മരണപ്പെട്ടവരുടെ നന്മകൾ എണ്ണുകയാണ് വേണ്ടത്. അവരെ ശകാരിക്കുക, അവരുടെ കുറ്റങ്ങൾ എണ്ണുക, തുടങ്ങിയതെല്ലാം പാപവും പാടില്ലാത്ത കാര്യവുമാകുന്നു.
അബ്ദുല്ലാഹ് ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
اذْكُرُوا مَحَاسِنَ مَوْتَاكُمْ وَكُفُّوا عَنْ مَسَاوِيهِمْ
“നിങ്ങൾ നിങ്ങളിൽ മരണപ്പെട്ടവരുടെ ഗുണഗണങ്ങൾ അനുസ്മരിക്കുക. നിങ്ങൾ അവരുടെ മോശത്തരങ്ങൾ പറയാതിരിക്കുക.” (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്)
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لاَ تَسُبُّوا الأَمْوَاتَ فَإِنَّهُمْ قَدْ أَفْضَوْا إِلَى مَا قَدَّمُوا
“നിങ്ങൾ മരണപെട്ടവരെ ശകാരിക്കരുത്. കാരണം അവർ ചെയ്തു കൂട്ടിയ (അവരുടെ കർമ്മഫലങ്ങളിലേക്ക്) ചെന്നത്തിയിരിക്കുന്നു.” (ബുഖാരി)
ആഇശാ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
لَا تَسُبُّوا الْأَمْوَاتَ فَتُؤْذُوا الْأَحْيَاءَ
“നിങ്ങൾ മരണപ്പെട്ടവരെ ശകാരിക്കരുത്. അതുനിമത്തം നിങ്ങൾ ജീവിച്ചിരിക്കുന്നവരെ ദ്രോഹിക്കും.” (മുസ്നദുഅഹ്മദ്. അർനാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഇബ്നുബത്ത്വാൽ പറഞ്ഞു: “മരണപെട്ടവരെ ശകാരിക്കൽ പരദൂഷണം പറയുന്ന അതേ നിലയിലാകുന്നു. ഒരുവ്യക്തിയുടെ അധിക സമയവും നന്മയിലാണ്. ചിലപ്പോൾ അയാളിൽ നിന്നു തെറ്റുകൾ വന്നുപോകുന്നു. എങ്കിൽ അയാളെ കുറിച്ച് ഗീബത്തു പറയൽ പാടുള്ളതല്ല. എന്നാൽ അയാൾ പരസ്യമായ തെമ്മാടിയാണെങ്കിൽ അയാളെ കുറിച്ച് പറയൽ ഒരു നിലക്കും ഗീബത്തുമല്ല. ഇതു പോലെ തന്നെയാണ് മയ്യിത്തിന്റെ വിഷയവും.” (ഫത്ഹുൽബാരി)
അബ്ദുൽ ജബ്ബാർ അബ്ദുല്ല