സൂറ: അല്‍ ഇഖ്‌ലാസ് – ശ്രേഷ്ടതകളും വിവരണവും

THADHKIRAH

വിശുദ്ധ ഖു൪ആനിലെ 112 ാമത്തെ സൂറത്താണ് സൂറ: അല്‍ ഇഖ്‌ലാസ്. മക്കയില്‍ അവതരിക്കപ്പെട്ട ഈ സൂറത്തില്‍ 4 ആയത്തുകളാണുള്ളത്. ഏകദൈവ വിശ്വാസമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ധ്യായമെന്ന നിലക്കാണ് ഈ  സൂറത്ത് അൽ ഇഖ്‌ലാസ് (الاخْلَاصُ – നിഷ്കളങ്കത) എന്ന് അറിയപ്പെടുന്നത്.   അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കേണ്ടതിനെ കുറിച്ചും, അവനെ ഏകനാക്കണമെന്നും ഈ സൂറത്ത് അറിയിക്കുന്നു. മതത്തിന്റെ അടിസ്ഥാനമായ മൗലികതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന നിലക്ക് സൂറത്തുല്‍ അസാസ് (سورة الاساس – അടിത്തറ) എന്നും, കൂടാതെ, സൂറത്തുല്‍ മഅ് രിഫഃ (سورة المعرفة – വിജ്ഞാനം) എന്നും സൂറത്തു ത്തൗഹീദ് (سورة التوحيد – ഏകദൈവ സിദ്ധാന്തം) എന്നും  ഇതിന് പേരുകള്‍ ഉണ്ട്. ഈ സൂറത്തിന്റെ ധാരാളം ശ്രേഷ്ടതകള്‍ നബി ﷺ നമുക്ക് വിശദീകരിച്ച് തന്നിട്ടുണ്ട്.

عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم بَعَثَ رَجُلاً عَلَى سَرِيَّةٍ وَكَانَ يَقْرَأُ لأَصْحَابِهِ فِي صَلاَتِهِمْ فَيَخْتِمُ بِـ ‏{‏ قُلْ هُوَ اللَّهُ أَحَدٌ‏}‏ فَلَمَّا رَجَعُوا ذُكِرَ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ سَلُوهُ لأَىِّ شَىْءٍ يَصْنَعُ ذَلِكَ ‏”‏ ‏.‏ فَسَأَلُوهُ فَقَالَ لأَنَّهَا صِفَةُ الرَّحْمَنِ فَأَنَا أُحِبُّ أَنْ أَقْرَأَ بِهَا ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَخْبِرُوهُ أَنَّ اللَّهَ يُحِبُّهُ “.

ആഇശ(റ) വിൽ നിന്ന് നിവേദനം: നബി ﷺ  ഒരാളെ ഒരു സൈന്യത്തിന്റെ തലവനായി അയച്ചിരുന്നു. അദ്ദേഹം അവരുമായി നമസ്കരികുമ്പോള്‍ قل هو الله احد (സൂറ: ഇഖ്‌ലാസ്) ഓതിക്കൊണ്ടായിരുന്നു അതില്‍ ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ചിരുന്നത്. സൈന്യം മടങ്ങിവന്നപ്പോള്‍ അവര്‍ ഈ വിവരം നബി ﷺ യെ അറിയിച്ചു. അദ്ദേഹം അങ്ങിനെ ചെയ്യുവാന്‍ കാരണമെന്താണെന്നു അദ്ദേഹത്തോടു അന്വേഷിക്കുവാന്‍ നബി(സ) അവരോടു കല്‍പിച്ചു. അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: ‘ കാരണം, അതു പരമകാരുണികന്റെ ഗുണവിശേഷണമാണ്. ഞാന്‍ അതു പാരായണം ചെയുവാന്‍ ഇഷ്ടപ്പെടുന്നു.’ ഇതു കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: ‘അദ്ദേഹത്തെ അല്ലാഹു സ്നേഹിക്കുന്നുണ്ടെന്നു നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞുകൊടുക്കുക.’ (മുസ്ലിം:813)

