عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ إِذَا وَقَعَ الذُّبَابُ فِي إِنَاءِ أَحَدِكُمْ، فَلْيَغْمِسْهُ كُلَّهُ، ثُمَّ لْيَطْرَحْهُ، فَإِنَّ فِي أَحَدِ جَنَاحَيْهِ شِفَاءً وَفِي الآخَرِ دَاءً ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളുടെ പാനപാത്രത്തിൽ ഈച്ച വീണാൽ അതിനെ പൂർണ്ണമായും അതിൽ മുക്കുക. പിന്നെ അതിനെ എടുത്തു പുറത്തുകളയുക. അതിന്റെ ഒരു ചിറകിൽ രോഗാണുവും മറ്റേതിൽ അതിനുള്ള ഔഷധവുമുണ്ട്. (ബുഖാരി:5782)

ഇമാം ബുഖാരിرحمه الله (3320,5782), നസാഈرحمه الله (189/8) അഹ്മദ് رحمه الله (229/2) തുടങ്ങിയ പ്രമുഖ ഹദീഥ് പണ്ഡിതന്മാർ ഉദ്ധരിച്ചതാണ് ഉപരിസൂചിത പ്രവാചകവചനം.

ഈ ഹദീഥിനെ പലരും വികല ന്യായങ്ങൾ നിരത്തി നിഷേധിക്കാൻ ശ്രമിക്കാറുണ്ട്. പല ആക്ഷേപങ്ങളും വളരെക്കാലം മുമ്പുതന്നെ ഉള്ളതിനാൽ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരായ ഇമാം ഖത്താബി رحمه الله , ഇബ്നു ഖുതൈബ رحمه الله ,ഇബ്നുൽ ഖയ്യിം رحمه الله തുടങ്ങിയവരെല്ലാം ഇവർക്ക് മറുപടി നൽകിയിട്ടുമുണ്ട്.

ഒന്നാമതായി ഉന്നയിക്കപ്പെടുന്ന ആക്ഷേപമാണ് ഹദീഥിന്റെ സനദിൽ ചില പോരായ്മകളുണ്ടെന്നത്. മുഅ്തസിലിയത്തിൽ നിന്ന് ഉയർന്നുവന്ന, അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിനെ നിഷേധിച്ച് ഹദീഥിനെ തള്ളുക എന്ന നീക്കമാണ് ഇതിൽ പ്രധാനം. സ്വഹാബിമാർ എല്ലാവരും ഉദൂൽ (ഹദീഥ് സ്വീകരിക്കപ്പെടാൻ പറ്റിയവർ) ആണെന്ന കാര്യം അഹ്ലുസുന്നയിൽ ഇജ്മാഅ് ഉള്ളതാണ്. തികച്ചും കപടവും നിലനിൽപില്ലാത്തതുമായ ആക്ഷേപങ്ങളാണിവ മുഴുവൻ. ഇതിനെല്ലാം പുറമേ ഇമാം ബുഖാരി رحمه الله തന്നെ ഉദ്ധരിക്കുന്ന ഹദീഥിൽ നബി ﷺ മന:പ്പാഠമാക്കിയ ഹദീഥുകൾ മറന്നു പോകാതിരിക്കാൻ അദ്ദേഹത്തിന് ചെയ്തുകൊടുത്ത കാര്യവും അദ്ദേഹത്തിന്റെ പദവിയെ ഉയർത്തിക്കാണിക്കുന്നുണ്ട്. സനദിൽ പ്രശ്നമായി നിഷേധക്കാർ ചൂണ്ടിക്കാണിക്കാറുള്ള മറ്റൊന്നാണ് ഈ ഹദീഥിന്റെ സനദിൽ അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വും, ഇബ്നു ഹുനൈൻ رحمه الله യും സനദിൽ ഒറ്റപ്പെട്ടുവെന്നത്. പക്ഷേ, പക്ഷേ വിവിധ  മുഹദ്ദിഥുകൾ വ്യത്യസ്തമായ സനദുകളിലൂടെത്തന്നെ ഇതേ ഹദീഥ് ഉദ്ധരിച്ചിട്ടുണ്ടെന്ന് ഹദീഥിന്റെ സനദുകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.

