അസ്ഹാബുല്‍ കഹ്ഫ് : ചില പാഠങ്ങള്‍

THADHKIRAH

വിശുദ്ധ ഖു൪ആന്‍ സൂറ: അല്‍ കഹ്ഫിന്റെ 9 മുതല്‍ 26 വരെയുള്ള വചനങ്ങളില്‍ അസ്ഹാബുല്‍ കഹ്ഫ്  അഥവാ ഗുഹാവാസികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം സത്യവിശ്വാസികളുടെ കഥാവിവരണമാണുള്ളത്. ഇതില്‍ നിന്നാണ് ഈ സൂറത്തിന് ‘സൂറത്തുല്‍ കഹ്ഫ്‌’ (ഗുഹയുടെ അദ്ധ്യായം) എന്ന് പേര്  വന്നിട്ടുള്ളത്. അല്ലാഹുവിന്റെ അതിമഹത്തായ ശക്തിമാഹാത്മ്യത്തിനും, മനുഷ്യന്റെ മരണാനന്തര ജീവിതത്തിനും ഒരു ഉത്തമ ദൃഷ്ടാന്തമാണ് ആ സംഭവം. ഈ സംഭവത്തില്‍ നിന്ന് സത്യവിശ്വാസികള്‍ക്ക് ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനുണ്ട്.

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ആ സംഭവത്തെപ്പറ്റി ഖുര്‍ആന്‍ അവതരിക്കും മുമ്പുതന്നെ, അറബികള്‍ക്കിടയില്‍ ചില ഐതിഹ്യങ്ങളുണ്ടായിരുന്നു. അതിന്റെ സംക്ഷിപ്ത രൂപം ഇവിടെ ഉദ്ധരിക്കാം. അതില്‍ ഖുര്‍ആനിനോട് യോജിക്കുന്ന ഭാഗം നമുക്ക് സ്വീകരിക്കാം. ഖുര്‍ആനിനും യുക്തിക്കും എതിരായി കാണുന്നത് അസ്വീകാര്യവുമായിരിക്കും. ഖുര്‍ആനില്‍ കാണാത്തത്, മറ്റു ലക്ഷ്യങ്ങള്‍ ഇല്ലാത്തതുമായ ഭാഗങ്ങളെപ്പറ്റി മൌനം അവലംബിക്കുകയേ നിവൃത്തിയുള്ളു. കഥ ഇപ്രകാരമാണ് :-

ക്രിസ്ത്യാനികള്‍ ഒരു കാലത്തു ദുര്‍മ്മാര്‍ഗ്ഗത്തില്‍ മുഴുകിപ്പോകുകയും, അവര്‍ക്കിടയില്‍ വിഗ്രഹാരാധന പടര്‍ന്നുപിടിക്കുകയുമുണ്ടായി. അന്നു് ‘ദഖ്യാനൂസ്’ (Decius – دقيانوس) എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ ജനങ്ങളെ വിഗ്രഹാരാധന ചെയ്‌യുവാന്‍ നിര്‍ബ്ബന്ധിച്ചുവന്നു. നിര്‍ബ്ബന്ധത്തിനു വഴങ്ങാത്ത കുറച്ചു യുവാക്കള്‍ ഉണ്ടായിരുന്നു. രാജാവ് അവരെ മര്‍ദ്ദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷേ, അവര്‍ തങ്ങളുടെ വിശ്വാസത്തില്‍നിന്നു പിന്‍മാറിയില്ല. അവരുടെ ഇളംപ്രായത്തെ മാനിച്ചുകൊണ്ട് കുറച്ച് കാലത്തേക്ക് രാജാവ് അവര്‍ക്ക് ഒഴിവ് കൊടുത്തു. അതിനുശേഷം അവര്‍ മടങ്ങാത്തപക്ഷം കൊലപ്പെടുത്തുമെന്നും നിശ്ചയിച്ചു. ഈ ഇടയ്ക്ക് വിഗ്രഹാരാധനയുടെ പ്രചരണാര്‍ത്ഥം രാജാവ് ഒരു സഞ്ചാരം നടത്തുകയുണ്ടായി.

ഈ തക്കം ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ യുവാക്കള്‍ സ്ഥലം വിട്ടു. തങ്ങളുടെ നാടായ ‘എഫെസൂസ്’ – അല്ലെങ്കില്‍ ‘തര്‍സൂസ്’ – (افسوس او طرسوس) എന്ന പട്ടണം വിട്ടുപോയി. അടുത്തുള്ള ‘നീഖായൂസ്’ (نيخايوس) മലയിലെ ഒരു ഗുഹയെ അഭയം പ്രാപിച്ചു. ഏഴ് പേരുള്ള ആ യുവാക്കളുടെ കൂട്ടത്തില്‍, വഴി മദ്ധ്യേവെച്ച് ഒരു ആട്ടിടയനും വന്നുചേര്‍ന്നു. അവന്റെ നായയും ഒന്നിച്ചുണ്ടായിരുന്നു. അവര്‍ക്ക് ഗൂഢമായി ഭക്ഷണപാനീയങ്ങള്‍ കൊണ്ടുവന്നിരുന്നത് അവരില്‍ ഒരാളായ ‘തംലീഖാ’ (تمليخا) ആയിരുന്നു. ഒരിക്കല്‍ അദ്ദേഹം വെളിയില്‍ പോയി മടങ്ങിവന്നപ്പോള്‍, രാജാവ് തിരിച്ചു വന്നിട്ടുണ്ടെന്നും, തങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നുണ്ടെന്നും വിവരം അറിയിച്ചു. അവര്‍ പരിഭ്രമത്തിലും വ്യസനത്തിലുമായി. അങ്ങനെയിരിക്കെ അല്ലാഹു അവര്‍ക്കു ഒരു ഉറക്ക് നല്‍കി. ദഖ്യാനൂസാകട്ടെ, അവരുടെ പിതാക്കളെ ഭീഷണിപ്പെടുത്തുകയായി. ഒടുക്കം അവര്‍ തങ്ങളുടെ മക്കളെപ്പറ്റി വിവരം കൊടുപ്പാന്‍ നിര്‍ബ്ബന്ധിതരായി. ഉടനെ രാജാവ് ആ ഗുഹാമുഖത്തെത്തി. ഉറങ്ങിക്കിടക്കുന്ന ആ യുവാക്കളെ അകത്താക്കിക്കൊണ്ടു ഗുഹാമുഖം അടച്ചുകളഞ്ഞു.

സത്യവിശ്വാസം ഉള്ളില്‍ മറച്ചുവെച്ചിരുന്ന രണ്ടു പേര്‍ രാജാവിന്റെ പരിവാരങ്ങളില്‍ ഉണ്ടായിരുന്നു – ‘ബൈദറൂസും’, ‘റൂനാസും’ (بيدروس و روناس). ഇവര്‍, ആ യുവാക്കളുടെ പേരുകളും, ചരിത്രവും രണ്ട് കല്പലകകളില്‍ രേഖപ്പെടുത്തി ഒരു ചെമ്പുപെട്ടിയിലാക്കി അവിടെ സ്വകാര്യമായി സൂക്ഷിച്ചുവെച്ചു. കാലം അങ്ങിനെ കഴിഞ്ഞു. ദഖ്യാനൂസിന്റെ ഭരണവും പേരുമെല്ലാം കാലയവനികക്കുള്ളില്‍ മറഞ്ഞുപോയി. 

അനന്തരം, ബൈദറൂസ് എന്നു പേരുള്ള ഒരു രാജാവുണ്ടായി. 68 കൊല്ലത്തോളം ഭരണം നടത്തിയ അദ്ദേഹം, അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ആളായിരുന്നു. പ്രജകളിലാകട്ടെ, വിശ്വാസികളും, അവിശ്വാസികളുമുണ്ട്. രാജാവിന് ഈ നില സഹിക്കവയ്യായിരുന്നു. ജനങ്ങള്‍ക്കു പരലോക ജീവിതത്തെക്കുറിച്ചു ബോധമുണ്ടാകത്തക്ക ഒരു ദൃഷ്ടാന്തം വെളിപ്പെട്ടു കാണുവാന്‍ അദ്ദേഹം ആഗ്രഹിക്കുകയും, അതിനായി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഈ ഇടയ്ക്ക് ഒരു ആട്ടിടയന്‍ – തന്റെ ആടുകള്‍ക്കു ഒരു താവളം ശരിപ്പെടുത്തേണ്ടുന്ന ആവശ്യാര്‍ത്ഥം – ആ ഗുഹാമുഖത്ത് ചെന്ന് പഴയ ഭിത്തിക്കെട്ട് പൊളിക്കുകയുണ്ടായി. അപ്പോഴായിരുന്നു ശതവര്‍ഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ആ യുവാക്കള്‍ ഉണര്‍ന്നത്. അവര്‍ എഴുന്നേറ്റിരുന്നു പ്രാര്‍ത്ഥനാ നമസ്കാരങ്ങള്‍ നടത്തുകയായി. 