عَنْ أَنَسٍ ـ رضى الله عنه ـ كَانَ رَجُلٌ مِنَ الأَنْصَارِ يَؤُمُّهُمْ فِي مَسْجِدِ قُبَاءٍ، وَكَانَ كُلَّمَا افْتَتَحَ سُورَةً يَقْرَأُ بِهَا لَهُمْ فِي الصَّلاَةِ مِمَّا يَقْرَأُ بِهِ افْتَتَحَ بِ ـ ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ حَتَّى يَفْرُغَ مِنْهَا، ثُمَّ يَقْرَأُ سُورَةً أُخْرَى مَعَهَا، وَكَانَ يَصْنَعُ ذَلِكَ فِي كُلِّ رَكْعَةٍ، فَكَلَّمَهُ أَصْحَابُهُ فَقَالُوا إِنَّكَ تَفْتَتِحُ بِهَذِهِ السُّورَةِ، ثُمَّ لاَ تَرَى أَنَّهَا تُجْزِئُكَ حَتَّى تَقْرَأَ بِأُخْرَى، فَإِمَّا أَنْ تَقْرَأَ بِهَا وَإِمَّا أَنْ تَدَعَهَا وَتَقْرَأَ بِأُخْرَى‏.‏ فَقَالَ مَا أَنَا بِتَارِكِهَا، إِنْ أَحْبَبْتُمْ أَنْ أَؤُمَّكُمْ بِذَلِكَ فَعَلْتُ، وَإِنْ كَرِهْتُمْ تَرَكْتُكُمْ‏.‏ وَكَانُوا يَرَوْنَ أَنَّهُ مِنْ أَفْضَلِهِمْ، وَكَرِهُوا أَنْ يَؤُمَّهُمْ غَيْرُهُ، فَلَمَّا أَتَاهُمُ النَّبِيُّ صلى الله عليه وسلم أَخْبَرُوهُ الْخَبَرَ فَقَالَ ‏”‏ يَا فُلاَنُ مَا يَمْنَعُكَ أَنْ تَفْعَلَ مَا يَأْمُرُكَ بِهِ أَصْحَابُكَ وَمَا يَحْمِلُكَ عَلَى لُزُومِ هَذِهِ السُّورَةِ فِي كُلِّ رَكْعَةٍ ‏”‏‏.‏ فَقَالَ إِنِّي أُحِبُّهَا‏.‏ فَقَالَ ‏”‏ حُبُّكَ إِيَّاهَا أَدْخَلَكَ الْجَنَّةَ ‏”‏‏.‏

അനസ്(റ) വിൽ നിന്ന് നിവേദനം: അന്‍സ്വാരികളിലൊരാള്‍ മസ്ജിദ് ഖുബായില്‍ നമസ്‌കരിക്കുകയായിരുന്നു. ഓരോ റക്അത്തിലും ആദ്യം ‘ഖുല്‍ ഹുവല്ലാഹു അഹദ്’ എന്ന സൂറത്തും കൂടെ മറ്റേതെങ്കിലും സൂറത്തും ഓതുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു: ‘എന്തിനാണ് നിങ്ങളിങ്ങനെ ചെയ്യുന്നത്? ഖുല്‍ ഹുവല്ലാഹു അഹദ് ഓതിയിട്ട് അത് പോരെന്ന് വിചാരിച്ച് അതിന്റെ കൂടെ മറ്റൊരു സൂറത്തുകൂടി ചേര്‍ക്കുകയോ? അതു ശരിയല്ല. ഒന്നുകില്‍ അതു മാത്രം ഓതുക. അല്ലെങ്കില്‍ അത് ഒഴിവാക്കി മറ്റേതെങ്കിലും സൂറത്ത് ഓതണം.’ അദ്ദേഹം പറഞ്ഞു: ‘അതൊഴിവാക്കാന്‍ പറ്റില്ല. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കിലേ ഞാന്‍ നിങ്ങള്‍ക്കു നമസ്‌കരിക്കുന്നുള്ളൂ. ഇല്ലെങ്കില്‍ ഇമാമത്ത് ഒഴിവാക്കിക്കൊള്ളൂ.’ പക്ഷേ, അദ്ദേഹത്തിനു പകരം മറ്റൊരാളെ ഇമാമായി നിശ്ചയിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമില്ലായിരുന്നു. ഒടുവില്‍ പ്രശ്‌നം നബി ﷺ യുടെ സന്നിധിയിലെത്തി. നബി ﷺ അയാളോടു ചോദിച്ചു: ‘നിങ്ങളുടെ കൂട്ടുകാരുടെ അഭിപ്രായം സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്താണ് തടസ്സം? എല്ലാ റക്അത്തിലും ഈ സൂറ പാരായണം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?’ അദ്ദേഹം പറഞ്ഞു: ‘എനിക്കതിനോട് വലിയ ഇഷ്ടമാണ്.’ നബി ﷺ പറഞ്ഞു: അതിനോടുള്ള നിങ്ങളുടെ ഇഷ്ടം നിങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചു. (ബുഖാരി:774)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَجُلاً، سَمِعَ رَجُلاً، يَقْرَأُ ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ يُرَدِّدُهَا فَلَمَّا أَصْبَحَ جَاءَ إِلَى رَسُولِ اللَّهِ صلى الله عليه وسلم فَذَكَرَ ذَلِكَ لَهُ وَكَأَنَّ الرَّجُلَ يَتَقَالُّهَا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: وَالَّذِي نَفْسِي بِيَدِهِ إِنَّهَا لَتَعْدِلُ ثُلُثَ الْقُرْآنِ‏

