ആകാശം തെളിഞ്ഞുകാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം

THADHKIRAH

فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ ‎﴿١٠﴾‏ يَغْشَى ٱلنَّاسَ ۖ هَٰذَا عَذَابٌ أَلِيمٌ ‎﴿١١﴾‏ رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ ‎﴿١٢﴾‏ أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ ‎﴿١٣﴾‏ ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ ‎﴿١٤﴾‏ إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ ‎﴿١٥﴾‏ يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ ‎﴿١٦﴾

അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്‌. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌. എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്‌) മടങ്ങുക തന്നെ ചെയ്യുമല്ലോ. ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌. (ഖുര്‍ആൻ:44/10-16)

{അതിനാൽ നീ പ്രതീക്ഷിച്ചിരിക്കുക} അവർക്ക് ശിക്ഷ വരുന്നത് നീ പ്രതീക്ഷിക്കുക. തീർച്ചയായും അത് അടുത്തിരിക്കുകയാണ്. അതിന്റെ സമയമായിക്കഴിഞ്ഞു. {ആകാശം തെളിഞ്ഞുകാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം, മനുഷ്യരെ അത് പൊതിയുന്നതാണ്} ആ പുക അവരെ മുഴുവൻ ബാധിക്കും. അവരോട് പറയപ്പെടും: {ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും} ഈ പുകയെന്താണെന്നതിൽ ക്വുർആൻ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്.

ഒരു അഭിപ്രായം: ഉയിർത്തെഴുന്നേൽപുനാളിൽ നരകം കുറ്റവാളികളിലേക്ക് അടുക്കുമ്പോൾ അവരെ പൊതിയുന്ന ഒരു പുകയാണതെന്നാണ്. ഉയിർത്തെഴുന്നേൽപുനാളിലെ ഒരു ശിക്ഷയെക്കുറിച്ച് അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. ആ ദിവസത്തെ കാത്തിരിക്കാൻ തന്റെ നബിയോട് അല്ലാഹു നിർദേശിക്കുകയും ചെയ്യുന്നു. ഈ ആശയം ശക്തിപ്പെടുത്തുന്നത് സത്യനിഷേധികളെ താക്കീത് ചെയ്യുന്ന ക്വുർആനിന്റെ ഒരു രീതിയാണ്. അവർക്ക് സാവകാശം നൽകുകയും ആ ദിനത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും അവരെ താക്കീത് ചെയ്യുകയും തങ്ങളെ ഉപദ്രവിക്കുന്നവർക്ക് ശിക്ഷ പ്രതീക്ഷിക്കുന്നതിലൂടെ വിശ്വാസികളെയും പ്രവാചകനെയും സമാശ്വസിപ്പിക്കുകയും കൂടിയാണിതിൽ. ഈ ആയത്തിൽ അതിനെ ശക്തിപ്പെടുത്തുന്ന മറ്റൊരാശയം കൂടിയുണ്ട്.

أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ

എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌. (ഖുര്‍ആൻ:44/13)

ഇഹലോകത്തേക്ക് മടങ്ങാൻ ആവശ്യപ്പെടുമ്പോൾ സത്യനിഷേധികളോട് ഉയിർത്തെഴുന്നേൽപുനാളിൽ പറയപ്പെടുന്നതാണിത്. തിരിച്ചുപോക്കിന്റെ സമയം കഴിഞ്ഞെന്ന് അവരോട് പറയപ്പെടും.

മറ്റൊരാശയമായി പറയപ്പെടുന്നത്: സത്യത്തോട് അഹങ്കാരം കാണിക്കുകയും വിശ്വസിക്കാൻ വിസമ്മതിക്കുകയും ചെയ്തപ്പോൾ അവിശ്വാസികളായ ക്വുറൈശികൾക്ക് സംഭവിച്ചതാണിതെന്നാണ്. നബി ﷺ അവർക്കെതിരെ ഇങ്ങനെ പ്രാർഥിച്ചു:

اللَّهُمَّ أَعْنِي عَلَيْهِمْ بِسِنِينَ كَسِنِيِّ يُوسُفَ

യൂസുഫ് നബി عليه السلام യുടെ കാലത്തുണ്ടായ ക്ഷാമവർഷംപോലെ ഇവർക്ക് നൽകി നീ എന്നെ സഹായിക്കേണമേ. (ബുഖാരി 4774)

