മരണപ്പെട്ടവ൪ക്ക് വേണ്ടി എന്തെല്ലാം ചെയ്യാം?

THADHKIRAH

ഒരാള്‍ മരണപ്പെട്ട് കഴിഞ്ഞാല്‍ മയ്യിത്തിന് ഉപകാരം ലഭിക്കുന്നതിന് വേണ്ടി മയ്യിത്തിന്റ അടുത്ത ബന്ധുക്കളും മയ്യിത്തുമായി ബന്ധപ്പെട്ടവരും വിവിധങ്ങളായ ക൪മ്മങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ആളുകള്‍ മരണവീട്ടില്‍ മൂന്നും ഏഴും നാല്പതും ആണ്ടുമൊക്കെ നടത്തുന്നത്. ഈ ദിവസങ്ങളില്‍ ദിക്റുകള്‍ ചൊല്ലിയും ഖു൪ആന്‍ പാരായണം നടത്തിയും ആളുകള്‍ക്ക് ഭക്ഷണം കൊടുത്തും ദുആ ചെയ്തും മയ്യിത്തിന് ഉപകാരം ലഭിക്കുന്നതിന് വേണ്ടി ആളുകള്‍ പരിശ്രമിക്കുന്നു.യഥാ൪ത്ഥത്തില്‍ ഈ ക൪മ്മളുടെയെല്ലാം പ്രതിഫലം മയ്യിത്തിന് ലഭിക്കുമോ? മയ്യിത്തിന് ഉപകാരം ലഭിക്കുമെന്ന് നബിﷺ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ അവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നും അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ അവയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കില്ലെന്നുമാണ് നാം പ്രാഥമികമായി മനസ്സിലാക്കേണ്ടത്.

മരണപ്പെട്ടവ൪ക്ക് പ്രതിഫലം ലഭിക്കുന്നതിനായി ജീവിച്ചിരിക്കുന്നവര്‍ ചെയ്യേണ്ട ക൪മ്മങ്ങള്‍ ഏതൊക്കെയാണ് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അത് മാത്രം നി൪വ്വഹിക്കുകയും അതല്ലാത്തത് ഒഴുവാക്കുകയുമാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.

1. പ്രാ൪ത്ഥന

മയ്യിത്തിന് ഉപകാരം ലഭിക്കുന്നതിനായി ജീവിച്ചിരിക്കുന്നവര്‍ ചെയ്യേണ്ട ക൪മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രാ൪ത്ഥനയാണ്. ഇത് വ്യത്യസ്ത സന്ദ൪ഭങ്ങളില്‍ നി൪വ്വഹിക്കാവുന്നതാണ്. മയ്യിത്തിനെ കാണുമ്പോള്‍ മയ്യിത്തിന് വേണ്ടി പ്രാ൪ത്ഥിക്കുന്നതിനെ കുറിച്ച് നബിﷺ പറഞ്ഞിട്ടുള്ളത് കാണുക:

عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ

ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും… (മുസ്ലിം:919)

മയ്യിത്ത് നമസ്കാരത്തിലൂടെ മയ്യിത്തിന് വേണ്ടി പ്രാ൪ത്ഥിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത് മയ്യിത്തിന് പ്രയോജനകരവുമാണ്. മയ്യിത്തിന് വേണ്ടി നമസ്കരിക്കുന്നതിനെ കുറിച്ച് നബിﷺ പറഞ്ഞിട്ടുള്ളത് കാണുക.

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَا مِنْ مَيِّتٍ يُصَلِّي عَلَيْهِ أُمَّةٌ مِنَ الْمُسْلِمِينَ يَبْلُغُونَ مِائَةً كُلُّهُمْ يَشْفَعُونَ لَهُ إِلاَّ شُفِّعُوا فِيهِ

ആയിശയില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു:നൂറോളം പേരടങ്ങുന്ന ഒരു സംഘം മുസ്ലിംകൾ ഒരു മയ്യിത്തിന് വേണ്ടി ശുപാർശ ചെയ്തുകൊണ്ട് നമസ്കരിച്ചാൽ അവരുടെ ശുപാർശ സ്വീകരിക്കപ്പെടാതിരിക്കുകയില്ല. (മുസ്‌ലിം: 947)

مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جَنَازَتِهِ أَرْبَعُونَ رَجُلاً لاَ يُشْرِكُونَ بِاللَّهِ شَيْئًا إِلاَّ شَفَّعَهُمُ اللَّهُ فِيهِ ‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമായ മനുഷ്യൻ മരിക്കുകയും, അല്ലാഹുവിൽ യാതൊന്നും പങ്ക് ചേർക്കാത്തവരായ നാൽപത് പേർ അവന്റെ ജനാസ നമസ്‌കാരം നിർവഹിക്കുകയും ചെയ്‌താൽ അവന്റെ കാര്യത്തിലുള്ള അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. (മുസ്‌ലിം: 948)

മയ്യിത്തിനെ മറമാടി കഴിഞ്ഞാല്‍ മയ്യിത്തിന് പൊറുത്തു കിട്ടുന്നതിന് വേണ്ടിയും ഖബ്റില്‍ മലക്കുകളുടെ ചോദ്യത്തിന് ദൃഢതയും സ്ഥൈര്യവും ലഭിക്കുന്നതിന് വേണ്ടിയും പ്രാ൪ത്ഥിക്കലും ജീവിച്ചിരിക്കുന്ന സത്യവിശ്വാസികള്‍ക്ക് ബാധ്യതപ്പെട്ട കാര്യമാണ്. അതാകട്ടെ മയ്യിത്തിന് പ്രയോജനം ലഭിക്കുന്നതുമാണ്.

عَنْ عُثْمَانَ بْنِ عَفَّانَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ فَقَالَ ‏ “‏ اسْتَغْفِرُوا لأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الآنَ يُسْأَلُ

ഉസ്മാനുബിന്‍ അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബിﷺ മയ്യിത്ത് മറമാടിക്കഴിഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് (ഇപ്രകാരം) പറയാറുണ്ട്: നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ പൊറുക്കലിനെ തേടുകയും (ഖബറിലെ ചോദ്യത്തില്‍) ദൃഢതയും സ്ഥൈര്യവും ആവശ്യപ്പെടുകയും ചെയ്യുക. നിശ്ചയം, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്:3221)

മയ്യിത്ത് മറമാടി കഴിഞ്ഞാലും ജീവിച്ചിരിക്കുന്ന സത്യവിശ്വാസികള്‍ അവരുടെ ജീവിതകാലത്ത് ഈ മയ്യിത്തിന് വേണ്ടി ഖബ്റിനടുക്കല്‍ വെച്ചോ അല്ലാതെയോ നടത്തുന്ന പ്രാ൪ത്ഥനകള്‍ മരണപ്പെട്ടവ൪ക്ക് ഉപകാരം ലഭിക്കുന്നതാണ്.

