അയൽപക്ക മര്യാദകൾ

THADHKIRAH

അയൽപക്ക ബന്ധത്തിന് ഏറെ പവിത്രത കൽപ്പിച്ച മതമാണ് ദീനുൽ ഇസ്ലാം. അയല്‍വാസികള്‍ക്ക് ഇസ്‌ലാമിക ശരീഅത്തില്‍ വലിയ അവകാശങ്ങള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ കടമകളില്‍വെച്ച് പരമപ്രധാനമായത് അവന്റെ സ്രഷ്ടാവും, രക്ഷിതാവുമായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും അവനോട് മറ്റൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നതാണ്. അല്ലാഹുവിനോടുള്ള കടമ കഴിച്ചാല്‍ പിന്നീട് മനുഷ്യന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്ന കാര്യങ്ങളായി വിശുദ്ധ ഖുർആൻ എണ്ണിയതിൽ ഒന്ന് അയൽവാസികളോടുള്ള   ബാധ്യതകളാണ്. അല്ലാഹുവിനോടുള്ള കടമയെകുറിച്ചു പറഞ്ഞ ഉടനെ അതോട് ചേര്‍ത്തു കൊണ്ട് ഇക്കാര്യം പറഞ്ഞിട്ടുള്ളതിൽ നിന്നുതന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാണ്.

وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا ‎

നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (ഖുർആൻ: 4/36)

ആരാണ് അയൽവാസി

ഇമാം ഇബ്നു ഹജർ അസ്ഖലാനി رحمه الله പറയുന്നു: അൽജാർ (അയൽവാസി) എന്ന പദം മുസ്ലിമിനേയും കാഫിറിനേയും പുണ്യവാളനേയും പാപിയേയും മിത്രത്തേയും ശത്രുവിനേയും ഉപകാരിയേയും ഉപദ്രവകാരിയേയും അടുത്ത ബന്ധുവിനെയും അകന്ന ബന്ധുവിനെയും വീടിനോട് ഏറ്റവും അടുത്തവനെയും വീടിനോട് ഏറ്റവും അകന്നവനെയും ഉൾക്കൊള്ളുന്നു. അവന് ചില പദവികളുണ്ട്. അവ ചിലത് ചിലതിനേക്കാൾ മികച്ചതാണ്. (ഫതഹുൽബാരി)

അയൽവാസി മൂന്ന് വിഭാഗമാണ്

(1) മൂന്ന് അവകാശമുള്ളവർ: കുടുംബബന്ധമുള്ളവനും, മുസ്ലിമും , അയൽവാസിയുമായിട്ടുള്ളവൻ

(2) രണ്ട് അവകാശമുള്ളവർ:  മുസ്ലിമും , അയൽവാസിയുമായിട്ടുള്ളവൻ

(3) ഒരു അവകാശമുള്ളവർ: അയൽവാസിയായിട്ടുള്ളവൻ

അയൽപക്ക ബന്ധത്തിന്റെ പ്രാധാന്യം ഇസ്ലാം വളരെ പ്രാധാന്യത്തോടെ പഠിപ്പിച്ചിട്ടുണ്ട്. ഒന്നാമതായി, ഈമാനുമായി ബന്ധപ്പെട്ട പ്രവർത്തനമായിട്ടാണ് അയൽവാസികളോടുള്ള കടമകളെ ഇസ്ലാം കണക്കാക്കിയത്.

عَنْ أَبِي شُرَيْحٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ ‏”‏‏.‏ قِيلَ وَمَنْ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي لاَ يَأْمَنُ جَارُهُ بَوَايِقَهُ ‏”‏‏.

അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാണവൻ? നബി ﷺ പറഞ്ഞു: ഏതൊരുവന്റെ ഉപദ്രവത്തിൽനിന്ന് തന്റെ അയൽവാസി നിർഭയനാവുന്നില്ലയോ, അവനാണ് വിശ്വസിയാകാത്തത്. (ബുഖാരി: 6016)

مَنْ كَانَ يُؤْمِنُ بِاَللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ

നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അയൽവാസിയെ ആദരിച്ചു കൊള്ളട്ടെ. (ബുഖാരി)

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُحْسِنْ إِلَى جَارِهِ

നബി ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ അയൽവാസിക്ക് നൻമ ചെയ്യട്ടെ. (ബുഖാരി)

عن أنس بن مالك رضى الله عنه قال‏ ‏ قال رسول الله صلى الله عليه وسلم:  ما آمن بي من بات شبعانَ وجارُه جائعٌ إلى جنبِه وهو يعلم به

