മുഹ്കമും മുതശാബിഹും

THADHKIRAH

ഇഹ്കാമിന്റേയും (ഭദ്രത, ദൃഢത) തശാബുഹിൻ്റേയും (സാദ്യശ്യം) മേഖലകൾ പരിശോധിച്ചാൽ ഇത് മൂന്ന് രൂപത്തിൽ ഖുർആനിൽ കാണാൻ കഴിയും.

1. الاحكام العام (പൊതുവായ ഭദ്രത)

ഖുർആനിലെ മുഴുവൻ വചനങ്ങളും ഈ രൂപത്തിലുള്ളതാണ്.

الٓر ۚ كِتَٰبٌ أُحْكِمَتْ ءَايَٰتُهُۥ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ

അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്‌. (ഖു൪ആന്‍:11/1)

الٓر ۚ تِلْكَ ءَايَٰتُ ٱلْكِتَٰبِ ٱلْحَكِيمِ ‎

അലിഫ് ലാം റാ. വിജ്ഞാനപ്രദമായ വേദഗ്രന്ഥത്തിലെ വചനങ്ങളാണവ. (ഖു൪ആന്‍:10/1)

വാക്കുകളിലും ആശയങ്ങളിലുമുള്ള ക്വാളിറ്റിയും സൂക്ഷ്മതയുമാണ് ഈ ഇഹ്കാം കൊണ്ടുദ്ദേശിക്കുന്നത് സാഹിത്യത്തിന്റെയും ഭാഷാ പൂർണ്ണതയുടേയും അങ്ങേ അറ്റമാണിത്. ഖുർആനിലെ അറിയിപ്പുകൾ മുഴുവനും സത്യസന്ധവും ഉപകാരപ്രദവുമാണ്. അതിൽ കളവില്ല, വൈരുദ്ധ്യങ്ങളില്ല. ഉപകാരമില്ലാത്ത വ്യർത്ഥ വചനങ്ങളില്ല. നിയമങ്ങൾ മുഴുവനും നീതിയാണ്. അതിൽ അക്രമമോ, വൈരുദ്ധ്യമോ ബാലിശ നിയമമോ ഇല്ല. ഇതാണ് احكام.

2. التشابه العام (പൊതുവായ സാദൃശ്യത)

 ഖുർആൻ മുഴുവനും ഇങ്ങിനെയാണ്.

ٱللَّهُ نَزَّلَ أَحْسَنَ ٱلْحَدِيثِ كِتَٰبًا مُّتَشَٰبِهًا مَّثَانِىَ تَقْشَعِرُّ مِنْهُ جُلُودُ ٱلَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَىٰ ذِكْرِ ٱللَّهِ ۚ ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ ۚ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ

അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന്‍ പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല. (ഖു൪ആന്‍:39/23)

ലക്ഷ്യത്തിലും ക്വാളിറ്റിയിലും പൂർണ്ണതയിലും ഓരോ ആയത്തുകളിലും ഒന്ന് മറ്റൊന്നിനോട് സമാനമാണ്. മോശം എന്നോ പോരായ്മ ഉള്ളതെന്നോ പറയാവുന്ന ഒരു ആയത്ത് ഖുർആനിലില്ല.

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا

അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.(ഖുർആൻ :4/82)

3. الاحكام الخاص (പ്രത്യേകമായ ഭദ്രത)

التشابه الخاص (പ്രത്യേകമായ സാദൃശ്യത)

هُوَ ٱلَّذِىٓ أَنزَلَ عَلَيْكَ ٱلْكِتَٰبَ مِنْهُ ءَايَٰتٌ مُّحْكَمَٰتٌ هُنَّ أُمُّ ٱلْكِتَٰبِ وَأُخَرُ مُتَشَٰبِهَٰتٌ ۖ فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ وَمَا يَعْلَمُ تَأْوِيلَهُۥٓ إِلَّا ٱللَّهُ ۗ وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ

(നബിയേ,) നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ. (ഖു൪ആന്‍:3/7)

ഇവിടെ احكام അല്ലെങ്കിൽ محكم എന്നതു കൊണ്ടുദ്ദേശിക്കുന്നത് ആയത്തുകളിലെ അർത്ഥത്തിൻ്റെ വ്യക്തതയും തെളിമയുമാണ്. ഗോപ്യതയോ മനസ്സിലാക്കാൻ പ്രയാസമോ അതിൽ ഇല്ല.