وَقُل رَّبِّ ٱرْحَمْهُمَا كَمَا رَبَّيَانِى صَغِيرًا

പറയുക : എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് (മാതാപിതാക്കളോട്) നീ കരുണ കാണിക്കണമേ. (ഖു൪ആന്‍ :17/23-24)

{وَقُلْ رَبِّ ارْحَمْهُمَا} أي: ادع لهما بالرحمة أحياء وأمواتا، جزاء على تربيتهما إياك صغيرا.

{എന്റെ രക്ഷിതാവേ, ഇവരോട് നീ കരുണ കാണിക്കണമേ } : അവർ രണ്ട് പേർക്ക് വേണ്ടി കാരുണ്യം ചോദിക്കുക, അവർ ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും. (തഫ്സീറുസ്സഅദി)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ:‏ إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ أَنَّى هَذَا فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ

അബൂഹുറൈറയില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വ൪ഗത്തില്‍ തന്റെ പദവി ഉയ൪ത്തിക്കൊടുക്കും. അപ്പോള്‍ അയാള്‍ പറയും: എനിക്ക് ഇതെങ്ങനെയാണ് ലഭിച്ചത് ? അപ്പോള്‍ അല്ലാഹു പറയും: നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനത്തിന് തേടിയതുകൊണ്ട്. (സുനനുഇബ്നുമാജ:3660 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മയ്യിത്തിന് ഉപകാരം ലഭിക്കുന്നതിനായി ജീവിച്ചിരിക്കുന്നവര്‍ ചെയ്യേണ്ട ക൪മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രാ൪ത്ഥനയാണെന്ന് പറഞ്ഞല്ലോ. ഇതിന് രക്തബന്ധമോ കുടംബബന്ധമോ ഒന്നും നിബന്ധനയില്ല. ഒരു സത്യവിശ്വാസിക്ക് മരണപ്പെട്ട ഏതൊരു സത്യവിശ്വാസിക്ക് വേണ്ടിയും പ്രാ൪ത്ഥിക്കാം, ഇസ്തിഗ്ഫാ൪ നടത്താം. അതുവഴി മരണപ്പെട്ടയാളിന് ഉപകാരം ലഭിക്കുന്നു.സ്വഹാബികള്‍ക്ക് ശേഷമുള്ള സത്യവിശ്വാസികളുടെ ഒരു പ്രാ൪ത്ഥന അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്തു കൊടുത്തിട്ടുണ്ട്.

وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ

അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:59/10)

2. മരിച്ചയാളുടെ കടം വീട്ടല്‍

ഒരാള്‍ കടം വീട്ടാത്ത അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍ അത് ആരെങ്കിലും കൊടുത്ത് വീട്ടുന്നത് വരെ അവന് അതിന്റെ പേരില്‍ ഖബ്റില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : نَفْسُ الْمُؤْمِنِ مُعَلَّقَةٌ بِدَيْنِهِ حَتَّى يُقْضَى عَنْهُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം; നബിﷺ പറഞ്ഞു: കടം വീട്ടുന്നതുവരെ സത്യവിശ്വാസിയുടെ ആത്മാവ് അതുമായി ബന്ധിക്കപ്പെടും. (തുര്‍മുദി:1078)

മരണപ്പെട്ടയാളുടെ കടം ആരെങ്കിലും കൊടുത്തുവീട്ടുകയാണെങ്കില്‍ അത് മയ്യിത്തിന് ഖബ്റില്‍ ആശ്വാസം ലഭിക്കുന്ന കാര്യമാണ്.

عَنْ سَعْدِ بْنِ الأَطْوَلِ، أَنَّ أَخَاهُ، مَاتَ وَتَرَكَ ثَلاَثَمِائَةِ دِرْهَمٍ وَتَرَكَ عِيَالاً فَأَرَدْتُ أَنْ أُنْفِقَهَا عَلَى عِيَالِهِ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ إِنَّ أَخَاكَ مُحْتَبَسٌ بِدَيْنِهِ فَاقْضِ عَنْهُ ‏”‏ ‏.‏ فَقَالَ يَا رَسُولَ اللَّهِ قَدْ أَدَّيْتُ عَنْهُ إِلاَّ دِينَارَيْنِ ادَّعَتْهُمَا امْرَأَةٌ وَلَيْسَ لَهَا بَيِّنَةٌ ‏.‏ قَالَ ‏”‏ فَأَعْطِهَا فَإِنَّهَا مُحِقَّةٌ ‏”‏.

സഅദു ബ്നുല്‍ അത്’വലില്‍‌(റ) നിന്ന് നിവേദനം : അദ്ദേഹത്തിന്റെ സഹോദരന്‍ മുന്നൂറ് ദി൪ഹമും , തന്റെ കുടുംബത്തേയും ഉപേക്ഷിച്ച് കൊണ്ട് മരിച്ചുപോയി. സഈദ് പറയുന്നു. ആ മുന്നൂറ് ദി൪ഹം അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചു. അപ്പോള്‍ നബിﷺ പറഞ്ഞു: ‘നിന്റെ സഹോദരന്‍ അദ്ദേഹത്തിന്റെ കടം മുഖേനെ തടഞ്ഞ് വെക്കപ്പെട്ടിരിക്കുകയാകുന്നു. അതുകൊണ്ട് നീ കടം വീട്ടുക’. അങ്ങനെ ഞാന്‍ കടം വീട്ടി. രണ്ട് ദീനാ൪ ഒഴിച്ച്. ഒരു സ്ത്രീ പറയുന്നു. എനിക്ക് രണ്ട് ദീനാ൪ തരാനുണ്ട്. പക്ഷേ അവള്‍ക്ക് അതിനുള്ള തെളിവില്ല. അപ്പോള്‍ നബിﷺ പറയുകയുണ്ടായി. നീ അവള്‍ക്ക് അത് കൊടുക്കുക. അവള്‍ അതിന് അ൪ഹയാകുന്നു.(ഇബ്നുമാജ:15/2527)