നാം എത്രസമയം ഉറങ്ങിയിരിക്കുമെന്നു അവര്‍ അന്യോന്യം ചോദിച്ചു. ഒരു മുഴുവന്‍ ദിവസമെന്നും, കുറച്ചു നേരമെന്നും മറ്റും പല അഭിപ്രായങ്ങള്‍ അവര്‍ പറഞ്ഞു. ‘അല്ലാഹുവിനറിയാം; ഏതായാലും, ഒരാള്‍ പുറത്തുപോയി നമ്മുടെ കയ്യിലുള്ള വെള്ളികൊടുത്തു ഭക്ഷണപദാര്‍ത്ഥം വാങ്ങിക്കൊണ്ടു വരട്ടെ’ എന്നായി. പതിവ് പ്രകാരം തംലിഖാ തന്നെ പുറപ്പെട്ടു. ദഖ്യാനൂസ് രാജാവിനെ ഭയന്ന് വളരെ കാത്തും സൂക്ഷിച്ചും കൊണ്ടു അദ്ദേഹം അങ്ങാടിയില്‍ വന്നു. വഴിയില്‍ വെച്ച് മസീഹിന്റെ (ഈസാനബിയുടെ) നാമം കേള്‍ക്കുവാന്‍ ഇട വന്നതില്‍ അയാള്‍ക്ക് ആശ്ചര്യം തോന്നി. തനിക്ക് സ്ഥലം മാറിപ്പോയോ? അതോ താന്‍ സ്വപ്നം കാണുകയാണോ? എന്നൊക്കെ അയാള്‍ സംശയിച്ചുപോയി.

ഒരു കച്ചവടക്കാരന്റെ അടുക്കല്‍ചെന്ന് തംലീഖാ ഭക്ഷണ സാധനത്തിനുവേണ്ടി വെള്ളികൊടുത്തു. ആ നാണയം അയാള്‍ക്കു അപരിചിതമായിരുന്നു. അയാള്‍ ആശ്ചര്യപ്പെട്ടു. പലരും അതു തിരിച്ചും മറിച്ചും നോക്കി. ‘ഇതു പണ്ടുണ്ടായിരുന്ന ദഖ്യാനൂസിന്റെ കാലത്തെ നാണയമാണല്ലോ! തനിക്ക് എവിടെ നിന്നാണ് നിക്ഷേപം കിട്ടിയത്? എന്ന് അവര്‍ ചോദിച്ചു. പിന്നീടു അവര്‍ അദ്ദേഹത്തെ ആ നാട്ടിലെ ന്യായാധിപന്‍മാരുടെ അടുക്കല്‍ കൊണ്ടുപോയി ചോദ്യം ചെയ്തതില്‍, തംലീഖാ സംഗതികള്‍ വിവരിച്ചു: ‘ഞങ്ങളിതാ, ഇന്നലെയാണ് ഗുഹയില്‍ ചെന്നത്, വേണമെങ്കില്‍ തന്റെ കൂട്ടുകാരെ കാണിച്ചുതരാം എന്ന് അദ്ദേഹം ഉണര്‍ത്തിച്ചു. ചെന്നുകണ്ടാപ്പോള്‍ ന്യായാധിപന്‍മാര്‍ക്ക് വമ്പിച്ച അത്ഭുതമായി. ഈ ന്യായാധിപന്‍മാരുടെ പേരുകള്‍ ‘അരിയൂസ്’ എന്നും, ‘ത്വന്‍ത്വിയൂസ്’ (اريس رطنطيوس) എന്നും ആയിരുന്നു. ഗുഹയില്‍ പണ്ട് നിക്ഷേപിക്കപ്പെട്ടിരുന്ന ചെമ്പുപെട്ടിയിലെ പലകകള്‍ അവര്‍ കാണുകയും, അതില്‍ നിന്നു കാര്യം മനസ്സിലാവുകയും ചെയ്തു. അവര്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടു രാജാവിനെ വിവരം അറിയിച്ചു.

അത്ഭുതപരവശനായ രാജാവ് പരിവാരസമേതം ഗുഹയുടെ അടുക്കല്‍ വന്ന് യുവാക്കളെ സന്ദര്‍ശിച്ചു. ആശ്ചര്യവും സന്തോഷവും നിമിത്തം, അല്ലാഹുവിന് സുജൂദില്‍ വീഴുകയും, യുവാക്കളെപ്പിടിച്ച് ആലിംഗനം ചെയ്കയും ചെയ്തു. പിന്നീടു യുവാക്കള്‍ തങ്ങളുടെ സ്ഥാനത്തേക്ക് മടങ്ങുകയും അവിടെ വെച്ചു മരണമടയുകയുമുണ്ടായി. അവരെ പെട്ടിയില്‍ മറവ് ചെയ്യുവാനും, അവിടെ ഒരു ആരാധനാസ്ഥലം പണിയുവാനും രാജാവ് ഏര്‍പ്പാടും ചെയ്തു. ആ ദിവസം അവര്‍ ഒരു ഉത്സവദിവസമായി ഗണിച്ചുപോന്നു.

അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ആ കഥയുടെ ചുരുക്കമാണിത്. മരണശേഷമുള്ള പുനര്‍ജീവിതത്തിനു ക്രിസ്ത്യാനികള്‍ ഇതൊരു ദൃഷ്ടാന്തമായി എടുത്തുകാട്ടിയിരുന്നു. ഖുര്‍ആനാകട്ടെ, പരലോകജീവിതത്തിന് ഇതു മാത്രമല്ല, അനേകം ദൃഷ്ടാന്തങ്ങളും തെളിവുകളും ഉണ്ടെന്നും, ഗുഹാവാസികളുടെ സംഭവം മാത്രം വലിയൊരു ആശ്ചര്യ സംഭവമായി എടുത്തുപറയുവാനില്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് മനുഷ്യബുദ്ധികളെ ചിന്തിക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ്. അല്ലാഹു പറയുന്നു:-

أَمْ حَسِبْتَ أَنَّ أَصْحَٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَٰتِنَا عَجَبًا

അതല്ല, ഗുഹയുടെയും റഖീമിന്റെയും ആളുകള്‍ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തില്‍ ഒരു അത്ഭുതമായിരുന്നുവെന്ന് നീ വിചാരിച്ചിരിക്കുകയാണോ ? (ഖു൪ആന്‍:18/9) (അമാനി തഫ്സീ൪ – സൂറ: അല്‍കഹ്ഫിന്റെ വിശദീകരണം)

റഖീം (الرَّقِيم) എന്നതുകൊണ്ടുദ്ദേശ്യം, ഗുഹാവാസികളുടെ പേര് വിവരം എഴുതി ഗുഹയുടെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടിരുന്ന ആ ലിഖിത ഫലകമാണെന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പ്രസ്താവിച്ചിട്ടുള്ളത്. അത് അവരുടെ രാജ്യത്തിന്റെ പേരാണെന്നും ചിലര്‍ പറയുന്നു. ഇബ്നു അബ്ബാസ് (റ) ഖത്താദഃ (റ) എന്നിവരില്‍ നിന്നും മറ്റും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്, ഐലഃയുടെ അടുത്തുള്ള ഒരു താഴ്വരയാണ് ‘റഖീം’ എന്നത്രെ. ‘അല്‍ അഖബ’ എന്ന പേരിലാണു ഇന്ന് ‘ഐലഃ അറിയപ്പെടുന്നത്. الله  أعلم

ഈ സംഭവം അറബികള്‍ക്കിടയില്‍ എങ്ങനെ പ്രചാരം ലഭിച്ചതിനെ കുറിച്ച് മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ഖുര്‍ആന്‍ അവതരിച്ച കാലത്ത് അറബികല്‍ക്കിടയില്‍, അസ്ഹാബുല്‍ കഹ്ഫിന്റെ കഥ – അതില്‍ പല നീക്കുപോക്കുകളുണ്ടെങ്കിലും ശരി – പ്രച്ചരത്തിലുണ്ടായിരുന്നുവല്ലോ. ശാമില്‍നിന്നു വരുന്ന വേദക്കാരും, നബ്ത്ത്വീ വര്‍ഗ്ഗക്കാരും, അറബികളുമായി കച്ചവടപരമായും മറ്റും സമ്പര്‍ക്കം ഉണ്ടായിരുന്നുവെന്നതു പ്രസിദ്ധമാണ്. ഈ നിലക്ക് ഈ സംഭവം അവരില്‍ നിന്നായിരിക്കും മിക്കവാറും അറബികള്‍ അറിഞ്ഞിരിക്കുക. തുര്‍ക്കിയിലെ എഫസൂസില്‍ നടന്ന സംഭവത്തിന് അറബികള്‍ക്കിടയില്‍ അത്ര പ്രചാരം ലഭിക്കുവാന്‍ പ്രയാസവുമാണ്. താബിഈങ്ങളില്‍പെട്ട ചില മഹാന്‍മാര്‍ ‘റഖീം’ എന്നതു അവരുടെ രാജ്യത്തിന്റെ പേരാണെന്നും, ചിലര്‍ അതു ‘ഐലഃ’ യുടെ അടുത്താണെന്നും പ്രസ്താവിച്ചിട്ടുള്ളതും, പെത്രായുടെ പേര്‍ മുമ്പ് ‘രേക്കം – അല്ലെങ്കില്‍ ‘രേഖാ’ എന്നായിരുന്നതും, ഈ സംഭവം നടന്നതു ശാമിലായിരുന്നുവെന്ന് ചില മുഫസ്സിറുകള്‍ പ്രസ്താവിച്ചു കാണുന്നതും – എല്ലാം കൂടി – നോക്കുമ്പോള്‍ ഈ അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. الله أعلم (അമാനി തഫ്സീ൪ – സൂറ: അല്‍കഹ്ഫിന്റെ വിശദീകരണം)

