അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും പ്രതിഫലവും ഉദ്ദേശിച്ച് ആളുകളെ ഭക്ഷിപ്പിക്കൽ ഇസ്ലാമിൽ ശ്രേഷ്ടതയുള്ള കാര്യമാണ്. അതിൽ പെട്ടതും അതിനേക്കാൾ പ്രതിഫലം ലഭിക്കുന്നതുമായ ഒരു കർമ്മമാണ് മറ്റുള്ളവരെ നോമ്പ് തുറപ്പിക്കല്‍.
വളരെയേറെ പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യക൪മ്മമാണ് മറ്റൊരാളെ നോമ്പ് തുറപ്പിക്കല്‍. എത്രത്തോളമെന്നുവെച്ചാല്‍ ആ നോമ്പുകാരന്റെ പ്രതിഫലം തന്നെ നോമ്പ് തുറപ്പിച്ചയാളിന് ലഭിക്കുന്നതാണ്. ആരെയാണോ നോമ്പ് തുറപ്പിക്കുന്നത് അയാൾ ദരിദ്രനായിരിക്കണമെന്നൊന്നും നിബന്ധനയില്ല.
عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ فَطَّرَ صَائِمًا كَانَ لَهُ مِثْلُ أَجْرِهِ غَيْرَ أَنَّهُ لاَ يَنْقُصُ مِنْ أَجْرِ الصَّائِمِ شَيْئًا
സൈദ് ബ്നു ഖാലിദ് അല്‍ജുഅനിയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: നോമ്പ് തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം, അയാളുടെ പ്രതിഫലത്തില്‍ നിന്നും യാതൊന്നും കുറയാതെതന്നെനേടാനാകും. (തി൪മിദി:807)
ഒരാൾ ഒരു ദിവസം നോമ്പ് അനുഷ്ഠിക്കുകയും അതോടൊപ്പം മറ്റൊരാളെ നോമ്പ് തുറപ്പിക്കുകയും ചെയ്താൽ അയാൾക്ക് രണ്ട് നോമ്പ് അനുഷ്ഠിച്ച പ്രതിഫലമാണ് ലഭിക്കുന്നത്.
قال ابن الجوزي رحمه الله : مَنْ فَطّر صائِماً فَلهُ أجرُ صائِم، فاجتَهِد أنْ تَصُوم رمضان سِتِّينَ يَوماً
ഇമാം ഇബ്നുല്‍ ജൗസി (റഹി) പറഞ്ഞു: ആരെങ്കിലും ഒരു നോമ്പ്കാരനെ നോമ്പ് തുറപ്പിച്ചാല്‍, ആ നോമ്പ്കാരന്‍റെപോലത്തെ പ്രതിഫലം അവനുണ്ട്. അതിനാല്‍ റമദാനില്‍ അറുപത് ദിവസം നോമ്പെടുക്കുന്നതിനായ് നീ പരിശ്രമിക്കുക.التبصرة ٢/ ٨٦
ഇമാം ഇബ്നു റജബ് (റഹി) പറഞ്ഞു: റമദാനിൽ ഒരാളുടെ പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണങ്ങൾ അനവധിയാണ്. നോമ്പ് തുറപ്പിക്കുകയെന്നത് അതിൽ പെട്ടതാണ്. (لطائف المعارف)
സലഫുകൾ (മുൻഗാമികൾ) പറയുമായിരുന്നു: പത്ത് അടിമകളെ മോചിപ്പിക്കുന്നതിനേക്കാൾ എനിക്ക് പ്രിയങ്കരമായത് റമളാനിൽ എന്റെ പത്ത് സ്നേഹിതന്മാരെ ഭക്ഷിക്കുന്നതാണ്.
قال شيخ الإسلام ابن تيمية رحمه الله : إعانة الفقراء بالإﻃﻌﺎﻡ ﻓﻲ ﺷﻬر ﺭﻣﻀﺎﻥ ﻫﻮ ﻣﻦ ﺳﻨﻦ الإسلام
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ (റ) പറഞ്ഞു: റമളാൻ മാസത്തിൽ ദരിദ്രൻമാർക്ക് (ആവശ്യക്കാർക്ക്) ഭക്ഷണം കൊടുത്ത് സഹായിക്കുക എന്നത് ഇസ്ലാമിന്റെ ചര്യകളിൽപ്പെട്ടതാകുന്നു. (മജ്മൂഉൽ ഫതാവാ: 25/298)
സത്യവിശ്വാസികളേ, പരിശുദ്ധ റമാളാൻ നമ്മിലേക്ക് കടന്നുവരികയാണ്. മുപ്പത് ദിവസം നോമ്പ് അനുഷ്ഠിക്കുമ്പോൾ മുപ്പത് ദിവസം നോമ്പ് അനുഷ്ഠിച്ചതായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ മറ്റുള്ളവരെ നോമ്പ് തുറപ്പിക്കുകയാണെങ്കിൽ അവരുടെ അത്രയും എണ്ണം നാം നോമ്പ് അനുഷ്ഠിച്ചതായിട്ടാണ് കണക്കാക്കുന്നത്. എത്ര വലിയ പ്രതിഫലമാണ് അതുവഴി ലഭിക്കുന്നത്. അല്ലാഹുവിന്റെ ഖജനാവ് വിശാലമാണ്. അതുകൊണ്ടുതന്നെ പള്ളികളിലെ നോമ്പ് തുറകളിൽ പങ്കാളികളാകാൻ നമുക്ക് കഴിയണം. വീട്ടിൽ വെച്ചാണ് നാം നോമ്പ് തുറക്കുന്നതെങ്കിൽ നമ്മുടെ കൂടെ ഏതെങ്കിലും നോമ്പുകാരും ഉണ്ടാകട്ടെ. അതേപാലെ സാധുക്കളായ നോമ്പുകാർക്ക് ഒരു മാസക്കാലത്തേക്ക് നോമ്പ് തുറക്കുന്നതിനാവശ്യമായ കിറ്റുകൾ വിതരണം ചെയ്യുകയാണെങ്കിൽ നമ്മുടെ അക്കൗണ്ടിൽ നോമ്പ് അനുഷ്ഠിച്ചതിന്റെ എണ്ണം വർദ്ധിക്കും.