ജാബിറില്‍(റ) നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരം കാണാം: ……. അങ്ങനെ നമസ്കരിക്കാനായി ജനാസയുടെ നേരെ കുറച്ച് കാലടികള്‍ വെച്ചുകൊണ്ട് വന്നു. പിന്നെ തിരുമേനി ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരന് ഒരുപക്ഷേ കടം ഉണ്ടായേക്കാം. അപ്പോള്‍ അവ൪ പറഞ്ഞു: അതെ രണ്ട് ദീനാ൪. അപ്പോള്‍ തിരുമേനി അവിടെ നിന്നും പിന്തിരിഞ്ഞു. അബൂഖതാദയെന്ന് പറയുന്ന ഒരാള്‍ ഞങ്ങളില്‍ നിന്ന് എഴുന്നേറ്റ് പറയുകയുണ്ടായി. പ്രവാചകരെ അത് ഞാന്‍ ഏറ്റെടുത്തുകൊള്ളാം. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി. ആ രണ്ട് ദിനാ൪ നിന്റെ സമ്പത്തില്‍ നിന്നും നീ വീട്ടണം. മയ്യിത്ത് അതില്‍ നിന്നും നിരപരാധിയായിരിക്കുന്നു. അപ്പോള്‍ ഖതാദ അതെയെന്ന് മറുപടി പറഞ്ഞു. അങ്ങനെ നബിﷺ അദ്ദേഹത്തിന് വേണ്ടി നമസ്കരിച്ചു. പിന്നീട് നബിﷺ ഖതാദയെ കണ്ടപ്പോള്‍ ചോദിച്ചു: മയ്യിത്ത് കടം വീട്ടാതെ പിന്തിപ്പിച്ച ആ രണ്ട് ദീനാ൪ നീ എന്താണ് ചെയ്തത്. അദ്ദേഹം മറുപടി പറഞ്ഞു: തിരുദൂതരെ അദ്ദേഹം ഇന്നലെയല്ലേ മരിച്ചത്. അടുത്ത ദിവസം വീണ്ടും കാണുകയും നീ എന്താണ് ആ രണ്ട് ദീനാ൪ ചെയ്തതെന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു. അല്ലയോ പ്രവാചകരെ, ഞാനത് വീട്ടിയിട്ടുണ്ട്. അപ്പോള്‍ തിരുമേനി പറയുകയുണ്ടായി. ഇപ്പോഴാണ് അദ്ദേഹത്തിന്റെ (മയ്യിത്തിന്റെ) തൊലി തണുത്തത്.(ഹാകിം – മുസ്തദ്റക്)

മരണപ്പയാള്‍ക്ക് ഉപകാരം ലഭിക്കുന്നതിനായി കടം വീട്ടുന്നതിന് രക്തബന്ധമോ കുടംബബന്ധമോ ഒന്നും നിബന്ധനയില്ല. ഒരു സത്യവിശ്വാസിക്ക് മരണപ്പെട്ട ഏതൊരു സത്യവിശ്വാസിക്ക് വേണ്ടിയും ഇത് ചെയ്യാവുന്നതാണ്. അതുവഴി മരണപ്പെട്ടയാളിന് ഉപകാരം ലഭിക്കുന്നു.

3. അടുത്ത ബന്ധുക്കളുടെ സ്വദഖ

عَنْ أَبِي هُرَيْرَةَ، أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم إِنَّ أَبِي مَاتَ وَتَرَكَ مَالاً وَلَمْ يُوصِ فَهَلْ يُكَفِّرُ عَنْهُ أَنْ أَتَصَدَّقَ عَنْهُ قَالَ ‏ “‏ نَعَمْ ‏”‏ ‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരിക്കൽ ഒരാൾ നബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഒരു വസ്വിയ്യത്തും ചെയ്യാൻ സാധിക്കാതെ എന്റെ പിതാവ് മരിച്ചു..ഞാൻ അവർക്കു വേണ്ടി സദഖ ചെയ്‌താൽ അവരുടെ പാപങ്ങള്‍ മാക്കപ്പെടുമോ? അപ്പോൾ നബിﷺ പറഞ്ഞു : അതെ. (മുസ്ലിം:1630)

عَنْ عَائِشَةَ ـ رضى الله عنها ـ‏.‏ أَنَّ رَجُلاً، قَالَ لِلنَّبِيِّ صلى الله عليه وسلم إِنَّ أُمِّي افْتُلِتَتْ نَفْسُهَا، وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ، فَهَلْ لَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا قَالَ ‏ “‏ نَعَمْ ‏”‏‏.

ആയിശ(റ) പറയുന്നു: ഒരാൾ നബിﷺയോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരണപ്പെട്ടു. അവർക്ക് സംസാരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ അവർ ധർമ്മം ചെയ്യുമായിരുന്നു. അവരുടെ പേരിൽ ഞാൻ ധർമ്മം ചെയ്‌താൽ അതിന്റെ പ്രതിഫലം അവർക്ക് ലഭിക്കുമോ? നബിﷺ പറഞ്ഞു: അതെ (ലഭിക്കും).(ബുഖാരി: 1388)

عَنْ عَائِشَةَ، أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّ أُمِّيَ افْتُلِتَتْ نَفْسَهَا وَلَمْ تُوصِ وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ أَفَلَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا قَالَ ‏ “‏ نَعَمْ ‏”‏.‏

ആഇശയില്‍(റ) നിന്ന് നിവേദനം:: ഒരിക്കൽ ഒരാൾ നബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ ഒരു വസ്വിയ്യത്തും ചെയ്യാൻ സാധിക്കാതെ എന്റെ ഉമ്മ മരിച്ചു.അവർക്കു സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ അവർ സദഖ ചെയ്യുമായിരുന്നു എന്ന് ഞാൻ വിചാരിക്കുന്നു.ഞാൻ അവർക്കു വേണ്ടി സദഖ ചെയ്‌താൽ അതിന്റെ പ്രതിഫലം അവർക്കു ലഭിക്കുമോ? അപ്പോൾ നബിﷺ പറഞ്ഞു : അതെ. (മുസ്ലിം:1004)