ഗുഹാവാസികളുടെ കഥ അറബികള്‍ക്കും, വേദക്കാര്‍ക്കുമിടയില്‍ മുമ്പേ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ അതില്‍ സത്യാസത്യങ്ങളും ഭിന്നാഭിപ്രായങ്ങളും സ്ഥലം പിടിച്ചിരുന്നു. ആകയാല്‍, ഈ കഥയില്‍നിന്നു പഠിക്കുവാനും ചിന്തിക്കുവാനും ഉള്ള ഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സംഭവത്തിന്റെ യഥാര്‍ത്ഥരൂപം സംക്ഷിപ്തമായി   അല്ലാഹു വിശുദ്ധ ഖു൪ആനില്‍ വിവരിക്കുന്നത് കാണുക.

نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِٱلْحَقِّ ۚ إِنَّهُمْ فِتْيَةٌ ءَامَنُوا۟ بِرَبِّهِمْ وَزِدْنَٰهُمْ هُدًى
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا۟ فَقَالُوا۟ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ لَن نَّدْعُوَا۟ مِن دُونِهِۦٓ إِلَٰهًا ۖ لَّقَدْ قُلْنَآ إِذًا شَطَطًا
هَٰٓؤُلَآءِ قَوْمُنَا ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَٰنٍۭ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا

അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവര്‍. അവര്‍ക്കു നാം സന്‍മാര്‍ഗബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും. എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു.ഞങ്ങളുടെ ഈ ജനത അവന് പുറമെ പല ആരാധ്യന്‍മാരെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ദൈവങ്ങളെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്‌? അപ്പോള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട് ?  (ഖു൪ആന്‍:18/13-15)

അല്ലാഹുവില്‍ വിശ്വസിച്ച് ഏതാനും യുവാക്കള്‍(فِتْيَةٌ) ആയിരുന്നു അസ്ഹാബുല്‍ കഹ്ഫ് എന്നാണ് വിശുദ്ധ ഖു൪ആന്‍ പറഞ്ഞിട്ടുള്ളത്. തൌഹീദിന് വേണ്ടി നിലകൊണ്ട ഇബ്രാഹിം നബിയെ കുറിച്ച് ഒരവരത്തില്‍ യുവാവ്(فَتًى)  എന്ന് വിശുദ്ധ ഖു൪ആന്‍ പറഞ്ഞതായി കാണാം (അല്‍ അമ്പിയാഅ്:21/60). അതെ, യുവത്വം അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട്.

ക്വിയാമത് നാളില്‍   ഖബ്റുകളില്‍ നിന്ന്  മനുഷ്യരെ മഹ്ശറയില്‍ വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടുന്ന ദിവസത്തില്‍ ആയിരക്കണക്കിന് വ൪ഷങ്ങള്‍ മനുഷ്യന് അവിടെ കഴിച്ചു കൂട്ടേണ്ടി വരും. അന്ന് സൂര്യന്‍ തലക്ക് മുകളില്‍ കത്തിജ്വലിച്ച് നില്‍ക്കും. അന്ന് ചില ആളുകള്‍ക്ക് അല്ലാഹു തണല്‍ കൊടുക്കുന്നതായിരിക്കുമെന്ന് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളതില്‍ ഒരു വിഭാഗം وَشَابٌّ نَشَأَ فِي عِبَادَةِ اللَّهِ (അല്ലാഹുവിന് ഇബാദത്ത്‌ ചെയ്തുകൊണ്ട് ജീവിച്ചു വളർന്ന യുവാവ്) എന്നാണ്.

قَالَ رَسُولُ اللَّه -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- لِرَجُلٍ وَهُوَ يَعِظُهُ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ

അല്ലാഹുവിന്റെ റസൂൽ(സ്വ)  ഒരു വ്യക്തിയെ ഉപദേശിച്ചു കൊണ്ട്‌ പറഞ്ഞു : അഞ്ച് കാര്യങ്ങൾക്ക് മുമ്പ്‌ ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക 1) പ്രായമാകുന്നതിനു മുമ്പുള്ള നിന്റെ യുവത്വം …

സ്വജനതയെയും, ഭരണകര്‍ത്താവിനെയും വകവെക്കാതെ ആ യുവാക്കള്‍ ഏക ഇലാഹ് ആയ അല്ലാഹുവില്‍ വിശ്വസിച്ചു.       അവര്‍ ആത്മാര്‍ഥമായി സത്യവിശ്വാസം കൈക്കൊണ്ടതിന്റെ ഫലമായി അല്ലാഹു അവര്‍ക്ക് സന്മാര്‍ഗത്തില്‍ വളര്‍ച്ചയും പുരോഗതിയും നല്‍കി. സത്യത്തില്‍ അടിയുറച്ചുനില്‍ക്കാനും ആപത്തിലകപ്പെട്ടാല്‍പോലും അസത്യത്തിന് മുന്നില്‍ തലകുനിക്കാതിരിക്കാനും അല്ലാഹു അവരെ അനുഗ്രഹിക്കുകയും ചെയ്തു. 

അവ൪ അല്ലാഹുവിനെ മാത്രം ആരാധകനായി സ്വീകരിച്ചുവെന്ന് മാത്രമല്ല, അവര്‍ അത് സധൈര്യം പ്രഖ്യാപിക്കുകയും ചെയ്തു.   ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവായ അല്ലാഹുവാകുന്നുവെന്നും അവന് പുറമെ യാതൊന്നിനോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതേയല്ലെന്നും അവരോട് പ്രാ൪ത്ഥിക്കുന്നപക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകുമെന്നും  അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്ക് അല്ലാഹു കെട്ടുറപ്പ് നല്‍കി ആ നാട്ടിലെ ആളുകള്‍ യാതൊരു തെളിവുമില്ലാതെ അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് ഏറ്റവും വലിയ അക്രമമാണെന്ന് അവ൪ പ്രഖ്യാപിച്ചു. ‘ഞങ്ങളുടെ റബ്ബ് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബാണ്’ എന്നു തുടങ്ങിയ അവരുടെ വാക്യങ്ങളില്‍ ‘തൌഹീദി’ന്റെ (ഏകദൈവ വിശ്വാസത്തിന്റെ) മൂലതത്വങ്ങളും, ‘ശിര്‍ക്കി’ന്റെ (ബഹുദൈവ വിശ്വാസത്തിന്റെ) നിരര്‍ത്ഥതയും ചുരുക്കത്തില്‍ അടങ്ങിയിരിക്കുന്നു. ‘അവനു പുറമെ യാതൊരു ആരാധ്യനെയും ഞങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതേയല്ല.’ എന്ന വാക്യത്തില്‍, അല്ലാഹു അല്ലാത്തവരോടു പ്രാര്‍ത്ഥിക്കുന്നതു ശിര്‍ക്കിന്റെ പ്രധാന ഇനമാണെന്ന വസ്തുതയും അടങ്ങിയിരിക്കുന്നു. 
ഇവിടെയും നമുക്ക് ചില പാഠങ്ങളുണ്ട്. അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട് സത്യം മനസ്സിലായി തൌഹീദിന്റെയും സുന്നത്തിന്റെയും ആളാകുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വന്തം കുടംബത്തോടും സമൂഹത്തോടും മനസ്സിലാക്കിയ സത്യം വിളിച്ച് പറയുവാന്‍ പലരും ശ്രമിക്കാറില്ല. അസ്ഹാബുല്‍ കഹ്ഫിനെ പോലെ സത്യം ആത്മാര്‍ഥമായി പ്രഖ്യാപിക്കുവാന്‍ ഓരോ സത്യവിശ്വാസിക്കും കഴിയേണ്ടതുണ്ട്.
എന്ത് കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചാലും സത്യത്തില്‍ നിന്ന് തരിപോലും പിന്‍വാങ്ങുകയില്ലെന്നു അവ൪ ദൃഢനിശ്ചയം ചെയ്തു. നാട്ടുകാരുമായി ഒരു വിധേനയും യോജിച്ചു കഴിയുവാന്‍ നിവൃത്തിയില്ലെന്ന് കണ്ട അവര്‍, തങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും സഹായവും നിശ്ചയമായും ലഭിക്കുമെന്ന പൂര്‍ണ്ണവിശ്വാസത്തോടുകൂടി നാടും, വീടും, കുടുംബവുമെല്ലാം ഉപേക്ഷിച്ച് ഗുഹയെ അഭയം പ്രാപിക്കാന്‍ തീരുമാനിച്ചു.

وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا ٱللَّهَ فَأْوُۥٓا۟ إِلَى ٱلْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِۦ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا

(അവര്‍ അന്യോന്യം പറഞ്ഞു:) അവരെയും അല്ലാഹു ഒഴികെ അവര്‍ ആരാധിച്ച് കൊണ്ടിരിക്കുന്നതിനെയും നിങ്ങള്‍ വിട്ടൊഴിഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ ഗുഹയില്‍ അഭയം പ്രാപിച്ച് കൊള്ളുക. നിങ്ങളുടെ രക്ഷിതാവ് അവന്‍റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് വിശാലമായി നല്‍കുകയും, നിങ്ങളുടെ കാര്യത്തില്‍ സൌകര്യമേര്‍പ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌. (ഖു൪ആന്‍:18/16)

ഗുഹയില്‍ അഭയം പ്രാപിച്ച അവ൪ അല്ലാഹുവില്‍ ആശ്രയവും പ്രതീക്ഷയും അ൪പ്പിക്കുകയും അവന്റെ കാരുണ്യത്തിനായി പ്രാ൪ത്ഥിക്കുകയുമാണ് ചെയ്തത്.   

إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

ആ യുവാക്കള്‍ ഗുഹയില്‍ അഭയം പ്രാപിച്ച സന്ദര്‍ഭം: അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ നല്‍കുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിര്‍വഹിക്കുവാന്‍ നീ സൌകര്യം നല്‍കുകയും ചെയ്യേണമേ. (ഖു൪ആന്‍:18/10)

ഇതില്‍ മുസ്ലിം സമൂഹത്തിനും പാഠമുണ്ട്. എന്തെങ്കിലും പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ പരിപൂ൪ണ്ണമായി അല്ലാഹുവിലേക്ക് മടങ്ങാനും അവനോട് സഹായം അ൪ത്ഥിക്കാനും നമുക്ക് കഴിയണം. അല്ലാഹുവിന്റെ കാരുണ്യം എല്ലാ സമയത്തും നമുക്ക് ലഭിക്കേണ്ടതുണ്ട്. അത് നാം നിരന്തരം അല്ലാഹുവിനോട് ചോദിക്കാറുണ്ട്. പള്ളിയില്‍ പ്രവേശിക്കുന്ന അവസരത്തില്‍, നമസ്കാരത്തില്‍ രണ്ട് സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തില്‍, രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകളില്‍, പ്രാ൪ത്ഥനകളില്‍ എന്നിവയിലെല്ലാം നാം അല്ലാഹുവിനോട് കാരുണ്യം ചോദിക്കാറുണ്ട്. ഇവിടെയെല്ലാം മനസ്സറിഞ്ഞ് ചിന്തിച്ചുകൊണ്ട് ചോദിക്കാന്‍ നമുക്ക് കഴിയണം.

ഗുഹയുടെ കിടപ്പിനെപ്പറ്റി അല്ലാഹു പറയുന്നത് കാണുക:
 

 وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّا مُّرْشِدًا

സൂര്യന്‍ ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്‍റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു. അത് അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്‍മാര്‍ഗം പ്രാപിച്ചവന്‍. അവന്‍ ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.   (ഖു൪ആന്‍:18/17)
 
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ഗുഹ സ്ഥിതി ചെയ്തിരുന്നത് ഏതു രാജ്യത്തായിരുന്നുവെന്നു ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല. ഈലിയാ (ايلية) എന്ന ബൈത്തുല്‍ മുഖദ്ദസ്സില്‍ ആണെന്നും, മൗസുലിനടുത്തു നീനുവായിലാണെന്നും, റോമായിലാണെന്നും മറ്റും പല അഭിപ്രായങ്ങള്‍ കാണാം. 9-ാം വചനത്തില്‍ ‘റഖീമി’ന്റെ വിവരണത്തില്‍, അതു ഗുഹാവാസികളുടെ രാജ്യത്തിന്റെ പേരാണെന്നുള്ള അഭിപ്രായവും, അതിനു ഉപോല്‍ബലം നല്‍കുന്ന ചില വിവരങ്ങളും നാം ചൂണ്ടിക്കാണിച്ചുവല്ലോ. (അമാനി തഫ്സീ൪ – ഖു൪ആന്‍ :  18/17 ന്റെ വിശദീകരണം)

സൂര്യന്‍, രാവിലെ വലത്തോട്ടും, വൈകുന്നേരം ഇടത്തോട്ടും തെറ്റിപ്പോകുമെന്നും, അങ്ങനെ ഗുഹയില്‍ കിടക്കുന്നവരെ വെയിലിന്റെ ശല്യം ബാധിക്കുകയില്ലെന്നും ഈ വചനത്തില്‍ നിന്നു വ്യക്തമാണ്. അപ്പോള്‍ ഗുഹയുടെ കിടപ്പ് തെക്കുവടക്കായിരിക്കുമെന്നും, ഗുഹാമുഖം മിക്കവാറും വടക്കോട്ടായിരിക്കുമെന്നും കരുതാവുന്നതാകുന്നു.അതിനാല്‍, അകത്ത് ഒരു കാലാവസ്ഥയിലും സൂര്യപ്രകാശം കടന്നുചെല്ലുമായിരുന്നില്ല. ആരാണ് അകത്തുള്ളതെന്ന് പുറത്തുകൂടെ പോകുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുമില്ല.

അങ്ങനെ ഗുഹയില്‍ വെച്ച് അല്ലാഹു അവരെ ഉറക്കി കളഞ്ഞു. 

فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًا

അങ്ങനെ കുറെയേറെ വര്‍ഷങ്ങള്‍ ആ ഗുഹയില്‍ വെച്ച് നാം അവരുടെ കര്‍ണ്ണപുടങ്ങളെ അടച്ചു (ഉറക്കിക്കളഞ്ഞു). (ഖു൪ആന്‍:18/11)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ‘നാം അവരുടെ കര്‍ണ്ണപുടങ്ങളെ അടച്ചു’ എന്നു പറഞ്ഞതു فَضَرَبْنَا عَلَىٰ آذَانِهِمْ (അവരുടെ ചെവികളില്‍ അടിച്ചു) എന്ന വാക്യത്തിന്റെ ഉദ്ദേശ്യാര്‍ത്ഥമത്രെ. ലോകത്തു നടക്കുന്ന ശബ്ദകോലാഹലങ്ങളൊന്നും കേള്‍ക്കാതിരിക്കത്തക്കവണ്ണം അവര്‍ക്ക് അല്ലാഹു ഉറക്ക് നല്‍കി എന്നു സാരം. കര്‍ണ്ണപുടങ്ങളെ അടച്ചുവെന്ന് പറഞ്ഞപ്പോള്‍, അവരുടെ കണ്ണുകളെപ്പറ്റി അല്ലാഹു ഒന്നും പറയുന്നില്ല. 18-ാം വചനത്തില്‍, അവര്‍ ഉറങ്ങുന്നവരാണെങ്കിലും ഉണര്‍ന്നവരാണെന്ന് തോന്നുമെന്ന് പറയുന്നുമുണ്ട്. ഇതില്‍നിന്നു അവര്‍ ഉറക്കിലായിരുന്നപ്പോള്‍ അവരുടെ കണ്ണുകള്‍ തുറന്നുകൊണ്ടായിരുന്നു ഉള്ളതെന്ന് അനുമാനിക്കാവുന്നതാണ്. ചില മുഫസ്സിറുകള്‍ ഇങ്ങിനെ പറഞ്ഞു കാണുന്നുമുണ്ട്.(അമാനി തഫ്സീ൪ – ഖു൪ആന്‍ :  18/11 ന്റെ വിശദീകരണം)

وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا

അവര്‍ ഉണര്‍ന്നിരിക്കുന്നവരാണ് എന്ന് നീ ധരിച്ച് പോകും. (വാസ്തവത്തില്‍) അവര്‍ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച് കൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത് അതിന്‍റെ രണ്ട് കൈകളും നീട്ടിവെച്ചിരിക്കുകയാണ്‌. അവരുടെ നേര്‍ക്ക് നീ എത്തി നോക്കുന്ന പക്ഷം നീ അവരില്‍ നിന്ന് പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും. (ഖു൪ആന്‍:18/18) 

