സ്ത്രീകളുടെ ഫിത്ന സൂക്ഷിക്കുക

THADHKIRAH

ഐഹിക ജീവിതം മനുഷ്യരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ചെറുതും വലുതുമായ വിവിധങ്ങളായ പരീക്ഷണങ്ങള്‍ ഈ ലോകത്ത് ഓരോ സ്ത്രീ പുരുഷൻമാരും നേരിടേണ്ടി വരും. അതില്‍ പുരുഷൻമാർക്കുള്ള ഏറ്റവും വലിയ ഒരു പരീക്ഷണമാണ് സ്ത്രീകൾ.

ﺯُﻳِّﻦَ ﻟِﻠﻨَّﺎﺱِ ﺣُﺐُّ ٱﻟﺸَّﻬَﻮَٰﺕِ ﻣِﻦَ ٱﻟﻨِّﺴَﺎٓءِ ﻭَٱﻟْﺒَﻨِﻴﻦَ ﻭَٱﻟْﻘَﻨَٰﻄِﻴﺮِ ٱﻟْﻤُﻘَﻨﻄَﺮَﺓِ ﻣِﻦَ ٱﻟﺬَّﻫَﺐِ ﻭَٱﻟْﻔِﻀَّﺔِ ﻭَٱﻟْﺨَﻴْﻞِ ٱﻟْﻤُﺴَﻮَّﻣَﺔِ ﻭَٱﻷَْﻧْﻌَٰﻢِ ﻭَٱﻟْﺤَﺮْﺙِ ۗ ﺫَٰﻟِﻚَ ﻣَﺘَٰﻊُ ٱﻟْﺤَﻴَﻮٰﺓِ ٱﻟﺪُّﻧْﻴَﺎ ۖ

ഭാര്യമാര്‍, പുത്രന്‍മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. (ഖു൪ആന്‍:3/14)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു കസീർ رحمه الله പറഞ്ഞു:

فبدأ بالنساء لأن الفتنة بهن أشد ، كما ثبت في الصحيح أنه ، عليه السلام ، قال ما تركت بعدي فتنة أضر على الرجال من النساء

അല്ലാഹു സ്ത്രീകളെ കൊണ്ടാണ് ആരംഭിച്ചത്, കാരണം അവരെ കൊണ്ടുള്ള ഫിത്ന കൂടുതൽ കഠിനമാണ്. കാരണം സ്വഹീഹുൽ (ബുഖാരിയിൽ) നബി ﷺ ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട് : ‘എനിക്ക് പിന്നിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് നാശകരമായ മറ്റൊന്നിനെയും ഞാൻ വിട്ടുപോകുന്നില്ല’. (ഇബ്നുകസീർ)

മേൽ ആയത്തിൽ പറഞ്ഞിട്ടുള്ള മറ്റ് ഫിത്നകൾ എല്ലാവർക്കും എല്ലായ്പ്പോഴും ഉണ്ടാകണമെന്നില്ല. എന്നാൽ സ്ത്രീകളെ കൊണ്ടുള്ള ഫിത്ന ഏതാണ്ട് എല്ലാ പുരുഷൻമാർക്കും എല്ലായ്’പ്പോഴും ഉണ്ടായേക്കാം.

عَنْ أُسَامَةَ بْنِ زَيْدٍ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : مَا تَرَكْتُ بَعْدِي فِتْنَةً أَضَرَّ عَلَى الرِّجَالِ مِنَ النِّسَاءِ

ഉസാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: എനിക്ക് പിന്നിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് നാശകരമായ മറ്റൊന്നിനെയും ഞാൻ വിട്ടുപോകുന്നില്ല. (ബുഖാരി: 5096)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ إِنَّ الدُّنْيَا حُلْوَةٌ خَضِرَةٌ وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَيَنْظُرُ كَيْفَ تَعْمَلُونَ فَاتَّقُوا الدُّنْيَا وَاتَّقُوا النِّسَاءَ فَإِنَّ أَوَّلَ فِتْنَةِ بَنِي إِسْرَائِيلَ كَانَتْ فِي النِّسَاءِ

അബൂസഈദില്‍ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: തീ൪ച്ചയായും ദുന്‍യാവ് പച്ചപ്പും മധുരവുമാകുന്നു. അല്ലാഹുവാകട്ടെ നിങ്ങളെ അതില്‍ പരസ്പരം അനന്തരാവകാശികളും ആക്കിയിരിക്കുന്നു. എന്നിട്ട് നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് അവന്‍ നിരീക്ഷിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ ദുന്‍യാവിനെ സൂക്ഷിക്കുക. സ്ത്രീകളേയും സൂക്ഷിക്കുക. ഇസ്റായീല്യരില്‍ ആദ്യമായുണ്ടായ കുഴപ്പം സ്ത്രീകളെ കൊണ്ടായിരുന്നു. (മുസ്ലിം : 2742)

ദുൻയാവ് ഫിത്നയാണെന്നും അതിനെ സൂക്ഷിക്കണമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ:

إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا

തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.(ഖു൪ആന്‍:18/6)

 പ്രസ്തുത ഹദീസിൽ ദുൻയാവിന്റെ കാര്യം പറഞ്ഞതുപോലെ, സ്ത്രീകൾ ഫിത്നയാണെന്നും അതിനെ സൂക്ഷിക്കണമെന്നും തുടർന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇസ്റായീല്യരില്‍ ആദ്യമായുണ്ടായ കുഴപ്പം സ്ത്രീകളെ കൊണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു. അത് എങ്ങനെയായിരുന്നുവെന്നും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇമാം അഹ്മദിന്റെ റിപ്പോർട്ടിൽ അത് വിവരിക്കുന്നത് കാണുക:

امرَأتَينِ طَويلَتَينِ تُعرَفانِ، وامرَأةٌ قَصيرةٌ لا تُعرَفُ، فاتَّخَذتْ رِجْلينِ من خَشَبٍ، وصاغَتْ خاتَمًا، فحَشَتْه من أطيَبِ الطِّيبِ المِسْكِ، وجَعَلتْ له غَلَقًا، فإذا مَرَّتْ بالمَلَإِ أو بالمَجلِسِ، قالت به: ففَتَحتْه، ففاحَ ريحُه،

ഉയരമുള്ള രണ്ട് സ്ത്രീകൾ, അങ്ങനെ അവർ അറിയപ്പെടുന്നു. പൊക്കം കുറഞ്ഞ ഒരു സ്ത്രീ, അക്കാരണത്താൽ അവർ അറിയപ്പെടുന്നില്ല. അവൾ മരം കൊണ്ട് രണ്ട് (ഉയരമുള്ള) ചെരുപ്പുകൾ ഉണ്ടാക്കി. അവൾ ഒരു മോതിരം ഉണ്ടാക്കി. അതിന്റെ അറയിൽ സുഗന്ധം നിറച്ചു. അങ്ങനെ അവർ ആളുകളുടെ ഇടയിലേക്കും സദസ്സുകളിലേക്കും നടന്നു.