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ سَعْدَ بْنَ عُبَادَةَ ـ رضى الله عنه ـ تُوُفِّيَتْ أُمُّهُ وَهْوَ غَائِبٌ عَنْهَا، فَقَالَ يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ وَأَنَا غَائِبٌ عَنْهَا، أَيَنْفَعُهَا شَىْءٌ إِنْ تَصَدَّقْتُ بِهِ عَنْهَا قَالَ ‏ “‏ نَعَمْ ‏”‏‏.‏ قَالَ فَإِنِّي أُشْهِدُكَ أَنَّ حَائِطِي الْمِخْرَافَ صَدَقَةٌ عَلَيْهَا‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: സഅ്ദുബിന്‍ ഉബാദിന്റെ(റ) ഉമ്മ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ മരണപ്പെട്ടു. അദ്ദേഹം നബിﷺയോട്(സ്വ) ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരെ, എന്റെ ഉമ്മ എന്റെ അസാന്നിദ്ധ്യത്തില്‍ മരണപ്പെട്ടു. ഞാന്‍ അവര്‍ക്ക് വേണ്ടി സ്വദഖ ചെയ്താല്‍ അവര്‍ക്കത് പ്രയോജനപ്പെടുമോ?’ നബിﷺ പറഞ്ഞു: ‘അതെ , ലഭിക്കും.’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അങ്ങയെ സാക്ഷി ആക്കി അല്‍ മഖ്റഫ് എന്ന് പേരുള്ള എന്റെ തോട്ടം ഞാനിതാ അവര്‍ക്ക് വേണ്ടി ദാനം ചെയ്യുന്നു’. (ബുഖാരി:2756)

4. നോമ്പ്

മാതാപിതാക്കളില്‍ ആരെങ്കില്‍ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവ൪ നോറ്റുവീട്ടാന്‍ ബാക്കിയുണ്ടായിരുന്ന ഫ൪ള് നോമ്പ്, അവ൪ നേ൪ച്ചയാക്കിയിട്ടുള്ള നോമ്പ് ഇവ മക്കളാരെങ്കില്‍ നോറ്റാല്‍ അതിന്റെ പ്രതിഫലം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നതാണ്.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ إِنَّ أُمِّي مَاتَتْ، وَعَلَيْهَا صَوْمُ شَهْرٍ، أَفَأَقْضِيهِ عَنْهَا قَالَ ‏ “‏ نَعَمْ ـ قَالَ ـ فَدَيْنُ اللَّهِ أَحَقُّ أَنْ يُقْضَى ‏”‏‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: രൊൾ നബിﷺയുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ മാതാവ് മരണപ്പെട്ടു. അവർക്ക് ഒരു മാസത്തെ നോമ്പ് നോൽക്കാൻ ബാദ്ധ്യതയുണ്ട്. അവർക്കു വേണ്ടി ഞാനത് നോറ്റു വീട്ടട്ടെ. നബിﷺ പറഞ്ഞു: അതെ, നോറ്റുവീട്ടുക. അല്ലാഹുവിനോടുള്ള കടമാണ് വീട്ടാൻ ഏറ്റവും അർഹതയുള്ളത്. (ബുഖാരി: 1953)

5. ഹജ്ജും ഉംറയും

നോമ്പിനെ പോലെയാണ് ഹജ്ജിന്റെയും ഉംറയുടെയും കാര്യം.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ أَنَّ امْرَأَةً، مِنْ جُهَيْنَةَ جَاءَتْ إِلَى النَّبِيِّ صلى الله عليه وسلم فَقَالَتْ إِنَّ أُمِّي نَذَرَتْ أَنْ تَحُجَّ، فَلَمْ تَحُجَّ حَتَّى مَاتَتْ أَفَأَحُجُّ عَنْهَا قَالَ ‏ “‏ نَعَمْ‏.‏ حُجِّي عَنْهَا، أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ أَكُنْتِ قَاضِيَةً اقْضُوا اللَّهَ، فَاللَّهُ أَحَقُّ بِالْوَفَاءِ ‏”‏‏.‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ജുഹൈന ഗോത്രത്തിലെ ഒരു സ്ത്രീ നബിയോട് ചോദിച്ചു. എന്റെ മാതാവ് ഹജ്ജിന് നേ൪ച്ചയാക്കിയിരുന്നു. അങ്ങനെ അത് നി൪വ്വഹിക്കാന്‍ കഴിയാതെ അവ൪ മരിച്ച് പോയി. അതുകൊണ്ട് അവ൪ക്ക് പകരമായി ഞാന്‍ ഹജ്ജ് ചെയ്യട്ടെയോ? നബിﷺ പറഞ്ഞു: അതെ, അവ൪ക്ക് പകരമായി നീ ഹജ്ജ് ചെയ്യുക. നിന്റെ മാതാവ് കൊടുത്ത് വീട്ടേണ്ട കടമുണ്ടായിരുന്നെങ്കില്‍ നീ അത് വീട്ടുമായിരുന്നില്ലേ? അല്ലാഹുവിന്റെ ബാധ്യത നി൪വ്വഹിക്കൂ. അവന്റെ ബാധ്യതയാണ് നി൪വ്വഹിക്കാന്‍ കൂടുതല്‍ അ൪ഹമായിട്ടുള്ളത്. (ബുഖാരി 1852)

6. ഉദുഹിയത്ത്

ജീവിച്ചിരിക്കുന്ന ഒരാള്‍ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ശറഅ് നിശ്ചയിച്ച ഒരു നിശ്ചിത സമയത്ത് ബലിയര്‍പ്പിക്കുക എന്നതാണ് ഉദുഹിയത്തിന്‍റെ രീതി. എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അതിന്‍റെ പ്രതിഫലത്തില്‍ പങ്കാളികളാകട്ടെ എന്ന് കരുതുന്നതില്‍ തെറ്റില്ല. (മജ്മൂഉല്‍ ഫതാവാ – ശൈഖ് ഇബ്നുബാസ് :18/40)

ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേണ്ടി എന്ന അര്‍ത്ഥത്തിലല്ലാതെ, മരണപ്പെട്ടവരുടെ പേരില്‍ മാത്രമായി അവര്‍ക്ക് വേണ്ടി ഉളുഹിയത്ത് അറുക്കുന്നതിന് തെളിവില്ല. കാരണം നബിﷺയോ സ്വഹാബത്തോ അപ്രകാരം ചെയ്തതായി കാണാന്‍ സാധിക്കുന്നില്ല.

മരിച്ചവര്‍ക്ക്‌ വേണ്ടി ഖുർആൻ ഓതി ഹദ്‌യ ചെയ്താല്‍ അവ൪ക്ക് പ്രതിഫലം ലഭിക്കുമോ?

മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി പ്രാ൪ത്ഥിക്കാമെന്നും സ്വദഖ നല്‍കാമന്നും മറ്റും ഹദീസുകളില്‍ നിന്ന് വ്യക്തമാണ്. അതേപോലെ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി ഖു൪ആന്‍ പാരായണം ചെയ്ത് ഹദ്‌യ ചെയ്യണമെങ്കില്‍ അതിനും ഇതേപോലെ ഖു൪ആനിലോ സുന്നത്തിലോ തെളിവ് ലഭിക്കേണ്ടതുണ്ട്. കാരണം ദീനില്‍ ഒരു കാര്യം പുണ്യകര്‍മ്മാകണമെങ്കില്‍ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമുണ്ടാകണം. എന്നാല്‍ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി ഖു൪ആന്‍ പാരായണം ചെയ്ത് ഹദ്‌യ ചെയ്യാമെന്നുള്ള തെളിവുകള്‍ ഖു൪ആനിലോ സുന്നത്തിലോ വന്നിട്ടില്ല. അതുകൊണ്ടുതന്നെ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുന്നതിന് വേണ്ടി ഖു൪ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ അതവ൪ക്ക് ലഭിക്കുകയില്ല. കാരണം അല്ലാഹുവോ അവന്റെ റസൂല്‍ ﷺയോ ഈ സമ്പ്രദായം പഠിപ്പിച്ചിട്ടില്ല. സ്വഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല.

وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى

മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല. (ഖു൪ആന്‍: 53/39)

ഒരാൾക്ക് പരലോകത്ത് ശിക്ഷയോ പ്രതിഫലമോ ലഭിക്കാനുള്ള കാരണം അവൻ ചെയ്തു കൂട്ടിയ അമലുകളാണെന്നാണ് ഈ ആയത്തിലൂടെ അല്ലാഹു പറയുന്നത്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു കസീര്‍(റഹി) പറഞ്ഞു:

وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَالشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا

ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബിﷺ പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)

മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം അവ൪ക്ക് ലഭിക്കുകയില്ലെന്നാണ് ഇമാം ശാഫിഈ (റഹി) അഭിപ്രായപ്പെട്ടത്. മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കുകയും സ്വദഖ നല്‍കുകയും ചെയ്യാമെങ്കില്‍ ഖു൪ആന്‍ ഓതി ഹദ്‌യ ചെയ്യാമെന്ന ഖ്വിയാസുകള്‍ക്ക് പ്രസക്തിയില്ലെന്നും ഇബ്‌നു കസീര്‍(റഹി) ഇവിടെ രേഖപ്പെടുത്തി. ഇതേ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക:

എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈയുടെ(റ) പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു. തുടര്‍ന്ന് ആ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിന്റെ ശേഷം അദ്ദേഹം പറയുന്നു: ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ത്ഥനയുടെയും സ്വദഖയുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫിഈയും (റ) അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, ‘തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂ’ എന്ന അല്ലാഹുവിന്റെ വചനവും, ‘ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണവ’ – എന്ന നബിﷺയുടെ വചനങ്ങളുമാണ് .(ശറഹ് മുസ്‌ലിം: 1/90)

ഒരാൾക്ക് മരണാനന്തരം തന്റേതല്ലാത്ത കർമങ്ങളിൽ നിന്ന് ഒന്നും ലഭിക്കുകയില്ലെന്ന ഖുർആനിന്റെ വിധിയിൽ നിന്ന് വല്ലതും ഒഴിവുണ്ടെങ്കിൽ അത് അല്ലാഹുവോ അവന്റെ റസൂല്‍ ﷺയോ പഠിപ്പിക്കണം. അങ്ങനെ ലഭിക്കുന്ന ചിലത് നബിﷺ പഠിപ്പിച്ചിട്ടുണ്ട്. അതിൽ പെട്ടതാണ് മരിച്ചവ൪ക്ക് വേണ്ടി ദുആ ചെയ്യുന്നതും സ്വദഖ ചെയ്യുന്നതും. ഖുർആൻ പാരായണം അതിൽ പെട്ടതാണെന്ന് അല്ലാഹുവോ അവന്റെ റസൂല്‍ ﷺയോ പഠിപ്പിച്ചിട്ടില്ല.

മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അത് അവ൪ക്ക് കിട്ടുകയില്ലെന്നതില്‍ ഇമാം മാലിക്(റഹി), ഇമാം ശാഫിഈ(റഹി) എന്നിവ൪ ഏകോപിച്ചിട്ടുണ്ട്.

لكن استثنى مالك والشافعي العبادات البدنية المحضة كالصلاة والتلاوة فلا يصل ثوابها إلى الميت

എങ്കിലും മയ്യിത്തിന് കൂലി ലഭിക്കുമെന്നതില്‍ നിന്ന് നമസ്കാരം, ഖു൪ആന്‍ പാരായണം, മുതലായ തനി ശാരീരിക ഇബാദത്തിനെ മാലിക് ഇമാമും ശാഫിഈ ഇമാമും ഒഴിവാക്കിയിട്ടുണ്ട്. (റദ്ദുല്‍മുഹ്താ൪:1/131)

മരിച്ചവര്‍ക്ക്‌ വേണ്ടി ദിക്റ് ഹദ്‌യ ചെയ്താല്‍ അവ൪ക്ക് പ്രതിഫലം ലഭിക്കുമോ?

മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി എഴുപതിനായിരം ദിക്റുകള്‍ ചൊല്ലി ഹദ്‌യ ചെയ്യുന്നതിന്റേയും വിധി ഇതുതന്നെയാണ്. അതിന്റെ പ്രയോജനം മരണപ്പെട്ടവ൪ക്ക് ലഭിക്കുകയില്ല.

ﻗﺎﻝ اﻟﻨﻮﻭﻱ : ﻭﺃﻣﺎ ﻗﺮاءﺓ اﻟﻘﺮﺁﻥ ﻭﺟﻌﻞ ﺛﻮاﺑﻬﺎ ﻟﻠﻤﻴﺖ ﻭاﻟﺼﻼﺓ ﻋﻨﻪ ﻭﻧﺤﻮﻫﺎ، ﻓﺬﻫﺐ اﻟﺸﺎﻓﻌﻲ ﻭاﻟﺠﻤﻬﻮﺭ ﺃﻧﻬﺎ ﻻ ﺗﻠﺤﻖ اﻟﻤﻴﺖ

ഇമാം നവവി(റഹി) പറയുന്നു: ഖു൪ആന്‍ ഓതി അതിന്റെ കൂലി മയ്യിത്തിന് നല്‍കിയാലും ആ മയ്യിത്ത് നമസ്കരിച്ചു വീട്ടാനുള്ള നമസ്കാരം മറ്റ് വല്ലവരും നി൪വ്വഹിച്ചാലും അതുപോലെ മറ്റെന്തെങ്കിലും ചെയ്താലും അതിന്റെ കൂലി മയ്യിത്തിന് ലഭിക്കുകയില്ലെന്നാണ് ശാഫിഈ(റ) ഇമാമിന്റേയും ഭൂരിപക്ഷത്തിന്റേയും മദ്ഹബ്. (ശറഹ് മുസ്ലിം:6/96)

ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്യുന്നതിന് ആളെ നിശ്ചയിക്കല്‍

മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്താല്‍ അതവ൪ക്ക് എത്തുമെന്ന് പറയുന്നവ൪ക്ക് യാതൊരു പ്രമാണവും അവലംബിക്കാന്‍ കഴിഞ്ഞിട്ടില്ല. മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കുകയും സ്വദഖ നല്‍കുകയും ചെയ്യാമെങ്കില്‍ ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്യാമെന്ന ഖ്വിയാസാണ് അവ൪ക്ക് തെളിവ്. ഇക്കാര്യത്തിന് ഖ്വിയാസുകള്‍ക്ക് പ്രസക്തിയില്ലെന്ന ഇബ്‌നു കസീറിന്റെ(റഹി) അഭിപ്രായം നാം മനസ്സിലാക്കി. ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്യാമെന്ന പറയുന്നവ൪ പോലും അതിന് വേണ്ടി കൂലിക്ക് ആളെ വിളിക്കുന്നത് അംഗീകരിക്കുന്നില്ല. നമ്മുടെ നാടുകളിലാണെങ്കിലോ ഖുർആൻ ഓതിയും ദിക്റുകള്‍ ചൊല്ലിയും ഹദ്‌യ ചെയ്യുന്നതിന് ആളെ നിശ്ചയിച്ച് അത് ചെയ്യിക്കുകയും കൂലി നല്‍കുകയും ചെയ്യുന്നു.

മരണവീട്ടില്‍ മൂന്നാം ഫാത്തിഹയും ഏഴും പതിനൊന്നും നാല്‍പ്പതും ആണ്ടും

മരണവീട്ടില്‍ മൂന്നിനും നാല്‍പ്പതിനും ആണ്ടിലുമൊക്കെ ഖു൪ആന്‍ ഓതിയും ദിക്൪ ചൊല്ലിയും ഹദ്’യ ചെയ്ത് ദുആ നടത്തിയും ആളുകളെ കൂട്ടി ഭക്ഷണം കൊടുത്തും ചെയ്യുന്ന രീത് കണ്ടുവരാറുണ്ട്. ഇതിനൊന്നും മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ല.

قال الشافعي : وأكره المآتم وهي الجماعة، وإن لم يكن لهم بكاء فإن ذلك يجدد الحزن ويكلف المؤنة

ഇമാം ശാഫിഈ(റഹി) പറയുന്നു: ആളുകള്‍ ഒത്തുകൂടുന്നത് ഞാന്‍ വെറുക്കുന്നു. അങ്ങനെ കൂടുന്നത് മൂലം ദുഖമുണ്ടായി തീരുകയും ചിലവ് ഉണ്ടാക്കി തീ൪ക്കുകയും ചെയ്യും. ആളുകളെ കൂട്ടിച്ചേ൪ന്ന് കരയുന്നില്ലെങ്കില്‍ പോലും അങ്ങനെ കൂടിചേരുന്നത് എനിക്ക് വെറുപ്പാകുന്നു. (അല്‍ ഉമ്മ് – 1/279)

നബിﷺയുടെ കാലത്തും സ്വഹാബത്തിന്റെ കാലത്തുമെല്ലാം ആരെങ്കിലും മരണപ്പെട്ടാല്‍ മൂന്നിനും നാല്‍പ്പതിനും ആണ്ടിലുമൊക്കെ എന്തെങ്കിലുമൊരു പ്രത്യേക ക൪മ്മങ്ങള്‍ നി൪വ്വഹിച്ചിരുന്നില്ല.

മയ്യിത്തിന്റെ വീട്ടുകാർ പതിനഞ്ചും നാൽപതും ആണ്ടുമൊക്കെ ആചരിക്കുന്നതിന്റെ വിധിയെന്താണ്? ഈ ദിവസങ്ങളിൽ അവർ ഖുർആൻ ഓതുകയും അത് മയ്യിത്തിന് ഹദ്‌യ ചെയ്യുകയും ചെയ്യുന്നു. ഇത് സുന്നത്താണോ?

സഊദി അറേബ്യയുടെ ഔദ്യോഗിക പണ്ഡിതസഭയായ ലജ്നത്തുദ്ദാഇമ പറയുന്നു:

هذا كله بدعة لا أصل له بالشرع المطهر، فالواجب تركه عملا بقول النبي – صلى الله عليه وسلم-: «من عمل عملا ليس عليه أمرنا فهو رد» خرجه الإمام مسلم في صحيحه، وهذا العمل لم يعمله النبي -صلى الله عليه وسلم- ولا أصحابه رضي الله عنهم، فصار بدعة يجب تركها.

പരിശുദ്ധമായ ദീനിൽ ഒരു അടിസ്ഥാനവുമില്ലാത്ത ബിദ്അത്തുകളാണ് ഇവയൊക്കെ. ഇങ്ങനെയുള്ള ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ നിർബന്ധമായും ഒഴിവാക്കണം. കാരണം, നബിﷺ പറഞ്ഞു: “ആരെങ്കിലും നമ്മുടെ കൽപ്പനയില്ലാത്ത ഒരു അമൽ ചെയ്താൽ, അത് തള്ളപ്പെടേണ്ടതാണ്.” (മുസ്‌ലിം: 1718) ഇമാം മുസ്‌ലിം അദ്ദേഹത്തിന്റെ സ്വഹീഹിൽ ഉദ്ധരിച്ച ഹദീഥാണ് ഇത്. ഇങ്ങനെ പതിനഞ്ചും നാൽപതും ആണ്ടുമൊക്കെ ആചരിക്കുക എന്നത് നബിﷺയോ സ്വഹാബിമാരോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ, ഇവയൊക്കെ നിർബന്ധമായും ഒഴിവാക്കേണ്ട ബിദ്അത്താണ്. (ലജ്നത്തുദ്ദാഇമ)