ഉദാഹരണമായി:

يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ

ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖുർആൻ:49/13)

يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. (ഖുർആൻ:2/21)

എന്നാൽ تشابه കൊണ്ടുദ്ദേശം ഗോപ്യമായതും അർത്ഥ കല്പപനയിലും വിവക്ഷയിൽ അവ്യക്തതയുള്ള വചനമാണ്. ചില വചനങ്ങൾ കേട്ടാൽ ഇത് അല്ലാഹുവിന് യോജിക്കുന്നതാണൊ എന്ന് തെറ്റിദ്ധരിക്കുന്നവൻ തെറ്റിദ്ധരിക്കും. ഖുർആനിൻ്റെ കാര്യത്തിലും റസൂലിന്റെ കാര്യത്തിലും പറയാൻ പറ്റുന്നതാണോ എന്ന് സംശയം തോന്നും. എന്നാൽ യഥാർത്ഥ അറിവുള്ളവർ, ഇൽമിൽ അടിയുറച്ചവർ അതിന്റെ ശരിയായ വശം മനസ്സിലാക്കുകയും ചെയ്യും.

ഉദാഹരണം: അല്ലാഹുവിനെപ്പറ്റി.

بَلْ يَدَاهُ مَبْسُوطَتَانِ

അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. (ഖുർആൻ:5/64)

സൃഷ്ടികളെപ്പോലെ അല്ലാഹുവിനും രണ്ടു കയ്യുണ്ടോ എന്ന് അറിവില്ലാത്തവൻ തെറ്റുദ്ധരിക്കും.

ഉദാഹരണം: ഖുർആനിനെപ്പറ്റി.

مَّآ أَصَابَكَ مِنْ حَسَنَةٍ فَمِنَ ٱللَّهِ ۖ وَمَآ أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ ۚ وَأَرْسَلْنَٰكَ لِلنَّاسِ رَسُولًا ۚ وَكَفَىٰ بِٱللَّهِ شَهِيدًا

നന്‍മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്‌.(അതിന്‌) സാക്ഷിയായി അല്ലാഹു മതി. (ഖുർആൻ:4/79)

أَيْنَمَا تَكُونُوا۟ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍ مُّشَيَّدَةٍ ۗ وَإِن تُصِبْهُمْ حَسَنَةٌ يَقُولُوا۟ هَٰذِهِۦ مِنْ عِندِ ٱللَّهِ ۖ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُوا۟ هَٰذِهِۦ مِنْ عِندِكَ ۚ قُلْ كُلٌّ مِّنْ عِندِ ٱللَّهِ ۖ فَمَالِ هَٰٓؤُلَآءِ ٱلْقَوْمِ لَا يَكَادُونَ يَفْقَهُونَ حَدِيثًا

നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ,) അവര്‍ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ് എന്ന്‌. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത് നീ കാരണം ഉണ്ടായതാണ് എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്ക് എന്ത് പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. (ഖുർആൻ:4/78)

ഖുർആനിൽ വൈരുദ്ധ്യമോ എന്ന് അറിവില്ലാത്തവൻ തെറ്റുദ്ധരിക്കും.

ഉദാഹരണം: നബിയെപ്പറ്റി.

فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ

ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍ നിനക്ക് മുമ്പുതന്നെ വേദഗ്രന്ഥം വായിച്ച് വരുന്നവരോട് ചോദിച്ചു നോക്കുക. തീര്‍ച്ചയായും നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം വന്നുകിട്ടിയിരിക്കുന്നു. അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തിലായിപ്പോകരുത്‌. (ഖുർആൻ:10/94)

അല്ലാഹു ഇറക്കിയതിൽ മുഹമ്മദ് നബി ﷺ ക്ക് സംശയമുണ്ടായിരുന്നോ എന്ന് അറിവില്ലാത്തവർ തെറ്റുധരിക്കും.

