ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ‘സമാധാനം’ എന്ന് അര്‍ഥം വരുന്ന ‘സില്‍മ്’ എന്ന അറബി ധാതുവില്‍ നിന്നാണ് ‘ഇസ്‌ലാം’ എന്ന പദം നിഷ്പന്നമായിട്ടുള്ളത്. മുസ്‌ലിംകള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ അഭിവാദ്യമര്‍പ്പിക്കുന്നതും താങ്കള്‍ക്ക് ‘സലാം’ അഥവാ സമാധാനമുണ്ടാകട്ടെ എന്നാശംസിച്ചുകൊണ്ടാണ്.
ഇസ്‌ലാം സമാധാനത്തിന്റെ മതമാണെങ്കില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ എന്തുകൊണ്ട് പത്തോളം യുദ്ധങ്ങള്‍ നയിച്ചു? അതിലെ നാശനഷ്ടങ്ങള്‍ക്കും കെടുതികള്‍ക്കും എന്ത് ന്യായീകരണങ്ങളാണുള്ളത്? ഇസ്‌ലാം വിമര്‍ശകരില്‍നിന്ന് ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. അത് കേള്‍ക്കുന്ന ചിലര്‍ക്കെങ്കിലും ചില തെറ്റുധാരണകള്‍ ഇത് സംബന്ധമായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ തെറ്റുധാരണകള്‍ തീരുമെന്നതില്‍ സംശയമില്ല. ഇസ്‌ലാം യുദ്ധത്തെക്കുറിച്ച് എന്താണ് പറയുന്നത്? പ്രവാചകന്റെ കാലത്ത് നടന്ന യുദ്ധങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവയുടെ കാരണങ്ങളും അനന്തര ഫലങ്ങളും എന്തൊക്കെയായിരുന്നു?
എന്തിനൊക്കെയാണ് യുദ്ധങ്ങള്‍?
പ്രതിരോധത്തിനും രാഷ്ട്ര സംരക്ഷണത്തിനും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുമ്പിലുള്ള മാര്‍ഗതടസ്സങ്ങള്‍ നീക്കുന്നതിനും അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനുമൊക്കെയാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ആദ്യത്തെ പതിനഞ്ച് വര്‍ഷങ്ങള്‍ കടുത്ത പീഡനങ്ങളും മര്‍ദനങ്ങളും മുസ്‌ലിംകള്‍ക്ക് ഏല്‍ക്കേണ്ടിവന്നിട്ടും യുദ്ധമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യം പോലുമുണ്ടായി. ഒട്ടേറെ വിശ്വാസികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അപ്പോഴൊക്കെയും സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങളായിരുന്നു നബി ﷺ അനുയായികള്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് സായുധമായ പോരാട്ടത്തിന് അനുവാദം നല്‍കപ്പെട്ടത്.
ആയുധബലം പ്രകടിപ്പിക്കാനോ ‘കൈത്തരിപ്പ് മാറ്റാനോ’ ശത്രുതാപരമായ കയ്യേറ്റങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍; പ്രത്യുത, രാഷ്ട്രത്തിന്റെയും മതത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയും മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്ന മര്‍ദിതര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയായിരുന്നു.
സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാകുന്ന ഇസ്‌ലാമിന്റെ സന്ദേശം സര്‍വരിലേക്കും എത്തണമെന്നതും ചൂഷണങ്ങളില്‍ നിന്ന് മനുഷ്യരെ മുഴുവന്‍ രക്ഷപ്പെടുത്തണമെന്നതും ഇസ്‌ലാമിന്റെ അഭിലാഷമാണ്. ഇസ്‌ലാമിന്റെ സൗരഭ്യവും അതിന്റെ പ്രകാശവും എല്ലാവര്‍ക്കും ലഭ്യമാകണം. അതിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അത് നിഷേധിക്കപ്പെട്ടുകൂടാ. എന്നാല്‍ ബലാല്‍ക്കാരമായി ആരെയും മതത്തില്‍ ചേര്‍ക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നു.