അബൂസഈദുൽ ഖുദ്‌രിയ്യ്(റ)വിൽ നിന്ന് നിവേദനം: ഒരു മനുഷ്യന്‍ രാത്രി നമസ്കാരത്തില്‍ ‘ഖുല്‍ഹുവല്ലാഹു അഹദ്’ ഓതുന്നത് മറ്റൊരു മനുഷ്യന്‍ കേട്ടു. അതയാള്‍ ആവര്‍ത്തിച്ച് ഓതിക്കൊണ്ടിരിക്കുകയാണ്. പ്രഭാതമായപ്പോള്‍ കേട്ട മനുഷ്യന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് ഈ വിവരം ഉണര്‍ത്തി. അയാളുടെ ദൃഷ്ടിയില്‍ ഈ സൂറത്ത് വളരെ ചെറുതായിരിന്നു. നബി ﷺ പറഞ്ഞു: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം. ഖുര്‍ആനിന്റെ മൂന്നിലൊരു ഭാഗത്തിന് തുല്യമാണ് ഈ അധ്യായം. (ബുഖാരി:5013)

عَنْ أَبِي سَعِيدٍ الْخُدْرِيِّ، رضى الله عنه قَالَ قَالَ النَّبِيُّ صلى الله عليه وسلم لأَصْحَابِهِ ‏: أَيَعْجِزُ أَحَدُكُمْ أَنْ يَقْرَأَ ثُلُثَ الْقُرْآنِ فِي لَيْلَةٍ ‏‏.‏ فَشَقَّ ذَلِكَ عَلَيْهِمْ وَقَالُوا أَيُّنَا يُطِيقُ ذَلِكَ يَا رَسُولَ اللَّهِ فَقَالَ ‏:‏ اللَّهُ الْوَاحِدُ الصَّمَدُ ثُلُثُ الْقُرْآنِ ‏‏‏

അബൂസഈദുൽ ഖുദ്‌രിയ്യി(റ)വിൽ നിന്ന് നിവേദനം: നബി ﷺ തന്റെ അനുചരൻമാരോട് ഇങ്ങിനെ ചോദിക്കുകയുണ്ടായി. ഓരോ രാത്രികളിലും വിശുദ്ധ ഖുർആനിന്റെ മൂന്നിൽ ഒരു ഭാഗം പാരായണം ചെയ്യാൻ നിങ്ങൾക്ക് കഴിയാതിരിക്കുമോ. ഈ ചോദ്യം അവർക്ക് പ്രയാസമുള്ളതായി അനുഭവപ്പെട്ടു. അവർ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞങ്ങളിൽ ആർക്കാണ് അതിന് സാധിക്കുക. അപ്പോൾ നബി(സ) അരുളി: ‘ഖുല്‍ഹുവല്ലാഹുഅഹദ്‌’ എന്ന അധ്യായം ഖുര്‍ആന്‍റെ മൂന്നിലൊന്നാണ്‌. (ബുഖാരി:5015 )

