മദീനക്കെതിരെ മുശ്രിക്കുകളെല്ലാം പടയിളകി വന്ന യുദ്ധമായിരുന്നു അഹ്സാബ് യുദ്ധം. ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധം കഴിഞ്ഞതിന് ശേഷം നടന്ന യുദ്ധമായിരുന്നു  അത്. വിശുദ്ധ ഖുര്‍ആനില്‍ ‘അഹ്‌സാബ്’ പേരില്‍ ഒരു അധ്യായം തന്നെയുണ്ട്. ‘സഖ്യകക്ഷികള്‍’ എന്നാണ് ‘അഹ്‌സാബ്’ എന്നതിന്റെ അര്‍ഥം. മുസ്‌ലിംകള്‍ക്ക് എതിരില്‍ യഹൂദികളും അറേബ്യന്‍ കാഫിറുകളും മുശ്‌രിക്കുകളും മറ്റു ഗോത്രങ്ങളും എല്ലാവരും ഉള്‍കൊള്ളുന്ന ഒരു വലിയ സഖ്യസേന രൂപംകൊണ്ടു. ഇങ്ങനെ ധാരാളം കക്ഷികള്‍ പങ്കെടുത്ത യുദ്ധമായതിനാലാണ് അഹ്‌സാബ് യുദ്ധം എന്ന് ഇതിന് പേര് വന്നത്.

ഈ യുദ്ധത്തിന്  ഖന്തക്വ് യുദ്ധം എന്നും പേരുണ്ട്. അറബികള്‍ക്ക് മുമ്പ് പരിചയമില്ലാത്ത ഒരു യുദ്ധതന്ത്രം ശത്രുക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടി മുസ്‌ലിംകള്‍ ഈ യുദ്ധത്തില്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ശത്രുക്കള്‍ കടന്നുവരുന്ന ഭാഗത്ത് വളരെ വീതിയുള്ളതും ആഴം കൂടിയതുമായ കിടങ്ങ് മുസ്‌ലിംകള്‍ കുഴിക്കുകയുണ്ടായി. കിടങ്ങിന് അറബിയില്‍ പറയുന്നത് ‘ഖന്തക്വ്’ എന്നാണ്. അങ്ങനെയാണ് ‘ഖന്തക്വ് യുദ്ധം’ എന്നും ഈ യുദ്ധത്തിന് പേര് വന്നത്.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേരോടെ പിഴുതെറിയാമെന്നതായിരുന്നു ശത്രുക്കളുടെ ഉദ്ദേശം. നബി  ﷺ  യോടൊപ്പമുള്ളവരുടെ ഈമാൻ പരീക്ഷിക്കപ്പെടുകയും, നബി ﷺ യുടെ മഹത്തരമായ ക്ഷമയുടെയും മനസാന്നിധ്യത്തിന്റെയും ഉന്നതമായ ഉദാഹരണങ്ങൾ അടയാളപ്പെടുത്തുകയും ചെയ്ത ചരിത്രമാണ് അഹ്സാബിലേത്.

ഈ യുദ്ധം നടക്കാനുണ്ടായ സാഹചര്യം ഇപ്രകാരമായിരുന്നു: മദീനയില്‍നിന്നും ബനൂനദീര്‍ ഗോത്രക്കാരായ ജൂതന്മാരെ പുറത്താക്കുകയുണ്ടായല്ലോ. അതിന്റെ രോഷം അവരുടെ മനസ്സില്‍ ഒരു കുടിപ്പകയായി നിലകൊള്ളുന്നുണ്ടായിരുന്നു. അങ്ങനെ അവര്‍ മുസ്‌ലിംകള്‍ക്ക് എതിരില്‍ തക്കം കിട്ടിയാല്‍ പോരാടാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. അന്ന് മക്കയില്‍ ഉണ്ടായിരുന്ന വ്യത്യസ്ത അറബ് ഗോത്രങ്ങള്‍ക്കെല്ലാം മുസ്‌ലിംകളോട് ശത്രുതയും എതിര്‍പ്പും ഉണ്ടായിരുന്നതിനാല്‍ യഹൂദികള്‍ അവരുടെ എക്കാലത്തെയും കുടില തന്ത്രം പ്രയോഗിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അവര്‍ മക്കയിലേക്ക് എത്തി. അവിടെയുള്ള ഓരോ ഗോത്രക്കാരെയും അവര്‍ കണ്ടു.  നബിﷺക്കെതിരെ യുദ്ധം ചെയ്യാൻ ഖുറൈശികളെ അവർ പ്രേരിപ്പിച്ചു. മുഹമ്മദിനെ മുച്ചൂടും നശിപ്പിക്കുന്നത് വരെ ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് ഖുറൈശികളോട് അവർ പറയുകയും ചെയ്തു. ജൂതന്മാരുടെ ഈ ക്ഷണം ഖുറൈശികൾ സ്വീകരിച്ചു. മാത്രവുമല്ല അവർ ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഒന്നാമത്തെ വേദ ഗ്രന്ഥത്തിന്റെ ആളുകളാണ്. അതു കൊണ്ട് നിങ്ങൾ പറയൂ, മുഹമ്മദിന്റെ മതമാണോ അതോ ഞങ്ങളുടെ മതമാണോ ഏറ്റവും നല്ലത്. ജൂതന്മാർ പറഞ്ഞു: നിങ്ങളുടെ മതമാണ് മുഹമ്മദിന്റെ മതത്തെക്കാൾ ഏറ്റവും നല്ല മതം. നിങ്ങളാണ് മുഹമ്മദിനേക്കാൾ കൂടുതൽ അവകാശമുള്ളവർ.
അപ്പോൾ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു:

أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا ‎﴿٥١﴾‏ أُو۟لَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ ۖ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا ‎﴿٥٢﴾‏

വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്ര വിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്‌.  എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്‌. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല. (ഖുർആൻ: 4/51-52)

ജൂതന്മാരിൽ നിന്ന് ഇത്തരത്തിലുള്ള ഒരു മറുപടി ലഭിച്ചപ്പോൾ ഖുറൈശികളെ അത് ഏറെ സന്തോഷിപ്പിച്ചു. നബിﷺക്കെതിരെ യുദ്ധം ചെയ്യുവാനുള്ള ഒരു ഉന്മേഷം അവർക്ക് തോന്നുകയും ചെയ്തു. ഖൈബറിലേക്ക് നാടു കടത്തപ്പെട്ട ജൂതൻമാരുടെ ലക്ഷ്യം ഖുറൈശികളെയും മറ്റു ഗോത്രങ്ങളെയും സംഘടിപ്പിച്ചു തങ്ങളുടെ കാര്യത്തിൽ മുഹമ്മദിനോട് പ്രതികാരം വീട്ടുക എന്നതായിരുന്നു.  മദീനയിലേക്ക് മടങ്ങി പോകുവാനും അവിടെയുള്ള തങ്ങളുടെ വസ്തുക്കൾ ഉടമപെടുത്തുവാനുമുള്ള അതിയായ ആഗ്രഹവും അവർക്കുണ്ടായിരുന്നു.
ഖുറൈശികൾ അവരുടെ ഇംഗിതത്തിന് വഴങ്ങി എന്നറിഞ്ഞപ്പോൾ പിന്നീടവർ ചെന്നത് ഗത്വ്‌ഫാൻ ഗോത്രക്കാരിലേക്കാണ്. മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ നിങ്ങളും ഞങ്ങൾക്കൊപ്പം ചേരണമെന്ന് പറഞ്ഞ് അവരെയും പ്രേരിപ്പിച്ചു. യുദ്ധത്തിൽ പങ്കെടുത്താൽ ഖൈബറിലെ പഴങ്ങളുടെ പകുതി നൽകാമെന്ന വാഗ്ദാനവും നൽകി.

അങ്ങനെ ഖുറൈശികൾ അവരുടെ വൻ പടയുമായി പുറപ്പെട്ടു. അവരെ അനുസരിക്കാൻ തയ്യാറുള്ള മറ്റു അറബി ഗോത്രങ്ങളും കൂടെക്കൂടി. കിനാന ഗോത്രവും തിഹാമക്കാരുമായിരുന്നു അത്. നാലായിരത്തോളം വരുന്ന സൈന്യമായിരുന്നു മുശ്രിക്കുകളുടേത്. 300 കുതിരകൾ അവരോടൊപ്പം ഉണ്ടായിരുന്നു. ഗത്വ്‌ഫാനിന്റെ വ്യത്യസ്തങ്ങളായ ഗോത്രങ്ങളും മറ്റു ചില ആളുകളും അവരോടൊപ്പം കൂടി. അങ്ങിനെ ഖുറൈശികളും അറേബ്യൻ ഗോത്രങ്ങളും അഹ്ബാശുകളും ജൂതന്മാരും അടക്കം പതിനായിരത്തോളം വരുന്ന സൈന്യമാണ് ഖന്തഖിലേക്ക് പുറപ്പെട്ടത്. ഇവരെക്കുറിച്ചാണ് അല്ലാഹു ‘സഖ്യകക്ഷികൾ’ എന്ന് അർത്ഥം വരുന്ന ‘അഹ്സാബ്’ എന്ന പദം ഉപയോഗിച്ചത്.