لَآ إِكْرَاهَ فِى ٱلدِّينِ ۖ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَىِّ ۚ فَمَن يَكْفُرْ بِٱلطَّٰغُوتِ وَيُؤْمِنۢ بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لَا ٱنفِصَامَ لَهَا ۗ وَٱللَّهُ سَمِيعٌ عَلِيمٌ
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖുർആൻ:2/256)
ഈ മൗലികമായ അവകാശത്തിന് മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലും അനിവാര്യമായ ഘട്ടത്തിലുമാണ് ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. സാമൂഹ്യനീതിയും സമാധാനവും ഉറപ്പാക്കുവാനും മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രവും പ്രതിജ്ഞാബദ്ധമാണ്.
അല്ലാഹു പറയുന്നു:
وَقَٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ لِلَّهِ ۖ فَإِنِ ٱنتَهَوْا۟ فَلَا عُدْوَٰنَ إِلَّا عَلَى ٱلظَّٰلِمِينَ
മര്‍ദ്ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന് ) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല. (ഖുർആൻ:2/193)
ഈ വചനത്തിന്റെ വിശദീകരണത്തില്‍ ഇമാം ബുഖാരി ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇബ്‌നു ഉമര്‍(റ) പറയുന്നത് കാണുക:
{قَاتِلُوهُمْ حَتَّى لاَ تَكُونَ فِتْنَةٌ} قَالَ : فَعَلْنَا عَلَى عَهْدِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَ الإِسْلاَمُ قَلِيلاً، فَكَانَ الرَّجُلُ يُفْتَنُ فِي دِينِهِ إِمَّا قَتَلُوهُ، وَإِمَّا يُعَذِّبُوهُ، حَتَّى كَثُرَ الإِسْلاَمُ فَلَمْ تَكُنْ فِتْنَةٌ.
{നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക; ‘ഫിത്‌ന’ ഇല്ലാതിരിക്കുന്നത് വരെ} ഇബ്‌നു ഉമര്‍(റ) പറഞ്ഞു: ”ഞങ്ങള്‍ നബി ﷺ യുടെ കാലത്ത് അതനുസരിച്ച് യുദ്ധം ചെയ്തു. മുസ്‌ലിംകള്‍ കുറവായിരുന്നതിനാല്‍ മതത്തിന്റെ പേരില്‍ ആളുകള്‍ പീഡിപ്പിക്കപ്പെട്ടിരുന്നു. ഒന്നുകില്‍ കൊന്നുകളയും. അല്ലെങ്കില്‍ ശക്തമായി ഉപദ്രവിക്കും. അങ്ങനെ മുസ്‌ലിംകള്‍ അധികരിച്ചു. അപ്പോള്‍ പിന്നെ ആ ‘ഫിത്‌ന’ ഉണ്ടായില്ല” (ബുഖാരി:4515)
ഹാഫിദ് ഇബ്‌നു കഥീര്‍(റഹി)യും ഈ സംഭവം ഈ വചനത്തിന്റെ വിവരണത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇതാണ് യുദ്ധം അനിവാര്യമാകുന്നതിലെ പ്രധാന ഘടകം.
മതമെന്ന നിലയ്ക്ക് ഇസ്‌ലാമിനും ഒരു സമൂഹമെന്ന നിലയ്ക്ക് മുസ്‌ലിംകള്‍ക്കും അനിവാര്യ ഘട്ടത്തിലെ പ്രതിരോധം നിലനില്‍പിന്റെ അഥവാ അസ്തിത്വത്തിന്റെ പ്രശ്‌നം കൂടിയാണ്. നിലനില്‍ക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണ് അത് എന്ന് സാരം.
അതായത്, ഇസ്‌ലാം യുദ്ധം അനുവദിച്ച ഒരു സന്ദര്‍ഭം വിശ്വാസികളുടെയും മതത്തിന്റെയും ആദര്‍ശത്തിന്റെയും സംരക്ഷണത്തിനുമാണ്. ആ മാര്‍ഗത്തിലുള്ള പ്രതിരോധവുമാണത്.