എന്തു നിലപാടെടുക്കണം

ഈ രൂപത്തിലുള്ള മുതശാബിഹതുകളായ ആയത്തുകളോട് രണ്ടു തരത്തിലുള്ള സമീപനം സ്വീകരിച്ചവര്‍ ള്ളവരായി അല്ലാഹു പറയുന്നു.

(1) അറിവിൽ അടിയുറച്ചവർ

(2) മനസ്സിൽ വക്രതയുള്ളവർ.

ഇതിൽ ആദ്യ വിഭാഗത്തെ അല്ലാഹു പുകഴ്ത്തുകയും രണ്ടാം വിഭാഗത്തെ ആക്ഷേപിക്കുകയും ചെയ്യുന്നു. രണ്ടാം തരക്കാരെക്കുറിച്ച് അല്ലാഹു പറയുന്നു.

فَأَمَّا ٱلَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَٰبَهَ مِنْهُ ٱبْتِغَآءَ ٱلْفِتْنَةِ وَٱبْتِغَآءَ تَأْوِيلِهِۦ ۗ

എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. (ഖു൪ആന്‍:3/7)

അറിവിൽ അടിയുറച്ചവരെ കുറിച്ച് അല്ലാഹു പറയുന്നു:

وَٱلرَّٰسِخُونَ فِى ٱلْعِلْمِ يَقُولُونَ ءَامَنَّا بِهِۦ كُلٌّ مِّنْ عِندِ رَبِّنَا ۗ

അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. (ഖു൪ആന്‍:3/7)

അപ്പോൾ വക്രതയുള്ളവർ ഇത്തരം വചനങ്ങൾ കൊണ്ട് ഖുർആനിനെ ആക്ഷേപിക്കാനും ജനങ്ങൾക്കിടയിൽ ഫിത്ന ഉണ്ടാക്കാനും ശ്രമിക്കുന്നു. അല്ലാഹു ഉദ്ദേശിക്കാത്ത വിശദീകരണങ്ങൾ അവർ തേടുന്നു. സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്നു.

എന്നാൽ അറിവുള്ളവർ എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്നനിലക്ക് അതിൽ വിശ്വസിക്കുന്നു. അല്ലാഹു ഇറക്കിയതെല്ലാം സത്യമാണെന്നും വൈരുദ്ധ്യങ്ങളില്ലെന്നും വിശ്വസിക്കുന്നു.

وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا

…. അത് (ഖുർആൻ) അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു. (ഖുർആൻ :4/82)

നേരത്തെ നാം സൂചിപ്പിച്ച ഉദാഹരണത്തിൽ: അല്ലാഹുവിന്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ അവന് യഥാർത്ഥ രണ്ട് കൈകളുണ്ടെന്നും അത് സൃഷ്ടികളോട് സാദൃശ്യമുള്ളതല്ലെന്നും അവർ വിശ്വസിക്കുന്നു. അല്ലാഹുവിന്ന് ദാത്തുണ്ടെങ്കിൽ അത് സൃഷ്ടികളുടെ ദാത്ത് പോലെയല്ലല്ലോ.

لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)

രണ്ടാമത്തെ ഉദാഹരണത്തിൽ അറിവുള്ളവരുടെ വിശ്വാസം ഇപ്രകാരമാണ്: നന്മയും തിന്മയും അല്ലാഹുവിൻ്റെ ഖദ്റ് (കണക്കാക്കൽ) അനുസരിച്ചാണ് എന്നാൽ നന്മക്കു കാരണം അടിമക്ക് ലഭിക്കുന്ന അല്ലാഹുവിൽ നിന്നുള്ള കാരുണ്യമാണ്.  എന്നാൽ തിന്മക്കു കാരണം അടിമ ചെയ്യുന്ന പ്രവർത്തനങ്ങളാണ്.

وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍ :42/30)

അപ്പോൾ തിന്മയെ അടിമയിലേക്ക് ചേർത്തിപ്പറയുമ്പോൾ ഒരു വസ്തുവിനെ അതിന്റെ കാരണത്തിലേക്കു ചേർക്കലാണ്. അല്ലാതെ അത് കണക്കാക്കിയവനിലേക്കുള്ള ചേർത്തലല്ല.