ഈ വിഷയം സത്യവിശ്വാസികൾ വളരെ ഗൗരവത്തോടെ കാണണമെന്ന് ഇത് അറിയിക്കുന്നു. കാരണം സ്ത്രീകളുടെ ഫിത്നയിൽ പുരുഷൻമാർ സ്വാധീനിക്കപ്പെടും.

خُلِقَ ٱلۡإِنسَٰنُ ضَعِيفٗا

ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. (ഖു൪ആന്‍:4/28)

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇപ്രകാരം കാണാം:

عن طاوس : ( خلق الإنسان ضعيفا ) أي : في أمر النساء

ത്വാവൂസിൽ നിന്ന് നിവേദനം: {ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌} അതായത്: സ്ത്രീകളുടെ കാര്യത്തിൽ. (ഇബ്നുകസീർ)

قال سفيان الثوري رحمه الله  : ائتمني على بيت مملوء مالا ولا تأتمني على جارية سوداء لا تحل لي

സുഫ്യാനു സൗരി رحمه الله പറഞ്ഞു: ഒരു വീട് നിറയെ പണം എന്നെ (സംരക്ഷിക്കാൻ) ഏൽപ്പിച്ചു കൊള്ളുക (ഞാൻ അത് കാത്തുകൊള്ളാം), എനിക്ക് ഹലാലല്ലാത്ത ഒരു കറുത്ത വേലക്കാരിയെ (സംരക്ഷിക്കാൻ) എന്നെ ഏൽപ്പിക്കരുത് (ഫിത്നയിൽ അകപ്പെടാതെ സുരക്ഷിതനാകാൻ എനിക്ക് കഴിയണമെന്നില്ല)

ഒരാൾ അല്ലാഹു അനുവദിച്ച സ്ത്രീകളിലല്ലാതെ അല്ലാഹു അനുവദിക്കാത്ത സ്ത്രീകളിലേക്ക് ആനന്ദത്തിനായും സുഖത്തിനായും ചായുമ്പോൾ  ആ പുരുഷൻ നിഷിദ്ധമായത് പ്രവർത്തിച്ച് ദീനിൽ നിന്നും ഈമാനിൽ നിന്നും അകന്ന് നരകത്തിലെത്തുന്നു. അതിന് അവന് കാരണമായത് സ്ത്രീകളായിരുന്നു. അതുകൊണ്ടുതന്നെ ‘സ്ത്രീകളുടെ ഫിത്ന’ സൂക്ഷിക്കണം.

ദുൻയാവിലെ ഏറ്റവും വലിയ ഒരു പരീക്ഷണമാണ് മനുഷ്യന്റെ മുഖ്യശത്രുവായി അല്ലാഹു ഏ൪പ്പെടുത്തിയിട്ടുള്ള ശൈത്വാൻ. അവന്‍ മനുഷ്യരുടെ മുഖ്യശത്രുവാണെന്നും അവന്റെ കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അവന്റെ കെണിയില്‍ വീഴരുതെന്നും വിശുദ്ധ ഖു൪ആന്‍ ആവ൪ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പുരുഷനേയും ഓരോ സ്ത്രീയേയും അവൻ കുഴപ്പത്തിലാക്കാൻ വേണ്ടി പരിശ്രമിക്കും. അതിനായി വ്യത്യസ്ത തരത്തിലുള്ള തന്ത്രങ്ങൾ അവൻ മെനയും. ശൈത്വാൻ  പുരുഷൻമാരെ കുഴപ്പത്തിലാക്കാൻ പരിശ്രമിക്കുന്നത് സ്ത്രീകളെ ഉപയോഗിച്ചു കൊണ്ടായിരിക്കും.

عَنْ عَبْدِ اللَّهِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ الْمَرْأَةُ عَوْرَةٌ فَإِذَا خَرَجَتِ اسْتَشْرَفَهَا الشَّيْطَانُ ‏

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: സ്ത്രീ ഔറത്താണ്. അവള്‍ പുറത്തിറങ്ങിയാല്‍ ശൈത്വാന്  അവളിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകുന്നു. (തി൪മിദി:1173)

സൗന്ദര്യം തീരെ കുറവുള്ള സ്ത്രീയാണെങ്കിൽപോലും അന്യപുരുഷന് അവളെ ഭംഗിയായി ശൈത്വാൻ തോന്നിപ്പിക്കുമെന്ന് ഈ ഹദീസ് വിശദീകരിച്ച് പണ്ഢിതൻമാർ പറഞ്ഞിട്ടുള്ളതായി കാണാം. ഇത് ഒരു അനുഭവ യാഥാർത്ഥ്യവുമാണ്. സൗന്ദര്യമുള്ള ഭാര്യമാരുള്ള എത്രയെത്ര ഭർത്താക്കൻമാരാണ് സൗന്ദര്യം തീരെ കുറവുള്ള സ്ത്രീകളുമായി അടുത്ത് പിന്നീട് അവിഹിതമായ രീതിയിൽ ഇടപെടുന്നത്.

 قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ

നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി ശൈത്വാൻ  ഉണ്ടായിട്ടല്ലാതെ. (തിര്‍മിദി :1171)

قال سعيد بن المسيب رحمه الله : ما يئس الشيطان من ابن آدم قط إلا أتاه من قبل النساء

സഈദ്ബിനുൽ മുസയ്യബ് رحمه الله പറഞ്ഞു: ആദമിന്റെ മക്കളുടെ കാര്യത്തിൽ ശൈത്വാൻ തീരെ നിരാശനായിട്ടില്ല, സ്ത്രീകളുടെ ഭാഗത്തുകൂടി വരുന്ന കാര്യത്തിൽ.