അല്ലാഹു പറയുന്നു:
أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمْ ظُلِمُوا۟ ۚ وَإِنَّ ٱللَّهَ عَلَىٰ نَصْرِهِمْ لَقَدِيرٌ ﴿٣٩﴾ ٱلَّذِينَ أُخْرِجُوا۟ مِن دِيَٰرِهِم بِغَيْرِ حَقٍّ إِلَّآ أَن يَقُولُوا۟ رَبُّنَا ٱللَّهُ ۗ وَلَوْلَا دَفْعُ ٱللَّهِ ٱلنَّاسَ بَعْضَهُم بِبَعْضٍ لَّهُدِّمَتْ صَوَٰمِعُ وَبِيَعٌ وَصَلَوَٰتٌ وَمَسَٰجِدُ يُذْكَرُ فِيهَا ٱسْمُ ٱللَّهِ كَثِيرًا ۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ ﴿٤٠﴾
യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. (ഖുർആൻ:22/39-40)
അപ്രകാരം തന്നെ അന്യായങ്ങളെയും അതിക്രമങ്ങളെയും തടയുവാനും മര്‍ദിതരുടെ സംരക്ഷണത്തിന്നും നീതിയും നന്മയും നാട്ടില്‍ നിലനില്‍ക്കുവാനും ചിലപ്പോള്‍ സായുധപോരാട്ടങ്ങള്‍ ആവശ്യമായി വന്നേക്കാം.
അല്ലാഹു പറയുന്നു:
ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَٰتُ قِصَاصٌ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
വിലക്കപ്പെട്ട മാസത്തിലെ യുദ്ധത്തിന് വിലക്കപ്പെട്ട മാസത്തില്‍ തന്നെ തിരിച്ചടിക്കുക. വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക്കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:2/194)
وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ
നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. (ഖുർആൻ:2/190)
അതോടൊപ്പം ശ്രദ്ധേയമായ ഒരു സംഗതി; നബി ﷺ ഒരൊറ്റ യുദ്ധത്തിനും തുടക്കക്കാരനായിട്ടില്ല എന്നതാണ്. അപ്രകാരം തന്നെ ഭൗതികമായ ലാഭങ്ങള്‍ മോഹിച്ചോ ശത്രുക്കളുടെ സ്വത്ത് ആഗ്രഹിച്ചോ രാജ്യത്തിന്റെ വിസ്തൃതി കൂട്ടുവാനോ അധികാരം മോഹിച്ചോ ഒന്നുമായിരുന്നില്ല അവിടുത്തെ സൈനിക നീക്കങ്ങളില്‍ ഒന്നു പോലും. മറിച്ച് മനുഷ്യരുടെ മൗലികാവകാശങ്ങള്‍ക്കു വേണ്ടിയും അനീതിക്കും അക്രമങ്ങള്‍ക്കുമെതിരിലുമായിരുന്നു. അനിവാര്യഘട്ടത്തില്‍ നടന്നതാണ് അവയൊക്കെയുമെന്നത് നിഷ്പക്ഷമായി പ്രവാചക യുദ്ധങ്ങളുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്.
യുദ്ധത്തിലെ നാശനഷ്ടങ്ങള്‍
ഒരേയൊരു മനുഷ്യനല്ലാതെ പ്രവാചക കരം കൊണ്ട് കൊല്ലപ്പെട്ടിട്ടില്ല എന്നത് അതിന്റെ ഏറ്റവും വലിയ തെളിവാണ്. ഹിജ്‌റ മൂന്നാം വര്‍ഷം മദീനയെ ആക്രമിക്കാന്‍ വന്ന ശത്രുക്കളെ നേരിട്ട ഉഹ്ദിന്റെ സന്ദര്‍ഭത്തില്‍ കോല്ലപ്പെട്ട ഉബയ്യുബ്‌നു ഖലഫാണ് ആ വ്യക്തി.
നബി ﷺ യുടെ കാലത്ത് നടന്ന പത്തോളം വരുന്ന യുദ്ധങ്ങളില്‍ ഇരു പക്ഷത്തുനിന്നുമായി ആകെ കൊല്ലപ്പെട്ടത് 1018 പേര്‍ മാത്രമാണ്. എന്നാല്‍ ഇസ്‌ലാമിന് യാതൊരു പങ്കാളിത്തവുമില്ലാത്ത എത്രയോ യുദ്ധങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. ഭീമമായ സാമ്പത്തിക നഷ്ടങ്ങള്‍ക്കുപരി ദശലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് അവയില്‍ ഹനിക്കപ്പെട്ടത്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും.
1914-18 കാല ഘട്ടത്തില്‍ നടന്ന ഒന്നാം ലോകമഹായുദ്ധത്തില്‍ മാത്രം 60 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. രണ്ട് കോടിയിലധികമാളുകള്‍ക്ക് പരിക്കു പറ്റിയിട്ടുമുണ്ട്. അത് വരുത്തിവെച്ച സാമ്പത്തിക നഷ്ടമാകട്ടെ കോടാനുകോടികളുടെതാണ്.