മരിച്ചവർക്ക്‌ വേണ്ടി ഖബ്റിന്റെ അടുത്ത്‌ ഖുർആൻ ഓതുന്നതിന്റെ വിധി

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:لاَ تَجْعَلُوا بُيُوتَكُمْ مَقَابِرَ إِنَّ الشَّيْطَانَ يَنْفِرُ مِنَ الْبَيْتِ الَّذِي تُقْرَأُ فِيهِ سُورَةُ الْبَقَرَةِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ പറഞ്ഞു: നിങ്ങൾ ആരും തന്നെ നിങ്ങളുടെ ഭവനങ്ങൾ ഖബ്൪ സ്ഥാനങ്ങളാക്കരുത്. നിശ്ചയം സൂറത്തുൽബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്ന് പിശാച് അകന്ന് പോകുന്നതാണ്. (മുസ്‌ലിം:780)

വീടുകളില്‍ ഖു൪ആന്‍ പാരായണം ചെയ്യാതെ അവിടം ഖബ്൪ സ്ഥാനങ്ങളെ പോലെയാക്കരുതെന്നാണ് ഈ ഹദീസിന്റെ താല്പര്യം. ഖബ്൪ സ്ഥാനങ്ങളില്‍ ഖു൪ആന്‍ പാരായണം പാടില്ലാത്തതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഖബറിന്റെ അടുത്ത്‌ ഖുർആൻ പാരായണം ചെയ്യുക എന്നൊരു ആചാരം നബിയുടെ ചര്യയില്‍ കാണുകയില്ല. മറമാടിയ ശേഷവും അതുപോലെ ഖബ്൪ സന്ദ൪ശിക്കുമ്പോഴും ദുആഅ് ചെയ്യുന്നതിന്റെ മുമ്പായി ഖു൪ആനില്‍ നിന്ന് വല്ലതും ഓതല്‍ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിലെ ചില പണ്ഢിതന്‍മാ൪ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ അതിനൊന്നും നബിയുടെ ചര്യയില്‍ തെളിവില്ല.

മറ്റ് പ്രബല മദ്ഹബുകളുടെ അഭിപ്രായം കാണുക:

ثم القراءة عند القبور مكروهة عند أبي حنيفة ومالك وأحمد رحمهم الله في رواية

പിന്ന ഖബ്റിങ്കല്‍ ഓതുക എന്നത് ഇമാം അബൂഹനീഫ, ഇമാം മാലിക് എന്നിവരുടെ അടുത്ത് കറാഹത്താകുന്നു. ഒരു രിവായത്തനുസരിച്ച് അഹ്മദിന്റെ അടുക്കലും കറാഹത്താകുന്നു. (ഇത്തിഹാഫ്:2/285)

ഖബറിന്റെ അടുത്ത്‌ ഖുർആൻ പാരായണം ചെയ്യുന്നത് കറാഹത്താകുന്നുവെന്നതില്‍ ഇമാം അബൂഹനീഫയും ഇമാം മാലികും യോജിക്കുന്നു. ഇമാം അഹ്മദ് അടുത്ത് കറാഹത്താകുന്നുവെന്ന അഭിപ്രായക്കാരനാകുന്നുവെന്ന് ഒരു വിഭാഗം പറയുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ അടുത്ത് അത് കറാഹത്തല്ലെന്നും പറയുന്നു. ഇമാം അഹ്മദിന്റെ ശിഷ്യനായ അബൂദാവൂദ് പറയുന്നു:

قال أبو داود سمعت أحمد سئل عن القراءة عند القبر فقال : لا

ഖബ്റിന്റെ അടുത്ത്‌ ഖുർആൻ പാരായണം ചെയ്യുന്നതിനെ കുറിച്ച് ഇമാം അഹ്മദ് ചോദിക്കപ്പെട്ടപ്പോള്‍ അരുത് എന്ന് അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടു.(മസാഇല്‍:158)

ചോദ്യം : മരിച്ചവർക്ക്‌ വേണ്ടി ഖുർആൻ പാരായണം ചെയ്യുകയും അതിന്‌ പ്രതിഫലം കൈപറ്റുകയും ചെയ്യുന്നവന്റെ വിധി എന്താണ്‌? അത്‌ പോലെ മിസ്‌റിലൊക്കെ പറയുന്നത്‌ പോലെ 40ന്റെ ദിവസം, ആണ്ട്, ഇതൊക്കെ റസൂല്‍ ﷺയുടെ കാലത്ത്‌ ഉണ്ടായിരുന്നതാണോ, അല്ലെങ്കിൽ അദ്ദേഹത്തിന്‌ ശേഷം ആരെങ്കിലും ഉണ്ടാക്കിയതാണോ?

സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭ നൽകുന്ന മറുപടി :

മരിച്ച്‌ പോയവർക്ക്‌ വേണ്ടിയുള്ള ഖുർആൻ പാരായണം, അല്ലെങ്കിൽ ഖബറിന്റെ അടുത്ത്‌ നിന്നുള്ള പാരായണം, അല്ലെങ്കിൽ ഖുർആൻ പാരായണത്തിന്‌ വേണ്ടി പൈസ കൊടുത്ത്‌ ആളെ ഏർപ്പാടാക്കുക, ഇതെല്ലാം തന്നെ പുത്തൻ ആശയങ്ങളാണ് ‌(ബിദ്‌അത്തുകളാണ്‌) . അത്‌ അനുവദനീയമല്ല. കാരണം അല്ലാഹുവിന്റെ റസൂല്‍ ﷺയോ അവന്റെ സ്വഹാബത്തോ അങ്ങനെ പ്രവർത്തിച്ചിട്ടില്ല.

നബിﷺയില്‍ നിന്ന് സ്ഥിരപ്പെട്ടതെന്തെന്നാൽ അദ്ധേഹം മരണപ്പെട്ടവർക്ക്‌ സലാം ചൊല്ലുകയും അവർക്ക്‌ വേണ്ടി ദുആ ചെയ്യുകയും ചെയ്യുമായിരുന്നു എന്നാണ്‌. അദ്ധേഹത്തെ മാതൃക ആക്കാനാണ്‌ നമ്മളോട്‌ കൽപ്പിക്കപ്പെട്ടിട്ടുള്ളത്‌.

നബിﷺ പറഞ്ഞു : നിങ്ങൽ നിങ്ങളുടെ വീടുകളെ ഖബറിടങ്ങളാക്കരുത്‌. നിശ്ചയം സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീടുകളിൽ നിന്നും പിശാച്‌ ഓടിക്കളയും.

ഈ ഹദീസ്‌ ഖബറിടങ്ങളിൽ വെച്ച്‌ ഖുർആൻ പാരായണം ചെയ്യപ്പെടാൻ പാടില്ല എന്നതിന്‌ തെളിവാണ്‌.