അവരുടെ കര്‍ണ്ണപുടങ്ങളെ അല്ലാഹു അടച്ചിട്ടുണ്ടെങ്കിലും, സാധാരണ ഉറങ്ങിക്കിടക്കുന്നവരില്‍ ഉണ്ടാകാറുള്ള മറ്റ് യാതൊരു മാറ്റവും അവരില്‍ കാണപ്പെടുമായിരുന്നില്ല. ഇടക്കിടെ അവര്‍, ചരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്തിരുന്നു. അവരെല്ലാവരും ഇടവിട്ട് തിരിഞ്ഞും മറിഞ്ഞും കിടന്നുകൊണ്ടിരുന്നതിനാല്‍ പുറത്തുനിന്ന് വല്ലവരും അകത്തേക്ക് എത്തിനോക്കിയാല്‍  അവര്‍ ഉണര്‍ന്നുകിടക്കുകയാണെന്ന് തോന്നിപ്പോകുകയും, പേടിച്ചോടുകയും ചെയ്തേക്കും. എന്തോ ആവശ്യാര്‍ത്ഥം കുറച്ചു യുവാക്കള്‍ അവിടെ വിശ്രമിക്കുന്നു, ഒരു കൂറ്റന്‍ നായ പടിവാതുക്കല്‍ പാറാവുമുണ്ട്, എന്ന ഒരു പ്രതീതിയായിരിക്കും നോക്കുന്നവ൪ക്ക് അനുഭവപ്പെടുക. ചിലപ്പോള്‍ ഗുഹാവാസികളുടെ ശരീരം സംരക്ഷിച്ച് നി൪ത്തുന്നതിന് വേണ്ടിയായിരിക്കാം അത്. 

ഉറക്കത്തെ  ഒരു മരണമായിക്കൊണ്ടാണ് ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്:

ٱﻟﻠَّﻪُ ﻳَﺘَﻮَﻓَّﻰ ٱﻷَْﻧﻔُﺲَ ﺣِﻴﻦَ ﻣَﻮْﺗِﻬَﺎ ﻭَٱﻟَّﺘِﻰ ﻟَﻢْ ﺗَﻤُﺖْ ﻓِﻰ ﻣَﻨَﺎﻣِﻬَﺎ ۖ ﻓَﻴُﻤْﺴِﻚُ ٱﻟَّﺘِﻰ ﻗَﻀَﻰٰ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﻮْﺕَ ﻭَﻳُﺮْﺳِﻞُ ٱﻷُْﺧْﺮَﻯٰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ

ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.(ഖു൪ആന്‍ :39/42)

ജിവനുള്ള ആളുകള്‍ മരിക്കുന്നതോടെ അവരുടെ ആത്മാക്കളെ അല്ലാഹു പിടിച്ചെടുക്കുന്നു.അവ൪ ഇനി മടങ്ങി വരാനാകാത്ത മറ്റൊരു ലോകത്തേക്ക് നീങ്ങുകയും ഈ ലോകവുമായിട്ടുള്ള ബന്ധം അവസാനിക്കുകയും ചെയ്യുന്നു. മരണമടഞ്ഞിട്ടില്ലാത്തവരുടെ ആത്മാക്കളെ അവ൪ ഉറങ്ങുന്ന അവസരത്തില്‍ അല്ലാഹു പിടിച്ചെടുക്കുന്നു. ഉറങ്ങുന്നവ൪ യഥാ൪ത്ഥത്തില്‍ മരിക്കുന്നില്ലെങ്കിലും ഈ ബാഹ്യലോഹബന്ധത്തില്‍ നിന്നും അകന്നുപോകുന്നു.ഉറക്കത്തില്‍ പിടിച്ചെടുത്ത ആത്മാക്കളെ അല്ലാഹു വിട്ടുനല്‍കുന്നില്ലെങ്കില്‍ അയാള്‍ ഉറക്കത്തില്‍ മരിച്ചുവെന്ന് നാം പറയും.അവധി എത്തിയിട്ടില്ലാത്തവരുടെ ആത്മാക്കളെ അല്ലാഹു വിട്ടുനല്‍കുകയും ചെയ്യുന്നു.

ഭരണവും നാടും എതിരായിട്ടും അവ൪ വിരലില്‍ എണ്ണാവുന്നവ൪  മാത്രമായിട്ടും അല്ലാഹു അവരെ സംരക്ഷിച്ചു. ഉറങ്ങുന്നേടത്തുവരെ സംരക്ഷണം.എണ്ണമല്ല മനസ്സിലെ വിശ്വാസം തന്നെയാണ് റബ്ബിന്റെ സഹായത്തിന്റെ മാനദണ്ഡം. അസ്ഹാബുൽ കഹ്ഫിന്റെ സംഭവത്തെ കുറിച്ച് ഇമാം നാസിര്‍ അസ്സഅദി (റ) പറയുന്നത് കാണുക:

في هذه القصة، دليل على أن من فر بدينه من الفتن، سلمه الله منها. وأن من حرص على العافية عافاه الله ومن أوى إلى الله، آواه الله، وجعله هداية لغيره، ومن تحمل الذل في سبيله وابتغاء مرضاته، كان آخر أمره وعاقبته العز العظيم من حيث لا يحتسب 

ഫിത്നയിൽ നിന്ന് തന്റെ ദീനുമായി ഒരാൾ ഓടി രക്ഷപ്പെട്ടാൽ അല്ലാഹു ആ ഫിത്നയിൽ നിന്നയാളെ രക്ഷിക്കും, ആഫിയത്ത് ആഗ്രഹിച്ചവന് അല്ലാഹു അത് നൽകും, അല്ലാഹുവിലേക്ക് അഭയം തേടിയവന് അവൻ അഭയം നൽകുകയും മറ്റുള്ളവർക്ക് ഒരു മാർഗദർശിയായി അവനെ മാറ്റുകയും ചെയ്യും, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് അവന്റെ മാർഗത്തിൽ പ്രയാസങ്ങൾ സഹിക്കുന്ന വർക്ക് അവരറിയാത്ത രീതിയിൽ അവസാനം പ്രതാപം നൽകും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഈ കഥയിൽ നിന്ന് നമുക്ക് ലഭിക്കും.

പിന്നീട് കുറെ വ൪ഷങ്ങള്‍ക്ക് ശേഷം അല്ലാഹു അവരെ ഉറക്കത്തില്‍നിന്ന് ഉണ൪ത്തി എഴുന്നേല്‍പ്പിച്ചു. അവരെ ഉറക്കി കിടത്തുകയും അവരുടെ വിവരം ലോകത്തിന് അജ്ഞാതമാക്കി വെക്കുകയും ചെയ്ത അതേ രൂപത്തിലുള്ള മറ്റൊരു അദ്ഭുതപ്രതിഭാസമാണ് നീണ്ട കാലത്തിനുശേഷം അവര്‍ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റതും.

ثُمَّ بَعَثْنَٰهُمْ لِنَعْلَمَ أَىُّ ٱلْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوٓا۟ أَمَدًا

പിന്നെ അവര്‍ (ഗുഹയില്‍) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവര്‍ ഇരുകക്ഷികളില്‍ ആരാണെന്ന് അറിയാന്‍ തക്കവണ്ണം അവരെ നാം എഴുന്നേല്‍പിച്ചു.(ഖു൪ആന്‍:18/12)
 

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:‘രണ്ടു കക്ഷികള്‍’ (الْحِزْبَيْنِ) എന്നു പറഞ്ഞതു, അവരുടെ ഗുഹാവാസകാലത്തെക്കുറിച്ചു ഭിന്നാഭിപ്രായക്കാരായിരുന്ന രണ്ടു കക്ഷികളാണെന്നും, അല്ലെങ്കില്‍ സത്യവിശ്വാസികളായ ഗുഹാവാസികളും, അവരുടെ എതിര്‍കക്ഷിയായ അവിശ്വാസികളുമാണെന്നും വരാം. ഒന്നാമത്തെ അഭിപ്രായമനുസരിച്ച് 12-ാം വചനത്തിന്റെ സാരം: ഏതു കക്ഷിയാണ്, അവര്‍ ഉറങ്ങിക്കിടന്ന കാലത്തെക്കുറിച്ച് കൂടുതല്‍ അറിയുക എന്നു പുലരുവാന്‍ വേണ്ടി അവരെ എഴുന്നേല്‍പിച്ചു വെന്നായിരിക്കും. രണ്ടാമത്തെ അഭിപ്രായം അനുസരിച്ച് സത്യവിശ്വാസികളും, അവരുടെ ശത്രുക്കളുമായ ഇരുകക്ഷികളില്‍ ഏതാണ് ആ കാലത്തിനു കൂടുതല്‍ വിലയിരുത്തിയത് എന്നു വെളിപ്പെടുത്തുവാന്‍ വേണ്ടി എന്നും സാരമാകുന്നു. അതായതു നൂറുക്കണക്കായ കൊല്ലങ്ങള്‍ ആ ഗുഹയില്‍ അവര്‍ കഴിച്ചുകൂട്ടി. അക്കാലത്തു ലോകത്തു നടന്നിരുന്ന അക്രമങ്ങളും ദുര്‍മ്മാര്‍ഗ്ഗങ്ങളും ഒന്നും അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ ഉണരന്നെഴുന്നേറ്റതോടെ – അവരുടെ വിശ്വാസത്തിന്റെയും അതിനുവേണ്ടി അവര്‍ വരിച്ച ത്യാഗത്തിന്റെയും ഫലമായി – പെട്ടന്ന് നാട്ടിലാകമാനം വമ്പിച്ച പ്രത്യാഘാതമുണ്ടായി. പരലോക ജീവിതത്തെ നിഷേധിക്കുന്ന എത്രയോ പേര്‍ സത്യവിശ്വാസികളായി മാറി. അങ്ങിനെ നോക്കുമ്പോള്‍, കേവലം വളരെക്കാലമായി ഉറങ്ങിക്കിടക്കുകയായിരുന്ന അവരാണ് ആ കാലത്തിനു കൂടുതല്‍ വിലയിരുത്തി സൂക്ഷിച്ചതെന്നും, അക്കാലമത്രയും അവിശ്വാസികള്‍ കെട്ടിപ്പൊക്കി സ്ഥാപിച്ചിരുന്ന അവിശ്വാസത്തിന്റെ കോട്ട തകര്‍ന്നു പോയെന്നും വ്യക്തമാണല്ലോ.(അമാനി തഫ്സീ൪ – ഖു൪ആന്‍ :  17/83 ന്റെ വിശദീകരണം)