സൂറത്തിൻ്റെ അവതരണ പശ്ചാത്തലം

عَنْ أُبَىِّ بْنِ كَعْبٍ، أَنَّ الْمُشْرِكِينَ، قَالُوا لِرَسُولِ اللَّهِ صلى الله عليه وسلم انْسُبْ لَنَا رَبَّكَ ‏.‏ فَأَنْزَلَ اللَّهُ ‏:‏ ‏قلْ هُوَ اللَّهُ أَحَدٌ . اللَّهُ الصَّمَدُ ‏

ഉബയ്യു ബ്നു കഅ്ബ്(റ) വിൽ നിന്ന് നിവേദനം: ബഹുദൈവാരാധകർ നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: നിൻ്റെ റബ്ബിനെ ഞങ്ങൾക്ക് വിവരിച്ചു നൽകുക. അപ്പോൾ അല്ലാഹു സൂറ: ഇഖ്‌ലാസ് അവതരിപ്പിച്ചു. (തിർമിദി: 3364 –  അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

അ൪ത്ഥവും ആശയവും

ഏതൊരു രക്ഷിതാവിന്റെ – ഏതൊരു ആരാധ്യന്റെ – ഏക സിദ്ധാന്തത്തിലേക്കാണോ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത് ആ രക്ഷിതാവും ആ ആരാധ്യനുമായുള്ളവന്റെ മഹോല്‍കൃഷ്ട ഗുണവിശേഷണങ്ങളെ ഇതാ, ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാം, കേട്ടുകൊള്ളുക എന്നു പ്രഖ്യാപിക്കുവാന്‍ നബി ﷺ യോട് കല്‍പിച്ചുകൊണ്ടാണ് അല്ലാഹു സൂറത്ത് ആരംഭിക്കുന്നത്. തുടര്‍ന്നുകൊണ്ട് – തൗഹീദിനു നിദാനമായ – അതിന്റെ അനിവാര്യതക്ക് ആധാരമായ – അവന്റെ പരിശുദ്ധ ഗുണവിശേഷണങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നു.

ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ അല്ലാഹു മാത്രമാണെന്നും, സർവ്വപൂർണ്ണതകളും അവന് മാത്രമുള്ളുവെന്നും  എല്ലാ ന്യൂനതകളിൽ നിന്നും അവൻ പരിശുദ്ധനാണെന്നും ഈ സൂറത്ത് പ്രഖ്യാപിക്കുന്നു.  അതോടൊപ്പം ചുരുങ്ങിയ വാക്കുകളിൽ അല്ലാഹുവിനെ കുറിച്ച് പരിചയപ്പെടുത്തുന്നു. അല്ലാഹുവിനെക്കുറിച്ച് ഈ സൂറത്തില്‍ പരിചയപ്പെടുത്തുന്നത് അവന്റെ അഞ്ചുഗുണങ്ങളിലൂടെയാണ്.

(ഒന്ന്)

 

قُلْ هُوَ ٱللَّهُ أَحَدٌ

(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.

الله أحد (അല്ലാഹു ഏകനാണ്) എന്ന് ഉത്തരം കൊടുക്കാൻ നബി ﷺ യോട് കൽപ്പിക്കുകയാണ്. അതെ, ബഹുത്വമോ, നാനാത്വമോ, ഘടനയോ ഇല്ലാത്തവന്‍; ഇണയോ, തുണയോ, പങ്കാളിയോ ഇല്ലാത്തവന്‍; സത്തയിലും, ഗുണങ്ങളിലും, പ്രവര്‍ത്തനത്തിലുമെല്ലാം തന്നെ ഏകനായുള്ളവന്‍.

{ هُوَ اللَّهُ أَحَدٌ } أي: قد انحصرت فيه الأحدية، فهو الأحد المنفرد بالكمال، الذي له الأسماء الحسنى، والصفات الكاملة العليا، والأفعال المقدسة، الذي لا نظير له ولا مثيل.