അത്‌ പോലെ ഈ പറയുന്ന 40, ആണ്ടും, ആ ദിവസങ്ങളിൽ ഒത്ത്‌ ചേരുന്നതും (അന്നേ ദിവസം) ഖബറിടങ്ങൾ സന്ദർശിക്കുന്നതും ഇസ്ലാമിക ശരീഅത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലാത്ത പുത്തൻ നിർമ്മിതിയാണ്‌. മുസ്ലിമീങ്ങളുടെ ദുർബ്ബലതയുടേയും അജ്ഞതയുടേയും കാലത്ത്‌ ദീനിൽ (പുതുതായി) ഉണ്ടായ കാര്യങ്ങളാണ്‌ അവ.

സ്വഹീഹ് മുസ്ലിമിലെ 1004 നമ്പര്‍ ഹദീസിനെ വിശദീകരിച്ച് ഇമാം നവവി (റഹി) പറയുന്നത് കാണുക:

وَفِي هَذَا الْحَدِيثِ : أَنَّ الصَّدَقَةَ عَنِ الْمَيِّتِ تَنْفَعُ الْمَيِّتَ وَيَصِلُهُ ثَوَابُهَا ، وَهُوَ كَذَلِكَ بِإِجْمَاعِ الْعُلَمَاءِ ، وَكَذَا أَجْمَعُوا عَلَى وُصُولِ الدُّعَاءِ وَقَضَاءِ الدِّينِ بِالنُّصُوصِ الْوَارِدَةِ فِي الْجَمِيعِ ، وَيَصِحُّ الْحَجُّ عَنِ الْمَيِّتِ إِذَا كَانَ حَجَّ الْإِسْلَامِ ، وَكَذَا إِذَا وَصَّى بِحَجِّ التَّطَوُّعِ عَلَى الْأَصَحِّ عِنْدَنَا ، وَاخْتَلَفَ الْعُلَمَاءُ فِي الصَّوَابِ إِذَا مَاتَ وَعَلَيْهِ صَوْمٌ ، فَالرَّاجِحُ جَوَازُهُ عَنْهُ لِلْأَحَادِيثِ الصَّحِيحَةِ فِيهِ . وَالْمَشْهُورُ فِي مَذْهَبِنَا أَنَّ قِرَاءَةَ الْقُرْآنِ لَا يَصِلُهُ ثَوَابُهَا ، وَقَالَ جَمَاعَةٌ مِنْ أَصْحَابِنَا : يَصِلُهُ ثَوَابُهَا ، وَبِهِ قَالَ أَحْمَدُ بْنُ حَنْبَلٍ . وَأَمَّا الصَّلَاةُ وَسَائِرُ الطَّاعَاتِ فَلَا تَصِلُهُ عِنْدَنَا وَلَا عِنْدَ الْجُمْهُورِ ، وَقَالَ أَحْمَدُ : يَصِلُهُ ثَوَابُ الْجَمِيعِ كَالْحَجِّ

മയ്യിത്തിനു വേണ്ടി സദഖ ചെയ്‌താൽ അത് മയ്യിത്തിനു ഉപകാരപ്പെടുമെന്നും അതിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കും എന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.ഈ വിഷയത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.അപ്രകാരം തന്നെ വ്യക്തമായ വചനങ്ങൾ വന്നിട്ടുള്ളതിനാൽ മയ്യിത്തിനു വേണ്ടിയുള്ള പ്രാർത്ഥന മയ്യിത്തിനു ഉപകരിക്കുമെന്നും മയ്യിത്തിനു മേലുള്ള കടം മറ്റുള്ളവർ തീർത്താൽ മയ്യിത്ത് കട ബാധ്യതയിൽ നിന്ന് ഒഴിവാകുമെന്നുമുള്ള കാര്യം അവിതർക്കിതമാണ്.ഹജ്ജും സ്വീകാര്യമാണ്.മയ്യിത്ത് മരണത്തിനു മുമ്പ് , തനിക്കു വേണ്ടി സുന്നത്തായ ഹജ്ജ് ചെയ്യാൻ വസ്വിയ്യത്തു ചെയ്തിട്ടുണ്ടെങ്കിൽ നമ്മുടെ മദ്ഹബിലെ – ശാഫിഈ മദ്ഹബിലെ- ഏറ്റവും ശരിയായ അഭിപ്രായ പ്രകാരം അങ്ങിനെ ചെയ്യുന്ന ഹജ്ജിന്റെ പ്രതിഫലം മയ്യിത്തിനു ലഭിക്കും എന്നാണു മനസ്സിലാക്കേണ്ടത്.നോമ്പ് ഖദാ ഉള്ളയാൾ മരിച്ചാൽ അയാൾക്ക് വേണ്ടി നോമ്പ് നോറ്റു വീട്ടിയാൽ സ്വീകാര്യമാണോ എന്ന വിഷയത്തിൽ നമ്മുടെ മദ്ഹബിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും നോറ്റു വീട്ടാമെന്നതാണ് പ്രബലമായ അഭിപ്രായം.ഈ വിഷയത്തിൽ സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്.മയ്യിത്തിനു വേണ്ടി ഖുർആൻ ഓതി ഹദ്‌യ ചെയ്‌താൽ അതിന്റെ പ്രതിഫലം മരിച്ചവർക്കു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം. എന്നാൽ ഒരു സംഘം ശാഫിഈ മദ്ഹബുകാർ മരിച്ചവർക്കു പ്രതിഫലം ലഭിക്കും എന്ന വീക്ഷണം സ്വീകരിച്ചിരിക്കുന്നു.അഹ്മദ് ബ്നു ഹന്ബൽ അവര്കള്ക്കും പ്രതിഫലം ലഭിക്കും എന്ന വീക്ഷമാണുള്ളത്. നിസ്‌ക്കാരത്തിന്റെയും (മയ്യിത്ത് നിസ്‌ക്കാരമല്ല) മറ്റും പ്രതിഫലം മയ്യിത്തിനു ലഭിക്കില്ല എന്നതാണ് ശാഫിഈ മദ്ഹബിലെ വീക്ഷണം. ഭൂരിപക്ഷ പണ്ഡിതമതവും അത് തന്നെ.എന്നാൽ ഇമാം അഹ്മദ് ബ്നു ഹന്ബൽ ഹജ്ജ് പോലെ തന്നെ എല്ലാ അമലുകളുടെയും പ്രതിഫലം മരിച്ചവർക്കു ലഭിക്കും എന്ന അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. (ശറഹ് മുസ്ലിം:7/90)

Leave a Reply

Your email address will not be published.

Similar Posts