മദീനയിലേക്ക് ഒരു വലിയ സൈന്യം പുറപ്പെടുന്ന വിവരം നബി ﷺ അറിഞ്ഞു. ഉടനെ അവിടുന്ന് പതിവുപോലെ എല്ലാവരുമായി കൂടിയാലോചന നടത്തി. പല രൂപത്തിലുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളും വന്നു. പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി رَضِيَ اللَّهُ عَنْهُ  ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പേര്‍ഷ്യക്കാര്‍ക്ക് മാത്രം അറിയുന്നതും അറബികള്‍ക്ക് ഇതുവരെ പരിചയമില്ലാത്തതുമായ ഒരു യുദ്ധതന്ത്രം അദ്ദേഹം നബി ﷺ യുമായി പങ്കുവെച്ചു. ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ അവരുടെ കുതിരകള്‍ക്ക് പോലും ചാടിക്കടക്കാന്‍ സാധിക്കാത്ത വിധം ഒരു വലിയ കിടങ്ങ് കുഴിക്കാം എന്നതായിരുന്നു ആ തന്ത്രം. അതുപോലെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാനും തീരുമാനിച്ചു. അത് മുസ്‌ലിം സൈന്യത്തിന് ആശ്വാസം പകരുമല്ലോ. സല്‍മാനുല്‍ ഫിരിസി رَضِيَ اللَّهُ عَنْهُ  വിന്റെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. അങ്ങനെ നബി ﷺ യുടെ നേതൃത്വത്തില്‍ കിടങ്ങ് കുഴിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങള്‍ ഏതെല്ലാമാണെന്ന് അവര്‍ കണക്കുകൂട്ടി. ആ ഭാഗങ്ങള്‍ നബി ﷺ പല സ്വഹാബിമാര്‍ക്കായി വിഹിതം വെച്ചു. എത്ര അളവില്‍ കുഴിക്കണമെന്നും എങ്ങനെ കുഴിക്കണമെന്നുമെല്ലാം കൂടിയാലോചിച്ച് തീരുമാനിച്ചു. നബി ﷺ യും കിടങ്ങ് കുഴിക്കുന്നതിനായി ഒരു വിഹിതം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ദേഹത്ത് മണ്ണ് പുരണ്ടതുനിമിത്തം തൊലി കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ചരിത്രത്തിൽ കാണാം.

حَدَّثَنَا أَبُو إِسْحَاقَ، عَنْ حُمَيْدٍ، قَالَ سَمِعْتُ أَنَسًا ـ رضى الله عنه ـ يَقُولُ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم إِلَى الْخَنْدَقِ فَإِذَا الْمُهَاجِرُونَ وَالأَنْصَارُ يَحْفِرُونَ فِي غَدَاةٍ بَارِدَةٍ، فَلَمْ يَكُنْ لَهُمْ عَبِيدٌ يَعْمَلُونَ ذَلِكَ لَهُمْ، فَلَمَّا رَأَى مَا بِهِمْ مِنَ النَّصَبِ وَالْجُوعِ قَالَ اللَّهُمَّ إِنَّ الْعَيْشَ عَيْشُ الآخِرَهْ فَاغْفِرْ لِلأَنْصَارِ وَالْمُهَاجِرَهْ‏.‏ فَقَالُوا مُجِيبِينَ لَهُ نَحْنُ الَّذِينَ بَايَعُوا مُحَمَّدًا عَلَى الْجِهَادِ مَا بَقِينَا أَبَدًا

അനസ് رَضِيَ اللَّهُ عَنْهُ  പറയുന്നു: നബി ﷺ ഖന്തക്കിലേക്ക് പുറപ്പെട്ടു. അപ്പോൾ തണുപ്പുള്ള പ്രഭാതത്തിൽ മുഹാജിറുകളും അൻസ്വാറുകളും കിടങ്ങ് കുഴിക്കുകയായിരുന്നു. ഈ പ്രവൃത്തിചെയ്യാൻ അവർക്ക് അടിമകളില്ലായിരുന്നു. അവരുടെ ക്ഷീണവും വിശപ്പും കണ്ടപ്പോൾ നബി ﷺ ഇങ്ങിനെ പാടി. “അല്ലാഹുവേ, പരലോക ജീവിതമാണ് യഥാർത്ഥ ജീവിതം, അൻസ്വാറുകൾക്കും മുഹാജിറുകൾക്കും പൊറുത്തുകൊടുക്കേണമേ”.

അതിന് മറുപടിയായി അവരിങ്ങിനെ പാടി:

മുഹമ്മദ് നബിയോട് കരാർ ചെയ്തവരാണ് ഞങ്ങൾ; ജീവിച്ചിരിക്കുന്ന കാലമത്രയും ജിഹാദ് ചെയ്യാമെന്ന്. (ബുഖാരി: 2834)

മറ്റൊരു റിപ്പോർട്ടിൽ ഇപ്രകാരമുണ്ട്: അനസ് رَضِيَ اللَّهُ عَنْهُ  പറയുന്നു: അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ നബി ﷺ യുടെ സ്വഹാബിമാർ ഇപ്രകാരം പാടിയിരുന്നു:

نَحْنُ الَّذِينَ بَايَعُوا مُحَمَّدًا عَلَى الإِسْلاَمِ مَا بَقِينَا أَبَدًا

ഞങ്ങൾ നിലനിൽക്കുന്നിടത്തോളം ഇസ്‌ലാമിൽ നിലനിൽക്കുമെന്ന് നബി ﷺ യോട് ബൈഅത്ത് ചെയ്തവരാണ് ഞങ്ങൾ.

അവർക്കു മറുപടിയായി നബി ﷺ ഇങ്ങിനെ പാടി:

اللَّهُمَّ إِنَّهُ لاَ خَيْرَ إِلاَّ خَيْرُ الآخِرَهْ فَبَارِكْ فِي الأَنْصَارِ وَالْمُهَاجِرَهْ‏.‏

അല്ലാഹുവേ, പരലോകത്തിലെ നൻമയല്ലാതെ നന്മയില്ല; അൻസ്വാറുകൾക്കും മുഹാജിറുകൾക്കും അനുഗ്രഹം ചൊരിയേണമേ. (ബുഖാരി: 2835)

عَنِ الْبَرَاءِ ـ رضى الله عنه ـ قَالَ رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمَ الأَحْزَابِ يَنْقُلُ التُّرَابَ وَقَدْ وَارَى التُّرَابُ بَيَاضَ بَطْنِهِ، وَهُوَ يَقُولُ لَوْلاَ أَنْتَ مَا اهْتَدَيْنَا وَلاَ تَصَدَّقْنَا وَلاَ صَلَّيْنَا‏.‏ فَأَنْزِلِ السَّكِينَةَ عَلَيْنَا وَثَبِّتِ الأَقْدَامَ إِنْ لاَقَيْنَا‏.‏ إِنَّ الأُلَى قَدْ بَغَوْا عَلَيْنَا إِذَا أَرَادُوا فِتْنَةً أَبَيْنَا‏.‏

ബറാഅ്‌ رَضِيَ اللَّهُ عَنْهُ  പറയുന്നു: നബി ﷺ അഹ്സാബ് യുദ്ധത്തിൽ മണ്ണ്നീക്കം ചെയ്യുന്നത് ഞാൻ കണ്ടു. അദ്ധേഹത്തിന്റെ വയറിന്റെ വെളുപ്പുനിറത്തെ മണ്ണ് മറച്ചിരുന്നു. അദ്ദേഹം ഇങ്ങിനെ പാടി: “അല്ലാഹുവേ, നീ ഇല്ലായിരുന്നെങ്കിൽ ഞ്ഞങ്ങൾ സന്മാർഗ്ഗം പ്രാപിക്കുകയില്ലായിരുന്നു, ഞങ്ങൾ ധർമ്മം ചെയ്യുകയും നമസ്കരിക്കുകയും ചെയ്യുമായിരുന്നില്ല. ഞങ്ങൾക്കു നീ സമാധാനം ഇറക്കിത്തരേണമേ. ശത്രുക്കളെ ഞ്ഞങ്ങൾ അഭിമുഖീകരിക്കുമ്പോൾ കാൽപാദങ്ങളെ ഉറപ്പിച്ചുനിർത്തേണമേ. അവർ ഞങ്ങളെ അക്രമിച്ചിരിക്കുന്നു. അവർ നാശം ഉണ്ടാക്കാൻ ഉദ്ദേശിച്ചാൽ ഞ്ഞങ്ങളതിന് സമ്മതിച്ചുകൊടുക്കില്ല”. (ബുഖാരി: 2837)

ഈ കിടങ്ങ് കുഴിക്കുന്നതില്‍സ്വഹാബികൾ ചെയ്ത ത്യാഗങ്ങളും, നബി ﷺ വിശപ്പ് നിമിത്തം വയറ്റത്ത് കല്ലുവെച്ചു കെട്ടികൊണ്ടും മറ്റും അതില്‍ വഹിച്ച പങ്കും ചരിത്രപ്രസിദ്ധമാണ്. വളരെ പ്രതികൂല കാലാവസ്ഥയിലാണ് ഇത് നടക്കുന്നത്. കഠിനമായ തണുപ്പ്, ശക്തമായ കാറ്റ്, ദാരിദ്ര്യം മുതലായവ ഉള്ളതിനാല്‍ അവര്‍ ഏറെ കഷ്ടതയിലും ക്ഷീണത്തിലുമായിരുന്നു. ഏത് സമയത്തും ശത്രുക്കള്‍ കടന്നാക്രമണം നടത്തുമെന്ന ഭീതിയും അവര്‍ക്ക് ഉണ്ട്. എങ്കിലും കിടങ്ങ് കുഴിക്കുന്നതിൽ അവർ കഠിനാധ്വാനം ചെയ്തു. ശത്രുക്കൾ വരുന്നതിനു മുമ്പ് കുഴിച്ചു തീർക്കുക എന്നതായിരുന്നു ലക്ഷ്യം. പകൽ മുഴുവൻ അവർ കുഴിച്ച് കൊണ്ടിരുന്നു. വൈകുന്നേരമായാൽ സ്വ കുടുംബങ്ങളിലേക്ക് തിരിച്ചുപോകും. ശക്തമായ വിശപ്പും ക്ഷീണവും അതോടൊപ്പം തണുപ്പും അവരെ വല്ലാതെ പ്രയാസപ്പെടുത്തി.