ഏകത്വം അവനില്‍ മാത്രം പരിമിതമായിരിക്കുന്നു. ഏകനും നിസ്തുലനുമാവുക എന്നതില്‍ അവന്‍ പരിപൂര്‍ണനാണ്. വിശിഷ്ടമായ നാമങ്ങളും ഉന്നതവും പരിപൂര്‍ണവുമായ വിശേഷണങ്ങളും, പരിശുദ്ധമായ പ്രവര്‍ത്തനങ്ങളുമുള്ള തുല്യനോ സമാനനോ ഇല്ലാത്തവനാണ് അവന്‍. (തഫ്സീറുസ്സഅദി)

ഇത് ചോദ്യകര്‍ത്താക്കള്‍ക്കുള്ള ഒന്നാമത്തെ മറുപടിയാകുന്നു. ഈ കൽപ്പനയുടെ പ്രഥമ സംബോധിതന്‍ നബി ﷺ യാണ്. അദ്ദേഹത്തോടാണല്ലോ താങ്കളുടെ റബ്ബ് ആരാണ്, എന്താണ് എന്നൊക്കെ ചോദിച്ചത്. അതുകൊണ്ട് പ്രസ്തുത ചോദ്യങ്ങള്‍ക്ക് ഇങ്ങനെ ഉത്തരം കൊടുക്കുക എന്ന് അദ്ദേഹത്തോടുതന്നെ ആജ്ഞാപിക്കുകയാണ്. എന്നാല്‍, നബി ﷺ ക്ക് ശേഷം ഓരോ വിശ്വാസിയും ഇതിന്റെ സംബോധിതരാകുന്നു. നബി ﷺ യോട് പറയാനാവശ്യപ്പെട്ട ഈ ഉത്തരംതന്നെ അവരും പറയേണ്ടതുണ്ട്.

هو (ഹുവ) എന്ന സര്‍വ്വനാമത്തിന് ‘അത് ‘ എന്നും ‘അവന്‍’ എന്നും അര്‍ത്ഥം വരും. മുമ്പു പ്രസ്താവിക്കപ്പെട്ട ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ചു കൊണ്ടല്ലാതെയുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍, പിന്നീടു പറയുന്ന വിഷയത്തിന്റെ ഗൗരവത്തിലേക്കു ശ്രദ്ധ പതിപ്പിക്കുവാന്‍ വേണ്ടി ആ പദം ഉപയോഗിക്കപ്പെടാറുണ്ട്. ഇതിന് ضمير الشأن (കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന സര്‍വ്വനാമം) എന്നു പറയപ്പെടുന്നു. ഇവിടെയും അതാണെന്നാണ് മിക്ക മുഫസ്സിറുകളും പറയുന്നത്. ഇതനുസരിച്ചാണ് ‘കാര്യം’ എന്ന് ഇത്തരം സ്ഥാനങ്ങളില്‍ അതിനു അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നതും. താഴെ പറയുന്നതാണ് സംസാരിക്കുന്ന കാര്യം എന്നു സാരം. അപ്പോള്‍, അടുത്തവാക്കുകളുമായി അതിനു ഘടനാപരമായ പ്രത്യേകമൊരു ബന്ധം ഉണ്ടായിരിക്കയില്ല. (അമാനി തഫ്സീർ)

അഹദ് എന്നത് അല്ലാഹുവിന്റെ ഒരു നാമമാകുന്നു. അത് അല്ലാഹുവിനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാറില്ല.  ബഹുത്വത്തിന്റെയോ, നാനാത്വത്തിന്റെയോ, ഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകാനായുള്ളവന്‍ എന്നർത്ഥം. ഒന്ന് എന്ന അർത്ഥത്തിൽ وَاحِد  എന്ന പദം  വിശുദ്ധ ഖുർആനിൽ ഉപയോഗിച്ചിട്ടുണ്ട്.  അവിടെയെല്ലാം ഒന്നുകില്‍ إِلَـهٌ وَاحِد (ഏകനായ ആരാധ്യൻ) എന്നോ اللهُ الوَاحِدُ القَهَّار (സര്‍വാതിജയനായ ഏകനായ അല്ലാഹു) എന്നോ ആണ് പ്രയോഗിച്ചിട്ടുള്ളത്. കേവലം വാഹിദ് എന്ന് എവിടെയും പ്രയോഗിച്ചിട്ടില്ല. സത്തയില്‍ പലവിധ ബഹുത്വങ്ങളുമുള്ള വസ്തുക്കളെക്കുറിച്ച് ഈ പദം പ്രയോഗിച്ചിട്ടുമുണ്ട്. നേരെ മറിച്ച്, അഹദ് എന്ന പദം അല്ലാഹുവിനെക്കുറിച്ച് മാത്രമേ സ്വതന്ത്രമായി ഉപയോഗിച്ചിട്ടുള്ളൂ. കാരണം, എല്ലാ നിലക്കുമുള്ള എല്ലാവിധ ബഹുത്വങ്ങള്‍ക്കും അതീതമായ അസ്തിത്വം അവന്‍ മാത്രമേയുള്ളൂ. അവന്റെ ഏകത്വം സര്‍വ സമ്പൂര്‍ണമാണ്.

