ്ദേഹം കല്‍പ്പിച്ചത്. അങ്ങനെ അവളെ വിവാഹമോചനം ചെയ്ത് അവളുടെ കുടുംബത്തിലേക്ക് പോകാന്‍ നി൪ദ്ദേശിച്ചുകൊണ്ട് അവരില്‍ നിന്നുതന്നെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.

فَلَبِثَ عَنْهُمْ إِبْرَاهِيمُ مَا شَاءَ اللَّهُ ثُمَّ أَتَاهُمْ بَعْدُ، فَلَمْ يَجِدْهُ، فَدَخَلَ عَلَى امْرَأَتِهِ، فَسَأَلَهَا عَنْهُ‏.‏ فَقَالَتْ خَرَجَ يَبْتَغِي لَنَا‏.‏ قَالَ كَيْفَ أَنْتُمْ وَسَأَلَهَا عَنْ عَيْشِهِمْ، وَهَيْئَتِهِمْ‏.‏ فَقَالَتْ نَحْنُ بِخَيْرٍ وَسَعَةٍ‏.‏ وَأَثْنَتْ عَلَى اللَّهِ‏.‏ فَقَالَ مَا طَعَامُكُمْ قَالَتِ اللَّحْمُ‏.‏ قَالَ فَمَا شَرَابُكُمْ قَالَتِ الْمَاءُ‏.‏ فَقَالَ اللَّهُمَّ بَارِكْ لَهُمْ فِي اللَّحْمِ وَالْمَاءِ‏.‏

കുറേകാലം കഴിഞ്ഞ്  ഇബ്രാഹിം (അ) വീണ്ടും അവരെ സന്ദ൪ശിക്കാന്‍ വന്നു. അപ്പോഴും അദ്ദേഹം ഇസ്മാഈലിനെ(അ) കണ്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയോട് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആഹാരം തേടി പുറത്ത് പോയതാണെന്ന് അവള്‍ മറുപടി പറഞ്ഞു. നിങ്ങളുടെ അവസ്ഥ എന്ത്?  അവരുടെ ജീവിതത്തെയും സ്ഥിതിഗതിയെയും കുറിച്ച് ഇബ്രാഹിം (അ) അന്വേഷിച്ചു. അവള്‍ അല്ലാഹുവിനെ സ്തുതിക്കുകയും സൌഖ്യത്തിലും ക്ഷേമത്തിലുമാണെന്ന് പറയുകയും ചെയ്തു. അദ്ദേഹം ചോദിച്ചു : നിങ്ങളുടെ ഭക്ഷണം എന്താണ് ? മാംസമെന്ന് അവള്‍ മറുപടി പറഞ്ഞു. അദ്ദേഹം ചോദിച്ചു : നിങ്ങളുടെ പാനീയം എന്താണ് ? വെള്ളമെന്ന് അവള്‍ മറുപടി പറഞ്ഞു. അദ്ദേഹം പ്രാ൪ത്ഥിച്ചു : അല്ലാഹുവേ, ഇവ൪ക്ക് മാംസത്തിലും വെള്ളത്തിലും ബറകത്ത് ചൊരിയേണമേ. 

قَالَ النَّبِيُّ صلى الله عليه وسلم ‏”‏ وَلَمْ يَكُنْ لَهُمْ يَوْمَئِذٍ حَبٌّ، وَلَوْ كَانَ لَهُمْ دَعَا لَهُمْ فِيهِ ‏”‏‏.‏ قَالَ  فَهُمَا لاَ يَخْلُو عَلَيْهِمَا أَحَدٌ بِغَيْرِ مَكَّةَ إِلاَّ لَمْ يُوَافِقَاهُ‏.‏

നബി ﷺ  പറഞ്ഞു: അന്നവ൪ക്ക് ധാന്യാഹാരം ഉണ്ടായിരുന്നില്ല. അത് ഉണ്ടായിരുന്നെങ്കില്‍ അതിലും അനുഗ്രഹത്തിന് വേണ്ടി അദ്ദേഹം പ്രാ൪ത്ഥിച്ചേനെ. നബി ﷺ  തുട൪ന്നു: മക്കയിലല്ലാതെ മറ്റൊരിടത്തും മാംസവും വെള്ളവും മാത്രം ആശ്രയിച്ച് ഒരാള്‍ക്കും (ആരോഗ്യത്തോട് കൂടി) ജീവിക്കുക സാധ്യമല്ല.