എന്നാൽ നന്മയെയും തിന്മയേയും ഒന്നിച്ച് അല്ലാഹുവിലേക്ക് ചേർത്തുമ്പോൾ ‘ഒരു വസ്തുവിനെ അത് നിർണ്ണയിച്ചവനിലേക്കും കണക്കാക്കിയവനിലേക്കും ചേർത്തലാണ്.’ ഈ നിലക്ക് മനസ്സിലാക്കിയാൽ ഇവിടെയുള്ള സംശയം നീങ്ങിപ്പോകും.

മൂന്നാമത്തെ ഉദാഹരണത്തിൽ അറിവുള്ളവരുടെ വിശ്വാസം ഇപ്രകാരമാണ്: അല്ലാഹു ഇറക്കിയതിൽ മുഹമ്മദ് നബി ﷺ ക്ക് ഒരു സംശയവും ഉണ്ടായിട്ടില്ല. മറിച്ച് പ്രവാചകനാണ് എല്ലാവരെക്കാളും അതിനെക്കുറിച്ച് നന്നായി അറിയുന്നവൻ. എല്ലാവരെക്കാളും ദൃഢവിശ്വാസവും നബി ﷺ തന്നെ.

قُلْ يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى شَكٍّ مِّن دِينِى فَلَآ أَعْبُدُ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ

പറയുക: ജനങ്ങളേ, എന്‍റെ മതത്തെ സംബന്ധിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ മനസ്സിലാക്കുക;) അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല. (ഖു൪ആന്‍ :10/104)

അപ്പോൾ فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ (ഇനി നിനക്കു നാം അവതരിപ്പിച്ചു തന്നതിനെപ്പറ്റി നിനക്ക് വല്ല സംശയവുമുണ്ടെങ്കില്‍) എന്ന ആയത്തിന് ഒരിക്കലും നബി ﷺ സംശയിച്ചു എന്ന് പറയൽ അനുവദനീയമാണെന്നു വരുന്നില്ല. അല്ലാഹു പറയുന്നതു നോക്കൂ:

قُلْ إِن كَانَ لِلرَّحْمَٰنِ وَلَدٌ فَأَنَا۠ أَوَّلُ ٱلْعَٰبِدِينَ

നീ പറയുക: പരമകാരുണികന് സന്താനമുണ്ടായിരുന്നെങ്കില്‍ ഞാനായിരിക്കും അതിനെ ആരാധിക്കുന്നവരില്‍ ഒന്നാമന്‍. (ഖു൪ആന്‍ :43/81)

ഇതിൽ നിന്നും അല്ലാഹുവിന് മക്കളുണ്ടെന്ന് പറയൽ അനുവദനീയമാണെന്ന് ആരെങ്കിലും വാദിക്കുമോ? അല്ലെങ്കിൽ അല്ലാഹുവിന് മക്കളുണ്ടെന്ന് വരുമോ? ഇല്ല. ഒരിക്കലുമില്ല. അല്ലാഹുവിനെപ്പറ്റി അങ്ങിനെ പറയാനും പാടില്ല.

وَمَا يَنۢبَغِى لِلرَّحْمَٰنِ أَن يَتَّخِذَ وَلَدًا ‎﴿٩٢﴾‏ إِن كُلُّ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَٰنِ عَبْدًا ‎﴿٩٣﴾

സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും. (ഖു൪ആന്‍ :19/92-93)

അതേപോലെ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ (അതിനാല്‍ നീ സംശയാലുക്കളുടെ കൂട്ടത്തില്‍ പെട്ടുപോകരുത്‌ – 2/147) അല്ലാഹു നബി ﷺ യോട് പറയുന്നു. ഉണ്ടായിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും നിരോധനം ആകാവുന്നതാണ്. അല്ലാതെ നബി ﷺ സംശയിച്ചതിന്റെ പേരിൽ പറഞ്ഞതല്ല. ഈ വചനം ഒന്നു ശ്രദ്ധിക്കുക:

وَلَا يَصُدُّنَّكَ عَنْ ءَايَٰتِ ٱللَّهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَٱدْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ

അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്‌. (ഖു൪ആന്‍ :28/87)

അല്ലാഹുവിൻ്റെ ആയതുകളെത്തൊട്ട് അവരാരും നബി ﷺ യെ തടഞ്ഞിട്ടുമില്ല. നബി ﷺ യിൽ നിന്ന് ശിർക്ക് സംഭവിച്ചിട്ടുമില്ല. അപ്പോൾ ഉണ്ടായിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് നിരോധനം വരുമ്പോൾ അത് ആരിൽ നിന്നാണോ ഉണ്ടായിട്ടുള്ളത് അവർക്കുള്ള താക്കീതും മുന്നറിയിപ്പുമാണ്.