(രണ്ട്)

 

ٱللَّهُ ٱلصَّمَدُ

അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.

الله الصمد (അല്ലാഹു അസ്സ്വമദ് ആണ്) എന്ന് ഉത്തരം കൊടുക്കാൻ നബി ﷺ യോട് കൽപ്പിക്കുകയാണ്. അസ്സ്വമദ് എന്നത് അല്ലാഹുവിന്റെ ഒരു നാമമാകുന്നു. അസ്സ്വമദ് എന്നാൽ  ആരുടെയും ആശ്രയം വേണ്ടാത്ത, എല്ലാവരും ആശ്രയിക്കേണ്ടി വരുന്ന അജയ്യനായ  നിത്യശക്തനായ യജമാനന്‍ എന്നാണ് ചുരുക്കത്തില്‍ വിവക്ഷ. അതായത്, യാതൊന്നിന്റെയും ഒരു തരത്തിലുള്ള ആശ്രയവും വേണ്ടാതിരിക്കുവാനും, എല്ലാ വസ്തുക്കള്‍ക്കും ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യമായ എല്ലാ ഉല്‍കൃഷ്ടഗുണങ്ങളും സമ്പൂര്‍ണ്ണമായുള്ള മഹാന്‍ എന്നു സാരം.

{ اللَّهُ الصَّمَدُ } أي: المقصود في جميع الحوائج. فأهل العالم العلوي والسفلي مفتقرون إليه غاية الافتقار، يسألونه حوائجهم، ويرغبون إليه في مهماتهم، لأنه الكامل في أوصافه، العليم الذي قد كمل في علمه، الحليم الذي قد كمل في حلمه، الرحيم الذي [كمل في رحمته الذي] وسعت رحمته كل شيء، وهكذا سائر أوصافه،

എല്ലാ ആവശ്യങ്ങളും അവനിലാണ് ഉദ്ദേശിക്കപ്പെടുന്നത്. ഇവിടെയും ഉപരിലോകത്തുള്ളവരും അവനിലേക്ക് അങ്ങേയറ്റം ആവശ്യമുള്ളവരാണ്. അവര്‍ അവരുടെ ആവശ്യങ്ങള്‍ അവനോട് ചോദിക്കുന്നു. അവരുടെ ഉദ്ദിഷ്ട കാര്യങ്ങള്‍ അവനില്‍ നിന്ന് പ്രതീക്ഷിക്കുന്നു. കാരണം, അവന്‍ അവന്റെ ഗുണങ്ങളില്‍ സമ്പൂര്‍ണനാണ്. അതായത് അറിവില്‍ പൂര്‍ണനായ സര്‍വജ്ഞന്‍. സഹനത്തില്‍ പൂര്‍ണനായ സഹനശീലന്‍. കരുണയില്‍ പൂര്‍ണനായ കാരുണ്യവാന്‍. അവന്റെ കാരുണ്യം എല്ലാറ്റിലും വിശാലമായിരിക്കുന്നു. അവന്റെ മറ്റെല്ലാ വിശേഷണങ്ങളും ഇതുപോലെ തന്നെയാണ്. (തഫ്സീറുസ്സഅദി)

(മൂന്ന്)

 

لَمْ يَلِدْ وَلَمْ يُولَدْ

അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.

