ഇസ്തിഗ്ഫാറിന്റെ നേതാവായി നബി ﷺ പഠിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനയാണ് സയ്യിദുല്‍ ഇസ്തിഗ്ഫാർ ‘പാപമോചന പ്രാര്‍ത്ഥനയുടെ നേതാവ് ‘ എന്നാണ് ‘സയ്യിദുല്‍ ഇസ്തിഗ്ഫാര്‍’ എന്നതിന്റെ സാരം.
عَنْ شَدَّادِ بْنِ أَوْسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم : سَيِّدُ الاِسْتِغْفَارِ أَنْ تَقُولَ
ശദ്ദാദ് ബ്ൻ ഔസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സയ്യിദുൽ ഇസ്തിഗ്ഫാർ’ നിങ്ങൾ ഇങ്ങനെ പറയലാണ്:
اللَّهُمَّ أَنْتَ رَبِّي لَا إِلٰهَ إلَّا أَنْتَ ، خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَااسْتَطَعْتُ، أَعُوذُبِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلاَّ أَنْتَ
അല്ലാഹുവേ നീയാണ് എന്റെ റബ്ബ് (രക്ഷിതാവ്). നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണെന്നെ സൃഷ്ടിച്ചത്. ഞാൻ നിന്റെ അടിമ. ഞാൻ നിന്നോടുള്ള കരാറും വാഗ്‌ദാനവും കഴിയുന്നത്ര പാലിക്കുന്നു. ഞാൻ ചെയ്‌തുപോയ എല്ലാ തിന്മയിൽ നിന്നും നിന്നോട് ശരണം തേടുന്നു. എനിക്ക് നീ അനുഗ്രഹം ചെയ്‌തത് ഞാൻ അംഗീകരിക്കുന്നു. എന്റെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല. (ബുഖാരി: 6306)
സയ്യിദുൽ ഇസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകൾ
രാവിലെ ഒരാൾ ഈ പ്രാർത്ഥന ചൊല്ലി വൈകുന്നേരത്തിന് മുൻപ് മരിച്ചാൽ അവൻ സ്വർഗത്തിലാണ്, വൈകുന്നേരം ചൊല്ലി രാവിലേക്ക് മുൻപ് മരിച്ചാലും അങ്ങനെ തന്നെ.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَمَنْ قَالَهَا مِنَ النَّهَارِ مُوقِنًا بِهَا، فَمَاتَ مِنْ يَوْمِهِ قَبْلَ أَنْ يُمْسِيَ، فَهُوَ مِنْ أَهْلِ الْجَنَّةِ، وَمَنْ قَالَهَا مِنَ اللَّيْلِ وَهْوَ مُوقِنٌ بِهَا، فَمَاتَ قَبْلَ أَنْ يُصْبِحَ، فَهْوَ مِنْ أَهْلِ الْجَنَّةِ
നബി ﷺ പറഞ്ഞു: ‘ആരെങ്കിലും ദൃഢമായ വിശ്വാസത്തോടെ പകല്‍ സമയത്ത് ഇത് ചൊല്ലുകയും വൈകുന്നേരമാകുന്നതിന്ന് മുമ്പ് മരണപ്പെടുകയും ചെയ്‌താല്‍ അയാള്‍ സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുന്നതാണ്. ആരെങ്കിലും ദൃഢമായ വിശ്വാസത്തോട് കൂടി രാത്രിയില്‍ ഇത് ചൊല്ലുകയും പ്രഭാതത്തിനു മുമ്പായി മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ സ്വര്‍ഗാവകാശിയാകുന്നതാണ്. (ബുഖാരി:6306)
ശര്‍ത്വുകൾ
സയ്യിദുൽ ഇസ്തിഗ്ഫാറിന്റെ പ്രാര്‍ത്ഥന ചൊല്ലുക എന്നുള്ളതിലല്ല കാര്യം. ‘ആരെങ്കിലും ഈ പ്രാര്‍ത്ഥന ചൊല്ലിയാൽ’ എന്നല്ല ഹദീസിലുള്ളത്, പ്രത്യുത مُوقِنًا بِهَا എന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. ദൃഢമായ വിശ്വാസത്തോടെ അഥവാ അതിന്റെ അര്‍ത്ഥവും ആശയവും മനസ്സിലാക്കിക്കൊണ്ടും ഇതിനെ സത്യപ്പെടുത്തിയും ഇതില്‍ ദൃഢമായി വിശ്വസിച്ചുമാണ് അത് ചൊല്ലേണ്ടത്. ചി റിപ്പോര്‍ട്ടുകളിൽ ഇപ്രകാരം വന്നിട്ടുണ്ട്.