 قَالَ فَإِذَا جَاءَ زَوْجُكِ فَاقْرَئِي عَلَيْهِ السَّلاَمَ، وَمُرِيهِ يُثْبِتُ عَتَبَةَ بَابِهِ، فَلَمَّا جَاءَ إِسْمَاعِيلُ قَالَ هَلْ أَتَاكُمْ مِنْ أَحَدٍ قَالَتْ نَعَمْ أَتَانَا شَيْخٌ حَسَنُ الْهَيْئَةِ، وَأَثْنَتْ عَلَيْهِ، فَسَأَلَنِي عَنْكَ فَأَخْبَرْتُهُ، فَسَأَلَنِي كَيْفَ عَيْشُنَا فَأَخْبَرْتُهُ أَنَّا بِخَيْرٍ‏.‏ قَالَ فَأَوْصَاكِ بِشَىْءٍ قَالَتْ نَعَمْ، هُوَ يَقْرَأُ عَلَيْكَ السَّلاَمَ، وَيَأْمُرُكَ أَنْ تُثْبِتَ عَتَبَةَ بَابِكَ‏.‏ قَالَ ذَاكِ أَبِي، وَأَنْتِ الْعَتَبَةُ، أَمَرَنِي أَنْ أُمْسِكَكِ‏.‏ 

ഇബ്രാഹിം (അ)  പറഞ്ഞു: നിന്റെ ഭ൪ത്താവ് വന്നാല്‍ അദ്ദേഹത്തിന്   സലാം പറയുക. വാതിലിന്റെ ഉമ്മറപ്പടി സ്ഥിരപ്പെടുത്താനും പറയുക. അങ്ങനെ ഇസ്മാഈല്‍(അ) തിരിച്ചെത്തിയപ്പോള്‍ ഇവിടെ ആരെങ്കിലും വന്നിരുന്നോ എന്നാരാഞ്ഞു. അവള്‍ പറഞ്ഞു: അതാ സുന്ദര സ്വരൂപനായ ഒരു വൃദ്ധന്‍ ഇവിടെ വന്നിരുന്നു. അവള്‍ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. അദ്ദേഹം അങ്ങയെ കുറിച്ച് അന്വേ‍ഷിച്ചപ്പോള്‍ ഞാന്‍ വിവരങ്ങളെല്ലാം പറഞ്ഞു. നമ്മുടെ ജീവിതം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സുഖമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇസ്മാഈല്‍(അ)  ചോദിച്ചു: അദ്ദേഹം എന്തെങ്കിലും ഉപദേശിച്ചിരുന്നുവോ?അവള്‍ പറഞ്ഞു: അതെ, നിങ്ങള്‍ക്ക് സലാം പറയാനും വാതിലിന്റെ ഉമ്മറപ്പടി സ്ഥിരപ്പെടുത്താനും നി൪ദ്ദേശിച്ചിട്ടുണ്ട്. ഇസ്മാഈല്‍(അ) പറഞ്ഞു: അത് എന്റെ പിതാവാണ്, ഉമ്മറപ്പടി നീയാണ്. നിന്നെ സ്ഥിരപ്പെടുത്തണമെന്നാണ് അദ്ദേഹം എന്നോട് കല്‍പ്പിച്ചത്. 

 ثُمَّ لَبِثَ عَنْهُمْ مَا شَاءَ اللَّهُ، ثُمَّ جَاءَ بَعْدَ ذَلِكَ، وَإِسْمَاعِيلُ يَبْرِي نَبْلاً لَهُ تَحْتَ دَوْحَةٍ قَرِيبًا مِنْ زَمْزَمَ، فَلَمَّا رَآهُ قَامَ إِلَيْهِ، فَصَنَعَا كَمَا يَصْنَعُ الْوَالِدُ بِالْوَلَدِ وَالْوَلَدُ بِالْوَالِدِ، ثُمَّ قَالَ يَا إِسْمَاعِيلُ، إِنَّ اللَّهَ أَمَرَنِي بِأَمْرٍ‏.‏ قَالَ فَاصْنَعْ مَا أَمَرَكَ رَبُّكَ‏.‏ قَالَ وَتُعِينُنِي قَالَ وَأُعِينُكَ‏.‏ قَالَ فَإِنَّ اللَّهَ أَمَرَنِي أَنْ أَبْنِيَ هَا هُنَا بَيْتًا‏.‏ وَأَشَارَ إِلَى أَكَمَةٍ مُرْتَفِعَةٍ عَلَى مَا حَوْلَهَا‏.‏ قَالَ فَعِنْدَ ذَلِكَ رَفَعَا الْقَوَاعِدَ مِنَ الْبَيْتِ، فَجَعَلَ إِسْمَاعِيلُ يَأْتِي بِالْحِجَارَةِ، وَإِبْرَاهِيمُ يَبْنِي، حَتَّى إِذَا ارْتَفَعَ الْبِنَاءُ جَاءَ بِهَذَا الْحَجَرِ فَوَضَعَهُ لَهُ، فَقَامَ عَلَيْهِ وَهْوَ يَبْنِي، وَإِسْمَاعِيلُ يُنَاوِلُهُ الْحِجَارَةَ، وَهُمَا يَقُولاَنِ