മുതശാബിഹിന്റെ ഇനങ്ങൾ

ഖുർആനിൽ കാണാവുന്ന മുതശാബിഹുകൾ രണ്ട് തരത്തിലുണ്ട്.

1. حقيقي (അക്ഷരാർത്ഥത്തിലുള്ളത്)

അതായത് ചില ആയത്തുകളിലെ വിഷയങ്ങൾ മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്തവ തന്നെയാണ്. അല്ലാഹുവിൻ്റെ സിഫാതുകൾ അതിൽ പെടും. ഈ സ്വിഫാതുകളുടെ അർത്ഥം നമുക്കറിയാമെങ്കിലും അതിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചും അതെങ്ങിനെയാണെന്നതിനെ കുറിച്ചും നമുക്കറിയുകയില്ല. കാരണം:

وَلَا يُحِيطُونَ بِهِۦ عِلْمًا

അറിവിനാൽ ആരും അവനെ വലയം ചെയ്യുകയില്ല. (ഖു൪ആന്‍ :20/110)

ا تُدْرِكُهُ ٱلْأَبْصَٰرُ وَهُوَ يُدْرِكُ ٱلْأَبْصَٰرَ ۖ وَهُوَ ٱللَّطِيفُ ٱلْخَبِيرُ

കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു. (ഖു൪ആന്‍ :6/103)

അതുകൊണ്ടാണ് ٱلرَّحْمَٰنُ عَلَى ٱلْعَرْشِ ٱسْتَوَىٰ(പരമകാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു 20/5) എന്ന ആയത്തിനെക്കുറിച്ച്, ‘എങ്ങിനെ ഉപവിഷ്ടനായി’ എന്ന് ചോദിച്ചപ്പോൾ ഇമാം മാലിക് رحمه الله ഇപ്രകാരം മറുപടി പറഞ്ഞത്: “ഇസ്തിവാഅ് അറിയപ്പെടുന്ന കാര്യമാണ്, രൂപം അറിയപ്പെടാത്തതാണ്. അതിൽ വിശ്വസിക്കൽ നിർബന്ധമാണ്. അതിനെക്കുറിച്ചുള്ള ചോദ്യം ബിദ്അത്തുമാണ്. (ഇഅ്‌തിഖാദു അഹ്‌ലുസ്സുന്ന: 3/398)

2. نسي (ആപേക്ഷികം)

ചില ആളുകൾക്ക് സംശയം ഉള്ളതായിരിക്കാം. ചില ആളുകൾക്ക് അതിൽ സംശയം ലവലേശം പോലും ഉണ്ടായിക്കൊള്ളണമെന്നില്ല. അത് വ്യക്തികളുമായി ബന്ധപ്പെട്ട വിഷയമാണ്.

ലോകത്തൊരാൾക്കും മനസ്സിലാകാത്ത ഒരു ആയത്ത് ഖുർആനിൽ ഉണ്ടാവുകയില്ല. ഓരോരുത്തരുടെ അറിവും ആ അറിവിലേക്ക് എത്താനുള്ള അവൻ്റെ സാധ്യതകളും അനുസരിച്ചായിരിക്കും അത്.

