ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യന് ഒരുപാട് സഹായികളുണ്ടാകും. പരിലാളനകള്‍ നല്‍കുന്ന മാതാപിതാക്കളും, സ്നേഹം നല്‍കുന്ന ഇണകളും, കണ്‍കുളുര്‍മ നല്‍കുന്ന സന്താനങ്ങളും, ഐശ്വര്യം നല്‍കുന്ന സമ്പത്തും, സന്തോഷം നല്‍കുന്ന സ്ഥാനമാനങ്ങളും എല്ലാം കൂട്ടിനുണ്ടാകും. രോഗം വന്നാല്‍ ചികില്‍സിക്കുവാന്‍ ഒരുപാടാളുകളുണ്ടാവും, ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമ്പോള്‍ ആശ്വാസത്തിന്റെ വാക്കുകളുമായി എത്തുവാന്‍ കൂട്ടുകാരുണ്ടാകും. എന്നാല്‍ മരണത്തോടെ അവൻ ഒറ്റക്കാകുകയാണ്. മരണം മുതല്‍ അവശേഷി ക്കുന്ന മുഴുവന്‍ കാര്യങ്ങളും നേരിടേണ്ടത് അവന്‍ ഒറ്റക്കാണ്. നാം ഇത്രയും കാലം അദ്ധ്വാനിച്ചത് നമ്മുടെ കുടുംബത്തിനാണെങ്കില്‍ ആ കൂടുംബം നമ്മെ രക്ഷിക്കാനുണ്ടാവില്ല. നമ്മുടെ ധനം ഉപകാരപ്പെടില്ല, നമ്മുടെ പ്രതാപത്തിന് നമ്മെ ഒന്ന് സഹായിക്കാന്‍ സാധ്യമല്ല. എല്ലാ കാര്യങ്ങളും നേരിടേണ്ടി വരുന്നത് ഒറ്റക്കാണ്. അതാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്:
وَلَقَدْ جِئْتُمُونَا فُرَٰدَىٰ كَمَا خَلَقْنَٰكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَٰكُمْ وَرَآءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَٰٓؤُا۟ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ
(അവരോട് അല്ലാഹു പറയും:) നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിതന്നതെല്ലാം നിങ്ങളുടെ പിന്നില്‍ നിങ്ങള്‍ വിട്ടേച്ച് പോന്നിരിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങള്‍ ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:6/94)
മരണശേഷം മനുഷ്യന്‍ അവന്റെ ഖബ്റിൽ നീണ്ട് കാലം – അന്ത്യനാൾ വരെ – ഒറ്റക്ക് കഴിച്ചു കൂട്ടും. അന്ത്യനാളില്‍ മനുഷ്യൻ ഖബ്റുകളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും ഒറ്റക്കായിരിക്കും. അന്ന് അവന്റെ ഉറ്റവരെയും കൂട്ടുകാരെയുമൊക്കെ കണ്ടാല്‍പോലും അന്ത്യനാളിന്റെ ഭയാനകതയാല്‍ അവരെ അവഗണിക്കും.