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ അയൽവാസി തന്റെ ഓരത്ത് വിശക്കുന്നവനായിരിക്കെ , അവനെ കുറിച്ച് അറിഞ്ഞു കൊണ്ട് വല്ലവനും വയറു നിറച്ചു അന്തിയുറങ്ങിയാൽ അവൻ എന്നിൽ വിശ്വസിച്ചവനാവുകയില്ല .(ത്വബ്റാനി-സ്വഹീഹ് അൽബാനി)

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : وَالَّذِي نَفْسِي بِيَدِهِ لاَ يُؤْمِنُ عَبْدٌ حَتَّى يُحِبَّ لِجَارِهِ – أَوْ قَالَ لأَخِيهِ – مَا يُحِبُّ لِنَفْسِهِ

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം. സ്വന്തത്തിന് ഇഷ്ടപ്പെടുന്നത്‌ തന്റെ അയൽക്കാരന് വേണ്ടിയും ഇഷ്ടപ്പെടുന്നത്‌ വരെ ഒരു അടിമ വിശ്വാസിയാവുകയില്ല. (മുസ്ലിം:45)

നബി ﷺ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിന് നൽകിയ ഉപദേശങ്ങളിൽ ഇപ്രകാരം കാണാം.

وَأَحْسِنْ إِلَى جَارِكَ تَكُنْ مُؤْمِنًا

നീ നിന്റെ അയൽവാസിക്ക് നന്മകൾ ചെയ്യുക, നിനക്ക് നിർഭയനായ വിശ്വാസി ആകാം. (തി൪മിദി:2305)

قال سليمان بن سليم الله الرحيلي حفظه الله: من خلق أهل الإيمان إكرام الجار. وليس المؤمن الذي يبيت وجاره إلى جنبه جائع وفي هذه الأيام ماأجمل- إن كنت قادرا – إذا أحضرت حاجيات بيتك أن تحضر لجيرانك في العمارة مثلا مايحتاج إليه في العادة وتضعه عند أبوابهم فكثير من الناس قد يصعب عليهم إحضار احتياجاتهم في هذه الأيام.

സുലൈമാൻ അൽ  റുഹൈലി – حفظه الله- പറഞ്ഞു: അയൽവാസിയെ ആദരിക്കൽ വിശ്വാസികളുടെ സദ്ഗുണമാണ്.  അയൽവാസി പട്ടിണി കിടക്കുമ്പോൾ സ്വസ്ഥമായി അന്തിയുറങ്ങുന്നവൻ പരിപൂർണ വിശ്വാസിയല്ല. ഈ ദിവസങ്ങളിൽ, നീ നിന്റെ വീട്ടിലേക്കാവശ്യമായ വസ്തുക്കൾ വാങ്ങുമ്പോൾ -നീ കഴിവുള്ളവനാണെങ്കിൽ നിന്റെ അയൽവാസിക്ക് പൊതുവെ ആവശ്യമുള്ള വസ്തുക്കളും വാങ്ങി, അവരുടെ വാതിൽക്കൽ വെക്കുകയെന്നത് എത്ര സുന്ദരമാണ്. ഈ സന്ദർഭത്തിൽ വീട്ടിലേക്കാവശ്യമായവ വാങ്ങുവാൻ നിരവധിയാളുകൾ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്.  (ശൈഖിന്റെ ട്വിറ്ററിൽ 2/4/2020 ന് ട്വീറ്റ് ചെയ്തത്)

രണ്ടാമതായി, അല്ലാഹുവിന്റെ അടുക്കൽ ഒരാളുടെ ശ്രേഷ്ടത അവന്റെ അയൽവാസിയോടുള്ള പെരുമാറ്റത്തെയും ആശ്രയിച്ചാണുള്ളത്.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : …… خَيْرُ الْجِيرَانِ عِنْدَ اللَّهِ خَيْرُهُمْ لِجَارِهِ‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിങ്കൽ ഉത്തമനാരോ, അയാൾ തൻ്റെ അയൽവാസിക്ക് ഗുണം ചെയ്യുന്നവനാണ്. (തിർമുദി: 1945)

മൂന്നാമതായി, ഒരാൾ നല്ലവനോ , മോശക്കാരനോ എന്നതിൽ അവന്റെ അയൽവാസിയോടുള്ള നിലപാട് ഒരു മാനദണ്ഡമാണെന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്.