وَكَذَٰلِكَ بَعَثْنَٰهُمْ لِيَتَسَآءَلُوا۟ بَيْنَهُمْ ۚ قَالَ قَآئِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا۟ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُوٓا۟ أَحَدَكُم بِوَرِقِكُمْ هَٰذِهِۦٓ إِلَى ٱلْمَدِينَةِ فَلْيَنظُرْ أَيُّهَآ أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًاإِنَّهُمْ إِن يَظْهَرُوا۟ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِى مِلَّتِهِمْ وَلَن تُفْلِحُوٓا۟ إِذًا أَبَدًا

അപ്രകാരം-അവര്‍ അന്യോന്യം ചോദ്യം നടത്തുവാന്‍ തക്കവണ്ണം നാം അവരെ എഴുന്നേല്‍പിച്ചു. അവരില്‍ ഒരാള്‍ ചോദിച്ചു: നിങ്ങളെത്ര കാലം (ഗുഹയില്‍) കഴിച്ചുകൂട്ടി? മറ്റുള്ളവര്‍ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലര്‍ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവന്‍. എന്നാല്‍ നിങ്ങളില്‍ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. അവിടെ ആരുടെ പക്കലാണ് ഏറ്റവും നല്ല ഭക്ഷണമുള്ളത് എന്ന് നോക്കിയിട്ട് അവിടെ നിന്ന് നിങ്ങള്‍ക്ക് അവന്‍ വല്ല ആഹാരവും കൊണ്ടുവരട്ടെ. അവന്‍ കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവന്‍ യാതൊരാളെയും അറിയിക്കാതിരിക്കട്ടെ. തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ. (ഖു൪ആന്‍:18/19-20)

ഉറക്കമുണ൪ന്നെഴുന്നേറ്റ അവ൪  കൊല്ലങ്ങളോളം തങ്ങള്‍ ഗുഹയില്‍ കഴിച്ചുകൂട്ടിയിട്ടുണ്ടാകുമെന്ന്  ഊഹിച്ചതേ ഇല്ല. ഒരു ദിവസമോ അല്ലെങ്കില്‍ ഏതാനും മണിക്കൂറുകളോ എന്നു മാത്രമാണ് അവര്‍ക്കു സംശയം. തിട്ടം പറയുവാന്‍ ആര്‍ക്കും സാധിച്ചില്ല. ഏതായാലും, സാധാരണയില്‍ കവിഞ്ഞ ഒരു ഉറക്കായിരുന്നു അതെന്ന്‍ അവര്‍ക്കു തോന്നിയിട്ടുണ്ട്. ഒടുക്കം ‘അല്ലാഹുവിന് അറിയാം’ എന്നു പറഞ്ഞു അവര്‍ സമാധാനിച്ചു.

ഭക്ഷണത്തിനായി, കയ്യിലുള്ള പണവും കൊണ്ട് ഒരാളെ അങ്ങാടിയിലേക്ക് അയച്ചു. പോകുന്ന ആളോട്, തങ്ങളെപ്പറ്റി ജനങ്ങള്‍ അറിയുവാന്‍ ഇടവരാതിരിക്കുന്നതിന്ന് പ്രത്യേകം മുന്‍കരുതലുകള്‍ വേണമെന്നും ഉണര്‍ത്തി. തങ്ങള്‍ ഗുഹയില്‍ പ്രവേശിക്കുമ്പോഴത്തെ ജനങ്ങളും ചുറ്റുപാടുമാണ് ഇപ്പോഴും ഉള്ളതെന്നാണ് അവരുടെ ധാരണ. അതിനാല്‍, നാട്ടുകാര്‍ തങ്ങളെപ്പറ്റി അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി അവര്‍ ഓര്‍ത്തു. 

അയാള്‍ ഭക്ഷണം വാങ്ങിച്ചുവരാന്‍ പട്ടണത്തില്‍ പോയപ്പോള്‍ ലോകം പാടെ മാറിക്കഴിഞ്ഞിരുന്നു. വിഗ്രഹാരാധകരായ റോമക്കാര്‍ ഒട്ടുകാലമായി ക്രിസ്തുമതാവലംബികളായി മാറിയിരുന്നു. ഭാഷ, സംസ്‌കാരം, നാഗരികത, വേഷവിധാനം അങ്ങനെ എല്ലാ കാര്യത്തിലും പ്രകടമായ അന്തരം സംഭവിച്ചുകഴിഞ്ഞിരുന്നു.  അയാള്‍ ഭക്ഷണസാധനം വാങ്ങാനായി ഡെസ്യൂസ് രാജാവിന്റെ കാലത്തുള്ള നാണയം വെച്ചുനീട്ടിയപ്പോള്‍ കച്ചവടക്കാരന് അല്‍ഭുതമായി. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള നാണയം ഇപ്പോള്‍ എവിടെ നിന്നു വന്നു?കടയുടമ സംഗതി അടുത്തുള്ളവരുടെ ശ്രദ്ധയില്‍പെടുത്തുകയും ഭക്ഷണം വാങ്ങാന്‍ ചെന്ന ആള്‍ ഒടുവില്‍ ഭരണാധിപന്റെ മുമ്പില്‍ ഹാജറാക്കപ്പെടുകയും ചെയ്തു. അവിടെവെച്ചാണ് സംഗതി വെളിച്ചത്ത് വരുന്നത്. 

ഈ അപരിചിതനായ മനുഷ്യന്‍ മുന്നൂറ് വര്‍ഷം മുമ്പ് തൌഹീദ് ഉള്‍ക്കൊളളുകയും അത് തുറന്ന് പ്രഖ്യാപിക്കുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടി ഓടിപ്പോയവരായ ഈസാ നബി(അ)യുടെ അനുയായികളില്‍പ്പെട്ട ആളാണ്! ഈ അദ്ഭുത വൃത്താന്തം ഈസാ നബി(അ)യുടെ അനുയായികളായ നാട്ടുകാരില്‍ നിമിഷനേരംകൊണ്ട് പരന്നെത്തി. ഭരണാധികൃതരോടൊപ്പം വലിയ ഒരു ജനാവലി ഗുഹാമുഖത്തേക്ക് പ്രവഹിച്ചു. ഈ സംഭവം, എന്നെന്നേക്കും ജനങ്ങള്‍ക്ക് ഒരു പാഠവും ഉത്തമ ദൃഷ്ടാന്തവും ആയിത്തീരുന്നു. മരണശേഷം മനുഷ്യര്‍ ജീവിക്കുകയെന്നത് അസംഭവ്യമല്ലെന്നും  എത്രതന്നെ കാലം കഴിഞ്ഞാലും മരണശേഷം അവനെ ജീവിപ്പിക്കുവാന്‍ അല്ലാഹുവിനു കഴിയുമെന്നും ഈ സംഭവം അവര്‍ക്ക് തെളിയിച്ചു കൊടുത്തു. 

