അല്ലാഹുവിന്റെ സൽക്കാരം

THADHKIRAH

സൽക്കാരത്തിന് ക്ഷണിക്കപ്പെടുന്നതും അതിൽ പങ്കെടുക്കുന്നതും ഏതൊരു മനുഷ്യനും ഇഷ്ടമുള്ള കാര്യമാകുന്നു. എന്നാൽ അല്ലാഹു നമ്മെ സൽക്കാരത്തിന് ക്ഷണിച്ചിട്ടുള്ളതിനെ കുറിച്ച് നാം അറിഞ്ഞിട്ടുണ്ടോ? അല്ലാഹു ക്ഷണിച്ചു എന്നു പറയുമ്പോൾ അവൻ അവന്റെ പ്രവാചകൻ മുഖേനെയാണ് ക്ഷണിച്ചിട്ടുള്ളത്. പ്രവാചകനെ ആരെങ്കിലും അനുസരിച്ചാൽ അല്ലാഹുവിന്റെ സൽക്കാരത്തിൽ അവന് പങ്കെടുക്കാം.

وَٱللَّهُ يَدْعُوٓا۟ إِلَىٰ دَارِ ٱلسَّلَٰمِ

അല്ലാഹു ശാന്തിയുടെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. (ഖു൪ആന്‍:11/25)

നാശം ഭവിക്കാത്ത, ആപത്തും കാലദോഷവും ബാധിക്കാത്ത, അവര്‍ണനീയമായ സുഖസൗകര്യങ്ങളോടുകൂടി കാലാകാലം നിലനില്‍ക്കുന്ന ഭവനത്തിലേക്കാണ്‌ അഥവാ സമാധാനവും ശാന്തിയുമേകുന്ന സ്വര്‍ഗത്തിലേക്കാണ്‌ അല്ലാഹു മനുഷ്യരെ സൽക്കാരത്തിനായി ക്ഷണിക്കുന്നത്‌.

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ كَانَتْ لَهُمْ جَنَّٰتُ ٱلْفِرْدَوْسِ نُزُلًا ‎﴿١٠٧﴾‏ خَٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ‎﴿١٠٨﴾

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന് വിട്ട് മാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല. (ഖു൪ആന്‍:18/107-108)

لَٰكِنِ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَا نُزُلًا مِّنْ عِندِ ٱللَّهِ ۗ وَمَا عِندَ ٱللَّهِ خَيْرٌ لِّلْأَبْرَارِ

എന്നാല്‍ തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചതാരോ അവര്‍ക്കാണ് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുള്ളത്‌. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള സല്‍ക്കാരം! അല്ലാഹുവിന്‍റെ അടുക്കലുള്ളതാകുന്നു പുണ്യവാന്‍മാര്‍ക്ക് ഏറ്റവും ഉത്തമം. (ഖു൪ആന്‍:3/198)

إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ ‎﴿٣٠﴾‏ نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ‎﴿٣١﴾‏ نُزُلًا مِّنْ غَفُورٍ رَّحِيمٍ ‎﴿٣٢﴾‏

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്‌: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്‌) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും.  ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്‌. (ഖു൪ആന്‍ :41/30-32)

എന്തൊക്കെയാണ് അല്ലാഹു അവന്റെ അടിമകൾക്ക് വേണ്ടി ഉണ്ടാക്കിയ സൽക്കാരത്തിൽ ഒരുക്കിവച്ചിരിക്കുന്നത് ? അതിനെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക:

ﻓَﻼَ ﺗَﻌْﻠَﻢُ ﻧَﻔْﺲٌ ﻣَّﺎٓ ﺃُﺧْﻔِﻰَ ﻟَﻬُﻢ ﻣِّﻦ ﻗُﺮَّﺓِ ﺃَﻋْﻴُﻦٍ ﺟَﺰَآءًۢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﻳَﻌْﻤَﻠُﻮﻥَ

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി (സ്വ൪ഗ്ഗത്തില്‍) രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല. (ഖു൪ആന്‍ :32/17)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”: ‏ قَالَ اللَّهُ أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لاَ عَيْنَ رَأَتْ، وَلاَ أُذُنَ سَمِعَتْ، وَلاَ خَطَرَ عَلَى قَلْبِ بَشَرٍ، فَاقْرَءُوا إِنْ شِئْتُمْ ‏{‏ فَلاَ تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ ‏}‏‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറയുകയാണ്‌ : എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു. (ഇതിന് തെളിവായി) നിങ്ങള്‍ فَلَا تَعْلَمُ نَفْسٌ എന്നുള്ള (ഈ) ഖുര്‍ആന്‍ വചനം ഓതിക്കൊള്ളുക. (ബുഖാരി :3244)

പ്രസ്തുത വിരുന്നിലെ ആദ്യ ഭക്ഷണവും പാനീയവും എന്താണെന്ന് നബി ﷺ നമ്മെ അറിയിച്ചിട്ടുണ്ട്.