1939-45 കാലഘട്ടത്തില്‍ നടന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ കണക്ക് ഇതിലും അധികമാണ്. ഈ യുദ്ധങ്ങളിലൂടെ ലോകത്തിന് എന്ത് നേട്ടമാണുണ്ടായത്? എല്ലാവരും സമ്മതിക്കും; ഒരു നേട്ടവുമുണ്ടായിട്ടില്ല, നഷ്ടങ്ങളല്ലാതെ എന്ന്. എന്നാല്‍ ഇസ്‌ലാമിന്റെ യുദ്ധങ്ങളൊന്നും ഇങ്ങനെയായിരുന്നില്ല. അധിനിവേശം നടത്തലോ രക്തം ചിന്തലോ ആയിരുന്നില്ല അവ ഒന്നിന്റെയും പിന്നിലുള്ള ലക്ഷ്യവും പ്രേരകങ്ങളും. മറിച്ച് സാമൂഹിക നീതിയും ശാന്തിയും സമാധാനവും നടപ്പിലാക്കുക, മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക, വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കുക മുതലായ ലക്ഷ്യങ്ങളായിരുന്നു അവയ്ക്കു പിന്നില്‍. അവ നേടിയെടുക്കുന്നതില്‍ വിജയിക്കുവാന്‍ ഭീമമായ നഷ്ടങ്ങളില്ലാതെ തന്നെ ആ പോരാട്ടങ്ങള്‍ക്ക് സാധിച്ചു എന്നതാണ് സത്യം.
സാധാരണ യുദ്ധങ്ങളില്‍ സൈനികര്‍ മാത്രമല്ല കൊല്ലപ്പെട്ടിരുന്നത്, സിവിലിയന്മാരും തികച്ചും നിരാലംബരും ദുര്‍ബലരുമായ സ്ത്രീകളും കുട്ടികളും അടക്കം കൊലചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ പോരാട്ടങ്ങളില്‍ ശാരീരികമായോ ബൗദ്ധികമായോ യുദ്ധത്തില്‍ പങ്കാളികളാകാത്ത ഒരാളും ആക്രമിക്കപ്പെടുകയോ കൊലചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. കര്‍ഷകരും ജോലിക്കാരുമായ സാധാരണ പൗരന്മാര്‍ യുദ്ധത്തിന്റെ പേരില്‍ ഒരുവിധ കയ്യേറ്റങ്ങള്‍ക്കും വിധേയരായിട്ടില്ല. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടില്ല.
സൈനികരോടുള്ള നബി ﷺ യുടെ ഉപദേശങ്ങള്‍ മാനവ ചരിത്രത്തില്‍ കിടയറ്റതാണ്. ആ ഉപദേശങ്ങള്‍ മനസ്സിലാക്കിയ ഒരാള്‍ക്കും ചാവേറായി പൊട്ടിത്തെറിച്ച് നിരപരാധികളെ കൊന്നൊടുക്കാന്‍ കഴിയില്ല, അങ്ങനെ ചെയ്യുന്നവരെ യഥാര്‍ഥ മുസ്‌ലിംകളായി അംഗീകരിക്കാനും കഴിയില്ല.
സൈന്യത്തോടുള്ള പ്രവാചകോപദേശങ്ങള്‍
യുദ്ധത്തിനിറങ്ങുന്ന സൈന്യാധിപന്റെയും സേനാംഗങ്ങളുടെയും ഇഷ്ടത്തിനനുസരിച്ചല്ല ഇസ്‌ലാമിലെ യുദ്ധങ്ങള്‍; അവിടെയും ഇസ്‌ലാമിന്റെ കൃത്യമായ ഇടപെടലുകളും വിധിവിലക്കുകളും ഉപദേശ നിര്‍ദേശങ്ങളുമുണ്ട്.