സ്ത്രീകൾ എങ്ങനെയാണ് ഫിത്നയാകുന്നതെന്ന് പുരുഷൻമാർ  അറിഞ്ഞിരിക്കേണ്ടതുണ്ട്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം സ്വ൪ഗ്ഗ പ്രവേശനമാണ്. അവിടേക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷാ കേന്ദ്രമായിട്ടാണ് ഐഹിക ജീവിതത്തെ അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് അവന്റെ വിധിവിലക്കുകള്‍ പാലിച്ച് ദേഹേച്ഛകളില്‍ നിന്നും മനസ്സിനെ തടഞ്ഞുനി൪ത്തി ദുൻയാവിൽ ജീവിക്കണം.  മനുഷ്യന്റെ മുഖ്യശത്രുവായ ശൈത്വാൻ മനുഷ്യരെ പ്രലോഭിപ്പിച്ച് വഴികേടിലാക്കി സ്വർഗ പ്രവേശനം സാധ്യമാക്കാതെ നരക പ്രവേശനത്തിന് സാധ്യമാക്കും.

അല്ലാഹു സ്തീ – പുരുഷൻമാരെ സൃഷ്ടിച്ചിട്ടുള്ളത് പരസ്പരം ചായുന്ന പ്രകൃതത്തിലേക്കാണ്. അവരുടെ നൈസർഗ്ഗികമായ പ്രകൃതത്തിനെതിരെ ഇസ്ലാം പുറം തിരിഞ്ഞു നിന്നിട്ടില്ല. പ്രായപൂർത്തിയായ എല്ലാ സ്ത്രീ പുരുഷൻമാർക്കും വിവാഹം ഇസ്ലാം നിയമമാക്കി. ബ്രഹ്മചര്യം നിഷിദ്ധമാക്കി. അനിവാര്യമായ സാഹചര്യങ്ങളിൽ നിബന്ധനകളോടെ പുരുഷൻമാരിലെ ആവശ്യക്കാർക്ക് ഒന്നിലധികം വിവാഹം അനുവദിച്ചു. ഓരോ സ്ത്രീ പുരുഷൻമാരും ഇങ്ങനെ വിവാഹത്തിലൂടെ തനിക്ക് അനുവദനീയമാക്കപ്പെട്ട ഇണകളിലൂടെ പരസ്പരം ആനന്ദിക്കാനും ആസ്വദിക്കാനും സന്തോഷിക്കാനും അനുവദിച്ചു. അതോടൊപ്പം തനിക്ക് അനുവദനീയമല്ലാത്തവരുമായി മറ്റുള്ളവർക്ക് അനുവനീയമായവരുമായി ആനന്ദിക്കുന്നതും ആസ്വദിക്കുന്നതും സന്തോഷിക്കുന്നതും വിരോധിച്ചു.

സ്തീ – പുരുഷൻമാർ  പരസ്പരം ചായുന്ന പ്രകൃതക്കാരായതുകൊണ്ട് അവരെ ഈ കാര്യത്തിലൂടെ കുഴപ്പത്തിലാക്കാൻ ശൈത്വാൻ പരിശ്രമിക്കും. സ്ത്രീകളുടെ കാര്യത്തിൽ പുരുഷൻമാർക്ക് ദൗർബല്ല്യമുള്ളതുകൊണ്ടുതന്നെ പുരുഷൻമാരെ പ്രത്യേകിച്ചും. അതായത് തനിക്ക് അനുവദനീയമല്ലാത്തവരുമായി ആനന്ദിക്കാനും ആസ്വദിക്കാനും ശൈത്വാൻ പ്രലോഭിപ്പിക്കും. മുസ്ലിംകളെ സംബന്ധിച്ചിടത്തേോളം അവർ ഈ കാര്യത്തിൽ കുഴപ്പത്തിലകപ്പെടാതിക്കുന്നതിന് ഉതകുന്ന തരത്തിലാണ് അല്ലാഹു അവർക്ക് നിയയമാക്കിയിട്ടുള്ളത്. അതായത്, അന്യ സ്ത്രീ പുരുഷൻമാർ പരസ്പരം ദൃഷ്ടികൾതാഴ്ത്തുക, ഒരു അന്യ സ്ത്രീയും അന്യ പുരുഷനും ഒറ്റക്കാകാതിരിക്കുക, പരസ്പരം സ്പർശിക്കാതിരിക്കുക,  വിവാഹത്തിന് മുമ്പുള്ള പ്രണയം നിഷിദ്ധമാക്കിയത്, സ്ത്രീകളുടെ വസ്ത്രധാരണം, സ്ത്രീകൾ അന്യപുരുഷൻമാരോട് അവരെ ആകർഷിക്കുന്ന തരത്തിൽ സംസാരിക്കുന്നത് നിഷിദ്ധമാക്കിയത് തുടങ്ങി ധാരാളം കാര്യങ്ങളിലൂടെ. അതുകൊണ്ടുതന്നെ അല്ലാഹു നിയമമാക്കിയ ഇത്തരം കാര്യങ്ങൾ ലംഘിക്കുവാനും അങ്ങനെ അവിഹിത ബന്ധത്തിലൂടെ അവരെ കുഴപ്പത്തിലാക്കാനും ശൈത്വാൻ പരിശ്രമിക്കും. അങ്ങനെ ദേഹേച്ഛകൾക്ക് അടിമപ്പെടുന്ന മനുഷ്യൻ അല്ലാഹുവിന്റെ വിധി വിലക്ക് ലംഘിക്കുന്നു. അതിനുതകുന്ന സാഹചര്യങ്ങളാണ് ഇന്ന് നിലനിൽക്കുന്നത്. ഈ രംഗത്ത് തിൻമയിൽ അകപ്പെടാതെ പിടിച്ചു നിൽക്കണമെങ്കിൽ കഠിന പ്രയത്നം ആവശ്യമുണ്ട്. അതുകൊണ്ടാണ് “എനിക്ക് പിന്നിൽ സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് നാശകരമായ മറ്റൊന്നിനെയും ഞാൻ വിട്ടുപോകുന്നില്ല” എന്ന് നബി ﷺ പറഞ്ഞിട്ടുള്ളത്.