هَٰذَا بَيَانٌ لِّلنَّاسِ وَهُدًى وَمَوْعِظَةٌ لِّلْمُتَّقِينَ

ഇത് മനുഷ്യര്‍ക്കായുള്ള ഒരു വിളംബരവും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് മാര്‍ഗദര്‍ശനവും, സാരോപദേശവുമാകുന്നു. (ഖു൪ആന്‍ :3/138)

وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًا لِّكُلِّ شَىْءٍ وَهُدًى وَرَحْمَةً وَبُشْرَىٰ لِلْمُسْلِمِينَ

എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌. (ഖു൪ആന്‍ :16/89)

فَإِذَا قَرَأْنَٰهُ فَٱتَّبِعْ قُرْءَانَهُۥ ‎﴿١٨﴾‏ ثُمَّ إِنَّ عَلَيْنَا بَيَانَهُۥ ‎﴿١٩﴾‏

അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. (ഖു൪ആന്‍ :75/18-19)

يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُم بُرْهَٰنٌ مِّن رَّبِّكُمْ وَأَنزَلْنَآ إِلَيْكُمْ نُورًا مُّبِينًا

മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു. (ഖു൪ആന്‍ :4/174)

അപ്പോൾ അല്ലാഹുവിൻ്റെ സ്വിഫാതുകളെക്കുറിച്ച് നിഷേധികൾക്ക് സംശയമുണ്ടായി. സ്വിഫാതുകളെ നിഷേധിക്കണമെന്നവർ മനസ്സിലാക്കി. സ്വിഫാതുകൾ ഉണ്ടെന്ന് വിശ്വസിച്ചാൽ അത് സൃഷ്ടികളോട് സാദൃശ്യമാകലാണെന്ന് അവർ തെറ്റുധരിച്ചു. അതേ സ്ഥാനത്ത് സ്വിഫാതുകളെ സ്ഥിരപ്പെടുത്തുന്ന ഒട്ടനവധി ആയത്തുകളെ അവർ അവഗണിച്ചു. അടിസ്ഥാനമായി വരുന്ന ഒരു അർത്ഥം, സാദൃശ്യത അനിവാര്യമാക്കുന്നില്ല എന്ന തത്വം അവർക്കറിയാതെപോയി.

അതേപ്രകാരം

وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَآؤُهُۥ جَهَنَّمُ خَٰلِدًا فِيهَا وَغَضِبَ ٱللَّهُ عَلَيْهِ وَلَعَنَهُۥ وَأَعَدَّ لَهُۥ عَذَابًا عَظِيمًا

ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്‍റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്‌. (ഖു൪ആന്‍ :4/93)

എന്ന ആയത്തിനെ “വഈദിയ്യ’ എന്ന വിഭാഗം തെറ്റായി മനസ്സി ലാക്കി. കൊലയാളി ശാശ്വതമായി നരകത്തിലാണെന്നവർ തെറ്റുധരിച്ചു. എന്നാൽ ശിർകല്ലാത്ത പാപങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശത്തിനു കീഴിലാണെന്നറിയിക്കുന്ന ആയത്തുകൾ അവർ അവഗണിച്ചു.

أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ. (ഖു൪ആന്‍ :22/70)

എന്ന ആയത്തിൽ ‘ജബ‌രിയ്യാക്കൾ’ക്ക് ഇശ്‌തിബാഹ് ഉണ്ടായി. മനുഷ്യൻ അവന്റെ പ്രവർത്തനത്തിൽ നിർബന്ധിതനാണെന്നും മനുഷ്യന് ഒരു കഴിവോ ഉദ്ദേശമോ ഇല്ലെന്നും അതിനാൽ മനുഷ്യൻ വ്യഭിചരിച്ചാലും അവൻ കുറ്റക്കാരനല്ലെന്നും ജബ്‌രിയ്യാക്കൾ തെറ്റായി മനസ്സിലാക്കി. അതേ സ്ഥാനത്ത് മനുഷ്യന് ഉദ്ദേശ്യവും കഴിവും ഉണ്ടന്നും മനുഷ്യന്റെ പ്രവർത്തനങ്ങളിൽ അവന്റെ ഇഷ്ടാനുസരണം ചെയ്യാൻ പറ്റുന്നതും ചെയ്യാൻ പറ്റാത്തതുമുണ്ടെന്നുമുള്ള വചനങ്ങൾ ഇക്കൂട്ടർ വിസ്മരിക്കുകയും ചെയ്തു.