രണ്ടാമതായി ഉന്നയിക്കപ്പെടുന്ന ആരോപണം ഹദീഥ് മുതവാതിറല്ലാത്തതിനാൽ ഇതിൽ നിന്ന് ഖണ്ഡിതമായ അറിവ് ലഭിക്കില്ല എന്നതാണ്. ഇതുപോലുള്ള ഖബറുൽ ആഹാദിൽ നിന്ന് ഊഹം മാത്രമേ ലഭിക്കൂ എന്നും ചിലർ ജൽപ്പിക്കുന്നു. വാസ്തവത്തിൽ ഇങ്ങനെ ഒരു കാര്യം ഹദീഥിൻ്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ട് നിബന്ധനയാക്കപ്പെട്ടിട്ടില്ല. നബി ﷺ യിൽ നിന്ന് എന്ത് സ്ഥിരപ്പെട്ടു വന്നാലും അവ നാം സ്വീകരിക്കേണ്ടതുണ്ട്. വിശ്വാസ കാര്യങ്ങൾക്ക് മുതവാതിർ തന്നെ വേണമെന്നും കർമ്മ കാര്യങ്ങൾക്ക് ആഹാദായൽ മതിയെന്നുമുള്ള മാനദണ്ഡം ഇവർ സ്വയം മെനെഞ്ഞുണ്ടാക്കിയതാണ്. ഇസ്‌ലാമിൻ്റെ അടിത്തറയിളക്കാൻ ഹദീഥുകളെ തള്ളാനുള്ള ഗൂഢതന്ത്രത്തിന്റെ ഫലമാണിത്തരം പൊള്ളയായ വാദങ്ങളെല്ലാം . (കൂടുതൽ വിവരങ്ങൾക്ക് മുഹമ്മദ് അമാനി മൗലവി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ഡോക്ടർ മുസ്തഫ സബാഈയുടെ “നബിചര്യയും ഇസ്‌ലാമിക ശരീഅത്തിൽ അതിന്റെ സ്ഥാനവും” എന്ന ഗ്രന്ഥം അവലംബിക്കുക) .

