മനുഷ്യനിൽ സംഭവിച്ചു പോകുന്ന പല തെറ്റുകൾക്കു അബദ്ധങ്ങൾക്കും അല്ലാഹു പരിഹാരമായും പ്രായശ്ചിത്തമായും നിശ്ചയിച്ചിട്ടുള്ളത് നോമ്പാണ്. ഇത് ഇസ്‌ലാമിൽ നോമ്പിനുളള സ്ഥാനത്തെയാണ് അറിയിക്കുന്നത്. നോമ്പ് എന്ന ആരാധനക്ക് അത്രയും വലിയ പ്രതിഫലമുണ്ടെന്ന കാര്യത്തെയും ഇക്കാര്യം അറിയിക്കുന്നു. ഖുർആനിൽ വന്നിട്ടുള്ള പ്രായശ്ചിത്തങ്ങൾ നമുക്ക് മനസ്സിലാക്കാം.
(1) ഹജ്ജിൽ പ്രയാസം ബാധിച്ചാൽ
وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۖ وَلَا تَحْلِقُوا۟ رُءُوسَكُمْ حَتَّىٰ يَبْلُغَ ٱلْهَدْىُ مَحِلَّهُۥ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِۦٓ أَذًى مِّن رَّأْسِهِۦ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടി നീക്കുന്നതിന്) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. (ഖു൪ആന്‍:2/196)
വല്ല രോഗം നിമിത്തമോ, തലയില്‍ പേന്‍ മുതലായ മറ്റു ശല്യങ്ങള്‍ നിമിത്തമോ മുന്‍കൂട്ടി മുടി കളയേണ്ടുന്ന അത്യാവശ്യം നേരിട്ടാല്‍ അതിന് വിരോധമില്ല. അതിന് പ്രതിവിധിയായി ഒരു തെണ്ടം വേണ്ടതുമുണ്ട്. നോമ്പ്, അല്ലെങ്കില്‍ ദാനധര്‍മം, അല്ലെങ്കില്‍ ഒരു ബലി കര്‍മം, ഇതാണ് തെണ്ടം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/196 ന്റെ വിശദീകരണം)
عَنْ عَبْدَ اللَّهِ بْنَ مَعْقِلٍ، قَالَ قَعَدْتُ إِلَى كَعْبِ بْنِ عُجْرَةَ فِي هَذَا الْمَسْجِدِ ـ يَعْنِي مَسْجِدَ الْكُوفَةِ ـ فَسَأَلْتُهُ عَنْ فِدْيَةٌ مِنْ صِيَامٍ فَقَالَ حُمِلْتُ إِلَى النَّبِيِّ صلى الله عليه وسلم وَالْقَمْلُ يَتَنَاثَرُ عَلَى وَجْهِي فَقَالَ ” مَا كُنْتُ أُرَى أَنَّ الْجَهْدَ قَدْ بَلَغَ بِكَ هَذَا، أَمَا تَجِدُ شَاةً ”. قُلْتُ لاَ. قَالَ ” صُمْ ثَلاَثَةَ أَيَّامٍ، أَوْ أَطْعِمْ سِتَّةَ مَسَاكِينَ، لِكُلِّ مِسْكِينٍ نِصْفُ صَاعٍ مِنْ طَعَامٍ، وَاحْلِقْ رَأْسَكَ ”. فَنَزَلَتْ فِيَّ خَاصَّةً وَهْىَ لَكُمْ عَامَّةً.
അബ്ദില്ലാഹിബ്നു മഅ്ഖിൽ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ കഅബ് ബിൻ ഉജ്‌റയുടെ കൂടെ ഈ പള്ളിയിൽ ഇരിക്കുകയായിരുന്നു, – അതായത് കൂഫ മസ്ജിദ് – “പ്രായശ്ചിത്തമായി നോമ്പെടുക്കുക” എന്നത് എന്താണെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു: അദ്ദേഹം പറഞ്ഞു, എന്നെ നബി ﷺ യുടെ അടുക്കലേക്ക് കൊണ്ടുപോകുകയുണ്ടായി. എന്‍റെ മുഖത്തിലൂടെ പേന്‍ ഉതിര്‍ന്ന് വീഴുന്നുണ്ടായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: തനിക്ക് ഇത്രക് ബുദ്ധിമുട്ടുള്ളതായി ഞാന്‍ വിചാരിച്ചിരുന്നില്ല. തനിക്ക് ഒരു ആടിനെ കിട്ടുമോ? (ആടിനെ ബലികഴിക്കുവാന്‍ കഴിയുമോ?) ഞാന്‍ പറഞ്ഞു: ഇല്ല. നബി ﷺ പറഞ്ഞു: എന്നാല്‍, താന്‍ മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക. അല്ലെങ്കില്‍ ആറ് സാധുക്കള്‍ക്ക് അര ‘സ്വാഉ്’വീതം ഭക്ഷണം നല്‍കുക. മുടി കളഞ്ഞേക്കുകയും ചെയ്യുക. ഈ വിധി (ഈ മൂന്നില്‍ ഒന്ന് ചെയ്യണമെന്ന വിധി) എന്‍റെ പ്രത്യേക വിഷയത്തിലാണുണ്ടായതെങ്കിലും അത് നിങ്ങള്‍ക്കെല്ലാം പൊതുവെയുള്ള വിധിയാ കുന്നു.’ (ബുഖാരി:4517)
(2) ബലി കർമ്മം നടത്താൻ കഴിയാതെ വന്നാൽ
തമത്തുആയ ഹജ്ജ് നിർവഹിക്കുന്ന വ്യക്തിക്ക് ബലി കർമ്മം നിർവഹിക്കൽ നിർബന്ധമാണ്. അഥവാ അതിന് കഴിയാതെ വന്നാൽ എന്തു ചെയ്യണമെന്ന് അല്ലാഹു പഠിപ്പിക്കുന്നു.