 أَوَّلُ طَعَامٍ يَأْكُلُهُ أَهْلُ الْجَنَّةِ فَزِيَادَةُ كَبِدِ حُوتٍ

നബി ﷺ പറഞ്ഞു: സ്വർഗവാസികൾ ഭക്ഷിക്കുന്നതായ ആദ്യ ഭക്ഷണം മത്സ്യത്തിന്റെ കരളിനോടടുത്തുള്ള സിയാദത്താണ്. (ബുഖാരി)

عَنْ ثَوْبَانَ قَالَ: كُنْتُ قَائِمًا عِنْدَ رَسُولِ اللَّهِ صلى الله عليه وسلم فَجَاءَ حَبْرٌ مِنْ أَحْبَارِ الْيَهُودِ ………. قَالَ فَمَنْ أَوَّلُ النَّاسِ إِجَازَةً قَالَ ‏”‏فُقَرَاءُ الْمُهَاجِرِينَ‏”‏ ‏.‏ قَالَ الْيَهُودِيُّ فَمَا تُحْفَتُهُمْ حِينَ يَدْخُلُونَ الْجَنَّةَ قَالَ ‏”‏زِيَادَةُ كَبِدِ النُّونِ”‏ قَالَ فَمَا غِذَاؤُهُمْ عَلَى إِثْرِهَا قَالَ ‏”‏يُنْحَرُ لَهُمْ ثَوْرُ الْجَنَّةِ الَّذِي كَانَ يَأْكُلُ مِنْ أَطْرَافِهَا”‏ ‏.‏ قَالَ فَمَا شَرَابُهُمْ عَلَيْهِ قَالَ ‏”‏مِنْ عَيْنٍ فِيهَا تُسَمَّى سَلْسَبِيلاً”‏ ‏.‏

ഥൗബാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കൂടെ നിൽക്കുകയായിരുന്നു. അപ്പോൾ ജൂത പുരോഹിതൻമാരിൽ നിന്നും ഒരു പുരോഹിതൻ വന്നു. ………. ജൂതന്‍ ചോദിച്ചു: ആദ്യമായി സ്വർഗ പ്രവേശനത്തിന് അനുവാദം ആർക്കാണ്? നബി ﷺ പറഞ്ഞു: ‘മുഹാജിറുകളിലെ ദരിദ്രര്‍.’ ജൂതന്‍ ചോദിച്ചു: ‘സ്വര്‍ഗത്തില്‍ പ്രവേശിക്കുമ്പോള്‍ എന്താണവര്‍ക്ക് സമ്മാനമായി നല്‍കപ്പെടുക?’ നബി ﷺ പറഞ്ഞു: ‘മത്സ്യത്തിന്റെ കരളിനോടടുത്തുള്ള സിയാദത്താണ്..’ ജൂതന്‍ ചോദിച്ചു: ‘അതിനുശേഷമുള്ള അവരുടെ ആഹാരം എന്തായിരിക്കും.’ നബി ﷺ പറഞ്ഞു: ‘സ്വര്‍ഗത്തിന്റെ ഭാഗങ്ങളില്‍ മേഞ്ഞ് തിന്നുന്ന സ്വര്‍ഗത്തിലെ കാളയെ അവര്‍ക്ക് വേണ്ടി അറുക്കും’. ജൂതന്‍ ചോദിച്ചു: ‘സ്വര്‍ഗത്തില്‍ അവര്‍ക്ക് നല്‍കപ്പെടുന്ന പാനീയം എന്തായിരിക്കും?’ നബി ﷺ പറഞ്ഞു: ‘സല്‍സബീല്‍ എന്ന് പേര്‍ പറയപ്പെടുന്ന ഒരു ഉറവുജലത്തില്‍നിന്ന്.’ ജൂതൻ പറഞ്ഞു: ‘താങ്കള്‍ പറഞ്ഞത് സത്യമാണ്’. (മുസ്ലിം:315)