അല്ലാഹുവിന്റെ അതിമഹത്തായ ശക്തിമാഹാത്മ്യത്തിന് പുറമെ മനുഷ്യന്റെ മരണാനന്തര ജീവിതത്തിനും ഒരു ഉത്തമ ദൃഷ്ടാന്തമാണ് ആ സംഭവം. പലകാരണങ്ങളാല്‍ പരലോകത്തെ സംബന്ധിച്ചിടത്തോളം നിഷേധികളുടെ ഭാഗമാണ് മുന്നിട്ടുനിന്നിരുന്നത്. വിശ്വാസികള്‍തന്നെ സംശയത്തിലും ചാഞ്ചല്യത്തിലും അകപ്പെട്ടിരുന്നു. ഇതേ കാലഘട്ടത്തിലാണ് ഗുഹാവാസികളുടെ ഉയിര്‍ത്തെഴുന്നേല്‍പ് സംഭവം ഉണ്ടാവുന്നത്. മരണാനന്തര പുനരുത്ഥാനത്തിന് അതൊരു അനിഷേധ്യ ദൃഷ്ടാന്തമായിത്തീരുകയും ചെയ്തു.

وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓا۟ أَنَّ وَعْدَ ٱللَّهِ حَقٌّ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ

അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അവര്‍ (ജനങ്ങള്‍) മനസ്സിലാക്കുവാന്‍ വേണ്ടി നാം അവരെ (ഗുഹാവാസികളെ) കണ്ടെത്താന്‍ അപ്രകാരം അവസരം നല്‍കി. (ഖു൪ആന്‍:18/21)

തങ്ങള്‍ വ൪ഷങ്ങള്‍ക്ക് മുമ്പ് ഉറങ്ങിയവരാണെന്ന് ഇപ്പോഴാണ് ഗുഹാവാസികള്‍ അറിയുന്നത്. അതികം വൈകാതെ അവര്‍ ഗുഹയില്‍ത്തന്നെ കിടന്ന് മരണപ്പെട്ടുവെന്നാണ് മുഫസിറുകള്‍ രേഖപ്പെടുത്തി കാണുന്നത്.  الله أعلم 

ഔലിയാക്കള്‍ മരിച്ച് കഴിഞ്ഞാല്‍ അവ൪ ഖബ്റില്‍ കിടന്നുകൊണ്ട് എല്ലാം അറിയുമെന്ന പൗരോഹിത്യത്തിന്റെ പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അസ്ഹാബുല്‍ കഹ്ഫിന്റെ സംഭവം മനസ്സിലാക്കിത്തരുന്നു. അവരെ കുറച്ച് കാലത്തേക്ക് അല്ലാഹു ഉറക്കി കിടത്തിയപ്പോള്‍ പോലും അവ൪ക്ക് ചുറ്റും നടന്നതെന്തെന്ന് അറിയാന്‍ കഴിഞ്ഞില്ല.  അവ൪ അല്ലാഹുവിന്റെ ഔലിയാക്കൾ ആയിട്ടു പോലും! അതെ, ചിന്തിക്കുന്നവ൪ക്ക് ഗുണപാഠമുണ്ട്.

അവരുടെ സ്മരണ നിലനിറുത്തുവാന്‍ എന്തു വേണമെന്ന് ആളുകള്‍ കൂടിയാലോചിച്ചു. ഗുഹയുടെ മേല്‍ ഒരു കെട്ടിടം നി൪മ്മിക്കാമെന്നും മറ്റുമുള്ള അഭിപ്രായക്കാരുണ്ടായെങ്കിലും, അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ അഭിപ്രായപ്പെട്ടത് നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാമെന്നാണ്.

 إِذْ يَتَنَٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا۟ ٱبْنُوا۟ عَلَيْهِم بُنْيَٰنًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُوا۟ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا

അവര്‍ അന്യോന്യം അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) അവര്‍ (ഒരു വിഭാഗം) പറഞ്ഞു: നിങ്ങള്‍ അവരുടെ മേല്‍ ഒരു കെട്ടിടം നിര്‍മിക്കുക-അവരുടെ രക്ഷിതാവ് അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം. (ഖു൪ആന്‍:18/21)

ഗുഹാവാസികളുടെ എണ്ണത്തെ സംബന്ധിച്ച് ഖു൪ആന്‍ അവതരിക്കുന്ന കാലത്തെ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കങ്ങളെപ്പറ്റി അല്ലാഹു പറയുന്നു:

سَيَقُولُونَ ثَلَٰثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءً ظَٰهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا

അവര്‍ (ജനങ്ങളില്‍ ഒരു വിഭാഗം) പറയും; (ഗുഹാവാസികള്‍) മൂന്ന് പേരാണ്‌, നാലാമത്തെത് അവരുടെ നായയാണ് എന്ന്‌. ചിലര്‍ പറയും: അവര്‍ അഞ്ചുപേരാണ്‌; ആറാമത്തെത് അവരുടെ നായയാണ് എന്ന്‌. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയല്‍ മാത്രമാണത്‌. ചിലര്‍ പറയും: അവര്‍ ഏഴു പേരാണ്‌. എട്ടാമത്തെത് അവരുടെ നായയാണ് എന്ന് (നബിയേ) പറയുക; എന്‍റെ രക്ഷിതാവ് അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാല്‍ വ്യക്തമായ അറിവിന്‍റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തില്‍ തര്‍ക്കിക്കരുത്‌. അവരില്‍ (ജനങ്ങളില്‍) ആരോടും അവരുടെ കാര്യത്തില്‍ നീ അഭിപ്രായം ആരായുകയും ചെയ്യരുത്‌.  (ഖു൪ആന്‍:18/22)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ഗുഹാവാസികളുടെ എണ്ണം മൂന്നാണ്, അഞ്ചാണ്, നായ നാലാമതാണ്, ആറാമതാണ്, എന്നിങ്ങിനെയുള്ള ഭിന്നാഭിപ്രായങ്ങളും, തര്‍ക്കങ്ങളും ജനങ്ങള്‍ക്കിടയില്‍ നടമാടിയിരുന്നു. ഈ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിനെത്തുടര്‍ന്നു, അതെല്ലാം അദൃശ്യകാര്യങ്ങളില്‍ ലക്ഷ്യമില്ലാതെ ഊഹപ്രകടനം – അഥവാ അന്ധകാരത്തിലെ അസത്രപ്രയോഗം (رَجْمًا بِالْغَيْبِ) – ആണെന്നു അല്ലാഹു പറയുന്നു. അതോടൊപ്പം, അവര്‍ ഏഴുപേരും ഏട്ടാമത്തേതു നായയുമാണെന്ന വേറെ ഒരു അഭിപ്രായം ഉദ്ധരിക്കുന്നു. അതിനുശേഷം അവരുടെ എണ്ണം അല്ലാഹുവിനു നല്ലവണ്ണം അറിയാം (رَّبِّي أَعْلَمُ بِعِدَّتِهِم) എന്നും, ചുരുക്കം ചിലര്‍ക്കല്ലാതെ അവരെപ്പറ്റി അറിയുകയില്ല (مَّا يَعْلَمُهُمْ إِلَّا قَلِيلٌ) എന്നും പറയുന്നു. ഇതില്‍നിന്നു, ഗുഹാവാസികളുടെ എണ്ണം ഏഴും, ഏട്ടാമത്തേതു നായയുമാണെന്ന അഭിപ്രായം ശരിയാണെന്നും, ആ അഭിപ്രായക്കാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളുവെന്നും മനസ്സിലാക്കുന്നതില്‍ തെറ്റില്ല. ‘ഞാന്‍ ആ കുറഞ്ഞ ആളുകളില്‍ പെട്ടവനാണ്’ എന്നു ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഖുര്‍ആന്‍ അവരുടെ എണ്ണം ഇത്രയാണെന്നു ഖണ്ഡിതമായി പ്രസ്താവിച്ചിട്ടില്ല. ബലപ്പെട്ട ഹദീസിലും അതുകാണുന്നില്ല. 

അവരുടെ എണ്ണം എത്രയായിരുന്നുവെന്നതല്ല ഇവിടെ ചിന്താവിഷയം; അവര്‍ വരിച്ച ത്യാഗം എന്തായിരുന്നുവെന്നതാണ്. ഇത്തരം സംഗതികളില്‍, തര്‍ക്കങ്ങളോ, ചുഴിഞ്ഞന്വേഷണമോ നടത്തുന്നതു പാഴ്വേലയായിരിക്കും. മനുഷ്യന്റെ അറിവിനപ്പുറമുള്ള അദൃശ്യകാര്യങ്ങളെപ്പറ്റി ഊഹിച്ചു പറയുന്നതു ശരിയല്ല. അല്ലാഹുവില്‍നിന്നു ലഭിക്കുന്ന അറിവല്ലാതെ അവയില്‍ പ്രയോജനപ്പെടുകയില്ല. വിശദാംശങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുകയല്ല – ഗുണപാഠങ്ങളെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുകയാണ് – നാം ചെയ്യേണ്ടത്. (അമാനി തഫ്സീ൪ – ഖു൪ആന്‍ :  18/22 ന്റെ വിശദീകരണം)

ഖബ്റിന് മുകളില്‍ പള്ളി നി൪മ്മിക്കുന്നതിന് അസ്ഹാബുല്‍ കഹ്ഫിന്റെ സംഭവം തെളിവോ?
 