അങ്ങനെ അല്ലാഹു അവരുടെമേൽ കഠിനമായ വിശപ്പിറക്കി. എല്ലുകളും ശവങ്ങളും ഭക്ഷിക്കേണ്ട അവസ്ഥയുണ്ടാക്കി. അങ്ങനെ അവർ ആകാശത്തിനും ഭൂമിക്കുമിടയിൽ പുകയുടെ രൂപത്തിലുള്ളത് കണ്ടു. അത് പുകയായിരുന്നില്ല. വിശപ്പിന്റെ കാഠിന്യത്താൽ അവർക്ക് തോന്നിയതാണ്. ഇതായിരിക്കാം ഈ വചനത്തിന്റെ താൽപര്യം. {ആകാശം തെളിഞ്ഞ് കാണാ വുന്ന ഒരു പുകയും കൊണ്ടുവരുന്ന ദിവസം} അവരുടെ കാഴ്ചയുമായി ബന്ധപ്പെട്ട ഒന്നാണത്. യഥാർഥത്തിൽ ഉള്ളതല്ല. അല്ലാഹുവിന്റെ ദൂതൻ അവർക്ക് കാരുണ്യത്താൽ തേടുന്നതുവരെ ഈ അവസ്ഥ തുടർന്നു. ഈ അവസ്ഥ നീങ്ങിക്കിട്ടാൻ പ്രാർഥിക്കാൻ അവർ പ്രവാചകനോട് ആവശ്യപ്പെട്ടു.

നബി ﷺ തന്റെ രക്ഷിതാവിനോട് പ്രാർഥിച്ചു. അല്ലാഹു അവരിൽനിന്ന് അത് നീക്കിക്കൊടുത്തു. അതാണ് അല്ലാഹു പറഞ്ഞത്:

إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ

തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്‌) മടങ്ങുക തന്നെ ചെയ്യുമല്ലോ. (ഖുര്‍ആൻ:44/15)

ആ ശിക്ഷ അവരിൽനിന്ന് ഒഴിവാക്കിക്കൊടുക്കുമെന്ന് അറിയിക്കുകയും നിഷേധത്തിലേക്കും അഹങ്കാരത്തിലേക്കും തിരിച്ചുപോകുന്നതിനെ താക്കീത് ചെയ്യുകയും ചെയ്യുന്നു. അത് സംഭവിച്ചു. അവരെ അല്ലാഹു ഏറ്റവും വലിയ പിടികൂടൽ പിടികൂടി. അതാണ് ബദ്‌റിലെ സംഭവങ്ങളെന്ന് പറയുന്നു. ഇതിൽ അഭിപ്രായവ്യത്യാസമുണ്ട്.

മറ്റൊരഭിപ്രായമായി പറയപ്പെട്ടത്, ഇത് അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണെന്നാണ്. അതായത് ജനങ്ങളുടെ ശ്വസനത്തെ പിടികൂടുന്ന ഒരു പുകയുണ്ടാകുമെന്നും പുകയുടെ രൂപത്തിലായിരിക്കും അത് വിശ്വാസികളെ ബാധിക്കുക എന്നുമാണ്.

ശരിയായത് ഒന്നാമത്തെ അഭിപ്രായമാണ്. അല്ലാഹുവിന്റെ വാക്കിന്റെ ഉദ്ദേശ്യം അതാണെന്നതിന് തുടർന്നുള്ള വചനത്തിൽ തെളിവുണ്ട്.

فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ ‎﴿١٠﴾‏ يَغْشَى ٱلنَّاسَ ۖ هَٰذَا عَذَابٌ أَلِيمٌ ‎﴿١١﴾‏ رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ ‎﴿١٢﴾‏ أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ ‎﴿١٣﴾‏ ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ ‎﴿١٤﴾

അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്‌. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചു കൊള്ളാം. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌. എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞു കളയുകയാണ് ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. (ഖുര്‍ആൻ:44/10-14)

ഇതെല്ലാം ഉയിർത്തെഴുന്നേൽപുനാളിൽ ഉണ്ടാകുന്നതാണ്.

എന്നാൽ ഈ വചനം:

إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ ‎﴿١٥﴾‏ يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ ‎﴿١٦﴾

തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്‌) മടങ്ങുക തന്നെ ചെയ്യുമല്ലോ. ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌. (ഖുര്‍ആൻ:44/15-16)

ഇത് നേരത്തെ പറഞ്ഞപോലെ ക്വുറൈശികൾക്ക് സംഭവിച്ചതാണ്.

ഈ രണ്ട് അർത്ഥങ്ങൾക്കാണ് ഈ വചനങ്ങൾ ഇറങ്ങിയത് എന്നാകുമ്പോൾ അതിലെ പദങ്ങൾ അതിന് തടസ്സമില്ല. മറിച്ച് അത് അങ്ങേയറ്റം യോജിപ്പ് പുലർത്തുകയും ചെയ്യുന്നു. ഇതാണ് എനിക്ക് വ്യക്തമായതും ഞാൻ മുൻഗണന നൽകുന്നതും. الله أعلم

തഫ്സീറുസ്സഅ്ദി

Leave a Reply

Your email address will not be published.

Similar Posts