വര്‍ണങ്ങളാല്‍ കണ്‍കുളിര്‍മ നല്‍കുന്ന, വ്യത്യസ്ത പേരുകളുള്ള, ഉപരിലോകത്ത് സ്ഥിതി ചെയ്യുന്ന, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകളാല്‍ നിര്‍മിക്കപ്പെട്ട, തൂവെള്ളനിറമുള്ള നേര്‍മയുള്ള പൊടിയും കലര്‍പ്പില്ലാത്ത കസ്തൂരിയുടെ വാസനയുമുള്ള മണ്ണിനാല്‍ സംവിധാനിക്കപ്പെട്ട, ആകാശഭൂമികളോളം വിശാലമായ, മക്കക്കും ഹിംയറിനും ഇടയ്ക്കുള്ള അത്രയും വിശാലമായ വീതിയില്‍ എട്ട് കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട, ഉന്നത പദവികളുള്ള, മണിമേടകളും കൊട്ടാരങ്ങളും തലയിണകളും മെത്തകളും പരവതാനികളും ചാരുമഞ്ചങ്ങളും കട്ടിലുകളും പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും വൃക്ഷങ്ങളും തണലുകളും തോട്ടങ്ങളും ഫലങ്ങളും നദികളും പാനീയങ്ങളും സേവകന്മാരും സ്വര്‍ഗീയ മദ്യവും സ്വര്‍ഗീയ ഇണകളുമുള്ള, എന്നെന്നും നിലനില്‍ക്കുന്ന, ഇഹലോകത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകമാണ് സ്വർഗം. വിശിഷ്ടമായ ഭക്ഷണം, പാനീയം, സ്നേഹം നിറഞ്ഞ ഇണകൾ, കൊട്ടാരങ്ങൾ, നശിക്കാത്ത യൗവ്വനം, മരണമില്ലാത്ത ജീവിതം, വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന സന്തോഷം എന്നിവയെല്ലാം വിരുന്നുകാർക്കായി അല്ലാഹു തയ്യാറാക്കിയിരിക്കുന്നു. എന്നാൽ ഇതിനേക്കാളെല്ലാം വലുതാണ് വരുന്നുകാർക്ക് വിരുന്നിനായി ക്ഷണിച്ച അല്ലാഹുവിനെ കാണുകയെന്നത്.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏‏ فَمَا أَعْطَاهُمُ اللَّهُ شَيْئًا أَحَبَّ إِلَيْهِمْ مِنَ النَّظَرِ إِلَيْهِ

നബി ﷺ പറഞ്ഞു: അവർക്ക് (സ്വർഗ്ഗക്കാർക്ക്) അല്ലാഹുവിനെ നോക്കിക്കാണുന്നതിനേക്കാൾ ഏറ്റവും പ്രിയങ്കരമായ മറ്റൊന്നും തന്നെ അല്ലാഹു നൽകിയിട്ടില്ല. (അഹ്‌മദ്‌:18936)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :مَنْ غَدَا إِلَى الْمَسْجِدِ وَرَاحَ أَعَدَّ اللَّهُ لَهُ نُزُلَهُ مِنَ الْجَنَّةِ كُلَّمَا غَدَا أَوْ رَاحَ”‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാവിലെയോ വൈകുന്നേരമോ പള്ളിയിലേക്ക് (ജമാഅത്ത് നമസ്കാരത്തിന്) പോയാൽ അല്ലാഹു അവനുവേണ്ടി സ്വർഗത്തിൽ വിരുന്ന് തയ്യാറാക്കുന്നതാണ്. എല്ലാ രാവിലെയും വൈകുന്നേരവും പോകുമ്പോഴെല്ലാം ഇപ്രകാരം തന്നെ. (ബുഖാരി : 662 – മുസ്‌ലിം: 669)

അല്ലാഹുവിന്റെ ഈ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി ആഗ്രഹിക്കുക, അതിനായി പ്രാർത്ഥിക്കുക, പരിശ്രമിക്കുക. അല്ലാഹുവിനെയും അവന്റെ റസൂൽ ﷺ യെയും സമ്പൂർണ്ണമായി അനുസരിച്ച് ജീവിക്കുക മാത്രമാണ് ഈ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനുള്ള ഏകപരിശ്രമം.