قال الشيخ عبد الرزاق البدر حفظه الله : الشيطان يدرس قلب الإنسان إلى أي شيء يميل

അബ്ദു റസാഖ് അൽ ബദർ حفظه الله പറഞ്ഞു: എന്തൊന്നിലേക്കാണോ മനുഷ്യൻറെ മനസ്സ് ചായുന്നത്, അതായിരിക്കും പിശാച് അവൻറെ മനസ്സിനെ പഠിപ്പിക്കുന്നത്. (شرح الداء و الدواء )

ഈ വിഷയത്തിൽ തിൻമയിൽ അകപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും അവസരങ്ങളും നമ്മുടെ കൺമുന്നിൽ വന്നു നിൽക്കുന്നതും പരീക്ഷണത്തിന്റെ ഭാഗമായി കാണണം.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَيَبْلُوَنَّكُمُ ٱللَّهُ بِشَىْءٍ مِّنَ ٱلصَّيْدِ تَنَالُهُۥٓ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ ٱللَّهُ مَن يَخَافُهُۥ بِٱلْغَيْبِ ۚ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ

സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്‍കൊണ്ടും ശൂലങ്ങള്‍ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്‌. വല്ലവനും അതിന് ശേഷം അതിക്രമം കാണിച്ചാല്‍ അവന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. (ഖുർആൻ:5/94)

ഹജ്ജിലോ ഉംറഃയിലോ പ്രവേശിച്ചു കഴിഞ്ഞാല്‍ അത് അവസാനിക്കുന്നതു വരെ ഒരു ജീവിയെയും വേട്ടയാടിപ്പിടിക്കുവാനോ, വേട്ടയാടുന്നതില്‍ പങ്കു വഹിക്കാനോ പാടില്ലാത്തതാണ്.  സത്യവിശ്വാസികളുടെ കൂട്ടത്തില്‍ അല്ലാഹുവിനെ ശരിക്കും ഭയപ്പെടുന്ന നിഷ്‌ക്കളങ്കന്മാരും, വേണ്ടത്ര ഭയപ്പാടില്ലാത്തവരും ഉണ്ടായിരിക്കുമല്ലോ. രണ്ടു കൂട്ടരും പ്രത്യക്ഷത്തില്‍ വേര്‍തിരിഞ്ഞു വെളിപ്പെടുവാന്‍ വേണ്ടി അവരെ ഒരു പരീക്ഷണം നടത്തുന്നതിനായി, അവര്‍ ഇഹ്‌റാമില്‍ പ്രവേശിച്ചശേഷം അവരുടെ കൈകൊണ്ടും കുന്തം കൊണ്ടും വേഗത്തില്‍ വേട്ടയാടിപിടിക്കത്തക്കവണ്ണം, സൗകര്യത്തില്‍ ചെറുതും വലുതുമായ ജീവികളെ അല്ലാഹു അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തും. വേണ്ടത്ര ഭയപ്പാടും ഭക്തിയും ഇല്ലാത്തവര്‍ അത് കാണുമ്പോള്‍ അവയെ പിടിച്ചു ഭക്ഷിക്കുവാന്‍ ശ്രമിക്കുകയും യഥാര്‍ത്ഥ ഭയഭക്തന്മാരായ ആളുകള്‍ തങ്ങള്‍ക്ക് പാടില്ലാത്ത ആ കൃത്യത്തില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യും. ഇതേപോലെ തന്നെയാണ് സ്ത്രീ-പുരുഷ ബന്ധത്തിന്റെ കാര്യത്തിലുമുള്ളത്. പുരുഷൻമാരെ സംബന്ധിച്ചിടത്താളം അവിഹിതമായ മാർഗത്തിൽ ഇടപെടുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. പുറത്തിറങ്ങിയാൽ ഏത് ഭാഗത്ത് നോക്കിയാലും പുരുഷൻമാരെ ആകർഷിക്കുന്ന തരത്തിലുള്ള സ്ത്രീകളുടെ ഫോട്ടോകൾ, പുരിഷൻമാരെ ആകർഷിക്കുന്ന തരത്തിലുള്ള സ്ത്രീകളുടെ വേഷവിധാനം, സോഷ്യൽ മീഡിയകൾ ഇങ്ങനെ ധാരാളം കാര്യങ്ങൾ. അല്ലാഹുവിനെ ഭയപ്പെടാത്തവർ ഈ ഫിത്നയിൽ അകപ്പെടുകയും യഥാര്‍ത്ഥ ഭയഭക്തന്മാരായ ആളുകള്‍ തങ്ങള്‍ക്ക് പാടില്ലാത്ത ആ കൃത്യത്തില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യും.

സ്ത്രീകളുടെ ഫിത്നയിൽ നിന്ന് എങ്ങനെ സൂക്ഷിക്കാമെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. അല്ലാഹു ഈ വിഷയത്തിൽ നിയമമാക്കിയതെന്തോ അത് പഠിക്കുകയും ഉൾക്കൊള്ളുകയും ജീവിതത്തിൽ പ്രയോഗ വൽക്കരിക്കുകയുമാണ് അതിനുള്ള വഴി. അതായത് അന്യ സ്ത്രീകളെതൊട്ട് ദൃഷ്ടികൾതാഴ്ത്തുക, അന്യ സ്ത്രീയുമായി ഒറ്റക്കാകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. ഈ രംഗത്ത് പുരുഷൻമാരോട് വിശുദ്ധ ഖുർആനും തിരുസുന്നത്തും നൽകുന്ന ചില ഉപദേശങ്ങൾ കാണുക:

ﻗُﻞ ﻟِّﻠْﻤُﺆْﻣِﻨِﻴﻦَ ﻳَﻐُﻀُّﻮا۟ ﻣِﻦْ ﺃَﺑْﺼَٰﺮِﻫِﻢْ ﻭَﻳَﺤْﻔَﻈُﻮا۟ ﻓُﺮُﻭﺟَﻬُﻢْ ۚ ﺫَٰﻟِﻚَ ﺃَﺯْﻛَﻰٰ ﻟَﻬُﻢْ ۗ ﺇِﻥَّ ٱﻟﻠَّﻪَ ﺧَﺒِﻴﺮٌۢ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ

(നബിയേ) സത്യവിശ്വാസികളായ പുരുഷന്‍മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുവാനും പറയുക. അതാണ് അവര്‍ക്ക് ഏറ്റവും പരിശുദ്ധമായിട്ടുള്ളത്. നിശ്ചയമായും, അവര്‍ പ്രവര്‍ത്തിക്കു-ന്നതിനെക്കുറിച്ചു അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (ഖു൪ആന്‍ 24:30)

അനാവശ്യത്തിലേക്കും, അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക, പ്രഥമനോട്ടത്തില്‍ തനിക്ക് കാണുവാന്‍ പാടില്ലാത്ത ആളോ, വസ്തുവോ ആണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ പിന്നീട് തുടര്‍ന്നുകൊണ്ട് നോക്കാതിരിക്കുക എന്നൊക്കെയാണ്, ദൃഷ്ടിതാഴ്ത്തുക എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം.

