പ്രാർത്ഥിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുന്നതിന്റെ വിധി

THADHKIRAH

ഒന്നാമതായി, നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുന്നത് അനുവദനീയമായ കാര്യമാണ്.

قَالَ عُمَرُ بْنُ الْخَطَّابِ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏:‏ يَأْتِي عَلَيْكُمْ أُوَيْسُ بْنُ عَامِرٍ مَعَ أَمْدَادِ أَهْلِ الْيَمَنِ مِنْ مُرَادٍ ثُمَّ مِنْ قَرَنٍ كَانَ بِهِ بَرَصٌ فَبَرَأَ مِنْهُ إِلاَّ مَوْضِعَ دِرْهَمٍ لَهُ وَالِدَةٌ هُوَ بِهَا بَرٌّ لَوْ أَقْسَمَ عَلَى اللَّهِ لأَبَرَّهُ فَإِنِ اسْتَطَعْتَ أَنْ يَسْتَغْفِرَ لَكَ فَافْعَلْ ‏”‏ ‏.‏ فَاسْتَغْفِرْ لِي ‏.‏ فَاسْتَغْفَرَ لَهُ ‏.

ഉമര്‍ ബിന്‍ ഖത്താബ് رَضِيَ اللَّهُ عَنْهُ  പറഞ്ഞു: റനബി ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ‘യമന്‍കാരിലെ മുറാദ് വംശത്തില്‍നിന്ന്, പിന്നെ ഖറനില്‍പെട്ട ‘ഉവൈസ് ബിന്‍ ആമിര്‍’ നിങ്ങളുടെ അടുത്തേക്ക് വരും, അദ്ദേഹത്തിന് വെള്ളപ്പാണ്ട് ഉണ്ടായിരുന്നു. അതില്‍നിന്ന് ഒരു ദിര്‍ഹമിന്‍റെ സ്ഥലം ഒഴികെയുള്ളതൊക്കെ സുഖമായിട്ടുണ്ട്. അദ്ദേഹത്തിന് മാതാവുണ്ട്. അദ്ദേഹം അവള്‍ക്ക് വളരെയേറെ പുണ്യം ചെയ്ത് കൊടുക്കുന്നവനാണ്. അദ്ദേഹം അല്ലാഹുവിന്‍റെ പേരില്‍ ശപഫം ചെയ്താല്‍ അത് നിറവേറ്റും. അദ്ദേഹം നിനക്ക് പാപമോചനത്തിന് തേടണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍, നീ അങ്ങനെ ചെയ്യുക. ( എന്നിട്ട് തുടര്‍ന്നു.) അതുകൊണ്ട് നീ എനിക്ക് വേണ്ടി (അല്ലാഹുവിനോട്) പാപമോചനം തേടുക. അപ്പോള്‍ അദ്ദേഹം (ഉവൈസ് ബിന്‍ ആമിര്‍) ഉമര്‍ رَضِيَ اللَّهُ عَنْهُ വിന് വേണ്ടി പാപമോചനം തേടി. (സ്വഹീഹ് മുസ്‌ലിം – 2542)

عَنْ صَفْوَانَ قَالَ قَدِمْتُ الشَّامَ فَأَتَيْتُ أَبَا الدَّرْدَاءِ فِي مَنْزِلِهِ فَلَمْ أَجِدْهُ وَوَجَدْتُ أُمَّ الدَّرْدَاءِ فَقَالَتْ أَتُرِيدُ الْحَجَّ الْعَامَ فَقُلْتُ نَعَمْ ‏.‏ قَالَتْ فَادْعُ اللَّهَ لَنَا بِخَيْرٍ

സഫ്‌വാൻ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞാൻ ശാമിലെത്തി അബുദ്ദര്‍ദ്ദാഅ് رَضِيَ اللَّهُ عَنْهُ വിന്റെ  വീട് സന്ദർശിച്ചു. അദ്ദേഹത്തെ  ഞാൻ  അവിടെ കണ്ടില്ല. ഉമ്മുദ്ദര്‍ദ്ദാഅ് رَضِيَ اللَّهُ عَنْهُ വിനെ ഞാൻ കണ്ടു. അവര്‍ ചോദിച്ചു:  ഈ വർഷം ഹജ്ജ് ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? ഞാൻ പറഞ്ഞു: അതെ. അവര്‍ പറഞ്ഞു: ഞങ്ങൾക്ക് ഖൈറിനായി  അല്ലാഹുവിനോട് പ്രാർത്ഥിക്കുക. (മുസ്‌ലിം: 2733)

രണ്ടാമതായി, ജനങ്ങളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും സ്വയം പ്രാർത്ഥിക്കാതിരിക്കുകയും ചെയ്യുന്ന രീതി ശരിയല്ല.

ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ حَفِظَهُ اللَّهُ പറയുന്നു:

طلب الدعاء من الغير سائغ، لكن الأولى للإنسان أن يدعو لنفسه وأن يكون له صلة بالله عز وجل، ولا يكون شأنه أن يطلب الدعاء من الناس وهو يغفل عن الدعاء، والله عز وجل بابه مفتوح وليس بينه وبين أحد حجاب، والله تعالى يقول: {وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ} [غافر:60]، فيحرص الإنسان على أن يكون من الداعين الذين يدعون الله عز وجل، ويسألون الله، ولا يكون شأنه أن يسأل الناس: ادع لي.. ادع لي.. ادع لي؛ وإن كان في الأصل أنه جائز.

നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുന്നത് അനുവദനീയമായ കാര്യമാണ്. എന്നാൽ, സ്വന്തത്തിന് വേണ്ടി സ്വയം പ്രാർത്ഥിക്കുന്നതും അല്ലാഹുവുമായുള്ള ബന്ധം നിലനിർത്തുന്നതുമാണ് ഒരാൾക്ക് ഏറ്റവും നല്ലത്. ജനങ്ങളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും സ്വയം പ്രാർത്ഥിക്കാതിരിക്കുകയും ചെയ്യുന്നവരാകരുത് നമ്മൾ. അല്ലാഹുവിന്റെ വാതിൽ ഒരു മറയുമില്ലാതെ മലർക്കെ തുറന്നുകിടക്കുകയാണ്. അല്ലാഹു പറയുന്നു: {നിങ്ങൾ എന്നെ വിളിക്കുവിൻ (എന്നോട് പ്രാർത്ഥിക്കുവിൻ), ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം.} (ക്വുർആൻ- 40:60) അടിസ്ഥാനപരമായി അനുവദനീയമാണെങ്കിലും, ‘എനിക്കുവേണ്ടി പ്രാർത്ഥിക്കണേ, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ’ എന്നിങ്ങനെ മറ്റുള്ളവരോട് യാചിച്ച് നടക്കുകയല്ല വേണ്ടത്. മറിച്ച്, അല്ലാഹുവിനോട് നിരന്തരമായി പ്രാർത്ഥിക്കുകയും കാര്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ ഓരോരുത്തരും പരിശ്രമിക്കുകയും താൽപര്യം കാണിക്കുകയും ചെയ്യണം.

മൂന്നാമതായി, ദുആ വസ്വിയ്യത്ത് നിഷിദ്ധമാകുന്ന മേഖലകളുമുണ്ട്. ആരോടാണോ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നത് അയാളോട് ഒരു പ്രത്യേക ആദരവും ബഹുമാനവും, പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയാണെങ്കിൽ പ്രാർത്ഥിച്ചയാളോട് പരിധി വിട്ട ആദരവും ബഹുമാനവും, പ്രാര്‍ത്ഥിച്ചയാൾക്കാകട്ടെ തന്നെകുറിച്ച് സ്വയം മഹത്വം തോന്നൽ തുടങ്ങിയ സാഹചര്യങ്ങളിൽ ദുആ വസ്വിയ്യത്ത് നിഷിദ്ധമാകുമെന്ന് പണ്ഢിതൻമാര്‍ വിശദീകരിച്ചിട്ടുണ്ട്.

നാലാമതായി, സ്വന്തത്തിന് വേണ്ടി ജനങ്ങളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടാതെ സ്വയം പ്രാർത്ഥിക്കുന്നത് അല്ലാഹുവുമായുള്ള ബന്ധം നിലനിർത്താൻ സഹായകരമാണ്. അത് തവക്കുലിന്റെ തൗഹീദിന്റെ ഉന്നതമായ അവസ്ഥകളിൽ പെട്ടതാണ്.