تَعَلَّموا سيِّدَ الاستِغفارِ
സയ്യിദുൽ ഇസ്തിഗ്ഫാര്‍ നിങ്ങൾ പഠിക്കുക.
സയ്യിദുൽ ഇസ്തിഗ്ഫാറിന്റെ പ്രാധാന്യം
തൗഹീദിന്റെ മൂന്ന് ഇനങ്ങളും ഈ പ്രാര്‍ത്ഥനയിൽ ഉൾക്കൊള്ളുന്നുണ്ട്. അല്ലാഹു റബ്ബാണെന്ന് പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. തൗഹീദുര്‍റുബൂബിയ്യത്തിന്റെ ഭാഗമാണത്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് പറയുന്നു. തൗഹീദുല്‍ ഉലൂഹിയ്യയാണത്. അല്ലാഹുവാണ് സൃഷ്ടാവെന്ന് സമ്മതിക്കുന്നു. ഉബൂദിയത്ത് അഥവാ അല്ലാഹുവിനുള്ള അടിമത്വം അംഗീകരിക്കുന്നു. അല്ലാഹുവിനോടുള്ള കരാറുകൾ പാലിക്കുന്നതാണെന്ന് പ്രഖ്യാപിക്കുന്നു. ചെയ്‌തുപോയ എല്ലാ തിന്മയിൽ നിന്നും അല്ലാഹുവിനോട് ശരണം തേടുന്നു. അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ ഓര്‍ത്ത് നന്ദി കാണിക്കുന്നു. പാപങ്ങൾ സമ്മതിച്ചുകൊണ്ട് ഇസ്തിഗ്ഫാര്‍ ചെയ്യുന്നു. അല്ലാഹുവല്ലാതെ പാപങ്ങൾ പൊറുക്കുകയില്ലന്ന് പ്രഖ്യാപിക്കുന്നു. അത് തൗഹീദുല്‍ അസ്മാഇ വസ്സിഫാതിന്റെ ഭാഗമാണ്.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: ഈ പ്രാര്‍ഥനയിലെ ‘എനിക്ക് നീ അനുഗ്രഹം ചെയ്‌തത് ഞാൻ അംഗീകരിക്കുന്നു. എന്റെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു’ എന്ന വചനം റബ്ബിന്‍റെ അനുഗ്രഹങ്ങളെ ദര്‍ശിക്കുന്നതോടൊപ്പം സ്വന്തം ന്യൂനതകളെയും വീഴ്ചകളെയും തിരിച്ചറിയലും സമന്വയിപ്പിക്കുന്നുണ്ട്. (അല്‍ വാബിലുസ്സ്വയ്യിബ്)
സയ്യിദുൽ ഇസ്തിഗ്ഫാറിന്റെ അർത്ഥം
اللَّهُمَّ أَنْتَ رَبِّي – അല്ലാഹുവേ! നീയാണ് എന്റെ റബ്ബ്.
لَا إِلٰهَ إلَّا أَنْتَ – യഥാർത്ഥത്തിൽ നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
خَلَقْتَنِي – നീ എന്നെ സൃഷ്ടിച്ചു.
وَأَنَا عَبْدُكَ – ഞാൻ നിന്റെ അടിമയും ആരാധനകനുമാണ്.
وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَااسْتَطَعْتُ – നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാൻ പാലിക്കുന്നു.
أَعُوذُبِكَ مِنْ شَرِّ مَا صَنَعْتُ – ഞാൻ പ്രവര്ത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു.
أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ – നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു.
وَأَبُوءُ لَكَ بِذَنْبي – ഞാൻ ചെയ്ത പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു.
فَاغْفِرْ لِي – അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ.
فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلاَّ أَنْتَ – നിശ്ചയം, നീയല്ലാതെ പാപങ്ങൾ വളരെയധികം പൊറുക്കുന്നവനില്ല.