عَنْ بُرَيْدَةَ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَمَّرَ أَمِيرًا عَلَى جَيْشٍ أَوْ سَرِيَّةٍ أَوْصَاهُ فِي خَاصَّتِهِ بِتَقْوَى اللَّهِ وَمَنْ مَعَهُ مِنَ الْمُسْلِمِينَ خَيْرًا ثُمَّ قَالَ “ اغْزُوا بِاسْمِ اللَّهِ فِي سَبِيلِ اللَّهِ قَاتِلُوا مَنْ كَفَرَ بِاللَّهِ اغْزُوا وَ لاَ تَغُلُّوا وَلاَ تَغْدِرُوا وَلاَ تَمْثُلُوا وَلاَ تَقْتُلُوا وَلِيدًا وَإِذَا لَقِيتَ عَدُوَّكَ مِنَ الْمُشْرِكِينَ فَادْعُهُمْ إِلَى ثَلاَثِ خِصَالٍ – أَوْ خِلاَلٍ – فَأَيَّتُهُنَّ مَا أَجَابُوكَ فَاقْبَلْ مِنْهُمْ وَكُفَّ عَنْهُمْ ثُمَّ ادْعُهُمْ إِلَى الإِسْلاَمِ فَإِنْ أَجَابُوكَ فَاقْبَلْ مِنْهُمْ وَكُفَّ عَنْهُمْ ثُمَّ ادْعُهُمْ إِلَى التَّحَوُّلِ مِنْ دَارِهِمْ إِلَى دَارِ الْمُهَاجِرِينَ وَأَخْبِرْهُمْ أَنَّهُمْ إِنْ فَعَلُوا ذَلِكَ فَلَهُمْ مَا لِلْمُهَاجِرِينَ وَعَلَيْهِمْ مَا عَلَى الْمُهَاجِرِينَ فَإِنْ أَبَوْا أَنْ يَتَحَوَّلُوا مِنْهَا فَأَخْبِرْهُمْ أَنَّهُمْ يَكُونُونَ كَأَعْرَابِ الْمُسْلِمِينَ يَجْرِي عَلَيْهِمْ حُكْمُ اللَّهِ الَّذِي يَجْرِي عَلَى الْمُؤْمِنِينَ وَلاَ يَكُونُ لَهُمْ فِي الْغَنِيمَةِ وَالْفَىْءِ شَىْءٌ إِلاَّ أَنْ يُجَاهِدُوا مَعَ الْمُسْلِمِينَ فَإِنْ هُمْ أَبَوْا فَسَلْهُمُ الْجِزْيَةَ فَإِنْ هُمْ أَجَابُوكَ فَاقْبَلْ مِنْهُمْ وَكُفَّ عَنْهُمْ فَإِنْ هُمْ أَبَوْا فَاسْتَعِنْ بِاللَّهِ وَقَاتِلْهُمْ .
ബുറൈദ(റ) പറഞ്ഞു: ”നബി ﷺ ഒരാളെ നായകനാക്കി ഒരു സൈന്യത്തെ നിയോഗിച്ചാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിക്കണമെന്നും കൂടെയുള്ളവരുടെ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകണമെന്നും പ്രത്യേകം നിര്‍ദേശിക്കുമായിരുന്നു. അവിടുന്ന് പറയും: ‘നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ പോരാടുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവന്റെ ശത്രുക്കളോട് ഏറ്റുമുട്ടുക. മോഷണവും ചതിയും വഞ്ചനയും കാണിക്കരുത്. അംഗവിഛേദം ചെയ്യരുത്. കുട്ടികളെ കൊല്ലരുത്. ബഹുദൈവാരാധകരായ ശത്രുക്കളെ കണ്ടുമുട്ടിയാല്‍ മൂന്ന് കാര്യങ്ങളിലേക്ക് നീ അവരെ ക്ഷണിക്കുക. അതില്‍ ഏതൊന്ന് അവര്‍ സ്വീകരിച്ചാലും നീ അതംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കണം. നീ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അതിന് അവര്‍ സന്നദ്ധരാണെങ്കില്‍ നീ അതംഗീകരിക്കുകയും യുദ്ധ നടപടികള്‍ നിറുത്തിവെക്കുകയും ചെയ്യുക. അപ്പോള്‍ മുസ്‌ലിംകള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുമുണ്ടാകും. മുസ്‌ലിംകള്‍ക്ക് ബാധകമായ എല്ലാ ബാധ്യതകളും അവരുടെ മേലും ബാധ്യതയായുണ്ടാകും. ഇനി ഇസ്‌ലാം സ്വീകരിക്കാന്‍ അവര്‍ ഒരുക്കമല്ലെങ്കില്‍ നീ അവരോട് ‘ജിസ്‌യ’ (സംരക്ഷണ നികുതി) ആവശ്യപ്പെടുക. അവരത് തരാന്‍ തയ്യാറാണെങ്കല്‍ അവരുമായി ഏറ്റുമുട്ടല്‍ പാടുള്ളതല്ല. അതിനും അവര്‍ തയ്യാറല്ലെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ച് പ്രാര്‍ഥനയോടെ അവരുമായി പോരാടിക്കൊള്ളുക” (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ).