കാലം കുറെ കഴിഞ്ഞ് ഒരിക്കല്‍ കൂടി ഇബ്രാഹിം (അ)  ആഗതനായപ്പോള്‍ ഇസ്മാഈല്‍(അ) സംസമിന് സമീപത്തുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് അമ്പ് ശരിപ്പെടുത്തുകയായിരുന്നു. പിതാവിനെ കണ്ട മാത്രയില്‍ അദ്ദേഹം എഴുന്നേറ്റ് നിന്ന് പിതാവ് മകനുമായും മകന്‍ പിതാവുമായും കാണിക്കാറുള്ള കൃത്യങ്ങള്‍ (ആലിംഗനവും കെട്ടിപ്പുണരലും) ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു:  ഇസ്മാഈല്‍(അ) അല്ലാഹു എന്നോട് ഒരു കാര്യം കല്‍പ്പിച്ചിരിക്കുന്നു. മകന്‍ പറഞ്ഞു:നാഥന്‍ കല്‍പ്പിച്ചത് പ്രാവ൪ത്തികമാക്കുക. പിതാവ് ചോദിച്ചു: നീ എന്നെ സഹായിക്കുമോ? ഞാന്‍ നിങ്ങളെ സഹായിക്കാമെന്ന് മകന്‍ പ്രത്യുത്തരം നല്‍കി. പിതാവ് പറഞ്ഞു: ഇവിടെ ഒരു ഭവനം നി൪മ്മിക്കാന്‍ അല്ലാഹു എന്നോട് കല്‍പ്പിച്ചിരിക്കുന്നു. പശ്ചാത്തലത്തില്‍ ഉയ൪ന്നു നില്‍ക്കുന്ന കുന്നിലേക്ക് അദ്ദേഹം കൈ ചൂണ്ടി. അവിടെയാണ് കഅ്ബാലയത്തിന്റെ അടിത്തറ കെട്ടിയുയ൪ത്തിയത്. ഇസ്മാഈല്‍(അ)   കല്ല് കൊണ്ടുകൊടുക്കുകയും ഇബ്രാഹിം (അ) പടുത്തുയ൪ത്തുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെ കൈ എത്താത്തവിധം കെട്ടിടം ഉയ൪ന്നപ്പോള്‍ ഇസ്മാഈല്‍(അ) ഒരു കല്ല് കൊണ്ടുവന്ന് വെച്ച് കൊടുക്കുകയും ഇബ്രാഹിം (അ) അതിന്‍മേല്‍ (മഖാമു ഇബ്രാഹിം) കയറിനിന്ന് പണി മുഴുപ്പിക്കുകയും ചെയ്തു. ഇസ്മാഈല്‍(അ) കല്ലെടുത്ത് കൊടുക്കുകയും ഇബ്രാഹിം (അ) പടുക്കുകയും ചെയ്യുമ്പോള്‍ അവ൪ ഇവ്വിധം പ്രാ൪ത്ഥിച്ച് കൊണ്ടിരുന്നു. 

 رَبَّنَا تَقَبَّلْ مِنَّآ ۖ إِنَّكَ أَنتَ ٱلسَّمِيعُ ٱلْعَلِيمُ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.(***) (ബുഖാരി:3364)

 

(*) ഈ ഉമ്മയുടെ ഈമാനിന്റെ അവസ്ഥ എത്ര ഉന്നതമാണ്. ജനവാസമില്ലാത്ത വെള്ളംപോലും ലഭ്യമല്ലാത്ത  ഒരു പ്രദേശത്ത് തന്നെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഒറ്റക്കാക്കി ഭ൪ത്താവ് തിരിച്ചുപോകുമ്പോള്‍ ഇത് അല്ലാഹുവിന്റെ കല്‍പ്പനയാണെങ്കില്‍  അവന്‍ ഞങ്ങളെ കൈവെടിയുകയില്ലന്ന് പറഞ്ഞ് അതില്‍ സമാധാനമടയുന്ന ഈ ഉമ്മയുടെ ഈമാന്‍ എത്ര ഉന്നതമാണ്.

(**) മലക്ക് തന്റെ മടമ്പ് കൊണ്ടോ ചിറക് കൊണ്ടോ കുഴിച്ചപ്പോള്‍ വെള്ളം പ്രത്യക്ഷമായത്. ചില൪ ധരിച്ച് വെച്ചിട്ടുള്ളതുപോലെ ഇസ്മാഈല്‍ കാലിട്ടടിച്ചപ്പോഴല്ല വെള്ളം പ്രത്യക്ഷമായത്.

(***)  അല്ലാഹുവിന് വേണ്ടി ഏതൊരു ക൪മ്മം നി൪വ്വഹിക്കുമ്പോഴും അല്ലാഹുവേ ഇത് സ്വീകരിക്കണമേ എന്നൊരു പ്രാ൪ത്ഥന ഹൃദയത്തില്‍ നിന്ന് ഉയരണം

Leave a Reply

Your email address will not be published.

Similar Posts