മൂന്നാമതായി ഉന്നയിക്കപ്പെടുന്ന ആക്ഷേപമാണ് ഇത് ഒരിക്കലും ഇസ്ലാം ദീനിന്റെ ഇബാദത്തുകളുമായോ മറ്റോ ബന്ധമില്ലാത്തതിനാലും കേവലം ദുൻയാവിന്റെ കാര്യമായതിനാലും ഒരു പക്ഷേ ഇത് നബി ﷺ യുടെ അഭിപ്രായമായിക്കൂടെ? അതാണെങ്കിൽ തെറ്റുപറ്റാനും സാധ്യതയുണ്ട്. കാരണം, നബി ﷺ ഈത്തപ്പനയുടെ പരാഗണ വിഷയത്തിൽ സ്വന്തം അഭിപ്രായപ്രകടനം നടത്തിയത് തെറ്റിയപ്പോൾ ജനങ്ങളോട് പറഞ്ഞു: ഇഹലോകത്തിന്റെ വിഷയത്തിൽ നിങ്ങളാണ് കൂടുതൽ അറിയുന്നവർ എന്ന്. പക്ഷേ ഇത് ഒരിക്കലും നബി ﷺ യുടെ കേവലാഭിപ്രായമല്ല, എന്നതിലുപരി ഈ സംഭവത്തെ അ ഈത്തപ്പനയുടെ പരാഗണസംഭവമായി കോർത്തിണക്കാനുമാവില്ല. കാരണം, നബി ﷺ ക്ക് ഏതൊരു വിഷയത്തിലും തെറ്റുപറ്റിയപ്പോഴും അവ തിരുത്തപ്പെടുകയും നബി ﷺ അത് തിരുത്തിയിട്ടുമുണ്ട്. എന്നാൽ ഇവ്വിഷയകമായി അങ്ങനെയൊന്നും കാണാവതല്ല. കൂടാതെ ഇവിടെ നബി ﷺ പ്രയോഗിച്ചത് (إنّ) എന്ന ഖണ്ഡിതമായും, ഉറപ്പായും എന്നീ അർത്ഥത്തിലുള്ള പ്രയോഗമാണ്. ഈത്തപ്പനയുടെ പരാഗണ വിഷയത്തിൽ പ്രവാചകൻ ഇങ്ങനെ ഉറപ്പിച്ചു പറഞ്ഞിട്ടില്ല. കൂടാതെ കേവലം ഒരു അഭിപ്രായം പറയുക എന്നതിലുപരി സാധാരണ നിലക്ക് ഒരു മനുഷ്യന് കണ്ടെത്താനാകാത്ത ഒരു കാരണവും കൂടി ആ പ്രസ്താവനയോടൊപ്പം നബി ﷺ ചേർത്തി പറയുന്നുമുണ്ട്. കൂടാതെ സ്വഹാബത്ത് അടക്കമുള്ള മുൻഗാമികൾ ഈ ഹദീഥ് കൊണ്ട് പ്രവർത്തിച്ചത് കാണുവാനും സാധിക്കും. ഉദാഹരണമായി സ്വഹാബി അനസ് ബ്ൻ മാലിക് رَضِيَ اللَّهُ عَنْهُ വും , താബിഈ പ്രമുഖനായ അബൂസലമ رحمه الله യും ഇതടിസ്ഥാനമാക്കി പ്രവർത്തിച്ചിട്ടുമുണ്ട്. മാത്രവുമല്ല, അഹ്ലുസ്സുന്നയുടെ മുൻഗാമികളായ പണ്ഡിതന്മാരെല്ലാം ഈ ഹദീഥിനെ വിശദീകരിച്ചിടത്ത് ഇതിന്റെ ആശയത്തെ സമ്പൂർണ്ണമായി ഉൾക്കൊണ്ടതായി കാണാം. തുടർന്നങ്ങോട്ട് വിമർശകർ ഉന്നയിച്ചതെല്ലാം ദീനിനെ ബുദ്ധിയുടെ അളവുകോൽ കൊണ്ട് അളന്നപ്പോൾ സംഭവിച്ച പാളിച്ചകളാണ്.

നാലാമതായി ഇവർ പറയുന്നത് ഇതൊരു ഒറ്റപ്പെട്ട അഭിപ്രായമാണ് എന്നതാണ്. നബി ﷺ പറഞ്ഞതിനെ ചോദ്യം ചെയ്യാതെ ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നുവെന്ന് പറയുന്നവർക്ക് എങ്ങനെ ഇത്തരം ദുർന്യായങ്ങൾ നിരത്താനാകും. വാസ്തവത്തിൽ ശാസ്ത്രലോകം പോലും ഒരു കാലത്ത് ഇങ്ങനെ ഒറ്റപ്പെട്ട നിന്നിരുന്ന ഇസ്ലാമികാദർശങ്ങളെ പിൽക്കാലത്ത് ശരിവെക്കുകയുണ്ടായിട്ടുണ്ട്. ഈയൊരു കാര്യത്തെയും പിൽക്കാലത്ത് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്. കൈറോയിലെ ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ: മുസ്ത്വഫ ഇബ്രാഹീം നടത്തിയ “ഈച്ചയുടെ ചിറകിലെ രോഗവും ശമനവും” എന്ന പഠനത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പിന്നെയെങ്ങനെ ഇത് ഒറ്റപ്പെട്ട അഭിപ്രായമാകും? യഥാർത്ഥത്തിൽ പ്രവാചകാധ്യാപനങ്ങളെയൊക്കെ ഒരു യഥാർത്ഥ സത്യവിശ്വാസി ഉൾക്കൊള്ളേണ്ടത് ശാസ്ത്രത്തേയും കൂട്ടുപിടിച്ചാണോ ? ഒരിക്കലുമല്ലല്ലോ.