فَإِذَا جَآءَتِ ٱلصَّآخَّةُ ﴿٣٣﴾ يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِۦ وَأَبِيهِ ﴿٣٥﴾ وَصَٰحِبَتِهِۦ وَبَنِيهِ ﴿٣٦﴾ لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. തന്‍റെ മാതാവിനെയും പിതാവിനെയും. തന്റെ ഭാര്യയെയും മക്കളെയും. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും. (ഖു൪ആന്‍:80/33-38)
أَيْ: إِذَا جَاءَتْ صَيْحَةُ الْقِيَامَةِ، الَّتِي تَصُخُّ لِهَوْلِهَا الْأَسْمَاعُ، وَتَنْزَعِجُ لَهَا الْأَفْئِدَةُ يَوْمَئِذٍ، مِمَّا يَرَى النَّاسُ مِنَ الْأَهْوَالِ وَشِدَّةِ الْحَاجَةِ لِسَالِفِ الْأَعْمَالِ. يَفِرُّ الْمَرْءُ مِنْ أَعَزِّ النَّاسِ إِلَيْهِ، وَأَشْفَقِهِمِ عَلَيْهِ، مِنْ أَخِيهِ وَأُمِّهِ وَأَبِيهِ وَصَاحِبَتِهِ أَيْ: زَوْجَتِهِ وَبَنِيهِ وَذَلِكَ لِأَنَّهُ لِكُلِّ امْرِئٍ مِنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ أَيْ: قَدْ شَغَلَتْهُ نَفْسُهُ، وَاهْتَمَّ لِفِكَاكِهَا، وَلَمْ يَكُنْ لَهُ الْتِفَاتٌ إِلَى غَيْرِهَا،
ഭീകരതയാല്‍ ചെവികളില്‍ അലയടിക്കുന്ന അന്ത്യനാളിന്റെ ഘോരശബ്ദം വന്നാല്‍ അന്നേ ദിവസം ജനങ്ങള്‍ കാണുന്ന ഭയാനകതകളാലും കര്‍മങ്ങളിലേക്കുള്ള ആവശ്യത്താലും ഹൃദയങ്ങള്‍ പേടിച്ച് വിറക്കും. (മനുഷ്യന്‍ വിട്ടോടിപ്പോകുന്ന ദിവസം). ജനങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവരില്‍ നിന്നും വാല്‍സല്യമുള്ളവരില്‍ നിന്നും. (അതായത് മനുഷ്യന്‍ തന്റെ സഹോദരനെയും മാതാവിനെയും പിതാവിനെയും തന്റെ ഭാര്യയെയും തന്റെ മക്കളെയും).അങ്ങനെ ചെയ്യാന്‍ കാരണം (അവരില്‍ പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര ചിന്താവിഷയം അന്നുണ്ടായിരിക്കും. അവന്‍ അവന്റെ കാര്യത്തില്‍ തന്നെ വ്യാപൃതനായിരിക്കും. സ്വന്തത്തെ മോചിപ്പിക്കലാണ് അവന് പ്രധാനം. മറ്റൊന്നിലേക്കും തിരിയാന്‍ അവനാകില്ല. (തഫ്സീറുസ്സഅ്ദി)
അന്നു ഓരോരുത്തരും ഭയവിഹ്വലരായി കിടുകിടുത്തു പോകുന്നു. ഒരാള്‍ക്കും മറ്റൊരാളെക്കുറിച്ചു ചിന്തയോ ഓര്‍മ്മയോ ഉണ്ടാകുന്നതല്ല. ഓരോരുത്തന്നും ‘തന്റെ കാര്യം തന്റെ കാര്യം’ എന്നു മാത്രമായിരിക്കും. കാരണം, അവനവന്റെ കാര്യം തന്നെ അവനവനു പിടിപ്പതും അതിലധികവുമുണ്ടായിരിക്കും! (അമാനി തഫ്സീര്‍)
പരലോകത്ത് മനുഷ്യന്‍ എല്ലാം നേരിടേണ്ടത് ഒറ്റക്കാണ്. അവിടെ സഹായിയായി ആരും ഉണ്ടാകില്ല.
وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَٰمَةِ فَرْدًا
അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഏകാകിയായിക്കൊണ്ട് അവന്‍റെ അടുക്കല്‍ വരുന്നതാണ്. (ഖു൪ആന്‍:19/95)
ഞങ്ങളെ സഹായിക്കാൻ ആളുകൾ ഉണ്ടാകുമെന്നും ഞങ്ങൾക്ക് ശുപാർശകരു ഉണ്ടെന്നും സമ്പത്തും സന്താനങ്ങളുമെല്ലാം ഉപകാരപ്പെടുമെന്നും വിശ്വസിക്കുന്ന ആളുകൾക്കുള്ള മറുപടിയാണ് മറുപടിയാണ് ഈ വചനം. അവർക്ക് സഹായിയോ അധികാരമോ ഒന്നുമില്ല. (അയ്സറുത്തഫാസീർ)
وَلَا يَسْـَٔلُ حَمِيمٌ حَمِيمًا ﴿١٠﴾ يُبَصَّرُونَهُمْ …. ﴿١١﴾
ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട് (അന്ന്) യാതൊന്നും ചോദിക്കുകയില്ല. അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും …… (ഖു൪ആന്‍:70/10-11)
{وَلا يَسْأَلُ حَمِيمٌ حَمِيمًا يُبَصَّرُونَهُمْ} أَيْ: يُشَاهِدُ الْحَمِيمُ، وَهُوَ الْقَرِيبُ حَمِيمَهُ، فَلَا يَبْقَى فِي قَلْبِهِ مُتَّسَعٌ لِسُؤَالِهِ عَنْ حَالِهِ، وَلَا فِيمَا يَتَعَلَّقُ بِعِشْرَتِهِمْ وَمَوَدَّتِهِمْ، وَلَا يَهُمُّهُ إِلَّا نَفْسُهُ.
{ഒരു ഉറ്റ ബന്ധുവും മറ്റൊരു ഉറ്റ ബന്ധുവോട് അന്ന് യാതൊന്നും ചോദിക്കുകയില്ല, അവര്‍ക്ക് അന്യോന്യം കാണിക്കപ്പെടും} ഉറ്റവന്‍-ബന്ധു- ഉറ്റവനെക്കാണും. അവന്റെ അവസ്ഥകളെയും കുടുംബപരമായ കാര്യങ്ങളും സ്‌നേഹവും അന്വേഷിക്കാന്‍ അവന്റെ ഹൃദയം വിശാലമാക്കപ്പെടില്ല. തനിക്ക് തന്റെ കാര്യംമാത്രമായിരിക്കും പ്രധാനം. (തഫ്സീറുസ്സഅ്ദി)
يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ
അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക് ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം. (ഖുര്‍ആൻ:44/41)
ഓരോരുത്തന്നും അവന്‍റെ കാര്യം മാത്രമല്ലാതെ, മറ്റുള്ളവരെപ്പറ്റി വല്ല വിചാരമോ അന്വേഷണമോ ഉണ്ടായിരിക്കയില്ല. താനല്ലാത്തവരെ മുഴുവന്‍ ബലികൊടുത്തിട്ടെങ്കിലും തനിക്ക് രക്ഷ കിട്ടിയാല്‍ മതിയായിരുന്നുവെന്നായിരിക്കും കുറ്റവാളികൾ കൊതിക്കുക.
… يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذِۭ بِبَنِيهِ ﴿١١﴾ وَصَٰحِبَتِهِۦ وَأَخِيهِ ﴿١٢﴾ وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ ﴿١٣﴾ وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ ﴿١٤﴾
തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട് ആ ദിവസത്തെ ശിക്ഷയില്‍ നിന്ന് മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുറ്റവാളി ആഗ്രഹിക്കും. തന്‍റെ ഭാര്യയെയും സഹോദരനെയും തനിക്ക് അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട് അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്. (ഖുര്‍ആൻ:70/11-14)
ഇബ്നുല്‍ ജൗസി رحمه الله പറഞ്ഞു: ആദമിന്‍റെ സന്താനമേ, നീ മനസിലാക്കുക തീര്‍ച്ചയായും നീ ഏകനായ് മരിക്കുന്നു, ഏകനായ് നീ കബറില്‍ പ്രവേശിക്കുന്നു, ഏകനായ് നീ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നു, ഏകനായ് നീ വിചാരണ ചെയ്യപ്പെടുന്നു. ജനങ്ങളെല്ലാം അല്ലാഹുവിനെ അനുസരിക്കുകയും, നീ മാത്രം അനുസരണക്കേട് കാണിക്കുകയും ചെയ്തുവെങ്കില്‍, അവരുടെ ആ അനുസരണം നിനക്ക് ഒരു പ്രയോജനവും ചെയ്യില്ല (എന്നും നീ മനസിലാക്കുക) (بحر الدموع – 1/81)