അതോടൊപ്പം അല്ലാഹു ഒരുക്കിയിട്ടുള്ള മറ്റൊരു സൽക്കാരത്തെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ ‎﴿٦٢﴾‏ إِنَّا جَعَلْنَٰهَا فِتْنَةً لِّلظَّٰلِمِينَ ‎﴿٦٣﴾‏ إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ ‎﴿٦٤﴾‏ طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ ‎﴿٦٥﴾‏ فَإِنَّهُمْ لَـَٔاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ ‎﴿٦٦﴾‏ ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ ‎﴿٦٧﴾

അതാണോ വിശിഷ്ടമായ സല്‍ക്കാരം? അതല്ല സഖ്ഖൂം വൃക്ഷമാണോ?  തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു.  നരകത്തിന്‍റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. അതിന്‍റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും.  തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും. പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെ ഒരു ചേരുവയുണ്ട്‌. (ഖു൪ആന്‍ :37/62-67)

إِنَّ شَجَرَتَ ٱلزَّقُّومِ ‎﴿٤٣﴾‏ طَعَامُ ٱلْأَثِيمِ ‎﴿٤٤﴾‏ كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ ‎﴿٤٥﴾‏ كَغَلْىِ ٱلْحَمِيمِ ‎﴿٤٦﴾‏ خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ ‎﴿٤٧﴾‏ ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ ‎﴿٤٨﴾‏ ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ ‎﴿٤٩﴾‏ إِنَّ هَٰذَا مَا كُنتُم بِهِۦ تَمْتَرُونَ ‎﴿٥٠﴾

തീര്‍ച്ചയായും സഖ്ഖൂം വൃക്ഷമാകുന്നു.  (നരകത്തില്‍) പാപിയുടെ ആഹാരം.  ഉരുകിയ ലോഹം പോലിരിക്കും (അതിന്‍റെ കനി.) അത് വയറുകളില്‍ തിളയ്ക്കും. ചുടുവെള്ളം തിളയ്ക്കുന്നത് പോലെ.  നിങ്ങള്‍ അവനെ പിടിക്കൂ. എന്നിട്ട് നരകത്തിന്‍റെ മദ്ധ്യത്തിലേക്ക് വലിച്ചിഴക്കൂ. അനന്തരം ചുടുവെള്ളം കൊണ്ടുള്ള ശിക്ഷ അവന്‍റെ തലയ്ക്കുമീതെ നിങ്ങള്‍ ചൊരിഞ്ഞേക്കൂ. (എന്ന് നിര്‍ദേശിക്കപ്പെടും.)  ഇത് ആസ്വദിച്ചോളൂ. തീര്‍ച്ചയായും നീ തന്നെയായിരുന്നല്ലോ പ്രതാപിയും മാന്യനും.  (ഖു൪ആന്‍ :44/43-49)

عَنِ ابْنِ عَبَّاسٍ،‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لَوْ أَنَّ قَطْرَةً مِنَ الزَّقُّومِ قُطِرَتْ فِي دَارِ الدُّنْيَا لأَفْسَدَتْ عَلَى أَهْلِ الدُّنْيَا مَعَايِشَهُمْ فَكَيْفَ بِمَنْ يَكُونُ طَعَامَهُ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സക്ക്വൂമിന്റെ ഒരു തുള്ളി ഭൂമിയിലേക്ക് ഉറ്റി വീണാൽ അത് ഭൂലോകവാസികളുടെ ജീവിതം അപകടത്തിലാക്കുമായിരുന്നു. അപ്പോൾ അത് ഭക്ഷണമാകുന്നവന്റെ അവസ്ഥ എന്തായിരിക്കും. (തിർമിദി:2585)

അല്ലാഹുവിനെയും അവന്റെ റസൂൽ ﷺ യെയും ധിക്കരിച്ച് ജീവിക്കുന്നവർക്കാണ് അല്ലാഹു നരകത്തിൽ ഈ സൽക്കാരം ഒരുക്കിയിട്ടുള്ളത്.

إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَٰفِرِينَ نُزُلًا

തീര്‍ച്ചയായും അവിശ്വാസികള്‍ക്ക് സല്‍ക്കാരം നല്‍കുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു. (ഖു൪ആന്‍ :18/102)

Leave a Reply

Your email address will not be published.

Similar Posts