അറിവിൽ അടിയുറച്ചവരാണ് ചിന്താശേഷിയുള്ളവർ. മുതശാബിഹതുകളായ ഇത്തരം ആയത്തുകളെ മറ്റു ആയത്തുകളുമായി എങ്ങിനെ ബന്ധപ്പെടുത്താമെന്നവർ അറിഞ്ഞു. അപ്പോൾ ഖുർആനിലെ എല്ലാ ആയത്തുകളും ആദ്യം പറഞ്ഞ അർത്ഥത്തിലുള്ള മുഹ്‌കം ആവുകയും ചെയ്തു.

മുഹ്കം, മുതശാബിഹ് എന്ന വേർതിരിവിൻ്റെ യുക്തിയെന്ത്?

ഖുർആനിന്റെ ആയത്തുകൾ മുഴുവൻ മുഹ്കമുകളാണെങ്കിൽ ഖുർആൻ കൊണ്ടുള്ള പരീക്ഷണം എന്ന ഹിക്‌മത്‌ നഷ്ടപ്പെടുകയാണ്. എല്ലാം തുറന്ന് പറഞ്ഞാൽ അതിൽ വിശ്വസിക്കാൻ പ്രയാസമില്ലല്ലോ. ഇനി എല്ലാം മുതശാബിഹുകളാണെങ്കിൽ ഖുർആൻ എല്ലാറ്റിൻ്റെയും വിശദീകരണമാണ്, ജനങ്ങൾക്കുള്ള നേർമാർഗ്ഗ ഗ്രന്ഥമാണ് എന്ന ആശയവും നഷ്ടപ്പെടും. അപ്പോൾ ഖുർആനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരും. വിശ്വാസം കെട്ടിപ്പടുക്കാൻ സാധിക്കാതെ വരും. അതുകൊണ്ട് തന്നെ സംശയമുണ്ടാകുമ്പോൾ സംശയമില്ലാത്തതിലേക്ക് മടങ്ങാവുന്ന വിധത്തിൽ മുഹകമുകളായ ആയത്തുകളിറക്കി. അടിമകളെ പരീക്ഷിക്കുക എന്ന നിലക്ക് മുതശാബിഹാതുകളും അവതരിപ്പിച്ചു. സത്യസന്ധമായ ഈമാനുള്ളവനെയും വക്രതയുടെ മനസ്സുള്ളവനെയും വേർതിരിക്കാൻ വേണ്ടിയാണിത്. കാരണം സത്യസന്ധമായ ഈമാനുള്ളവൻ ഖുർആൻ മുഴുവൻ അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹുവിൽ നിന്നുള്ളതെല്ലാം സത്യമാണെന്നും അതിലേക്ക് ബാത്വിൽ കടന്നുകൂടുകയില്ലെന്നും വൈരുദ്ധ്യങ്ങളില്ലെന്നും വിശ്വസിക്കുന്നു.

لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ

അതിന്‍റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌. (ഖു൪ആന്‍ :41/42)

أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ ۚ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُوا۟ فِيهِ ٱخْتِلَٰفًا كَثِيرًا

അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.(ഖുർആൻ :4/82)

ഹൃദയത്തിൽ വക്രതയുള്ളവൻ മുഹ്കമിൽ കൃത്രിമം നടത്താൻ മുതശാബിഹിനെ മാർഗ്ഗമായി സ്വീകരിക്കും. അല്ലാഹു അറിയിച്ച കാര്യങ്ങളിൽ സംശയങ്ങളുണ്ടാക്കി ഇച്ഛയെ പിൻപറ്റും. അതു കൊണ്ടാണ് വിശ്വാസത്തിലും കർമ്മത്തിലും വ്യതിയാനം സംഭവിച്ച ആളുകൾ തങ്ങളുടെ വ്യതിയാനങ്ങളെ മുതശാബിഹതുകളായി ന്യായീകരിക്കുന്നതായി കാണാൻ കഴിയുന്നത്.

ശൈഖ് സ്വാലിഹുൽ ഉസൈമിൻ رحمه الله എഴുതിയിട്ടുള്ള أصول في التفسير എന്ന ചെറു കൃതിയിൽ നിന്നുമെടുത്തത്

ആശയ സംഗ്രഹം : ഫദ്‌ലുല്‍ ഹഖ് ഉമരി

Leave a Reply

Your email address will not be published.

Similar Posts