عَنِ ابْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِعَلِيٍّ ‏: يَا عَلِيُّ لاَ تُتْبِعِ النَّظْرَةَ النَّظْرَةَ فَإِنَّ لَكَ الأُولَى وَلَيْسَتْ لَكَ الآخِرَةُ

നബി ﷺ അലിയോട് (റ) പറഞ്ഞു.‘അലീ, നോക്കിയതിനെ തുടര്‍ന്ന്‍ പിന്നെയും നീ നോക്കരുത്. കാരണം, ആദ്യത്തേതിന് നീ പൊറുക്കപ്പെടും. എന്നാല്‍ രണ്ടാമത്തേതിന് അതില്ല.’ (അബൂദാവൂദ് :2149- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

നോട്ടത്തെ നിയന്ത്രിക്കുവാന്‍ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കുവാനുംകൂടി കല്‍പിച്ചിട്ടുള്ളതു ശ്രദ്ധേയമാകുന്നു. നോട്ടത്തില്‍നിന്നാണ് വ്യഭിചാരത്തിന് പ്രചോദനമുണ്ടായിത്തീരുന്നതെന്നും, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഏത് കാര്യവും കാത്തു കൊള്ളേണ്ടതുണ്ടെന്നും അതില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞിട്ടുള്ളത്:

وَلَا تَقْرَبُوا۟ ٱلزِّنَىٰٓ ۖ إِنَّهُۥ كَانَ فَٰحِشَةً وَسَآءَ سَبِيلًا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്‌. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു. (ഖു൪ആന്‍ :17/32)

അന്യസ്ത്രീകളില്‍ നിന്ന് ദൃഷ്ടി താഴ്ത്തണമെന്ന് പറയുമ്പോള്‍ അത് അവരെ നേരില്‍ കാണുമ്പാള്‍ മാത്രമല്ല, ദൃശ്യമാധ്യമങ്ങളിലൂടെയായാലും കൂടിയാണ്.

അന്യസ്ത്രീയെ നോക്കാന്‍ ശൈത്വാന്‍ പുരുഷന് പ്രേരണ നല്‍കും. അതിന് ശേഷം അവന്‍ പിന്‍മാറിയാലും പുരുഷന്റെ നഫ്സ് ആ രംഗങ്ങള്‍ ഓ൪മ്മിക്കുകയും ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യും. അതുകൊണ്ട് അത്തരം ചിന്തകൾക്ക് തുടക്കത്തിലെ തടയിടാൻ കഴിയണം.

അന്യസ്ത്രീകളെതൊട്ട് ദൃഷ്ടി താഴിത്താൻ കഴിയുന്നവർ ഈ ഫിത്നയിൽ അകപ്പെടാതെ ഏറെക്കുറെ സുരക്ഷിതരാണ്. അവർ മറ്റ് കാര്യങ്ങളിൽ കൂടി ശ്രദ്ധ പുലർത്തിയാൽ മതി.

عَنِ ابْنِ عَبَّاسٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ وَمَعَهَا ذُو مَحْرَمٍ وَلاَ تُسَافِرِ الْمَرْأَةُ إِلاَّ مَعَ ذِي مَحْرَمٍ‏

ഇബ്നുഅബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  ഒരു പുരുഷനും ഒരു സ്ത്രീയും ഒറ്റക്കാകാന്‍ പാടില്ല, മഹ്റമായവരോടൊപ്പമല്ലാതെ. മഹ്റമിനോടൊപ്പമല്ലാതെ ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പാടില്ല. (മുസ് ലിം: 1341)

قَالَ : لاَ يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلاَّ كَانَ ثَالِثَهُمَا الشَّيْطَانُ

നബി ﷺ പറഞ്ഞു: ഒരു പുരുഷനും അന്യസ്‌ത്രീയുമായി ഒറ്റപ്പെടുകയില്ല, മൂന്നാമനായി ശൈത്വാൻ  ഉണ്ടായിട്ടല്ലാതെ. (തിര്‍മുദി :1171)

ഇമാം ഖഹ്ത്വാനി رحمه الله പറഞ്ഞു: ഒരു അന്യസ്ത്രീയുമായി നീ തനിച്ചാവരുത്. നീ എത്ര ഭയഭക്തി കാത്തുസൂക്ഷിക്കുന്നവനായാലും ശരി.

അന്യസ്ത്രീകളുമായിട്ടുള്ള ചാറ്റിംഗും ഫോൺ വിളിയുമെല്ലാം അവരോട് ഒറ്റക്കിരുന്നതിന് തുല്ല്യമാണ്. അതുകൊണ്ട് അത്യാവശ്യത്തിനല്ലാതെ ഇത്തരം കാരയങ്ങളിൽ ഇടപെടരുത്.

عن معقل بن يسار رضي الله عنه قال: قال رسول الله صلى الله عليه وسلم: لأن يطعن في رأس أحدكم بمخيط من حديد خير له من أن يمس امرأة لا تحل له

മഅ്ഖില്‍ ബിന്‍ യസ്സാർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്ത്രീയെ സ്പ൪ശിക്കുന്നതിനേക്കാള്‍, ഇരുമ്പിന്റെ സൂചി കൊണ്ട് തലയില്‍ തറക്കുന്നതാണ് അയാള്‍ക്ക് ഉത്തമമായിട്ടുള്ളത്. (ത്വബ്‌റാനി – സ്വഹീഹുല്‍ ജാമിഅ്)

قَالَتْ عَائِشَةُ رضى الله عنها : وَلاَ وَاللَّهِ مَا مَسَّتْ يَدُ رَسُولِ اللَّهِ صلى الله عليه وسلم يَدَ امْرَأَةٍ قَطُّ ‏.‏ غَيْرَ أَنَّهُ يُبَايِعُهُنَّ بِالْكَلاَمِ

ആയിശ رضى الله عنها പറയുന്നു: അല്ലാഹുവാണെ സത്യം. നബിﷺയുടെ കരം ഒരു (അന്യ) സ്ത്രീയുടെ കരത്തെ സ്പര്‍ശിക്കുകയുണ്ടായിട്ടില്ല, അവർ അദ്ദേഹത്തോട് ബൈഅത്ത് (കരാർ) ചെയ്യുന്നതു പോലും വാക്കിലൂടെ മാത്രമാണ്. (മുസ്‌ലിം:1866)

അന്യ സ്ത്രീകളുടെ കൈ സ്പർശിക്കുന്നത് കൈ കൊണ്ടുള്ള വ്യഭിചാരം എന്നാണ്‌ നബി ﷺ വിശേഷിപ്പിച്ചത്‌.