വിശുദ്ധഖുര്‍ആനിലെ 18/21 വചനം തെളിവ് പിടിച്ച്  ഖബ്റിന് മുകളില്‍ പള്ളി നി൪മ്മിക്കാവുന്നതാണെന്ന് മുസ്‌ലിംകളില്‍ ചിലര്‍ പറയാറുണ്ട്.  ഔലിയാക്കളുടെ ഖബ്റുകളിന്മേല്‍ കെട്ടിടങ്ങളും പള്ളികളും നിര്‍മിക്കുന്നതിനെ അവര്‍ ഇതിലൂടെ ന്യായീകരിക്കുന്നു. യഥാ൪ത്ഥത്തില്‍ പുനരുത്ഥാനത്തിനും മരണാനന്തര ജീവിതത്തിന്റെ യാഥാ൪ത്ഥ്യത്തിനുമുള്ള ഒരു ദൃഷ്ടാന്തമായിട്ടാണ് ഈ സംഭവത്തെ വിശുദ്ധ ഖു൪ആന്‍ എടുത്ത് പറഞ്ഞിട്ടുള്ളത്.
ഗുഹാവാസികളുടെ  സ്മരണ നിലനി൪ത്തുന്നതിന് നാട്ടുകാ൪ തീരുമാനിച്ചതായിരുന്നു അതിന്‍മേല്‍ എടുപ്പ് നി൪മ്മിക്കാമെന്ന്.  അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞത് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാമെന്നാണ്. അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ എന്നത് ഭരണാധികാരികള്‍ ആണെന്നാണ് പ്രബലാഭിപ്രായം. അവരുടെ ഈ അഭിപ്രായത്തെ കുറിച്ച് വിശുദ്ധ ഖു൪ആനിലോ ഹദീസുകളിലോ പരാ൪മ൪ശിച്ചിട്ടില്ല. ഇതിനെ കുറിച്ച് പ്രധാനമായും മുഫസിറുകള്‍ രണ്ട് തരം അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

1.അവ൪ മുസ്ലിംകളല്ല, ശി൪ക്കിന്റെ ആളുകളാണ്
2.അവ൪ മുസ്ലിംകളാണ്. അവരുടെ ഈ തീരുമാനം ഇസ്ലാമിക വിരുദ്ധമാണ്.
3.അവരുടെ ഈ ശരീഅത്തില്‍ അത് അനുവദനീയമായിരുന്നു.

ഏത് അഭിപ്രായം ശരിയായാലും നമുക്ക് ഖബ്റുകളിന്മേല്‍ എടുപ്പുകളോ കെട്ടിടങ്ങളോ പള്ളികളോ നിര്‍മിക്കുന്നതിന് അനുവാദമില്ല. കാരണം അത് വിലക്കികൊണ്ടുള്ള തെളിവകള്‍ ഈ ശരീഅത്തില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.

 عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :‏ قَاتَلَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ

അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു:  അല്ലാഹു യഹൂദരെ ശപിക്കട്ടെ, അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. (ബുഖാരി:437)
 

ഈ ഹദീസിനെ വിശദീകരിച്ച് ഇമാം ഇബ്നു റജബുല്‍ ഹമ്പലി(റഹി) പറഞ്ഞു:

وقد دل القرآن على مثل ما دل عليه هذا الحديث، وهو قول الله عز وجل في قصة أصحاب الكهف: قال الذين غلبوا على أمرهم لنتخذن عليهم مسجدا فجعل اتخاذ القبور على المساجد من فعل أهل الغلبة على الأمور، وذلك يشعر بأن مستنده القهر والغلبة واتباع الهوى، وأنه ليس من فعل أهل العلم والفضل المتبعين لما أنزل الله على رسله من الهدى.

ഈ ഹദീസില്‍ പറഞ്ഞ കാര്യം അല്ലാഹു ഖു൪ആനിലൂടെയും അറിയിച്ചിട്ടുണ്ട്. അസ്ഹാബുല്‍കഹ്ഫിന്റെ ചരിത്രം വിവരിച്ചിടത്ത് അല്ലാഹു പറഞ്ഞു:  അവരുടെ കാര്യത്തില്‍ പ്രാബല്യം നേടിയവര്‍ പറഞ്ഞു: നമുക്ക് അവരുടെ മേല്‍ ഒരു പള്ളി നിര്‍മിക്കുക തന്നെ ചെയ്യാം. ഖബ്റുകള്‍ക്ക് മുകളില്‍ പള്ളികള്‍ എടുക്കുകയെന്ന സമ്പ്രദായത്തെ, കാര്യങ്ങളില്‍ പ്രാബല്യം നേടിയവരുടെ പ്രവൃത്തിയായിട്ടാണ് അല്ലാഹു എടുത്ത് പറഞ്ഞിട്ടുള്ളത്. സ്വന്തം ദേഹേഛയെ പിന്‍പറ്റിയും അധികാരത്തിന്റെ സ്വാധീനങ്ങള്‍ ഉപയോഗപ്പെടുത്തിയുമാണ് അവ൪ ആ തീരുമാനം എടുത്തത്. അല്ലാഹുവിന്റെ ദീനിനെ സംബന്ധിച്ച അറിവും (അത് നേടിയതുമുഖേനെയുള്ള) ശ്രേഷ്ടതയും ഉള്ള അല്ലാഹു അവന്റെ റസൂലിന് അവതരിപ്പിച്ചു കൊടുത്ത നേ൪മാ൪ഗത്തെ പിന്‍പറ്റുന്നവ൪ അത് ചെയ്യുകയില്ല. 

മറ്റ് ചില തെളിവുകള്‍ കൂടി കാണുക:

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ ‏ “‏ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خَشِيَ أَوْ خُشِيَ أَنَّ يُتَّخَذَ مَسْجِدًا‏ي

ആയിശയില്‍(റ) നിന്നും നിവേദനം: അവ൪ പറയുന്നു: : നബി(സ്വ) വഫാത്തായ രോഗത്തില്‍ അവിടുന്ന് പറഞ്ഞു: ജൂത നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവ൪ തങ്ങളുടെടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. ആയിശ(റ) പറഞ്ഞു: അതല്ലായിരുന്നുവെങ്കില്‍ നബിയുടെ(സ്വ) ഖബ്൪ (ആളുകള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബ്൪ മസ്ജിദാക്കുമോയെന്ന് ഭയപ്പെട്ടു.  (ബുഖാരി:1390 – മുസ്ലിം :529)

عَنْ عَائِشَةَ، أَنَّ أُمَّ حَبِيبَةَ، وَأُمَّ سَلَمَةَ ذَكَرَتَا كَنِيسَةً رَأَيْنَهَا بِالْحَبَشَةِ فِيهَا تَصَاوِيرُ، فَذَكَرَتَا لِلنَّبِيِّ صلى الله عليه وسلم فَقَالَ: إِنَّ أُولَئِكَ إِذَا كَانَ فِيهِمُ الرَّجُلُ الصَّالِحُ فَمَاتَ بَنَوْا عَلَى قَبْرِهِ مَسْجِدًا، وَصَوَّرُوا فِيهِ تِلْكَ الصُّوَرَ، فَأُولَئِكَ شِرَارُ الْخَلْقِ عِنْدَ اللَّهِ يَوْمَ الْقِيَامَةِ‏

ആയിശയില്‍(റ) നിന്നും  നിവേദനം: അബിസീനിയയില്‍ തങ്ങള്‍ കണ്ട ചില കനീസകളെ (ക്രൈസ്തവരുടെ ആരാധനാലയങ്ങളെ) കുറിച്ചും അവിടുത്തെ ചിത്രപ്പണികളെ കുറിച്ചും ഉമ്മുഹബീബയും ഉമ്മുസലമയും നബിയുടെ(സ്വ) അടുക്കല്‍ വെച്ച് സംസാരിച്ചു. തദവസരത്തില്‍ നബി(സ്വ) പറഞ്ഞു: അവ൪ അവരുടെ കൂട്ടത്തില്‍ ഏതെങ്കിലും സ്വാലിഹായ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ഖബ്റിന് മീതെ ആരാധനാലയം നി൪മ്മിക്കുകയും അവിടെ ചിത്രപ്പണികള്‍ ചെയ്തു വെക്കുകയും ചെയ്യും. ഖിയാമത്ത് നാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശമായ കൂട്ടരാണവ൪. (ബുഖാരി:427)

عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ ‏ “‏ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ يُحَذِّرُ مَا صَنَعُوا‏

ആയിശയില്‍(റ) നിന്നും അബ്ദില്ലാഹിബ്നു അബ്ബാസില്‍(റ) നിന്നും നിവേദനം: അവ൪ പറഞ്ഞു: നബിക്ക്(സ്വ) മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി(സ്വ) പറഞ്ഞു:അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി(സ്വ) തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു.  (ബുഖാരി:435 – മുസ്ലിം :531)

Leave a Reply

Your email address will not be published.

Similar Posts