عَنْ جَابِرٍ ـ رضى الله عنه ـ قَالَ : إِنَّا يَوْمَ الْخَنْدَقِ نَحْفِرُ فَعَرَضَتْ كُدْيَةٌ شَدِيدَةٌ، فَجَاءُوا النَّبِيَّ صلى الله عليه وسلم فَقَالُوا هَذِهِ كُدْيَةٌ عَرَضَتْ فِي الْخَنْدَقِ، فَقَالَ ‏”‏ أَنَا نَازِلٌ ‏”‏‏.‏ ثُمَّ قَامَ وَبَطْنُهُ مَعْصُوبٌ بِحَجَرٍ، وَلَبِثْنَا ثَلاَثَةَ أَيَّامٍ لاَ نَذُوقُ ذَوَاقًا، فَأَخَذَ النَّبِيُّ صلى الله عليه وسلم الْمِعْوَلَ فَضَرَبَ، فَعَادَ كَثِيبًا أَهْيَلَ أَوْ أَهْيَمَ،

ജാബിർ رَضِيَ اللَّهُ عَنْهُ  പറയുന്നു: ഞങ്ങൾ ഖന്തക്ക് യുദ്ധ ദിനത്തിൽ കിടങ്ങ് കുഴിക്കുകയായിരുന്നു. അപ്പോൾ കടുപ്പമുള്ള ഒരു പാറക്കല്ല് വെളിവായി. അനുചരന്മാർ നബി ﷺ യുടെ അടുത്ത് വന്ന് പറഞ്ഞു: കടുപ്പമുള്ള ഒരു കല്ല് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അപ്പോൾ നബി ﷺ പറഞ്ഞു: ‘ഞാനിറങ്ങാം. പിന്നെ അവിടുന്ന് അതിലിറങ്ങാൻ തയ്യാറായി. (വിശപ്പ് മൂലം) അദ്ദേഹത്തിന്റെ വയറിൻ മേൽ കല്ല് വെച്ച് കെട്ടിയിരുന്നു. ഒരു ഭക്ഷണവും രുചിക്കാതെ മൂന്നുദിവസമായി ഞങ്ങൾ കഴിഞ്ഞുകൂടുകയാണ്. നബി ﷺ പിക്കാസെടുത്ത് ആ പാറയിൽ വെട്ടി. അത് ചിന്നിച്ചിതറി മണൽ കൂമ്പാരംപോലെയായി. (ബുഖാരി: 4101)

ബർറാഉബ്നു ആസിബ് رضي الله عنه പറയുന്നു: നബി ﷺ ഞങ്ങളോട് ഖന്തക്ക് കുഴിക്കാൻ കൽപ്പിച്ചു. ഖന്തക്ക് കഴിച്ചു കൊണ്ടിരിക്കെ വലിയ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. മൺവെട്ടി കൊണ്ട് അത് എടുത്തു മാറ്റാൻ കഴിയുമായിരുന്നില്ല. അപ്പോൾ ഞങ്ങൾ നബിﷺയോട് പരാതി പറഞ്ഞു. നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. നബിﷺ തന്റെ വസ്ത്രം മാറ്റി ആ പാറക്കല്ലിന്റെ ഭാഗത്തേക്ക് ഇറങ്ങി വന്നു. ശേഷം മൺവെട്ടി എടുത്തു കൊണ്ട് പറഞ്ഞു: “ബിസ്മില്ല”. ഇതും പറഞ്ഞു കൊണ്ട് നബി ﷺ പാറക്കല്ലിനു നേരെ ഒരു അടി കൊടുത്തു. അതിന്റെ മൂന്നിലൊരു ഭാഗം പൊട്ടിപ്പോന്നു. ശേഷം പറഞ്ഞു: അല്ലാഹു അക്ബർ ശാമിന്റെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം ശാമിലെ ചുവന്ന കൊട്ടാരങ്ങൾ എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. ശേഷം നബി ﷺ ‘ബിസ്മില്ല’ എന്ന് വീണ്ടും പറഞ്ഞു രണ്ടാമത്തെ അടി കൊടുത്തു. അതോടെ കല്ലിന്റെ മൂന്നിലൊരു ഭാഗം വീണ്ടും പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹു അക്ബർ, പേർഷ്യയുടെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; അവിടത്തെ പട്ടണങ്ങളും വെളുത്ത കൊട്ടാരങ്ങളും എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. വീണ്ടും നബി ﷺ ബിസ്മില്ല എന്ന് പറഞ്ഞു കൊണ്ട് മൂന്നാമത്തെ അടി കൊടുത്തു കല്ലിന്റെ ബാക്കിയുള്ള ഭാഗം കൂടി പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, എനിക്ക് യമനിന്റെ ഖജനാവുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; സ്വൻആഇലെ കവാടങ്ങൾ എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു’. (അഹ്മദ്: 18694)

മുശ്‌രിക്കുകൾ വൻ സൈന്യവുമായി വന്നു. അവർ മദീനയിലെത്തിയപ്പോൾ ഖന്തക്ക് കണ്ട് ഞെട്ടിപ്പോയി. കാരണം അപ്രകാരമുള്ള ഒരു പ്രതിരോധം അതുവരെ അവർ കണ്ടിട്ടുണ്ടായിരുന്നില്ല.

നബിയും സഹാബികളും കൂടി ശത്രുക്കളുമായി ഏറ്റു മുട്ടാൻ പുറപ്പെട്ടു. സൈന്യം തങ്ങളുടെ പിൻ ഭാഗം സൽഅ്‌ പർവതത്തിനു നേരെയും മുഖം ഭാഗം ശത്രുക്കൾക്ക് നേരെയും ആക്കി. കിടങ്ങാകട്ടെ ശത്രുക്കൾക്കും അവർക്കും ഇടയിലായിരുന്നു. മൂവായിരത്തോളം വരുന്ന സ്വഹാബികളാണ് അന്ന് പുറപ്പെട്ടത്. കുട്ടികളെയും സ്ത്രീകളെയും അവർ വീടുകൾക്കുള്ളിലാക്കി. മദീനയുടെ ഉത്തരവാദിത്വം അബ്ദുല്ലാഹിബിന് ഉമ്മി മഖ്തൂമിനെ رضي الله عنه ഏൽപ്പിച്ചു. നമസ്കാരത്തിൽ ഇമാം നിൽക്കുവാനുള്ള നിർദ്ദേശവും അദ്ദേഹത്തിനു തന്നെയായിരുന്നു. മുഹാജിറുകളുടെ പതാക നബി ﷺ സൈദുബ്നു ഹാരിസയുടെ رضي الله عنه കയ്യിൽ നൽകി. അൻസാറുകളുടെ പതാക സഅ്‌ദ്ബ്നു ഉബാദ رضي الله عنه ടെ കയ്യിലും നൽകി.
ശത്രുവുമായി അഭിമുഖീകരിക്കേണ്ടി വന്നാൽ ഒരു കോഡ് എന്ന നിലക്ക് “ഹമുൻ ലാ യുൻസ്വറൂൻ” എന്ന് ഉറക്കെ പറയുവാനും പറഞ്ഞു. സത്യവിശ്വാസികള്‍ സംഘടിത കക്ഷികളെ കണ്ട രംഗം വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നത് കാണുക:

وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًا وَتَسْلِيمًا

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. (ഖു൪ആന്‍:33/22)

ഖന്തക്ക് കണ്ട് ഞെട്ടിപ്പോയ ശത്രുക്കൾ അത് ചാടിക്കടക്കുവാനുള്ള പല ശ്രമങ്ങളും അവർ നടത്തിയെങ്കിലും എല്ലാം നിഷ്ഫലമായി. പരസ്പരം അമ്പെയ്യുക എന്നുള്ളതല്ലാതെ യുദ്ധം ഉണ്ടായില്ല. അങ്ങനെ ശത്രുക്കൾ മുസ്ലിംകളെ ഉപരോധിക്കാൻ തീരുമാനിച്ചു.  ഇരുപതിലധികം ദിവസങ്ങൾ ഇതേ അവസ്ഥ തുടർന്നു. കിടങ്ങ് ചാടിക്കടക്കുവാനുള്ള ഓരോ ശ്രമങ്ങളും അവർ നടത്തുമ്പോൾ ഇപ്പുറത്തു നിന്നും മുസ്‌ലിംകൾ അവരെ അമ്പെയ്ത് തുരത്താൻ ശ്രമിക്കുമായിരുന്നു.