നബി ﷺ പറഞ്ഞു: ഇരുകണ്ണുകളും വ്യഭിചരിക്കും. ഇരുകരങ്ങളും വ്യഭിചരിക്കും. ഇരുകാലുകളും വ്യഭിചരിക്കും. ഗുഹ്യസ്ഥാനവും വ്യഭിചരിക്കും. (അഹ്‌മദ്‌)

عَنْ أَبُو هُرَيْرَةَ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏: إِنَّ اللَّهَ كَتَبَ عَلَى ابْنِ آدَمَ حَظَّهُ مِنَ الزِّنَى أَدْرَكَ ذَلِكَ لاَ مَحَالَةَ فَزِنَى الْعَيْنَيْنِ النَّظَرُ وَزِنَى اللِّسَانِ النُّطْقُ وَالنَّفْسُ تَمَنَّى وَتَشْتَهِي وَالْفَرْجُ يُصَدِّقُ ذَلِكَ أَوْ يُكَذِّبُهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: ‘… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കി തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു. (മുസ്ലിം:2657)

عَنْ عُقْبَةَ بْنِ عَامِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ إِيَّاكُمْ وَالدُّخُولَ عَلَى النِّسَاءِ ‏”‏‏.‏ فَقَالَ رَجُلٌ مِنَ الأَنْصَارِ يَا رَسُولَ اللَّهِ أَفَرَأَيْتَ الْحَمْوَ‏.‏ قَالَ ‏”‏ الْحَمْوُ الْمَوْتُ ‏”‏‏.‏

ഉഖ്ബത്തുബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: നിങ്ങള്‍ അന്യ സ്ത്രീകളുടെയടുക്കല്‍ പ്രവേശിക്കുന്നതിനെ സൂക്ഷിക്കുവിന്‍ . അപ്പോള്‍ ഒരു അന്‍സാരി പറഞ്ഞു: ഭര്‍ത്താവിന്‍റെ അടുത്ത കുടുംബങ്ങളെക്കുറിച്ച്‌ താങ്കള്‍ എന്തുപറയുന്നു? നബി ﷺ പ്രത്യുത്തരം നല്‍കി : അത് മരണമാണ് (നാശമാണ്‌). (ബുഖാരി:5232)

സ്ത്രീകളുടെ ഫിത്നയിൽ അകപ്പെടാനുളള സാഹചര്യങ്ങളാണ് ഇന്ന് നാട്ടിലുള്ളത്. അതുകൊണ്ടുതന്നെ ഈ ഫിത്നയിൽ അകപ്പെടാതിരിക്കാൻ  നല്ല ക്ഷമ ആവശ്യമാണ്.

وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ‎﴿٤٠﴾‏ فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ‎﴿٤١﴾

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതം. (ഖു൪ആന്‍:79/40-41)

യൂസുഫ്‌ عليه السلام യുടെ ജീവിതത്തിൽ ഇതിന് നല്ലൊരു ഉദാഹരണം കാണാം. അദ്ദേഹത്തിന്റെ കൊട്ടാര ജീവിതത്തിനിടയില്‍ അദ്ദേഹം ഒരു വലിയ പരീക്ഷണത്തിന് വിധേയനായി. സുന്ദരിയായ, കൊട്ടാരത്തിലെ മുഴുവന്‍ സൗകര്യവും യഥേഷ്ടം ഉപയോഗിക്കുവാന്‍ അധികാരമുള്ള രാജ്ഞിയിൽ യൂസുഫ്‌ عليه السلام നെ പ്രാപിക്കുവാനുള്ള ആഗ്രഹം മുളപൊട്ടി. അതിനായി യൂസുഫ്‌ عليه السلام യെ വശീകരിക്കുവാനുള്ള ശ്രമം നടത്തി. ഭംഗിയാര്‍ന്ന വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ്, സുഗന്ധദ്രവ്യങ്ങള്‍ പൂശി, രാജ്ഞി തന്റെ റൂമിലേക്ക് യൂസുഫ്‌ عليه السلام നെ വിളിച്ചു വരുത്തി കതകടച്ചു. എന്നിട്ട് തന്റെ ആവശ്യപൂർത്തീകരണത്തിനായി ക്ഷണിച്ചു. എന്നാൽ അദ്ദേഹമാകട്ടെ, ഈ ഫിത്നയിൽ അകപ്പെടാതെ ക്ഷമ പാലിച്ചു. അല്ലാഹു പറയുന്നത് കാണുക:

وَرَٰوَدَتْهُ ٱلَّتِى هُوَ فِى بَيْتِهَا عَن نَّفْسِهِۦ وَغَلَّقَتِ ٱلْأَبْوَٰبَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ ٱللَّهِ ۖ إِنَّهُۥ رَبِّىٓ أَحْسَنَ مَثْوَاىَ ۖ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ

അവന്‍ (യൂസുഫ്‌) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ച് പൂട്ടിയിട്ട് അവള്‍ പറഞ്ഞു: ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു. അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്‍റെ രക്ഷിതാവ്‌. അവന്‍ എന്‍റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവര്‍ വിജയിക്കുകയില്ല. (ഖു൪ആന്‍:12/23)

സത്യവിശ്വാസിനികളായ സ്ത്രീകളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് താൻ ഒരു പുരുഷന് ഫിത്ന ആയി മാറുന്ന സാഹചര്യം ഒരുക്കി നൽകരുത്. ഇസ്ലാമികമായ വസ്ത്രധാരണ രീതി സ്വീകരിക്കുക എന്നത് അതിൽ പ്രധാനമാണ്.  അന്യപുരുഷൻമാരെ ആകർഷിക്കുന്ന തരത്തിൽ വസ്ത്രം ധരിക്കാതിരിക്കുക. അവളുടെ അലങ്കാരവും ഭംഗിയും അവർക്ക് വെളിപ്പെടുത്താതിരിക്കുക.

وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ

അവരുടെ (സ്ത്രീകളുടെ) ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും അവർ വെളിപ്പെടുത്താതിരിക്കട്ടെ. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. (ഖു൪ആന്‍:24/31)

وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ

തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. (ഖു൪ആന്‍:24/31)

രണ്ട് കാര്യത്തിനാണ് വസ്ത്രം ഉപയോഗിക്കുന്നത്. ഒന്ന്, നഗ്നത മറക്കാൻ. മറ്റൊന്ന് അലങ്കാരത്തിനായി. ഒരു സത്യവിശ്വാസിനിയായ സ്ത്രീ പുറത്തിറങ്ങുമ്പോൾ ധരിച്ച വസ്ത്രം നഗ്നത മറക്കാൻ വേണ്ടിയിട്ടുള്ളതാവണം, അലങ്കാരത്തിനായിട്ടുള്ളതായിരിക്കരുത്. അവൾ തന്റെ വീടിനകത്താണ് ഭംഗിയാകുന്നതിന് വേണ്ടിയുള്ള വസ്ത്രം ധരിക്കേണ്ടത്.