ആളുകളെ യുദ്ധത്തടവുകാരും ബന്ധികളുമാക്കി പിടിച്ചുകൊണ്ടു വരുന്നതിനെക്കാള്‍ ഇരുലോകത്തും നേട്ടം കൈവരിക്കാനുതകുന്നവിധം ആദര്‍ശ സഹോദരങ്ങളാക്കി കൊണ്ടുവരാനായിരുന്നു ഇസ്‌ലാം താല്‍പര്യപ്പെട്ടത്. യുദ്ധരംഗത്തുപോലും ശത്രുതയവസാനിപ്പിച്ച് ഇസ്‌ലാമിനെ അറിയാനുള്ള സന്നദ്ധത അറിയിച്ചാല്‍ അതിന് അവസരമുണ്ടാക്കുകയും നിര്‍ഭയസ്ഥാനത്തെത്തിക്കുകയും ചെയ്യണമെന്നാണ് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്:
وَإِنْ أَحَدٌ مِّنَ ٱلْمُشْرِكِينَ ٱسْتَجَارَكَ فَأَجِرْهُ حَتَّىٰ يَسْمَعَ كَلَٰمَ ٱللَّهِ ثُمَّ أَبْلِغْهُ مَأْمَنَهُۥ ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْلَمُونَ
ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്റെ അടുക്കല്‍ അഭയം തേടി വന്നാല്‍ അല്ലാഹുവിന്റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്. (ഖുർആൻ:9/6)
ശത്രുരാജ്യത്തെ എല്ലാവരെയും ശത്രുവായി കണ്ടുകൊണ്ടുള്ള കാടടച്ചുള്ള ആക്രമണ രീതിയല്ല ഇസ്‌ലാമിന്റെത്. യുദ്ധത്തില്‍ പങ്കാളികളായ യോദ്ധാക്കളെയും അല്ലാത്തവരെയും രണ്ട് തരമായി കണ്ടുകൊണ്ടാണ് നബി ﷺ സൈന്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. സ്ത്രീകളെയും കുട്ടികളെയും ജോലിക്കാരെയും വധിക്കുകയോ ആക്രമിക്കുകയോ ചെയ്യരുതെന്നുള്ള ശക്തമായ നിര്‍ദേശങ്ങളടങ്ങിയ യുദ്ധരംഗവുമായി ബന്ധപ്പെട്ട ധാരാളം ഉപദേശങ്ങള്‍ ഹദീഥുകളില്‍ കാണാം. ഇതിനു വിരുദ്ധമായി വല്ല നീക്കങ്ങളും ശ്രദ്ധയില്‍ പെട്ടാല്‍ അവരെ പ്രത്യേകം ശാസിക്കുകയും ഉപദേശിക്കുകയും ചെയ്ത സംഭവങ്ങള്‍വരെ ഉണ്ടായിട്ടുണ്ട്.
ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വന്നേക്കുമെന്നതിനാല്‍ അപ്രതീക്ഷിതമായ ആ ക്രമണങ്ങളെ നബി ﷺ പ്രോത്സാഹിപ്പിച്ചിട്ടില്ല.