ഈ അവസരത്തിൽ അബൂ സുഫ്‌യാൻ ജൂതന്മാരുടെ നേതാവായ ഹുയയ്യുബ്നു അഖ്തബിനെ ബനൂ ഖുറൈളയിലേക്ക് അയച്ചു. എന്നിട്ട് മുഹമ്മദ് നബി ﷺ യുമായിട്ടുള്ള കരാർ മുറിക്കുവാനും   മുഹമ്മദ് നബി ﷺ ക്കെതിരെ തങ്ങളോടൊപ്പം കൂടുവാനും ആവശ്യപ്പെട്ടു. തുടക്കത്തിൽ ബനൂ ഖുറൈളക്കാരുടെ നേതാവായിരുന്ന കഅ്‌ബുബ്നു അസദ് വിസമ്മതം കാണിച്ചുവെങ്കിലും ഹുയയ്യിന്റെ പ്രലോഭനത്തിന് വഴങ്ങി അവർ നബി ﷺ യുമായിട്ടുള്ള കരാർ ലംഘിച്ചു.  ആ ഗോത്രക്കാര്‍ മദീനയിലെ ഔസ് ഗോത്രക്കാരുമായി കരാറിലായിരുന്നു. ഈ കരാറുകള്‍ എല്ലാം ലംഘിച്ച് പ്രവാചകനോട് കടുത്ത വഞ്ചന കാണിച്ചു യഹൂദികള്‍. അവരും ശത്രുക്കളുടെ സഖ്യ കക്ഷിയില്‍ അംഗങ്ങളായി.

ബനൂ ഖുറൈളക്കാർ കരാർ ലംഘിച്ച വിവരം നബി ﷺ അറിഞ്ഞപ്പോൾ സുബൈറുബ്നുൽ അവ്വാം رضي الله عنه വിനെ അവരിലേക്ക് അയക്കുകയുണ്ടായി.

ജാബിർ رضي الله عنه പറയുന്നു: അഹ്സാബ് യുദ്ധ ദിവസം നബി ﷺ ഇപ്രകാരം ചോദിച്ചു; ജനങ്ങളെക്കുറിച്ചുള്ള (ബനൂഖുറൈളക്കാരെക്കുറിച്ച്) വിവരങ്ങൾ ആരാണ് നമുക്ക് കൊണ്ടുവന്നു തരിക? അപ്പോൾ സുബൈർ رضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. നബി ﷺ ഇതേ ചോദ്യം വീണ്ടും ആവർത്തിച്ചു. അപ്പോൾ സുബൈർ رضي الله عنه പറഞ്ഞു: ഞാൻ തയ്യാറാണ്. മൂന്നാമത്തെ തവണയും നബി ﷺ ഇതേ ചോദ്യം ചോദിച്ചപ്പോൾ ഞാൻ തയ്യാറാണ് എന്ന മറുപടി സുബൈർ رضي الله عنه തന്നെയായിരുന്നു പറഞ്ഞിരുന്നത്. അപ്പോൾ നബി ﷺ ഇപ്രകാരം പറഞ്ഞു: എല്ലാ നബിമാർക്കും അനുയായികൾ (ഹവാരിയ്യുകൾ) ഉണ്ട് എന്റെ അനുയായി സുബൈറാണ്. (ബുഖാരി: 4113. മുസ്ലിം: 2415)

കരാർ ലംഘിച്ച ബനൂ ഖുറൈളക്കാരുടെ ചതിയെ ഒന്നു കൂടി ഉറപ്പു വരുത്താൻ വേണ്ടി മറ്റൊരു സംഘത്തേയും അവിടുന്ന് അയച്ചു. അവരെക്കുറിച്ച് കേട്ട വാർത്ത സത്യമാണെങ്കിൽ അത് എനിക്ക് നിങ്ങൾ രഹസ്യമായി അറിയിച്ചു തരണമെന്നും ജനങ്ങൾക്കിടയിൽ അത് പ്രചരിപ്പിക്കരുതെന്നും ബനൂ ഖുറൈളക്കാർ അവരുടെ കരാറിൽ തന്നെ കുറച്ചു നിൽക്കുന്നുവെങ്കിൽ അത് ജനങ്ങൾക്കിടയിൽ പരസ്യപ്പെടുത്തുകയും ചെയ്യാമെന്നും അവിടുന്ന് സംഘത്തോട് നിർദ്ദേശിച്ചിരുന്നു. നബി ﷺ നിയോഗിച്ച സ്വഹാബികൾ എല്ലാവരും ബനൂ ഖുറൈളയിൽ എത്തി അവിടെ ചെന്ന് നോക്കുമ്പോൾ അവരുടെ ചതി ബോധ്യപ്പെട്ടു. സ്വഹാബികൾ തിരച്ചെത്തി നബി ﷺ യോട് അവർ വിവരങ്ങളെല്ലാം അറിയിച്ചു.  അപ്പോൾ നബിﷺ പറഞ്ഞു: “അല്ലാഹു അക്ബർ! മുസ്‌ലിം സമൂഹമേ നിങ്ങൾ സന്തോഷിച്ചു കൊള്ളുക”. നബിﷺ തന്റെ വസ്ത്രം കൊണ്ട് മുഖം പൊത്തിപ്പിടിക്കുകയും ശേഷം സുദീർഘമായ സമയം ചെരിഞ്ഞു കിടക്കുകയും ചെയ്തു. നബി ﷺ ഇപ്രകാരം കിടക്കുന്നത് കണ്ടപ്പോൾ സ്വഹാബത്തിന്റെ വേദനയും ഭയവും കൂടി വന്നു. ബനൂ ഖുറൈളയിൽ നിന്നും നന്മയുള്ള വാർത്തയല്ല വന്നിട്ടുള്ളത് എന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. ശേഷം നബി ﷺ തന്റെ തല ഉയർത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ സഹായം കൊണ്ടും അവന്റെ ഭാഗത്തു നിന്നുള്ള വിജയം കൊണ്ടും നിങ്ങൾ സന്തോഷിച്ചു കൊള്ളുക. ഈ സന്ദർഭത്തിൽ സഖ്യ കക്ഷികൾക്കെതിരെ നബി ﷺ പ്രാർത്ഥിക്കുകയും ചെയ്തു.

اللَّهُمَّ مُنْزِلَ الْكِتَابِ، سَرِيعَ الْحِسَابِ، اهْزِمِ الأَحْزَابَ، اللَّهُمَّ اهْزِمْهُمْ وَزَلْزِلْهُمْ

ഖുർആൻ ഇറക്കിയ അല്ലാഹുവേ, വേഗത്തിൽ വിചാരണ ചെയ്യുന്ന അല്ലാഹുവേ, സഖ്യ കക്ഷികളെ നീ പരാജയപ്പെടുത്തണമേ. അല്ലാഹുവേ അവരെ നീ പരാജയപ്പെടുത്തേണമേ, അവരെ നീ വിറപ്പിച്ചു കളയേണമേ. (ബുഖാരി: 4115. മുസ്‌ലിം: 1744)

ഈ പ്രാർത്ഥന കൂടി കേട്ടപ്പോൾ സ്വഹാബത്തിന്റെ പ്രയാസങ്ങൾ ശക്തമായി. അവർക്ക് ഭയം കൂടി കൂടി വന്നു. കാര്യങ്ങളെല്ലാം ഇടുങ്ങിപ്പോയതു പോലെയായി. കുട്ടികളുടെയും സ്ത്രീകളുടെയും കാര്യത്തിൽ അവർക്ക് ഭയം തോന്നി. മദീനയുടെ കിഴക്ക് ഭാഗത്തുള്ള കുന്നിന്‍പ്രദേശങ്ങളിലൂടെയും പടിഞ്ഞാറ് പ്രദേശത്തുള്ള താഴ്‌വരയുള്ള ഭാഗങ്ങളിലൂടെയും ശത്രുക്കള്‍ മുസ്‌ലിംകൾക്കെതിരില്‍ ഇരച്ചുകയറാന്‍ തയ്യാറെടുത്തു. അങ്ങനെ എല്ലാ ഭാഗത്തുനിന്നും അവര്‍ മദീനയെ വലയം ചെയ്തു. അതോടെ മുസ്‌ലിംകള്‍ പേടിച്ച് അന്താളിച്ചവരായി. അവരുടെ കണ്ണുകൾ അഞ്ചിപ്പോയി. ഹൃദയം തൊണ്ടക്കുഴിയിലേക്കെത്തി. ഈ ഒരു രംഗത്തെ അല്ലാഹു ഓർമ്മിപ്പിക്കുന്നത് കാണുക.

‏ إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠ ‎﴿١٠﴾‏ هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًا شَدِيدًا ‎﴿١١﴾

നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം.  അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. (ഖുർആൻ:33/10-11)

മുസ്‌ലിംകൾക്ക് ബാധിച്ച ശക്തമായ ഭയം, അസഹ്യമായ വിശപ്പ്, കഠിനമായ തണുപ്പ്, ഇതിനെല്ലാം പുറമെ കാപട്യം ഒരുമിച്ചു കൂടിയ രംഗം കൂടിയായിരുന്നു അഹ്സാബ് യുദ്ധം. മുനാഫിക്കുകൾ വല്ലാതെ രംഗത്ത് വന്ന ഒരു രംഗം കൂടിയായിരുന്നു ഇത്.ഖന്തക്ക് കുഴിക്കുന്ന വേളയിൽ പേർഷ്യയുടെയും യമനിന്റെയും ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു, സ്വൻആഇലെ കവാടങ്ങൾ എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു എന്നൊക്കെ നബി ﷺ പറഞ്ഞിരുന്നുവല്ലോ.  മുനാഫിക്വുകളും ഹൃദയത്തില്‍ രോഗമുള്ളവരും പലതും പറയാൻ തുടങ്ങി. ചിലർ ഇപ്രകാരം പറഞ്ഞു: നമ്മൾ കിസ്റയുടെയും ഖൈസറിന്റെയും ശേഖരങ്ങൾ സ്വന്തമാക്കുമെന്ന് മുഹമ്മദ് നമുക്ക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ സ്വന്തം കാര്യത്തിൽ പോലും പോലും നിർഭയത്വം ഇല്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ നമ്മൾ എത്തിച്ചേർന്നിട്ടുള്ളത്. നമുക്ക് പട്ടണിയും തണുപ്പും കാറ്റും എല്ലാമാണല്ലോ ഉള്ളത്.മലമൂത്ര വിസർജനത്തിനു പോലും പേടിയോടു കൂടി പുറത്തു പോകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.  മുഹമ്മദ് നമ്മളോട് പറഞ്ഞതെല്ലാം വെറും വഞ്ചന മാത്രമാണ്. വ്യാമോഹങ്ങളാണ്. അതിനാല്‍ നമുക്ക് ഇവിടെനിന്നും രക്ഷപ്പെടാം. ഇവിടെ നിന്നാല്‍ എല്ലാവരും നശിക്കും. നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും നശിക്കും. അതിനാല്‍ വേഗം ഇവിടെനിന്നും സ്ഥലം വിടലാണ് നല്ലതെന്ന് അവർ മദീനക്കാരോട് വിളംബരം ചെയ്തു.