അന്യ പുരുഷൻമാരോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാതിരിക്കുക എന്നതും അവൾ ശ്രദ്ധിക്കുക. അന്യപുരുഷന്‍മാരോട് അനുനയത്തില്‍ സംസാരിച്ചാല്‍ മനസ്സില്‍ രോഗമുള്ളവ൪ക്ക് അവരോട് മോഹം തോന്നിയേക്കാം അഥവാ താൽപ്പര്യം ഉണ്ടായേക്കാം. നബി പത്നിമാരോടുള്ള അല്ലാഹുവിന്റെ കൽപ്പനയിൽ ഇപ്രകാരം കാണാം.

يَٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا ‎

പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. (ഖുർആൻ:33/32)

നബി പത്നിമാരോടുള്ള അല്ലാഹുവിന്റെ മറ്റൊരു കൽപ്പന കൂടി കാണുക:

وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്‌. (ഖുർആൻ:33/33)

عَنِ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ

അൽഅശ്അരിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: ഏതൊരു സ്ത്രീയാണോ സുഗന്ധം പൂശി, ആളുകൾക്ക് അവളുടെ സുഗന്ധത്തിൽനിന്ന് ലഭിക്കുന്നതിനായി അവരുടെ ഇടയിലൂടെ കടന്നുപോയത് , അവൾ വ്യഭിചാരിണിയാണ്. (നസാഇ:5126)

قال العلامة الألباني رحمه الله :إﻥ ﺧﺮﻭﺝ ﺍﻟﻤﺮﺃﺓ ﻣﻦ ﺑﻴﺘﻬﺎ ﻣﺘﻌﻄﺮﺓ ﻣﺘﺰﻳﻨﺔ ﻣﻦ ﺍﻟﻜﺒﺎﺋﺮ ،ﻭﻟﻮ ﺃﺫﻥ ﻟﻬﺎ زوجها.

ഇമാം അൽബാനി رحمه الله പറഞ്ഞു: സ്ത്രീ അവരുടെ വീട്ടിൽ നിന്ന് സുഗന്ധം പൂശി അലങ്കാരം ധരിച്ച് പുറത്തു പോവുന്നത് വൻപാപങ്ങളിൽ പെട്ടതാകുന്നു. അവളുടെ ഭർത്താവ് അതിന് അനുവാദിച്ചിട്ടുണ്ടെങ്കിലും ശരി. [جلباب المرأة المسلمة (١٤٤)]

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلاَتٌ مَائِلاَتٌ رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ لاَ يَدْخُلْنَ الْجَنَّةَ وَلاَ يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പറഞ്ഞു: ‘നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല: (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ കാലുപോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ  തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128).

عَنْ  أَبِي أُسَيْدٍ الأَنْصَارِيِّ،  أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ وَهُوَ خَارِجٌ مِنَ الْمَسْجِدِ فَاخْتَلَطَ الرِّجَالُ مَعَ النِّسَاءِ فِي الطَّرِيقِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لِلنِّسَاءِ ‏ “‏ اسْتَأْخِرْنَ فَإِنَّهُ لَيْسَ لَكُنَّ أَنْ تَحْقُقْنَ الطَّرِيقَ عَلَيْكُنَّ بِحَافَاتِ الطَّرِيقِ ‏”‏ ‏.‏ فَكَانَتِ الْمَرْأَةُ تَلْتَصِقُ بِالْجِدَارِ حَتَّى إِنَّ ثَوْبَهَا لَيَتَعَلَّقُ بِالْجِدَارِ مِنْ لُصُوقِهَا بِهِ ‏.‏

അബൂ ഉസാദ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ പള്ളിയിൽ നിന്ന് പുറപ്പെടുന്ന അവസരത്തിൽ പറയുന്നതായി അദ്ദേഹം കേട്ടു, അപ്പോൾ വഴിയിൽ പുരുഷൻമാർ സ്ത്രീകളോട് കൂടിക്കലർന്നിരുന്നു. നബി ﷺ സ്ത്രീകളോട് പറഞ്ഞു: നിങ്ങൾ പിന്തുക, കാരണം വഴിമധ്യേ സഞ്ചരിക്കൽ നിങ്ങൾക്ക് പാടുള്ളതല്ല. വഴിയോരങ്ങളെ നിങ്ങൾ സ്വീകരിക്കുക. അതിൽപിന്നെ ഒരു സ്ത്രീ ചുമരിനോട് ചേർന്ന് നടക്കുമായിരുന്നു. എത്രത്തോളമെന്നാൽ അവൾ ചുമരിനോട് ഒട്ടുന്നതിനാൽ അവളുടെ വസ്ത്രം ചുമരിൽ കൊളുത്തി പിടിക്കുമായിരുന്നു. (അബൂദാവൂദ്: 5272)

സ്ത്രീകൾ പുരുഷൻമാർക്ക് ഫിത്നയാണെന്ന വസ്തുത ഉൾക്കൊണ്ട സത്യവിശ്വാസിനികളായ സ്ത്രീകൾ അന്യപുരുഷൻമാർക്ക് ഫിത്നയുടെ കവാടം തുറന്നുകൊടുക്കുന്നവരാകരുത്. സ്വന്തം ഭർത്താവിന് പോലും. ഒരു ഹദീസ് കാണുക:

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ : لاَ تُبَاشِرِ الْمَرْأَةُ الْمَرْأَةَ فَتَنْعَتَهَا لِزَوْجِهَا، كَأَنَّهُ يَنْظُرُ إِلَيْهَا

അബ്ദുല്ലാ ഹിബ്നു മസ്ഊദ് رضى الله عنه പറയുന്നു: നബി ﷺ പറഞ്ഞു: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ കൂടെ സഹവസിച്ച് പിന്നീട് ആസ്ത്രീയെ നേരിൽ കാണുംവിധം സ്വന്തം ഭർത്താവിനോട് അവളെക്കുറിച്ച് വർണിച്ചു കൊടുക്കരുത്. (ബുഖാരി: 5240)

തന്റെ ഭർത്താവിന്റെ ആവശ്യപൂർത്തീകരണത്തിൽ അവൾ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ഭർത്താവ് ദേഹേച്ഛകൾക്ക് അടിമപ്പെട്ട് ശൈത്വാന്റെ പ്രേരണയാൽ മറ്റ് മാർഗങ്ങൾ സ്വീകരിച്ചേക്കാം.