عَنْ عَبْدِ اللَّهِ، قَالَ قَالَ رَجُلٌ لِرَسُولِ اللَّهِ ـ صلى الله عليه وسلم ـ ‏:‏ كَيْفَ لِي أَنْ أَعْلَمَ إِذَا أَحْسَنْتُ وَإِذَا أَسَأْتُ قَالَ النَّبِيُّ ـ صلى الله عليه وسلم ـ ‏:‏ ‏ ‏ إِذَا سَمِعْتَ جِيرَانَكَ يَقُولُونَ قَدْ أَحْسَنْتَ فَقَدْ أَحْسَنْتَ وَإِذَا سَمِعْتَهُمْ يَقُولُونَ ‏:‏ قَدْ أَسَأْتَ فَقَدْ أَسَأْتَ

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാൾ നബി ﷺ യോട് ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ , ഞാൻ നൻമ ചെയ്താൽ , അല്ലെങ്കിൽ തിൻമ ചെയ്താൽ എനിക്ക് അത് എങ്ങിനെ അറിയാൻ സാധിക്കും? നബി ﷺ പറഞ്ഞു:  നിന്റെ അയൽവാസികൾ നീ നൻമ ചെയ്തു എന്ന് പറയുന്നത് കേട്ടാൽ നീ നൻമ ചെയ്തിരിക്കുന്നു. നിന്റെ അയൽവാസികൾ നീ തിൻമ ചെയ്തു എന്ന് പറയുന്നത് കേട്ടാൽ നീ തിൻമ ചെയ്തു. (ഇബ്നുമാജ:4223)

നാലാമതായി,  അയൽവാസിക്ക് നേരെ ഒരു നൻമയും തടയരുത്. അപ്രകാരം അയൽവാസി ഉപകാരമെടുക്കുന്നത് തടയുകയും ചെയ്യരുത്.

عَنِ ابْنِ عُمَرَ قَالَ ‏:‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏:‏ كَمْ مِنْ جَارٍ مُتَعَلِّقٌ بِجَارِهِ يَوْمَ الْقِيَامَةِ يَقُولُ‏:‏ يَا رَبِّ، هَذَا أَغْلَقَ بَابَهُ دُونِي، فَمَنَعَ مَعْرُوفَهُ‏.

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ എത്ര അയൽവാസികളാണ് തന്റെ അയൽവാസിയാൽ ബന്ധിക്കപ്പെട്ടവനായുള്ളത് . അയാൾ പറയും: “എന്റെ രക്ഷിതാവേ ഇയാൾ അയാളുടെ വാതിൽ എന്നെ കൂടാതെ കൊട്ടിയടക്കുകയും അവനിക്ക് കിട്ടിയ നൻമ എനിക്ക് തടയുകയും ചെയ്തു “. ( അദബുൽ മുഫ്റദ്:111 – അൽബാനി സ്വഹീഹുൻ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي هُرَيْرَةَ، رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ يَمْنَعُ جَارٌ جَارَهُ أَنْ يَغْرِزَ خَشَبَهُ فِي جِدَارِهِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ തന്റെ മരത്തടി അയൽവാസിയുടെ ചുമരിൽ നാട്ടുന്നത് ഒരു അയൽവാസിയും തടയരുത്. (ബുഖാരി:2463)

അഞ്ചാമതായി, അയൽവാസികളെ ദ്രോഹിക്കരുത്.

അബൂജുഹൈഫ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരു വ്യക്തി തന്റെ അയല്‍വാസിയെ കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് നബി ﷺ യുടെ അരികിലേക്ക് വന്നു. നബി ﷺ പറഞ്ഞു: താങ്കളുടെ വിഭവങ്ങള്‍ വഴിയില്‍ അല്ലെങ്കില്‍ നടുവഴിയില്‍ വെക്കുക. അയാള്‍ അവ വഴിയില്‍ വച്ചു. അപ്പോള്‍ അയാള്‍ക്കരികിലൂടെ നടക്കുന്ന ഓരോരുത്തരും ചോദിച്ചു: എന്താണ് താങ്കളുടെ കാര്യം? അയാള്‍ പറഞ്ഞു: എന്റെ അയല്‍വാസി എന്നെ ഉപദ്രവിക്കുന്നു. അതോടെ അയാള്‍ ഈ അയല്‍വാസിക്കെതിരെ ദുആ ചെയ്തു. അപ്പോള്‍ അയല്‍വാസി വന്നു. അയാള്‍ പറഞ്ഞു: താങ്കള്‍ താങ്കളുടെ വിഭവങ്ങള്‍ തിരിച്ചെടുക്കുക. ഞാന്‍ ഒരിക്കലും താങ്കളെ ഉപദ്രവിക്കുകയില്ല. മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമുണ്ട്.

لقد لعنك الله قبل الناس

ജനങ്ങള്‍ നിന്നെ ശപിക്കുന്നതിന് മുമ്പായി അല്ലാഹു നിന്നെ ശപിച്ചിരിക്കുന്നു. (ത്വബ്റാനി – സ്വഹീഹുത്ത൪ഗീബ് : 2/344)

ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു: അയൽവാസികൾ പരസ്പരം നന്മ ചെയ്യലും, ഉപദ്രവം തടയലും നിർബന്ധമാണ്.

അയൽവാസികളെ ദ്രോഹിക്കാതിരിക്കുക എന്നുള്ളതും ഈമാനിനോട് ചേർത്താണ് പറഞ്ഞിട്ടുള്ളത്.