ചില ആളുകൾ നബി ﷺ യോട് വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ എന്ന് പോലും അനുവാദം ചോദിച്ചു വന്നിട്ടുണ്ട്. ഞങ്ങളുടെ വീടുകൾ മദീനക്ക് പുറത്താണെന്നും വീടുകൾ സുരക്ഷിതമല്ല എന്നും വീട്ടിൽ പലതും നടക്കാൻ സാധ്യതയുണ്ട് എന്നും. അങ്ങനെ പലതും പറഞ്ഞു കൊണ്ട് വീട്ടിലേക്ക് രക്ഷപ്പെടാനുള്ള മാർഗം തേടി പ്രവാചകന്റെ അടുക്കൽ പലരും വന്നിട്ടുണ്ടായിരുന്നു. അനുവാദം ചോദിച്ചു വന്ന ആളുകൾക്കൊക്കെ നബി ﷺ അനുവാദം കൊടുക്കുകയും ചെയ്തു. ആരെയും തടഞ്ഞു വെച്ചില്ല. മുനാഫിക്കുകളുടെ ഈ മനസ്ഥിതിയെ സംബന്ധിച്ച് അല്ലാഹു വിശദീകരിക്കുന്നത് കാണുക.

وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا ‎﴿١٢﴾‏ وَإِذْ قَالَت طَّآئِفَةٌ مِّنْهُمْ يَٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًا ‎﴿١٣﴾ وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا۟ ٱلْفِتْنَةَ لَـَٔاتَوْهَا وَمَا تَلَبَّثُوا۟ بِهَآ إِلَّا يَسِيرًا ‎﴿١٤﴾‏ وَلَقَدْ كَانُوا۟ عَٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًا ‎﴿١٥﴾‏

നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.  യഥ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം (യുദ്ധരംഗം വിട്ടുപോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.അതിന്റെ (മദീനയുടെ) വിവിധ ഭാഗങ്ങളിലൂടെ (ശത്രുക്കള്‍) അവരുടെ അടുത്ത് കടന്നുചെല്ലുകയും എന്നിട്ട് (മുസ്‌ലിംകള്‍ക്കെതിരില്‍) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തുകൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല; കുറച്ച് മാത്രമല്ലാതെ. തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ് (ഖുർആൻ:33/12-15)

മുമ്പ് ഉഹ്ദില്‍നിന്ന് മദീനയില്‍ എത്തിയതിന് ശേഷം നബി ﷺ യോട് ഇക്കൂട്ടര്‍ ചില കാര്യങ്ങള്‍ സത്യം ചെയ്ത് പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് ഒരു അബദ്ധം സംഭവിച്ചതാണെന്നും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇനി ഒരു സമരത്തിന് അവസരം ലഭിച്ചാല്‍ ഞങ്ങള്‍ അതില്‍നിന്ന് പിന്മാറുകയില്ല എന്നുമായിരുന്നു അത്. അങ്ങനെ പലരും പാത്തും പതുങ്ങിയും യുദ്ധ രംഗത്തുനിന്ന് പോയിത്തുടങ്ങി. ഇത് നബി ﷺ ക്ക് പ്രയാസമുണ്ടാക്കുമല്ലോ. എന്നാല്‍ അല്ലാഹു നബി ﷺ യോട് പറയുന്നു:

قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًا لَّا تُمَتَّعُونَ إِلَّا قَلِيلًا ‎﴿١٦﴾‏ قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا ‎﴿١٧﴾

(നബിയേ,) പറയുക: മരണത്തില്‍നിന്നോ കൊലയില്‍നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അല്‍പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല. പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അല്ലാഹുവില്‍നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല. (ഖുർആൻ:33/16-17)

ജനങ്ങൾക്ക് നേരിട്ട പരീക്ഷണവും അവരുടെ ബുദ്ധി മുട്ടുകളും, ഭയവും കണ്ടപ്പോൾ നബി ﷺ അവരോട് ഇപ്രകാരം പറഞ്ഞു: എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന ഈ പ്രയാസത്തിൽ നിന്നും അല്ലാഹു നിങ്ങൾക്ക് വിശാലത നൽകുക തന്നെ ചെയ്യും. കഅ്‌ബാലയത്തിങ്കൽ ചെന്ന് നിർഭയത്വത്തോടു കൂടി ത്വവാഫ് ചെയ്യുമെന്നും കഅ്‌ബയുടെ താക്കോലുകൾ അല്ലാഹു എനിക്ക് നൽകുമെന്നും കിസ്‌റയെയും കൈസറിനെയും അല്ലാഹു നശിപ്പിക്കുക തന്നെ ചെയ്യുമെന്നും അവരുടെ സമ്പത്ത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. (ദലാഇലുലുന്നുബുവ്വ – ബൈഹഖി: 3/402)

കുതിരപ്പടയാളികളെ നബി ﷺ മദീനയുടെ പാറാവിന് വേണ്ടി പറഞ്ഞയച്ചു. ഉച്ചത്തിൽ തക്ബീർ വിളിക്കുവാൻ അവരോട് കൽപ്പിക്കുകയും ചെയ്തു. മദീനയിലെ വീടുകളിലുള്ള സ്ത്രീകളെയും കുട്ടികളെയും ബനൂ ഖുറൈളക്കാർ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി മൂലമാണ് ആളുകൾ ഉണ്ടെന്ന് അറിയിക്കാൻ വേണ്ടി ഉച്ചത്തിൽ തക്ബീർ വിളിക്കാൻ നബിﷺ കൽപ്പിച്ചത്.

ബനൂ ഖുറൈളക്കാരുടെ കരാർ ലംഘനവും കപടവിശ്വാസികൾ പേടിച്ചരണ്ട് വീടുകളിലേക്ക് ഒഴിഞ്ഞു മാറിയതും മദീന സഖ്യ കക്ഷികളാൽ ചുറ്റപ്പെട്ടതുമായ സാഹചര്യം വരികയും മുസ്‌ലിംകൾക്ക് പരീക്ഷണം ശക്തമാവുകയും ഉപരോധം വീണ്ടും മുന്നോട്ടു നീങ്ങുകയും ചെയ്തപ്പോൾ ഗത്വ്‌ഫാൻ ഗോത്രത്തിന്റെ രണ്ടു നേതാക്കളായ ഉയൈനതുബ്നു ഹിസ്വ്‌നിന്റെയും ഹാരിസുബ്നു ഔഫ് അൽ മിര്‌രിയുടെയും അടുക്കലേക്ക് ആളെ അയച്ചു. “നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും മദീനയിൽ നിന്നും മടങ്ങിപ്പോകുന്ന പക്ഷം മദീനയിലെ പഴങ്ങളുടെ മൂന്നിലൊന്ന് നിങ്ങൾക്ക് നൽകാം” എന്ന വ്യവസ്ഥയിൽ അവരുമായി ചർച്ച ചെയ്തു ധാരണയാക്കി. അവരത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ നബി ﷺ ചില സ്വഹാബികളുമായി ഈ കരാറിനെ കുറിച്ച് കൂടിയാലോചിച്ചു. അതിന്റെ അടിസ്ഥാനത്തിൽ  ഗത്വ്‌ഫാൻ കാരുമായുള്ള ചർച്ച അവസാനിപ്പിച്ച് പോരാടാൻ തീരുമാനിക്കുകയും ചെയ്തു.

നബി ﷺ യും സ്വഹാബിമാരും ഖന്തഖിൽ മുശ്‌രികുകൾക്കു അഭിമുഖമായി നിന്നു. ശത്രുക്കള്‍ മദീനയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള ഭാഗങ്ങളിലെല്ലാം നബി ﷺ സ്വഹാബിമാരെ സജ്ജരാക്കി നിര്‍ത്തിയിരുന്നു. ഉപരോധ കാലം മുഴുവൻ അമ്പെയ്തു കൊണ്ടിരുന്നു. ഒരു ദിവസം നബിﷺ ക്കും മുസ്‌ലിംകൾക്കും അസ്ർ നമസ്കാരം പോലും നിർവഹിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായി. സൂര്യനസ്തമിച്ചതിനു ശേഷമാണ് അന്ന് അവർ നമസ്കരിച്ചത്. സ്വന്തത്തിനെതിരെ എന്ത് ചെയ്താലും വിട്ടുവീഴ്ച കാണിച്ച പ്രവാചകന്‍ ﷺ തങ്ങളുടെ നമസ്‌കാരം നഷ്ടമാകാന്‍ കാരണക്കാരായ ഈ കക്ഷികള്‍െക്കതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

عَنْ عَلِيٍّ ـ رضى الله عنه ـ قَالَ لَمَّا كَانَ يَوْمُ الأَحْزَابِ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَلأَ اللَّهُ بُيُوتَهُمْ وَقُبُورَهُمْ نَارًا، شَغَلُونَا عَنِ الصَّلاَةِ الْوُسْطَى حِينَ غَابَتِ الشَّمْسُ ‏

അലിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അഹ്‌സാബ് (യുദ്ധത്തിന്റെ) ദിവസം  നബി ﷺ പറഞ്ഞു: സൂര്യന്‍ അസ്തമിക്കുന്നതുവരെ അസ്വ്ര്‍ നമസ്‌കാരത്തെ തൊട്ട് ഞങ്ങളെ വ്യാപൃതരാക്കിയവരുടെ ക്വബ്‌റുകളെയും വീടുകളെയും അല്ലാഹു തീകൊണ്ട് നിറക്കട്ടെ” (ബുഖാരി:2931).