فَإِذَآ أَمِنتُمْ فَمَن تَمَتَّعَ بِٱلْعُمْرَةِ إِلَى ٱلْحَجِّ فَمَا ٱسْتَيْسَرَ مِنَ ٱلْهَدْىِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ فِى ٱلْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُۥ حَاضِرِى ٱلْمَسْجِدِ ٱلْحَرَامِ ۚ وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്.) ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബ സമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. (ഖു൪ആന്‍:2/196)
(3) മനപ്പൂർവമല്ലാത്ത നിലക്ക് കൊലപാതകം സംഭവിച്ചാൽ
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَـًٔا ۚ وَمَن قَتَلَ مُؤْمِنًا خَطَـًٔا فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦٓ إِلَّآ أَن يَصَّدَّقُوا۟ ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمِۭ بَيْنَكُمْ وَبَيْنَهُم مِّيثَٰقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰٓ أَهْلِهِۦ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ ٱللَّهِ ۗ وَكَانَ ٱللَّهُ عَلِيمًا حَكِيمًا
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്‍റെ (കൊല്ലപ്പെട്ടവന്‍റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ) മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. (ഖു൪ആന്‍:4/92)
(4) സത്യം ചെയ്തു ലംഘിച്ചാൽ
لَا يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِىٓ أَيْمَٰنِكُمْ وَلَٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلْأَيْمَٰنَ ۖ فَكَفَّٰرَتُهُۥٓ إِطْعَامُ عَشَرَةِ مَسَٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ ثَلَٰثَةِ أَيَّامٍ ۚ ذَٰلِكَ كَفَّٰرَةُ أَيْمَٰنِكُمْ إِذَا حَلَفْتُمْ ۚ وَٱحْفَظُوٓا۟ أَيْمَٰنَكُمْ ۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَشْكُرُونَ
ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി. (ഖു൪ആന്‍:5/89)
(5) ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്റാമിൽ പ്രവേശിച്ച ശേഷം വേട്ട മൃഗത്തെ കൊന്നാൽ
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْتُلُوا۟ ٱلصَّيْدَ وَأَنتُمْ حُرُمٌ ۚ وَمَن قَتَلَهُۥ مِنكُم مُّتَعَمِّدًا فَجَزَآءٌ مِّثْلُ مَا قَتَلَ مِنَ ٱلنَّعَمِ يَحْكُمُ بِهِۦ ذَوَا عَدْلٍ مِّنكُمْ هَدْيَۢا بَٰلِغَ ٱلْكَعْبَةِ أَوْ كَفَّٰرَةٌ طَعَامُ مَسَٰكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِّيَذُوقَ وَبَالَ أَمْرِهِۦ ۗ عَفَا ٱللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنتَقِمُ ٱللَّهُ مِنْهُ ۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ
സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും അഗതികള്‍ക്ക് ആഹാരം നല്‍കുകയോ, അല്ലെങ്കില്‍ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്. അവന്‍ ചെയ്തതിന്‍റെ ഭവിഷ്യത്ത് അവന്‍ അനുഭവിക്കാന്‍ വേണ്ടിയാണിത്. മുമ്പ് ചെയ്തു പോയതിന് അല്ലാഹു മാപ്പുനല്‍കിയിരിക്കുന്നു. വല്ലവനും അത് ആവര്‍ത്തിക്കുന്ന പക്ഷം അല്ലാഹു അവന്‍റെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു. (ഖു൪ആന്‍:5/95)
(6) ളിഹാറ് നടത്തിയാൽ
ഒരാൾ തൻ്റെ ഭാര്യയോട് നീ എനിക്ക് എൻ്റെ ഉമ്മയുടെ മുതുക് പോലെയാകുന്നു എന്ന് പറയുന്നതിനാണ് ളിഹാർ എന്ന് പറയുന്നത്. അങ്ങനെ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പാടില്ല. ത്വലാഖിൻ്റെ രീതിയായി ജാഹിലിയ്യാ കാലത്ത് സ്വീകരിച്ചു പോന്നിരുന്ന മാർഗ്ഗമായിരുന്നു ഇത്. ഇപ്രകാരം ഒരാൾ തൻ്റെ ഭാര്യയോട് പറയുകയും ശേഷം അതിൽ നിന്നും മടങ്ങാൻ ഉദ്ദേശിക്കുകയും (പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ ഉദ്ദേശിക്കുക) ചെയ്താൽ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.
وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمْ ثُمَّ يَعُودُونَ لِمَا قَالُوا۟ فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَآسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِۦ ۚ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴿٣﴾ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَآسَّا ۖ فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا۟ بِٱللَّهِ وَرَسُولِهِۦ ۚ وَتِلْكَ حُدُودُ ٱللَّهِ ۗ وَلِلْكَٰفِرِينَ عَذَابٌ أَلِيمٌ ﴿٤﴾
തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്. അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവന്നും (അത്) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്. (ഖു൪ആന്‍:58/3-4)
(7) നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ
നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടൽ നിഷിദ്ധമാണ്. അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അവർക്കുള്ള പ്രായശ്ചിത്തത്തിലും നബി ﷺ നോമ്പിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ : جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : إِنَّ الْأَخِرَ وَقَعَ عَلَى امْرَأَتِهِ فِي رَمَضَانَ. فَقَالَ : ” أَتَجِدُ مَا تُحَرِّرُ رَقَبَةً ؟ ” قَالَ : لَا. قَالَ : ” فَتَسْتَطِيعُ أَنْ تَصُومَ شَهْرَيْنِ مُتَتَابِعَيْنِ ؟ ” قَالَ : لَا. قَالَ : ” أَفَتَجِدُ مَا تُطْعِمُ بِهِ سِتِّينَ مِسْكِينًا ؟ ” قَالَ : لَا. قَالَ : فَأُتِيَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَقٍ فِيهِ تَمْرٌ وَهُوَ الزَّبِيلُ، قَالَ : ” أَطْعِمْ هَذَا عَنْكَ ” قَالَ : عَلَى أَحْوَجَ مِنَّا ؟ مَا بَيْنَ لَابَتَيْهَا أَهْلُ بَيْتٍ أَحْوَجُ مِنَّا. قَالَ : ” فَأَطْعِمْهُ أَهْلَكَ “. (البخاري: ١٩٣٧, ٥٣٦٨, ٦٠٨٧. مسلم: ١١١١)
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു വ്യക്തി നബി ﷺ യുടെ അടുക്കൽ വന്നു കൊണ്ട് പറഞ്ഞു: ദൗർഭാഗ്യവാനായവൻ റമളാനിൽ തൻ്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. അപ്പോൾ നബി ﷺ ചോദിച്ചു: അടിമയെ മോചിപ്പിക്കാനുണ്ടോ?. അദ്ദേഹം പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: രണ്ട് മാസം തുടർച്ചയായി നോമ്പെടുക്കാൻ സാധിക്കുമോ?. അദ്ദേഹം പറഞ്ഞു: ഇല്ല. നബി ﷺ ചോദിച്ചു: 60 സാധുക്കൾക്ക് ഭക്ഷണം നൽകാനുളള ശേഷിയുണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല. ഈ സന്ദർഭത്തിൽ നബി ﷺ യുടെ മുമ്പിൽ ഈത്തപ്പഴത്തിൻ്റെ കുട്ട കൊണ്ട് വരപ്പെട്ടു. നബി ﷺ പറഞ്ഞു: ഇത് കൊണ്ട് പോയി (സാധുക്കളെ) ഭക്ഷിപ്പിക്കുക. അദ്ദേഹം പറഞ്ഞു: മദീനയിൽ എന്നെക്കാൾ ആവശ്യക്കാരനായ മറ്റൊരാളും ഇല്ല. അപ്പോൾ നബി ﷺ പറഞ്ഞു: എങ്കിൽ ഇത് നിങ്ങളുടെ കുടുംബത്തിന് കൊണ്ട് പോയി ഭക്ഷിപ്പിക്കുക. (ബുഖാരി: 1937, 5368, 6087 മുസ്‌ലിം: 1111)