عَنْ طَلْقِ بْنِ عَلِيٍّ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا الرَّجُلُ دَعَا زَوْجَتَهُ لِحَاجَتِهِ فَلْتَأْتِهِ وَإِنْ كَانَتْ عَلَى التَّنُّورِ

ത്വൽഖ്ബ്നു അലിرضى الله عنه വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: പുരുഷൻ ഭാര്യയെ തന്റെ ആവശ്യത്തിന് ക്ഷണിച്ചാൽ അവൾ അടുക്കളപ്പണിയിലാണെങ്കിലും അവന്റെ അടുത്ത് ചെല്ലണം. (തിർമിദി: 1160)

إِنَّ كُلَّ مَنْ كَانَ أَتْقَى فَشَهْوَتُهُ أَشَدُّ، لِأَنَّ الَّذِي لَا يَكُونُ تَقِيًّا فَإِنَّمَا يَتَفَرَّجُ بِالنَّظَرِ وَالْمَسِّ، أَلَا تَرَى مَا رُوِيَ فِي الخبر: (العينان تزنيان واليد ان تَزْنِيَانِ). فَإِذَا كَانَ فِي النَّظَرِ وَالْمَسِّ نَوْعٌ مِنْ قَضَاءِ الشَّهْوَةِ قَلَّ الْجِمَاعُ، وَالْمُتَّقِي لَا يَنْظُرُ وَلَا يَمَسُّ فَتَكُونُ الشَّهْوَةُ مُجْتَمِعَةٌ فِي نَفْسِهِ فَيَكُونُ أَكْثَرَ جِمَاعًا

ആരാണോ അല്ലാഹുവിനെ ധാരാളമായി സൂക്ഷിക്കുന്നത് (തഖ്‌വയോടെ ജീവിക്കുന്നത്) അവന്റെ ലൈംഗിക ഇച്ഛയും ശക്തമായിരിക്കും. തഖ്‌വയില്ലാത്തവൻ നോട്ടം, സ്പർശനം കൊണ്ടെല്ലാം അവന്റെ ഇച്ഛയെ തീർക്കും. പ്രവാചകൻ അറിയിച്ചത് നിനക്കറിയില്ലേ; കണ്ണുകളും കൈകളും വ്യഭിചരിക്കും എന്ന്. അതിനാൽ തന്നെ, നോട്ടവും സ്പർശനവും ലൈംഗിക ഇച്ഛയെ ഒഴിവാക്കുമെന്നതിനാൽ (ഭാര്യമാരുമായുള്ള) ലൈംഗികബന്ധത്തിന്റെ ആവശ്യം കുറയും. തഖ്‌വയുള്ളവൻ ഹറാമിലേക്ക് നോക്കുകയോ സ്പർശിക്കുകയോ ഇല്ല, അതിനാൽ തന്നെ ലൈംഗിക ഇച്ഛ അവനിൽ വർദ്ധിക്കുകയും ലൈംഗിക ബന്ധം ധാരാളമായി ഉണ്ടാവുകയും ചെയ്യുന്നു. (تفسير القرطبي : النساء ٥٤)

ഓരോ രക്ഷിതാക്കളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തങ്ങളുടെ പെൺകുട്ടികൾ അന്യപുരുഷൻമാർക്ക് ഫിത്നയുടെ കവാടം തുറന്നുകൊടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇന്ന് പല മുസ്ലിം പെൺകുട്ടികളുടെയും കാര്യം ദയനീയമാണ്. ‘നാടോടുമ്പോൾ നടുവേ ഓടുക’ എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് അവരുടെ സ്ഥിതി. സമൂഹം എന്തൊന്ന് കൊണ്ടുവന്നാലും മുമ്പും പിമ്പും നോക്കാതെ അതിലേക്ക് ചാടിവീഴുന്നു. ശരീരത്തിലെ തൊലിയോട് ഒട്ടി നിൽക്കുന്ന വസ്ത്രം സ്ത്രീകൾക്ക് സമൂഹം കൊണ്ടുവന്നപ്പോൾ മുസ്ലിം പെൺകുട്ടികളും അത് പുൽകി. മുട്ടിന് താഴെ നിർത്തുന്ന വസ്ത്രം സമൂഹം അവർക്ക് കൊണ്ടുവന്നപ്പോൾ മുസ്ലിം പെൺകുട്ടികളും അങ്ങനെയായി. മുസ്ലിംമാണെന്ന് അറിയിക്കാൻ തലയിലൊരു തുണി ഇട്ടെന്ന് മാത്രം. അന്യപുരുഷൻമാർക്ക് ഫിത്നയുടെ കവാടം തുറന്നുകൊടുത്ത് അവർ നടക്കുന്നു. തിൻമ പ്രവർത്തിച്ചതിന്റെ മാത്രമല്ല, മറ്റുള്ളവരെ തിൻമയിൽ അകപ്പെടുത്തിയതിന്റെ പാപവും അവർ പേറേണ്ടി വരും. അല്ലാഹു പറഞ്ഞതുപോലെ:

وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ

തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. (ഖു൪ആന്‍: 29/13)

അല്ലാഹുവിന്റെ വിധി വിലക്കുകൾ പാലിക്കാൻ കഴിയാതെ, സ്ത്രീകളുടെ ഫിത്നയിൽ അകപ്പെട്ട് നിഷ്ക്രിയരായി ഒന്നും ചെയ്യാനാകാതെ പകച്ച് നിൽക്കുന്ന സത്യവിശ്വാസികളായ പുരുഷൻമാരുണ്ട്. അല്ലാഹുവിലും അന്ത്യനാളിമുള്ള വിശ്വാസം നന്നാക്കുക, ഇബാദത്തുകൾ നന്നാക്കുക, നരക ശിക്ഷയെ ഭയപ്പെടുക, ശൈത്വാന്റെ ഉപദ്രവങ്ങളിൽ നിന്ന് സുരക്ഷിതത്വം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക, അല്ലാഹുവിനെ ധാരാളമായി ഓർക്കുക, അല്ലാഹുവിനോട് സദാ പ്രാർത്ഥിക്കുക എന്നിവയാണ് അവരോട് പറയാനുള്ളത്. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

Leave a Reply

Your email address will not be published.

Similar Posts