ഭയത്തിന്റെ സന്ദർഭത്തിൽ ഉള്ള നമസ്കാരത്തിലെ നിയമം ആ സന്ദർഭത്തിൽ പഠിപ്പിക്കപ്പെട്ടിരുന്നില്ല. അഹ്സാബിനു ശേഷം ഉണ്ടായ ദാതുർറഖാഅ്‌ യുദ്ധത്തിലാണ് അതിന്റെ നിയമം പഠിപ്പിക്കപ്പെടുന്നത്. അങ്ങനെ അവർ സൂര്യാസ്തമയത്തിനു ശേഷം അസ്വ്‌റും പിന്നീട് മഗ്‌രിബും നമസ്കരിച്ചു.

കിടങ്ങ് ചാടിക്കടക്കുവാനുള്ള മുശ്രിക്കുകളുടെ ഓരോ ശ്രമവും വൃഥാവിലായി. ഖുറൈശികളിലെ ചില കുതിരപ്പടയാളികൾ അവരുടെ കുതിരപ്പുറത്ത് രംഗത്തു വന്നു. അംറുബ്നു അബ്ദു വുദ്ദ്, ഇക്‌രിമതുബ്നു അബീജഹൽ, ഹുബൈറതുബ്നു അബീ വഹബ്, നൗഫലുബ്നു അബ്ദുള്ള അൽ മഖ്സൂമി, ളറാറുബ്നുൽ ഖത്താബ്, തുടങ്ങിയവരായിരുന്നു അവർ. ചെറിയ ഒരു പഴുത് കണ്ടപ്പോൾ അതിലൂടെ അവർ മദീനക്കകത്തേക്ക് കയറി. എന്നാൽ സഹാബികൾ അവരെ വിട്ടില്ല. അലിയ്യുബ്നു അബീത്വാലിബ്رضي الله عنه അംറുബ്നു വുദ്ധിനെ കൊന്നു. സുബൈറുബ്നുൽ അവ്വാം رضي الله عنه നൗഫലുബ്നു അബ്ദുല്ലയെയും കൊന്നു. വാളു കൊണ്ട് ഒരു വെട്ടു കൊടുത്തതോടു കൂടി രണ്ടു കഷ്ണമായി വീണു. മുശ്രിക്കുകൾക്ക് ഇത് തീരെ സഹിച്ചില്ല. അംറുബ്നു വുദ്ധിന്റെ മൃതശരീരം ഞങ്ങൾക്ക് തിരിച്ചയച്ചു തരണമെന്നും അതിനു പകരമായി 10,000 ദിർഹം തരാമെന്നു പറഞ്ഞു കൊണ്ട് അവർ നബിയിലേക്ക് ആളെ അയച്ചു. അവരോടായി നബിﷺ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾക്ക് അവരുടെ ശരീരവും ആവശ്യമില്ല പണവും ആവശ്യമില്ല”. ശേഷം നബി ﷺ തന്റെ അനുചരന്മാരോട് ഇപ്രകാരം പറഞ്ഞു. “അവരുടെ ശവം അവർക്ക് നൽകി കൊള്ളുക. നീചമായ ശവമാണത്. നാം ശവത്തിന്റെ വില തിന്നാറില്ല”. അങ്ങിനെ അവരെയും അവരുടെ പാട്ടിനു വിട്ടു. ഇത്രയും ആളുകൾ കിടങ്ങ് നുഴഞ്ഞു കയറിയതിന്റെ പേരിൽ കൊല്ലപ്പെട്ടപ്പോൾ ബാക്കിയുള്ളവർ തങ്ങളുടെ സൈനിക താവളങ്ങളിലേക്ക് വിരണ്ടോടി. മൂന്ന് മുശ്രിക്കുകളാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടത് ആറ് മുസ്ലിംകൾ ശഹീദാവുകയും ചെയ്തു. സഅ്‌ദുബനു മുആദ്رضي الله عنه ആയിരുന്നു അതിൽ ഒരു വ്യക്തി. ഹുബാനുബ്‌നുൽ അറഖത് എറിഞ്ഞ ഒരു അമ്പ് സഅ്‌ദിന്റെ കൈത്തണ്ടയിൽ പോയി പതിക്കുകയായിരുന്നു.
യുദ്ധ ശേഷം പള്ളിയിൽ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായ ഒരു ടെന്റ് തന്നെ കെട്ടി കൊടുത്തു. നബിﷺക്ക് സൗകര്യാർത്ഥം അടുത്തുപോയി സന്ദർശിക്കാൻ വേണ്ടിയായിരുന്നു അത്.(ബുഖാരി: 4122. മുസ്ലിം: 1769)

മൂന്ന് രൂപത്തിലാണ് അല്ലാഹു ഈ യുദ്ധത്തിൽ സഖ്യകക്ഷികളെ പരാജയപ്പെടുത്തിയത്.

(ഒന്ന്) മുസ്‌ലിംകൾ അവരുടെ പ്രയാസത്തിലും ഭയപ്പാടിലും ശത്രുക്കളുടെ ആധിക്യത്തിലുള്ള വിഷമത്തിലും യുദ്ധത്തിനു വേണ്ടി അവർ ഒരുമിച്ചു കൂടിയ പ്രതിസന്ധിയിലും ഇരിക്കുന്ന വേളയിൽ അല്ലാഹു അത്ഭുതകരമായ ഒരു കാര്യം അവിടെ ഉണ്ടാക്കുകയുണ്ടായി. ഗത്വ്‌ഫാൻ ഗോത്രക്കാരനായ നഈമുബ്നു മസ്‌ഊദ്رضي الله عنه ന്റെ ഇസ്‌ലാം സ്വീകരണമായിരുന്നു അത്. അദ്ധേഹത്തിന്റെ ചില തന്ത്രത്തിന്റെ ഭാഗമായി മുശ്രിക്കുകളുടെയും ജൂതന്മാരുടെയും മനസ്സുകളിൽ അല്ലാഹു സംശയം ഇട്ടു കൊടുത്തു. ശത്രു പക്ഷം അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വഞ്ചന ആരോപിക്കാൻ തുടങ്ങി. അതോടു കൂടി അവരുടെ ഐക്യം തകരുകയും അവർ ചിന്ന ഭിന്നമാവുകയും ചെയ്തു. മുസ്ലിംകൾക്ക് യുദ്ധത്തിന്റെ ആവശ്യം തന്നെ ഇല്ലാതെയായി.

وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًا ‎

സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. (ഖുർആൻ:33/25)

(രണ്ട്) ശത്രുക്കൾക്കെതിരെയുള്ള നബിയുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചു. സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു ശക്തമായ കാറ്റിനെ അയച്ചു. അതി ശക്തമായ ഇരുട്ടും തണുപ്പും ഉള്ള രാത്രിയായിരുന്നു അത്. അതോടെ സഖ്യകക്ഷികളുടെ അവസ്ഥയെല്ലാം മാറി. അവരുടെ പാത്രങ്ങൾ മറിഞ്ഞ് വീണു. വിളക്കുകൾ അണഞ്ഞു. ടെന്റുകളുടെ തൂണുകൾ പിഴുതെറിയപ്പെട്ടു. ശക്തമായ കാറ്റിൽ പിടിച്ചു നിൽക്കാൻ അവർക്ക് സാധിച്ചില്ല. സ്വന്തം ഒട്ടക കട്ടിലിലേക്കു പോലും പോകാൻ കഴിയാത്ത ദുരന്തകരമായ അവസ്ഥയാണ് സഖ്യകക്ഷികൾക്കുണ്ടായത്. മുശ്രിക്കുകൾക്കെതിരെ അല്ലാഹു അയച്ച അവന്റെ സൈന്യങ്ങളിൽ ഒരു സൈന്യമായിരുന്നു ഈ കാറ്റ്.