عَنْ أَبِي شُرَيْحٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ ‏”‏‏.‏ قِيلَ وَمَنْ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي لاَ يَأْمَنُ جَارُهُ بَوَايِقَهُ ‏”‏‏.

അബൂശുറൈഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല, അല്ലാഹുവാണ് സത്യം, വിശ്വാസിയാവുകയില്ല. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, ആരാണവൻ? നബി ﷺ പറഞ്ഞു: ഏതൊരുവന്റെ ഉപദ്രവത്തിൽനിന്ന് തന്റെ അയൽവാസി നിർഭയനാവുന്നില്ലയോ, അവനാണ് വിശ്വസിയാകാത്തത്. (ബുഖാരി: 6016)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يُؤْذِي جَارَهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവർ, തന്റെ അയൽവാസിയെ ദ്രോഹിക്കരുത്. (ബുഖാരി: 5186)

ആറാമതായി, ഒരാളുടെ സ്വർഗ പ്രവേശനവും നരക പ്രവേശനവും അയൽവാസിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :‏ لاَ يَدْخُلُ الْجَنَّةَ مَنْ لاَ يَأْمَنُ جَارُهُ بَوَائِقَهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഉപദ്രവത്തിൽ നിന്നും അയൽവാസി സുരക്ഷിതനല്ലാത്തവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. (മുസ്‌ലിം: 46)

عَنْ أَبِي هُرَيْرَةَ، رضى الله عنه قَالَ:‏ قِيلَ لِلنَّبِيِّ صلى الله عليه وسلم‏:‏ يَا رَسُولَ اللهِ، إِنَّ فُلاَنَةً تَقُومُ اللَّيْلَ وَتَصُومُ النَّهَارَ، وَتَفْعَلُ، وَتَصَّدَّقُ، وَتُؤْذِي جِيرَانَهَا بِلِسَانِهَا‏؟‏ فَقَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ لاَ خَيْرَ فِيهَا، هِيَ مِنْ أَهْلِ النَّارِ، قَالُوا‏:‏ وَفُلاَنَةٌ تُصَلِّي الْمَكْتُوبَةَ، وَتَصَّدَّقُ بِأَثْوَارٍ، وَلاَ تُؤْذِي أَحَدًا‏؟‏ فَقَالَ رَسُولُ اللهِ صلى الله عليه وسلم‏:‏ هِيَ مِنْ أَهْلِ الْجَنَّةِ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, തീര്‍ച്ചയായും ഒരു സ്ത്രീ അവള്‍ രാത്രിയില്‍ നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. അവള്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദാനദര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു, അതോടൊപ്പം അവള്‍ തന്റെ നാവ് കൊണ്ട് അവളുടെ അയല്‍വാസിയെ ഉപദ്രവിക്കുന്നു. (അവരുടെ അവസ്ഥയെന്താണ്)? നബി ﷺ പറഞ്ഞു: “അവളില്‍ ഒരു നന്മയുമില്ല. അവള്‍ നരകവാസികളില്‍ പെട്ടവളാണ്”. അവര്‍ ചോദിച്ചു: ഒരു സ്ത്രീ അവള്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ നമസ്കരിക്കുന്നു, ഉണങ്ങിയ വെണ്ണക്കട്ട ദാനം ചെയ്യുകയും ചെയ്യുന്നു, അവള്‍ ഒരാളെയും ബുദ്ധിമുട്ടിക്കുന്നില്ല, (അവരുടെ അവസ്ഥയെന്താണ്)? നബി ﷺ പറഞ്ഞു: “അവള്‍ സ്വര്‍ഗവാസികളില്‍ പെട്ടവളാണ്”.(ബുഖാരി)

ഏഴാമതായി, അയൽവാസികളോട് ചെയ്യുന്ന തിൻമകൾ മറ്റുള്ളവരോട് ചെയ്യുന്ന തിൻമകളേക്കാൾ ഗൗരവമുള്ളതും കൂടുതൽ ശിക്ഷ ലഭിക്കുന്നതുമാണ്.

عَنْ عَبْدِ اللَّهِ، قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ قَالَ ‏”‏ أَنْ تَجْعَلَ لِلَّهِ نِدًّا وَهْوَ خَلَقَكَ ‏”‏‏.‏ قُلْتُ إِنَّ ذَلِكَ لَعَظِيمٌ، قُلْتُ ثُمَّ أَىُّ قَالَ ‏”‏ وَأَنْ تَقْتُلَ وَلَدَكَ تَخَافُ أَنْ يَطْعَمَ مَعَكَ ‏”‏‏.‏ قُلْتُ ثُمَّ أَىُّ قَالَ ‏”‏ أَنْ تُزَانِيَ حَلِيلَةَ جَارِكَ ‏”‏‏.‏

അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഏത് പാപമാണ് അല്ലാഹുവിങ്കൽ എറ്റവും ഗൗരവമേറിയതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. നബി ﷺ പറഞ്ഞു: അല്ലാഹുവാണ് നിന്നെ സൃഷ്ടിച്ചതെന്നിരിക്കെ അവന് നീ സമൻമാരെ നിശ്ചയിക്കലാണ്. ഞാൻ പറഞ്ഞു: അതു വളരെ ഗൗരവംതന്നെ. ഞാൻ ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: നിന്റെ കൂടെ ഭക്ഷിക്കുമോയെന്ന് ഭയന്ന് നിന്റെ കുട്ടിയെ നീ കൊന്നുകളയലാണ്. ഞാൻ ചോദിച്ചു: പിന്നെ ഏതാണ് അവിടുന്ന് പറഞ്ഞു: നിന്റെ അയൽവാസിയുടെ ഭാര്യയെ നീ വ്യഭിചരിക്കൽ. (ബുഖാരി: 4477)

عن المقداد بن عمرو بن الأسود: ما تقولون في الزِّنا قالوا: حَرامٌ، حرَّمَه اللهُ ورسولُه، فهوَ حرامٌ إلى يومِ القيامةِ. قال: فقالَ رسولُ اللهِ: لأن يزنيَ الرَّجلُ بعَشرِ نِسوةٍ؛ أيسرُ عليهِ من أن يزنيَ بامرأةِ جارِه. قالَ: ما تقولونَ في السَّرقةِ؟ قالوا: حرَّمَها اللهُ ورسولُه، فهي حرامٌ. قال: لأن يَسرِقَ الرَّجلُ مِن عشرةِ أبياتٍ؛ أيسَرُ عليهِ من أن يسرِقَ مِن جارِهِ

മിഖ്ദാദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ തന്റെ അനുചരൻമാരോട് ചോദിച്ചു: വ്യഭിചാരത്തിന്റെ വിഷയത്തിൽ നിങ്ങൾ എന്താണ് പറയുന്നത് ?
അവർ പറഞ്ഞു .വ്യഭിചാരത്തെ അല്ലാഹുവും ,അവന്റെ റസൂൽ ﷺ യും ഹറാമാക്കിയിരിക്കുന്നു. അതിനാൽ അത് അന്ത്യനാൾ വരേക്കും ഹറാമാകുന്നു . അപ്പോൾ നബി ﷺ പറഞ്ഞു: ഒരാൾ പത്ത് സ്ത്രീകളെ വ്യഭിചരിക്കലാണ് തന്റെ അയൽ വാസിയുടെ ഭാര്യയെ വ്യഭിചരിക്കുന്നതിനേക്കാൾ അയാൾക്ക് എളുപ്പമായത്. (അത്രക്കും കാഠിന്യമേറിയതാണ് അയൽവാസിയെ വ്യഭിചരിക്കുക എന്നുള്ളത്). നബി ﷺ ചോദിച്ചു: മോഷണത്തിന്റെ വിഷയത്തിൽ നിങ്ങൾ എന്താണ് പറയുന്നത്? അവർ പറഞ്ഞു: മോഷണത്തെ അല്ലാഹുവും ,അവന്റെ റസൂൽ ﷺ യും ഹറാമാക്കിയിരിക്കുന്നു. അതിനാൽ അത് ഹറാമാകുന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ഒരാൾ പത്ത് വീടുകളിൽ നിന്ന് മോഷണം നടത്തലാണ് തന്റെ അയൽവാസിയുടേത് മോഷ്ടിക്കുന്നതിനേക്കാൾ അയാൾക്ക് എളുപ്പമായത്. (അഹ്മദ്)

ﻭَﻳْﻞٌ ﻟِّﻜُﻞِّ ﻫُﻤَﺰَﺓٍ ﻟُّﻤَﺰَﺓٍ

കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം (അവ൪ക്ക ഹുത്വമ എന്ന നരകമുണ്ട്) (ഖു൪ആന്‍ :104/1)

قال الشيخ ابن عثيمين -رحمه الله-: الغيبة من كبائر الذنوب وتتضاعف إثماً وعقوبة كلما ترتب عليها سوء أكثر فغيبة القريب ليست كغيبة البعيد لأن غيبة القريب غيبة وقطيعة رحم وغيبة الجار ليست كغيبة بعيد الدار لأن غيبة الجار منافية لقوله ﷺ‏ من كان يؤمن بالله واليوم الآخر فليكرم جاره.