عَنِ ابْنِ عَبَّاسٍ، قَالَ كُنْتُ خَلْفَ رَسُولِ اللَّهِ صلى الله عليه وسلم يَوْمًا فَقَالَ ‏ “‏ يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ إِذَا سَأَلْتَ فَاسْأَلِ اللَّهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ وَاعْلَمْ أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ رُفِعَتِ الأَقْلاَمُ وَجَفَّتِ الصُّحُفُ ‏”‏ ‏

ഇബ്‌നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂൽ യുടെ പിന്നിലായിരിക്കെ നബി ﷺപറഞ്ഞു: കുട്ടീ, നിനക്ക് ചില വാചകങ്ങൾ പഠിപ്പിച്ചു തരട്ടെ! നീ അല്ലാഹുവിനെ സൂക്ഷിക്കുക. എന്നാൽ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാൽ നിനക്ക് അവന്റെ നിന്റെ മുമ്പിൽ കാണാവുന്നതാണ്. നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിണോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. നീ അറിയണം; ഒരു സമൂഹം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ച് കൂടിയാലും അല്ലാഹു നിനക്ക് വേണ്ടി നിശ്ചയിച്ചുറപ്പിച്ചതിനപ്പുറം ഒന്നും അവര്‍ക്ക് ചെയ്തുതരാന്‍ കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു, താളുകള്‍ ഉണങ്ങി. (തിർമിദി:37/ 2706)

അല്ലാഹുവില്‍ പരിപൂര്‍ണ്ണമായി ഭരമേല്‍പ്പിച്ച സത്യവിശ്വാസിക്ക് അവന്റെ ഏതു കാര്യങ്ങള്‍ക്കും അല്ലാഹു മതിയായവനായിരിക്കും. അല്ലാഹുവിന്റെ അടിമയാകാനും, അതില്‍ പ്രതാപവും അഭിമാനവും ഉള്ളവനായിരിക്കാനും അവന്‍ സന്നദ്ധനായിരിക്കും. അതുകൊണ്ടു തന്നെ അവന്റെ സര്‍വ്വ ആവശ്യങ്ങളും അവന്‍ അല്ലാഹുവിനു മുന്‍പില്‍ മാര്രമേ സമര്‍പ്പിക്കുകയുള്ളൂ.

ഈ ബോധ്യം മനസ്സില്‍ രൂഡമൂലമായ ഒരാള്‍ അല്ലാഹുവിനു പുറമേ മറ്റൊരാള്‍ക്ക്‌ മുന്നില്‍ ദൈന്യതയോടെ കൈ നീട്ടേണ്ട ഒരു സ്ഥിതി വിശേഷവും തന്റെ ജീവിതത്തില്‍ ഉണ്ടാകുന്നത്‌ തൃപ്തിപ്പെടുകയില്ല. അല്ലാഹു തന്റെ കാര്യങ്ങള്‍ പൂര്‍ണ്ണമായി ഏറ്റെടുക്കും എന്ന ബോധ്യം ഉള്ളതിനാല്‍തന്നെ മറ്റാരുടെയും സഹായത്തിനായി അവന്‍ താഴ്ന്നു നില്‍ക്കുകയുമില്ല.
തൗഹീദിന്റെ പൂര്‍ണ്ണതയിലെ അങ്ങേയറ്റം മനോഹരമായ  അവസ്ഥകളില്‍ ഒന്നാണിത്‌. ഒട്ടകപ്പുറത്ത്‌ ഇരിക്കവെ താഴെ വീണു പോയ തന്റെ വടിയൊന്നു എടുത്തു നല്‍കാന്‍ വേണ്ടി പോലും മറ്റൊരാളോട്‌ ചോദിക്കാതിരുന്ന ചില സ്വഹാബികളെ സൃഷ്ടിച്ചത്‌ ഈ തൗഹീദിന്റെ പൂര്‍ണ്ണ വെളിച്ചമല്ലാതെ മറ്റൊന്നല്ല.

 

Leave a Reply

Your email address will not be published.

Similar Posts