അല്ലാഹു വിശ്വാസികൾക്ക് സഹായമായിക്കൊണ്ട് അയച്ചു കൊടുത്ത ഈ സൈന്യത്തെ സംബന്ധിച്ച് അല്ലാഹു അവരെ ഓർമ്മിപ്പിക്കുന്നത് കാണുക.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا

സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. (ഖു൪ആന്‍:33/9)

عَنِ ابْنِ عَبَّاسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ ‏ :‏ نُصِرْتُ بِالصَّبَا وَأُهْلِكَتْ عَادٌ بِالدَّبُورِ

ഇബ്‌നു അബ്ബാസ് (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കിഴക്ക് നിന്നുള്ള കാറ്റ് എന്നെ സഹായിച്ചിട്ടുണ്ട്. പടിഞ്ഞാറ് നിന്നുള്ള കാറ്റിൽ ‘ആദ്’ സമുദായം നശിച്ചു. (മുസ്ലിം:900)

സഖ്യ കക്ഷികൾക്കു നേരെ അല്ലാഹു കാറ്റിനെ അയച്ചപ്പോൾ സഖ്യ കക്ഷികളുടെ അവസ്ഥ എന്ത് എന്ന് അറിയാൻ വേണ്ടി നബി ഹുദൈഫതുൽ യമാനിرضي الله عنهയെ അവരിലേക്ക് അയച്ചു. ഹുദൈഫ رضي الله عنه പറയുന്നു: ” ഖന്തക്ക് ദിവസം ഞങ്ങൾ നബിﷺ യോടൊപ്പമായിരുന്നു. രാത്രി നമസ്കാരം നിർവഹിച്ച ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് നബിﷺ ചോദിച്ചു; സഖ്യ കക്ഷികൾക്ക് എന്തുപറ്റി എന്നു പോയി അന്വേഷിച്ചു വരുന്ന ആൾക്ക് അള്ളാഹു സ്വർഗ്ഗം നൽകും. അപ്പോൾ ആരും എണീറ്റില്ല നബിﷺ അവിടെ നിന്നും എണീറ്റ് വീണ്ടും നമസ്കാരത്തിലേക്ക് നിന്നു. നമസ്കാര ശേഷം ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു സഖ്യ കക്ഷികൾക്ക് എന്തുപറ്റി എന്നറിയാൻ ആര് പോയി വരും? അവൻ സ്വർഗ്ഗത്തിൽ എന്റെ കൂട്ടുകാരനാകുവാൻ അല്ലാഹുവോട് ഞാൻ പ്രാർത്ഥിക്കും. അപ്പോഴും ഭയം കാരണം ആരും എണീറ്റില്ല. ശക്തമായ വിശപ്പും ശക്തമായ തണുപ്പും ഉണ്ടായിരുന്നു. ആരും എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ നബിﷺ എന്നെ വിളിച്ചു. നബിﷺ എന്നെ വിളിച്ചപ്പോൾ എണീറ്റ് ചെല്ലുകയല്ലാതെ മറ്റു നിർവാഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ട് എന്നോട് പറഞ്ഞു: അല്ലയോ ഹുദൈഫാ, നീ ചെല്ല്. എന്നിട്ട് ആളുകൾക്ക് എന്ത് സംഭവിച്ചു? അവിടെ ഇപ്പോൾ എന്ത് ചെയ്യുന്നു? എന്ന് നീ പരിശോധിക്കുക. തിരിച്ച് ഞങ്ങളുടെ അടുക്കലേക്ക് വരുന്നതു വരെ മറ്റൊന്നും ചെയ്യരുത്.
ഹുദൈഫ رضي الله عنه പറയുന്നു: അങ്ങിനെ ഞാൻ പോയി. സഖ്യകക്ഷികളുടെ അടുത്തെത്തി. കാറ്റും മലക്കുകളും അവിടെ ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ട്. അവരുടെ പാത്രങ്ങളോ തിയ്യോ അവരുണ്ടാക്കിയ ടെന്റുകളോ ഒന്നും നിലനിൽക്കുന്നില്ല. ഈ സന്ദർഭത്തിൽ അബൂ സുഫ്‌യാൻ അവരുടെ കൂട്ടത്തിൽ നിന്ന് എണീറ്റ് നിന്നു കൊണ്ട് പറഞ്ഞു: അല്ലയോ ഖുറൈശികളെ, ഓരോരുത്തരും അവനവന്റെ കൂടെ ആരാണ് ഉള്ളത് എന്ന് ശരിക്ക് പരിശോധിക്കുക. ഹുദൈഫرضي الله عنه പറയുന്നു: ഈ സന്ദർഭത്തിൽ ഞാൻ എന്റെ അടുത്തു നിൽക്കുന്ന ആളുടെ കൈ പിടിച്ചു. എന്നിട്ട് ഞാൻ ചോദിച്ചു; നിങ്ങളാരാണ്? അപ്പോൾ അയാൾ പറഞ്ഞു’ ഞാൻ ഇന്നയാളുടെ മകൻ ഇന്നയാളാണ്. ശേഷം അബൂസുഫ്‌യാൻ ഇപ്രകാരം പറഞ്ഞു: അല്ലയോ ഖുറൈശികളെ, അല്ലാഹുവാണ് സത്യം; നിങ്ങൾ ഒരിക്കലും നിങ്ങളുടെ രാജ്യത്ത് അല്ല. നമ്മൾ പാടെ തകർന്നിരിക്കുന്നു. ബനൂഖുറൈളക്കാർ നമ്മോടുള്ള കരാർ ലംഘിച്ചിരിക്കുന്നു. നമുക്ക് ഇഷ്ടമില്ലാത്ത പല കാര്യങ്ങളുമാണ് അവരിൽ നിന്നും നാം കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഉണ്ടായ കാറ്റും നിങ്ങളെല്ലാവരും കണ്ടതാണല്ലോ. അല്ലാഹുവാണ് സത്യം, നമ്മുടെ പാത്രങ്ങളോ നമ്മുടെ തീയോ ഒന്നും നില നിൽക്കുന്നില്ല. നമ്മൾ ഉണ്ടാക്കിയ ടെന്റുകൾ പോലും നമുക്കു വേണ്ടി നിലനിൽക്കുന്നില്ല. അതു കൊണ്ട് എല്ലാവരും പുറപ്പെട്ടു കൊള്ളുക. ഞാനും ഇവിടെ നിന്ന് പുറപ്പെടുകയാണ് ശേഷം തന്റെ ഒട്ടകത്തിന്റെ അടുക്കലേക്ക് ചെന്നു. എന്നിട്ട് അതിന്റെ പുറത്ത് കയറി ഇരുന്നു…. ഹുദൈഫ رضي الله عنه പറയുന്നു: *ഞാൻ നബിﷺയുടെ അടുക്കൽ ചെന്നു. അപ്പോൾ നബിﷺ ഭാര്യമാർക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട ടെന്റിൽ രോമത്താലുള്ള വസ്ത്രം ചുറ്റി നമസ്കരിക്കുകയായിരുന്നു. എന്നെ നബിﷺ തന്റെ ടെന്റിലേക്ക് പ്രവേശിപ്പിച്ചു. നബിﷺയുടെ കൂടെ ഉണ്ടായിരുന്ന മുണ്ടിന്റെ അറ്റം എന്നിലേക്ക് ഇട്ട ശേഷം റുകൂഅ് ചെയ്യുകയും സുജൂദ് ചെയ്യുകയും ചെയ്തു. സലാം വീട്ടിയപ്പോൾ ഞാൻ നബിﷺയുടെ കാര്യങ്ങൾ പറഞ്ഞു. ഖുറൈശികൾ ചെയ്ത കാര്യം ഗത്വ്‌ഫാൻ ഗോത്രക്കാർ കേട്ടു. അതോടെ അവർ അവരുടെ രാജ്യത്തേക്ക് മടങ്ങുകയും ചെയ്തു. നേരം പുലർന്നപ്പോൾ നബിﷺ പറഞ്ഞു: “ഇനി നാം അവരോട് യുദ്ധം ചെയ്യും. അവർ നമ്മോട് യുദ്ധത്തിനു വരികയില്ല. നാം അവരിലേക്ക് അങ്ങോട്ട് പോകും.” ഈ സന്ദർഭത്തിൽ അല്ലാഹു നബിﷺക്കും വിശ്വാസികൾക്കും വിജയം നൽകിയിരുന്നു. ഖന്തക്ക് യുദ്ധത്തിന്റെ പ്രയാസങ്ങളിൽ നിന്നും അല്ലാഹു അവർക്ക് കൺകുളിർമ നൽകിയിരുന്നു (ബുഖാരി: 4109)

(മൂന്ന്) ശക്തമായ കാറ്റിനെ അല്ലാഹു അയച്ചതോടൊപ്പം അവന്റെ മറ്റൊരു സൈന്യമായ മലക്കുകളെയും അയച്ചു. മേൽ വചനത്തിലെ جُنُودًا لَّمْ تَرَوْهَا (നിങ്ങള്‍ കാണാത്ത സൈന്യങ്ങൾ) എന്ന് പറഞ്ഞതു മലക്കുകളെ കുറിച്ചാകുന്നു. സഖ്യകക്ഷികളെ ഈ മലക്കുകൾ കിടുകിടാ വിറപ്പിച്ചു. അവരുടെ ഹൃദയങ്ങളിൽ ഭയമിട്ടു കൊടുത്തു. പേടിയും അസ്വസ്ഥതയും പരിഭ്രമവും നിറഞ്ഞ ഒരു അവസ്ഥയിലേക്ക് സഖ്യകക്ഷികൾ മാറി.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ لَمَّا رَجَعَ النَّبِيُّ صلى الله عليه وسلم مِنَ الْخَنْدَقِ وَوَضَعَ السِّلاَحَ وَاغْتَسَلَ، أَتَاهُ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ فَقَالَ قَدْ وَضَعْتَ السِّلاَحَ وَاللَّهِ مَا وَضَعْنَاهُ، فَاخْرُجْ إِلَيْهِمْ‏.‏ قَالَ ‏ “‏ فَإِلَى أَيْنَ ‏”‏‏.‏ قَالَ هَا هُنَا، وَأَشَارَ إِلَى بَنِي قُرَيْظَةَ، فَخَرَجَ النَّبِيُّ صلى الله عليه وسلم إِلَيْهِمْ‏.‏