ശൈഖ് ഇബ്നു ഉഥൈമീൻ  رحمه الله  പറഞ്ഞു:പരദൂഷണം വൻപാപമാണ്. അതിലൂടെ ഉണ്ടാകുന്ന ഉപദ്രവത്തിന്റെ ആധിക്യമനുസരിച്ച് പാപവും കുറ്റവും ഇരട്ടിച്ച് കൊണ്ടിരിക്കും. അപ്പോൾ കുടുംബബന്ധമുള്ളവരെ കുറിച്ച് പരദൂഷണം പറയുന്നത് അപരരെക്കുറിച്ച് പറയുന്നതു പോലെയല്ല. കാരണം ബന്ധുവിനെക്കുറിച്ച് ആകുമ്പോൾ പരദൂഷണവും ഒപ്പം കുടുംബ ബന്ധം മുറിയുകയും ചെയ്യുന്നു എന്ന രണ്ട് പ്രധാന കുറ്റങ്ങൾ ഉണ്ട്. അതുപോലെ തന്നെ അയൽവാസിയെക്കുറിച്ച് പരദൂഷണം പറയുന്നത് വീട്ടിൽ നിന്നും അകലെ താമസിക്കുന്നവനെക്കുറിച്ച് പറയും പോലെയല്ല. കാരണം അയൽവാസിയെ കുറിച്ചുള്ള പരദൂഷണം നബി ﷺ യുടെ ഈ വാക്കിന് എതിരാണ്: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ആദരിക്കട്ടെ. (ഫതാവാ നൂറുൻ അലദ്ദർബ്)

അയല്‍വാസിയുടെ അതിരുകള്‍ വെട്ടിപ്പിടിച്ചും മാലിന്യങ്ങള്‍ അവരുടെ പറമ്പില്‍ തള്ളിയും ദ്രോഹിക്കുന്നവരും കഠാരയെക്കാള്‍ മൂര്‍ച്ചയേറിയ നാവുകൊണ്ട് അവരെ ചീത്ത വിളിച്ചും പരിഹസിച്ചും ഹൃദയത്തില്‍ മുറിവുണ്ടാക്കുന്നവര്‍ സൂക്ഷിച്ചു കൊള്ളുക.

അയൽവാസികളോടുള്ള കടമയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ഒരു പ്രധാനപ്പെട്ട ഹദീസ് കാണുക:

عَنِ ابْنِ عُمَرَ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ مَا زَالَ جِبْرِيلُ يُوصِينِي بِالْجَارِ حَتَّى ظَنَنْتُ أَنَّهُ سَيُوَرِّثُهُ

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അയല്‍വാസിയുടെ കാര്യത്തില്‍ ജിബ്‌രീല്‍ عليه السلام എന്നെ ഉപദേശിച്ച് കൊണ്ടേയിരുന്നു; അനന്തര സ്വത്തിന് പോലും അയല്‍വാസി അവകാശിയാകുമോ എന്ന് ഞാന്‍ വിചാരിച്ചു പോകുമാറ്” (മുസ്‌ലിം:2625)

അതുകൊണ്ടുതന്നെ ഒരു മുസ്ലിം അയൽവാസികളുമായി നല്ല നിലയിൽ വർത്തിക്കണമെന്നത് നബി ﷺ വളരെ പ്രാധാന്യത്തത്തോടെ അനുയായികളെ  പഠിപ്പിച്ചിട്ടുണ്ട്

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ يَا أَبَا ذَرٍّ إِذَا طَبَخْتَ مَرَقَةً فَأَكْثِرْ مَاءَهَا وَتَعَاهَدْ جِيرَانَكَ ‏”‏ ‏.‏

അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:  നബി ﷺ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു: ‘ഓ അബൂദര്‍റ്, താങ്കളൊരു കറി വെക്കുകയാണെങ്കില്‍ അതില്‍ വെള്ളം അല്‍പം കൂട്ടിക്കൊണ്ട് നിങ്ങളുടെ അയല്‍വാസിയെക്കൂടി നിങ്ങള്‍ പരിഗണിക്കുക. (മുസ്‌ലിം:2625)

عَنْ أَبِي هُرَيْرَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقُولُ ‏:‏ يَا نِسَاءَ الْمُسْلِمَاتِ لاَ تَحْقِرَنَّ جَارَةٌ لِجَارَتِهَا وَلَوْ فِرْسِنَ شَاةٍ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലയോ മുസ്‌ലിം സ്ത്രീകളേ, ഒരു അൽവാസിനിയും തന്റെ അയൽവാസിനിയെ നിസ്സാരമാക്കരുത്.  ഒരു ആടിന്റെ കാലെങ്കിലും) സമ്മാനമായി നൽകി നിങ്ങൾ അവരെ ആദരിക്കുക). (ബുഖാരി:6017)

മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു:  അയല്‍പക്ക മര്യാദകളെക്കുറിച്ച് വളരെ ഹദീഥുകള്‍ കാണാവുന്നതാണ്. ‘അല്ലാഹുവിലും അന്ത്യദിനത്തിലും ആര്‍ വിശ്വസിക്കുന്നുവോ അവന്‍ അയല്‍ക്കാരന് നന്മ ചെയ്തു കൊള്ളട്ടെ.’ എന്നാണ് നബി ﷺ ഒരു ഹദീഥില്‍ പറഞ്ഞിരിക്കുന്നത്. (ബുഖാരി-മുസ്ലിം). ഈ ഒരൊറ്റ ഹദീഥില്‍നിന്ന് തന്നെ അയല്‍പക്കമര്യാദകള്‍ക്ക് ഇസ്‌ലാം കല്‍പിച്ച പ്രാധാന്യം മനസ്സിലാക്കാവുന്നതാണ്. അയല്‍ക്കാരനായ ഒരു യഹൂദിയുടെ മകന്‍ രോഗത്തില്‍ കിടന്നപ്പോള്‍ നബി ﷺ രോഗം സന്ദര്‍ശിക്കവാന്‍ പോവുകയുണ്ടായി. ‘സ്വത്തവകാശം പോലും നല്‍കിയേക്കുമോ എന്ന് ഞാന്‍ ഭയപ്പെടുമാറ് അയല്‍ക്കാരന്‍റെ കാര്യത്തില്‍ ജിബ്‌രീല്‍ (അ) എന്നോട് വസ്വിയ്യത്ത് ചെയ്തു കൊണ്ടിരുന്നു’ വെന്നു നബി ﷺ പ്രസ്താവിച്ചത് ഞാന്‍ കേട്ടുവെന്ന് ഇബ്‌നുഉമര്‍ (റ) പറയുന്നു (ബുഖാരി-മുസ്ലിം). ഇക്കാരണത്താല്‍, അദ്ദേഹത്തിന്‍റെ വീട്ടില്‍ ആടിനെ അറുത്തപ്പോള്‍, തന്‍റെ അയല്‍ക്കാരനായ യഹൂദിക്ക് അതില്‍നിന്ന് കൊടുത്തയക്കുവാന്‍ അദ്ദേഹം ഭൃത്യന്മാരോട് ആവര്‍ത്തിച്ചാവ ശ്യപ്പെട്ടതായും രിവായത്ത് ചെയ്യപ്പെടുന്നു. അക്കാലത്ത് മുസ്‌ലിംകളും യഹൂദികളും തമ്മിലുണ്ടായിരുന്ന അകല്‍ച്ചകൂടി കണക്കിലെടുക്കുമ്പോള്‍ അയല്‍പക്ക ബന്ധത്തിനു നബി ﷺ യും സ്വഹാബികളും കല്‍പിച്ചിരുന്ന ഗൗരവം മനസ്സിലാക്കാവുന്നതാണ് …….. അയല്‍പക്കക്കാരോടുള്ള കടപ്പാടില്‍ മുസ്‌ലിമും അമുസ്‌ലിമും വ്യത്യാസമില്ല. അയല്‍വാസി മുസ്‌ലിമും ബന്ധുവും കൂടിയായിരിക്കമ്പോള്‍ ആ കടപ്പാട് കൂടുതല്‍ ശക്തമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതുമില്ല. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/36 ന്റെ വിശദീകരണം)

ഏറ്റവും അടുത്ത് നിൽക്കുന്ന അയൽവാസികളോട് കൂടുതൽ കടപ്പാടുണ്ട്.

عَنْ عَائِشَةَ، قَالَتْ قُلْتُ يَا رَسُولَ اللَّهِ إِنَّ لِي جَارَيْنِ فَإِلَى أَيِّهِمَا أُهْدِي قَالَ ‏ :‏ إِلَى أَقْرَبِهِمَا مِنْكِ بَابًا

ആയിശ رضي الله عنها വിൽ നിന്ന് നിവേദനം: ഞാൻ നബി ﷺ യോട് ചോദിച്ചു: പ്രവാചകരേ, എനിക്ക് രണ്ട് അയൽവാസികളുണ്ട്. അവരിൽ ആർക്കാണ്‌ ഞാൻ “ഹദ്’യ” ചെയ്യേണ്ടത്?. അവിടുന്ന് പറഞ്ഞു: അവരിൽ ഏറ്റവും സമീപസ്ഥരായ വീട്ടുകാർക്ക്. (ബുഖാരി: 6020)

ഒരു മുഅ്മിൻ തന്റെ അയൽക്കാരനെ പരിഗണിക്കണം, അല്ല പരിഗണിച്ചേ മതിയാകൂ.  നമ്മുടെ ഭാഗത്ത് നിന്ന് ഒരിക്കലും വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അയൽക്കാരന് പ്രയാസമുള്ള നിലപാടുകളോ സമീപനങ്ങളോ ഉണ്ടാക്കരുത്. അയൽവാസി ആരുമാവട്ടെ മുസ്ലിം ആകട്ടെ, അമുസ്ലിം ആകട്ടെ, മതമില്ലാത്തവനോ ആകട്ടെ ആ അയൽക്കാരന് അർഹമായ പരിഗണന നൽകണം.