قَالَ أَنَسًا ـ رضى الله عنه ـ : كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا غَزَا قَوْمًا لَمْ يُغِرْ حَتَّى يُصْبِحَ
അനസ്(റ) പറയുന്നു: നബി ﷺ ഒരു വിഭാഗത്തിനെതിരെ ഏറ്റുമുട്ടാനായി രാത്രിയില്‍ എത്തിയാല്‍ പ്രഭാതം വരെയും അവര്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തുകയില്ല. (ബുഖാരി:2943)
ശത്രുക്കളെയും അവരുടെ സമ്പത്തിനെയും അഗ്നിക്കിരയാക്കുന്ന കാടന്‍ നടപടികള്‍ മുമ്പുകാലത്തും ഇപ്പോഴും ഉള്ളതാണ്. എന്നാല്‍ നബി ﷺ ഇത്തരം രീതികളെ ശക്തമായി വിലക്കിയിട്ടുണ്ട്. അവിടുന്ന് പറയുമായിരുന്നു:
وَإِنَّ النَّارَ لاَ يُعَذِّبُ بِهَا إِلاَّ اللَّهُ
തീ കൊണ്ട് ശിക്ഷിക്കാന്‍ അല്ലാഹുവിന്ന് മാത്രമേ അവകാശമുള്ളൂ. (ബുഖാരി:2954)
ശത്രുക്കളെ ജീവനോടെ കയ്യില്‍ കിട്ടിയാല്‍ ഇഞ്ചിഞ്ചായി കൊല്ലുന്ന ക്രൂരവിനോദം ആധുനിക കാലത്തുപോലും ധാരാളമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്വാണ്ടനാമോയിലും മറ്റും തടവുകാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ ചിലത് നാം കണ്ടതാണ്. തീവെച്ചും വന്യമൃഗങ്ങള്‍ക്ക് തീറ്റയാക്കിയും വിഷവാതകം ശ്വസിപ്പിച്ചും പട്ടിണിക്കിട്ടും അടക്കം എന്തെല്ലാം ക്രൂരതകള്‍ ചെയ്യാന്‍ പറ്റുമോ അതെല്ലാം ശത്രുക്കള്‍ക്കെതിരില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നബി ﷺ യുടെ ഉപദേശങ്ങള്‍ ഏറെ പ്രസക്തമാണ്.
ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം മനുഷ്യന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വരെ നിര്‍ദയം തകര്‍ത്തും ദുര്‍ബലരും അവശരുമായ സാധാരണക്കാരെ കൊന്നൊടുക്കിയും ജീവജാലങ്ങളെയും കൃഷിയിടങ്ങളെയും നശിപ്പിച്ചും ‘ശത്രുസംഹാരം’ നടത്തുന്ന ആധുനിക സമൂഹത്തിന് നബി ﷺ യുടെ ഉപദേശങ്ങളോളം മാനവികവും മഹത്തരവുമായ യുദ്ധോപദേശങ്ങള്‍ എവിടെയാണ് കാണാനാവുക?
കൃഷി നശിപ്പിക്കരുതെന്നും മൃഗങ്ങളെയും അവശരെയും ആക്രമിക്കരുതെന്നും നബി ﷺ പ്രത്യേകം ഉപദേശിച്ചിരുന്നു.
യുദ്ധം ചെയ്യുന്നവരോട് മാത്രം യുദ്ധം ചെയ്യുവാനും യുദ്ധരംഗത്ത് പോലും അതിക്രമങ്ങള്‍ പാടില്ലെന്നുമാണ് ക്വുര്‍ആന്‍ ഉപദേശിക്കുന്നത്:
وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ
നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ. (ഖുർആൻ:2/190)
ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَٰتُ قِصَاصٌ ۚ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
വിലക്കപ്പെട്ട മാസത്തിലെ യുദ്ധത്തിന് വിലക്കപ്പെട്ട മാസത്തില്‍ തന്നെ തിരിച്ചടിക്കുക. വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും (അങ്ങനെത്തന്നെ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര്‍ അതിക്രമം കാണിച്ചാലും അവന്‍ നിങ്ങളുടെ നേര്‍ക്ക്കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെ നേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:2/194)
സമാധാനത്തിനും സന്ധിസംഭാഷണങ്ങള്‍ക്കും ശത്രുക്കള്‍ സന്നദ്ധമായാല്‍ അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനും സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ സന്നദ്ധമാകുവാനും ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു:
وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍. (ഖുർആൻ:8/61)
എന്നാല്‍ ന്യായമായ തിരിച്ചടി അനിവാര്യമാകുന്ന ഘട്ടത്തില്‍ യാതൊരു നീക്കുപോക്കുമില്ലാതെ സധൈര്യം ശത്രുസൈന്യത്തെ നേരിടുകയും വേണം അല്ലാഹു പറയുന്നു:
إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْرًا فِى كِتَٰبِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ ۚ فَلَا تَظْلِمُوا۟ فِيهِنَّ أَنفُسَكُمْ ۚ وَقَٰتِلُوا۟ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَٰتِلُونَكُمْ كَآفَّةً ۚ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ(നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (ഖുർആൻ:9/36)
ശത്രുവിനെ തേടിപ്പിടിക്കേണ്ടിവരുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങള്‍ പോലും നിഷ്ഫലമാവില്ല എന്ന വിശ്വാസത്തിന്റെ കരുത്തിലാണ് ഇസ്‌ലാമിക സൈന്യത്തിന്റെ പുറപ്പാട്. അല്ലാഹു പറയുന്നു:
وَلَا تَهِنُوا۟ فِى ٱبْتِغَآءِ ٱلْقَوْمِ ۖ إِن تَكُونُوا۟ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ ۖ وَتَرْجُونَ مِنَ ٱللَّهِ مَا لَا يَرْجُونَ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൗര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് (അനുഗ്രഹം) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു. (ഖുർആൻ:4/104)
അനിവാര്യഘട്ടങ്ങളിലുള്ള പോരാട്ടങ്ങളില്‍ ജീവന്‍ ത്യജിക്കേണ്ടി വന്നാല്‍ പോലും വിശ്വാസികള്‍ക്ക് വമ്പിച്ച നേട്ടവും സ്വര്‍ഗീയ വിജയവുമാണ് കൈവരുന്നത്:
وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتُۢ ۚ بَلْ أَحْيَآءٌ وَلَٰكِن لَّا تَشْعُرُونَ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല. (ഖുർആൻ:2/154)
അവര്‍ക്കുള്ള സ്വര്‍ഗീയാനുഭൂതികളെ കുറിച്ചും ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു:
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتَۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٧٠﴾ ۞ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ ٱللَّهِ وَفَضْلٍ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ ﴿١٧١﴾
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു.അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു). (ഖുർആൻ:3/169-171)
യുദ്ധത്തടവുകാരോടുള്ള സമീപനങ്ങള്‍
യുദ്ധത്തിന്റെ ഭാഗമായി പിടിക്കപ്പെടുന്ന ബന്ധികളോടും യുദ്ധത്തടവുകാരോടും മാന്യമായി പെരുമാറണമെന്നതാണ് ഇസ്‌ലാമിന്റെ അധ്യാപനം. തടവുകാരെ വധിക്കരുതെന്ന് പ്രത്യേകം നബി ﷺ നിര്‍ദേശിച്ചിട്ടുണ്ട്.
യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരുടെ ജീവന്‍ വെച്ചുകൊണ്ട് വിലപേശുകയും അതിക്രൂരമായ മര്‍ദന മുറകള്‍ അവര്‍ക്കുനേരെ പ്രയോഗിക്കുകയും അത് വലിയ വിജയമായി കാണുകയും ചെയ്യുന്ന നവയുഗത്തിലെ യുദ്ധനിയമങ്ങള്‍ക്കു മുന്നില്‍ പതിനാലു നൂറ്റാണ്ട് മുമ്പ് ഇസ്‌ലാം നിര്‍ദേശിച്ച മാന്യമായ മോചന മാര്‍ഗം ഇന്നും ആര്‍ജവത്തോടെ തലയുയര്‍ത്തിനില്‍ക്കുകയാണ്:
… فَإِمَّا مَنَّۢا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ۚ ذَٰلِكَ …
… എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ … (ഖുർആൻ:47/4)
ബദ്‌റിലെയും മറ്റും ബന്ധികളുടെ കാര്യത്തില്‍ മുഹമ്മദ് നബി ﷺ അതിന്റെ പ്രായോഗിക മാതൃകയും ലോകത്തിന് കാണിച്ചുകൊടുത്തു. എഴുത്തും വായനയും അറിയാത്ത പത്ത് വീതം ആളുകള്‍ക്ക് ഓരോ തടവുകാരനും അക്ഷരജ്ഞാനം പകര്‍ന്നുകൊടുക്കുക എന്നതായിരുന്നു യുദ്ധത്തടവുകാര്‍ക്കുള്ള മോചനദ്രവ്യം. പ്രവാചകന്റെ ജന്മനാടായ മക്ക ജയിച്ചടക്കിയ ഘട്ടത്തിലാകട്ടെ ശത്രുക്കളെ നിലംപരിശാക്കുവാനുള്ള എല്ലാവിധ സാഹചര്യങ്ങളും അനുകൂലമായി വന്നിട്ടും ശത്രുക്കളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവര്‍ക്കും മാപ്പുനല്‍കി നിരുപാധികം വിട്ടയച്ച, ലോകചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും ചരിത്രമാണ് ഇസ്‌ലാമിനുള്ളത്.