അഞ്ചാമതായി ഉന്നയിക്കപ്പെടുന്ന ആരോപണമാണ് ഒരു ജീവിയിൽ തന്നെ എങ്ങനെ ഒരേ സമയം രോഗവും ശമനവും ഉണ്ടാകും? കൂടാതെ ആ ജീവിക്കെങ്ങനെ ഹദീഥിൽ പറഞ്ഞത് പോലെ തന്റെ രോഗമുള്ള ചിറകിനെ മുന്തിക്കണമെന്ന് മനസ്സിലായി. ചോദ്യത്തിന്റെ ആധാരം യുക്തിയായതിനാൽ മറുപടിയും ആ നിലക്ക് തന്നെയാകാം. ശാസ്ത്രലോകം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കിയ കാര്യമായതിനാൽ തന്നെ ഇത്തരം ആക്ഷേപങ്ങൾക്ക് തീരെ പ്രസക്തിയില്ല. അതുമല്ല ഇനിയൊരു ജീവിയിൽ തന്നെ ഒരേസമയം രോഗവും ശമനവുമുണ്ടെങ്കിൽ തന്നെ അതല്ലെങ്കിൽ മറ്റെന്തെങ്കിലും വിപരീതങ്ങൾ ഉണ്ടെങ്കിൽ അതിന് എന്താണ് പ്രശ്നം? ഒരു നല്ല സ്വഭാവമുള്ള വ്യക്തിയിൽ , യാതൊരു ചീത്ത സ്വഭാവവും ഇല്ല എന്ന് പറയാമോ? ഇല്ലല്ലോ. അതുപോലെതന്നെ ഈച്ചക്ക് എങ്ങനെ ഒരു ചിറകിനെ മുന്തിക്കണം എന്ന് മനസ്സിലായി എന്നതും.ഇതുപോലെ ധാരാളം ഉദാഹരണങ്ങൾ പ്രകൃതിയിൽ തന്നെ നമുക്ക് കാണാം. ഉറുമ്പുകൾ മഴക്കാലത്തെ മുൻകൂട്ടിക്കണ്ട് ഭക്ഷണം ശേഖരിക്കുന്നതും , തേനീച്ചകൾ അതിമനോഹരവും കൃത്യമായ അളവിലുമുള്ള കൂടിന്റെ അറകൾ നിർമിക്കുന്നതും ഇതിൻ്റെ ചില ഉദാഹരണങ്ങൾ മാത്രം .

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തീരെ നിലവാരമില്ലാത്ത, തികച്ചും ബാലിശമായ ആക്ഷേപമാണ് കേരളത്തിൽ നമുക്ക് കാണാനാവുക. ഒരു വ്യക്തിയുടെ വരികൾ നോക്കൂ: “നാം കാണുന്ന ഈച്ചകളുടെ കാലുകളിലാണ് രോഗാണുക്കളെ കാണാൻ സാധിക്കുക.അതിനാൽ അജ്ഞാതമായ ഒരു തരം ഈച്ചയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്” ( 3/172).

നബി ﷺ പറഞ്ഞ അതേ രൂപത്തിൽ തന്നെ ശാസ്ത്ര പഠന റിപ്പോർട്ടുകൾ വന്നിരിക്കെ ഈ പൊള്ളവാദത്തിന്റെ പ്രസക്തി തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു. ഇതിനെല്ലാം പുറമേ തികച്ചും ഭാവനാത്മകമായ അജ്ഞാത ഈച്ചയെ അവതരിപ്പിക്കാൻ എന്ത് തെളിവാണ് ഇത്തരം വാദക്കാരുടെ പക്കലുള്ളത്. ഇത്തരം നിസ്സാരവും ദുർബ്ബലവുമായ മുടന്തൻ ന്യായങ്ങൾ നിരത്തി , ഇസ്‌ലാമിൻ്റെ അടിത്തറ തകർക്കാൻ ശ്രമിക്കുന്നവർക്ക് കുടപിടിക്കുന്നത് ഇസ്‌ലാമിൻ്റെ ശത്രുക്കളാണെന്ന് മറക്കാതിരുന്നാൽ നന്ന്. നബി ﷺ പറഞ്ഞാൽ ബുദ്ധിയുടെ അളവുകോലെടുക്കുകയും , ശാസ്ത്രം പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യുന്നവരുടെ ‘ദീനീകടപ്പാട്’ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. الله أعلم

 

Leave a Reply

Your email address will not be published.

Similar Posts