ഒരാൾ ഇസ്ലാം നിഷ്കർഷിച്ചിട്ടുള്ള അയൽപക്ക് മര്യാദകൾ കൃത്യമായി പാലിക്കുമ്പോൾ തന്റെ അയൽവാസിക്ക് നല്ലൊരു അയൽവാസിയെയാണ് ലഭിക്കുന്നത്.

عن سعد بن أبي وقاص رضي الله عنه عن رسول الله صلى الله عليه وسلم قال : “أَرْبَعٌ مِنَ السَّعَادَةِ : الْمَرْأَةُ الصَّالِحَةُ، وَالْمَسْكَنُ الْوَاسِعُ ، وَالْجَارُ الصَّالِحُ، وَالْمَرْكَبُ الهنيء”

(سلسلة الأحاديث الصحيحة:٢٨٢)

സഅദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വാലിഹത്തായ ഭാര്യ, വിശാലതയുളള വീട്, നല്ല അയൽവാസി, ശാന്തമായ വാഹനം’ എന്നീ നാല് കാര്യങ്ങൾ സൗഭാഗ്യത്തിൽപ്പെട്ടതാണ്. (അസ്സഹീഹ: 282)

അബ്ദുല്ലാഹിബ്‌നു മുബാറക് رحمه الله എന്ന താബിഈ പണ്ഡിതന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്: അദേഹത്തിന് ജൂതനായ ഒരു അയല്‍ക്കാരനുണ്ടായിരുന്നു .ഒരിക്കല്‍ ആ ജൂതന്‍ തന്റെ വീട് വില്‍പനക്ക് വച്ചു. കച്ചവടമുറപ്പിക്കാന്‍ വന്ന സംഘം അദ്ദേഹത്തോട് വില പറയാന്‍ ആവശ്യപ്പെട്ടു . അദേഹം പറഞ്ഞു: ‘രണ്ടായിരം ദീനാര്‍.’ ‘ആയിരം ദീനാര്‍ മാത്രമെ തങ്ങളിതിനു വില കാണുന്നുള്ളൂ’ എന്ന് വാങ്ങാന്‍ വന്നവര്‍ മറുപടി പറഞ്ഞു. ഉടന്‍ അദ്ദേഹം പറഞ്ഞു: ‘ശരിയാണ്. ആയിരം ദീനാര്‍ വീടിന്റെ വില. ഏറ്റവും നല്ലൊരു അയല്‍വാസിയെയാണ് ഇത് വാങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. അതിന്റെ വിലയും കൂടി കൂട്ടിയാണ് ഞാന്‍ രണ്ടായിരം പറഞ്ഞത്.

നബി ﷺ തന്റെ ദുആഇൽ മോശമായ അയൽക്കാരിൽ നിന്ന് അല്ലാഹുവോട് അഭയം തേടിയിരുന്നു:

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ تَعَوَّذُوا بِاللَّهِ مِنْ جَارِ السَّوْءِ فِي دَارِ الْمُقَامِ فَإِنَّ جَارَ الْبَادِيَةِ يَتَحَوَّلُ عَنْكَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദാറുൽ മുഖാമിലുള്ള (നാട്ടിലുള്ള) ചീത്ത അയൽവാസിയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് അഭയം തേടുക. കാരണം മരുഭൂമിയിലെ അയൽവാസി നിന്നിൽ നിന്ന് മാറിപ്പോകും. (നസാഇ:5502)

اللَّهُمَّ إنِّي أَعُوذُ بِكَ مِنْ جَارِ السُّوءِ فِي دَارِ الْمُقَامَةِ

അല്ലാഹുവേ ദാറുൽ മുഖാം (നാട്ടിലുള്ള ) ചീത്ത അയൽവാസി യിൽ നിന്ന് ഞാൻ നിന്നിൽ അഭയം തേടുന്നു. ( അദബുൽ മുഫ്റദ്:117 – സ്വഹീഹ് അൽബാനി)

قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لا تقومُ السّاعةُ حتى يَظهَرَ الفُحشُ والتَّفاحُشُ، وقطيعةُ الرَّحِمِ، وسوءُ المجاورةِ

നബി ﷺ പറഞ്ഞു: നീചവൃത്തിയും ബോധപൂർവ്വമുള്ള നെറികേടുകളും കുടുംബബന്ധം മുറിക്കലും ചീത്തഅയൽപക്ക ബന്ധവും വ്യാപകമാകുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. (അഹ്മദ് : അർനാഊത്വ് സ്വഹീഹുൻ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

Leave a Reply

Your email address will not be published.

Similar Posts