ആയിശ رضى الله عنها യിൽ നിന്ന് നിവേദനം. നബി ﷺ ഖന്തക്കിൽ നിന്ന് മടങ്ങിയപ്പോൾ ആയുധം താഴെ വെച്ച് കുളിച്ചു. ആ സമയത്ത് ജിബ്രീൽ തലയിൽ പൊടി പറത്തി ക്കൊണ്ട് നബി ﷺ യുടെ സമീപത്തു വന്ന് കൊണ്ട് പറഞ്ഞു: “താങ്കൾ ആയുധം താഴെ വെച്ചുവൊ? തീർച്ചയായും ഞങ്ങൾ മലക്കുകൾ അത് താഴെ വെച്ചിട്ടില്ല. അവരുടെ അടുത്തേക്ക് പുറപ്പെടുക.’ അപ്പോൾ നബി ﷺ ചോദിച്ചു: “എവിടക്ക് ?’ “ബനൂഖുറയ് ളയുടെ അടുത്തേക്ക് എന്ന് ജിബ്രീൽ ആംഗ്യം കാണിച്ചു. നബി ﷺ അവരിലേക്ക് പുറപ്പെട്ടു.” (ബുഖാരി:4117)

മേൽ വചനത്തിൽ പറഞ്ഞ وَكَانَ اللَّـهُ بِمَا تَعْمَلُونَ بَصِيرًا  (നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു) എന്നത് സത്യവിശ്വാസികള്‍ക്ക് വമ്പിച്ച ഒരു സന്തോഷവാര്‍ത്തകൂടി ഉള്‍ക്കൊള്ളുന്നതാണ്. അവര്‍ അനുഭവിച്ച വിഷമങ്ങളും, അവര്‍ വരിച്ച ത്യാഗങ്ങളും അല്ലാഹു ശരിക്കും കണ്ടറിഞ്ഞിട്ടുണ്ട്.

ശേഷം കാര്യങ്ങളെല്ലാം നബി ﷺ പറഞ്ഞത് പോലെത്തന്നെയായി. അവർ ഒരിക്കലും പിന്നീട് നബി ﷺ യോട് യുദ്ധം ചെയ്യാൻ വന്നിട്ടില്ല. പ്രവാചകത്വത്തിന്റെ അടയാളങ്ങളിൽ ഒന്നായിരുന്നു ഇത്. ശേഷം നബി ﷺ തന്റെ അനുചരന്മാരോട് അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോകാൻ പറഞ്ഞു. വിജയാനന്തരം അല്ലാഹുവിന്‍റെ മഹത്തായ ഈ അനുഗ്രഹത്തെക്കുറിച്ച് വിനയത്തോടും, കൃതജ്ഞതയോടും കൂടി  പറഞ്ഞുകൊണ്ടാണ് അവർ മടങ്ങിയത്:

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ، أَعَزَّ جُنْدَهُ، وَنَصَرَ عَبْدَهُ وَغَلَبَ الأَحْزَابَ وَحْدَهُ، فَلاَ شَىْءَ بَعْدَهُ

അല്ലാഹു അല്ലാതെ ആരാധ്യനേയില്ല, അവന്‍ ഏകനത്രെ, അവന്‍ തന്‍റെ വാഗ്ദാനം സത്യമായി പാലിച്ചു. അവന്‍റെ അടിയാനെ സഹായിക്കയും ചെയ്തു. അവന്‍റെ സൈന്യത്തിനു പ്രതാപം നല്‍കുകയും ശത്രുകക്ഷികളെ അവന്‍ ഒറ്റയ്ക്കുതന്നെ പരാജയപ്പെടുത്തുകയും ചെയ്തു. അവനുശേഷം മറ്റൊന്നില്ലതന്നെ. (ബുഖാരി : 4114)

നബിﷺ പറഞ്ഞതെല്ലാം സത്യമായി പുലർന്നു. യുദ്ധം കഴിഞ്ഞ് കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതിനു മുമ്പ് നബി ﷺ സൂചിപ്പിച്ച എല്ലാ രാജ്യങ്ങളും ഇസ്‌ലാമിന്റെ കീഴിൽ വന്നു.

അല്ലാഹുവിന് വിശ്വാസികളെ പെട്ടെന്ന് സഹായിച്ചാല്‍ മതിയല്ലോ; എന്തിന് ഇങ്ങനെ സഹായം വൈകിപ്പിക്കുന്നുവെന്ന് ചിന്തിക്കുന്നവരുണ്ട്. ഒരു മനുഷ്യൻ മുസ്‌ലിമാകുന്നത് അവൻ അല്ലാഹുവുമായി കരാറിൽ ഏർപ്പെടുമ്പോഴാണ്. അല്ലാഹുവും അവന്റെ അടിമയുമായുള്ള ഈ കരാറിനാണ് ശഹാദത്ത് എന്ന് പറയുന്നത്. അതിന് ശേഷം അല്ലാഹു അവന്റെ അടിമ ഏ൪പ്പെട്ടിട്ടുളള ഈ കരാറിൽ അവൻ എത്രത്തോളം സത്യസന്ധത കാണിക്കുന്നുവെന്ന് പരിശോധിക്കും. ഇതിനാണ് നാം പരീക്ഷണം എന്ന് പറയുന്നത്. ഇത്തരം സാഹചര്യങ്ങളെല്ലാം അതിന്റെ ഭാഗമാണ്. നബി ﷺ യുടെ ജീവിത കാലത്തിൽ തന്നെ സ്വഹാബാക്കൾ നേരിട്ട വലിയ ഒരു പരീക്ഷണമായിരുന്നു അഹ്സാബ് യുദ്ധം. ഇത്തരം സാഹചര്യങ്ങളിലൂടെ അല്ലാഹുവുമായി കരാ൪ ചെയ്തിട്ടുള്ള വിശ്വാസികളുടെ നിലപാട് എന്താണെന്ന് അല്ലാഹു പരിശോധിക്കുകയാണ്.

കപടവിശ്വാസികൾ ശത്രുക്കളുടെ ആധിക്യം കണ്ടപ്പോഴേക്കും ഭയപ്പെടുകയും, നബി ﷺ പറഞ്ഞ വാഗ്ദാനങ്ങൾ കളവായിരുന്നുവെന്നെല്ലാം പറഞ്ഞ് മുസ്‌ലിമീങ്ങളെ കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതേ സമയം യഥാർത്ഥ വിശ്വാസികൾ പറഞ്ഞത് ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നുവെന്നാണ്. അതവരുടെ വിശ്വാസം വ൪ദ്ധിപ്പിക്കുകയും ചെയ്തു. ഈമാനുള്ളവരെയും ഈമാനില്ലാത്തവരെയും ഈ പരീക്ഷണങ്ങളിലൂടെ അല്ലാഹു വേർതിരിച്ചു.

وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًا وَتَسْلِيمًا

സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്‌. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.  (ഖു൪ആന്‍:33/22)

ഇവിടെ ഈ യുദ്ധ സാഹചര്യം അല്ലാഹു ഒരുക്കിയത് എന്തിനായിരുന്നുവെന്ന് അല്ലാഹു പറയുന്നത് കാണുക:

لِّيَجْزِىَ ٱللَّهُ ٱلصَّٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا

സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:33/24)

ഈ പരീക്ഷണത്തിലൂടെ സത്യസന്ധരെയും കപടന്മാരെയും അള്ളാഹു വേർതിരിച്ചു. പരീക്ഷണത്തില്‍ ക്ഷമയും, സഹനവും, സ്ഥിരചിത്തതയും കൈക്കൊള്ളുന്നതുകൊണ്ടാണ് വിശ്വാസം യഥാര്‍ത്ഥീകരിക്കുന്നതും, അതിനു ദാര്‍ഢൃം വര്‍ദ്ധിക്കുന്നതും. യഥാര്‍ത്ഥ വിശ്വാസികളും, കപടന്മാരും ആരൊക്കെയാണെന്നും മറ്റുമുള്ള വസ്തുത അല്ലാഹുവിനു മുന്‍കൂട്ടിത്തന്നെ തികച്ചും അറിയാവുന്നതാണ്. എങ്കിലും, പരീക്ഷണങ്ങള്‍ മുഖേന സത്യവാദികളും, അസത്യവാദികളും തമ്മില്‍ വ്യക്തമായി വേര്‍തിരിയുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.

പരീക്ഷണങ്ങള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ സഹായത്തില്‍ സംശയിക്കുകയും നാളയെ കുറിച്ച് വെപ്രാളപ്പെടുകയും പ്രതീക്ഷകളെല്ലാം തക൪ന്ന മനസ്സോടെ നില്‍ക്കുകയും ചെയ്യുന്നത് യഥാ൪ത്ഥ മുസ്ലിമിന്റെ ലക്ഷണങ്ങളല്ല.വിശ്വാസത്തിലെ ഉറപ്പും ദൃഢതയും പരീക്ഷിക്കപ്പെടുന്ന ഘട്ടത്തില്‍ അല്ലാഹുവിലേക്ക് കൂടുതലായി മടങ്ങുകയും അവനില്‍ അഭയം അ൪പ്പിക്കുകയും ചെയ്യുന്നവനായിരിക്കും യഥാ൪ത്ഥ മുസ്ലിം. അഹ്സാബ് യുദ്ധവേളയില്‍ ആ൪ത്തിരമ്പുന്ന ശത്രുസൈന്യത്തെ കണ്ടപ്പോള്‍ സ്വഹാബികള്‍ പറഞ്ഞ വാക്കുകളാണ് അവന്റെ മാതൃക.

Leave a Reply

Your email address will not be published.

Similar Posts