അല്ലാഹു ആര്‍ക്കും ജന്‍മം നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, അവൻ ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല.

ومن كماله أنه { لَمْ يَلِدْ وَلَمْ يُولَدْ } لكمال غناه

അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല; ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല എന്നത് അവന്റെ പരിപൂര്‍ണതയെയും മറ്റുള്ളവയില്‍ നിന്നെല്ലാമുള്ള അവന്റെ നിരാശ്രയത്വത്തെയും ബോധ്യപ്പെടുത്തുന്നു. (തഫ്സീറുസ്സഅദി)

അല്ലാഹു ആര്‍ക്കും ജന്‍മം നല്‍കിയിട്ടില്ല. ഈസാ നബി(അ) അല്ലാഹുവിന്റെ പുത്രനാണെന്നാണ് ക്രൈസ്തവ൪ വാദിക്കുന്നത്. അല്ലാഹുവിന് ഒരു സന്താനത്തെ സ്വീകരിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റേതാണെന്നും അല്ലാഹു അറിയിക്കുന്നു.

ﻗَﺎﻟُﻮا۟ ٱﺗَّﺨَﺬَ ٱﻟﻠَّﻪُ ﻭَﻟَﺪًا ۗ ﺳُﺒْﺤَٰﻨَﻪُۥ ۖ ﻫُﻮَ ٱﻟْﻐَﻨِﻰُّ ۖ ﻟَﻪُۥ ﻣَﺎ ﻓِﻰ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَﻣَﺎ ﻓِﻰ ٱﻷَْﺭْﺽِ ۚ ﺇِﻥْ ﻋِﻨﺪَﻛُﻢ ﻣِّﻦ ﺳُﻠْﻄَٰﻦٍۭ ﺑِﻬَٰﺬَآ ۚ ﺃَﺗَﻘُﻮﻟُﻮﻥَ ﻋَﻠَﻰ ٱﻟﻠَّﻪِ ﻣَﺎ ﻻَ ﺗَﻌْﻠَﻤُﻮﻥَ

അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍. അവന്‍ പരാശ്രയമുക്തനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റേതാകുന്നു. നിങ്ങളുടെ പക്കല്‍ ഇതിന് അല്ലാഹുവിന് സന്താനം ഉണ്ടെന്നതിന്‌) യാതൊരു പ്രമാണവുമില്ല. അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണോ? (ഖു൪ആന്‍ :10/68)

بَدِيعُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ أَنَّىٰ يَكُونُ لَهُۥ وَلَدٌ وَلَمْ تَكُن لَّهُۥ صَٰحِبَةٌ ۖ وَخَلَقَ كُلَّ شَىْءٍ ۖ وَهُوَ بِكُلِّ شَىْءٍ عَلِيمٌ

ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്‌. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്‌. (ഖു൪ആന്‍ :6/101)

അല്ലാഹു ജിന്നുകളെ വിവാഹം കഴിച്ചുവെന്നും മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് മക്കയിലെ മുശ്രിക്കുകള്‍ ജല്‍പ്പിച്ചിരുന്നു. ഇത്  തെറ്റാണെന്ന് മാത്രമല്ല, സര്‍വോല്‍കൃഷ്ടനും മഹാപരിശുദ്ധനുമായ ലോകരക്ഷിതാവിന്റെ മഹത്ത്വത്തെയും പരിശുദ്ധിയെയും ഇടിച്ചുതാഴ്ത്തുന്നതുമാണ്. ഈ വാദത്തെ അല്ലാഹു ആക്ഷേപിക്കുന്നത് കാണുക:

ﺟَﻌَﻠُﻮا۟ ﺑَﻴْﻨَﻪُۥ ﻭَﺑَﻴْﻦَ ٱﻟْﺠِﻨَّﺔِ ﻧَﺴَﺒًﺎ ۚ ﻭَﻟَﻘَﺪْ ﻋَﻠِﻤَﺖِ ٱﻟْﺠِﻨَّﺔُ ﺇِﻧَّﻬُﻢْ ﻟَﻤُﺤْﻀَﺮُﻭﻥَ ﺳُﺒْﺤَٰﻦَ ٱﻟﻠَّﻪِ ﻋَﻤَّﺎ ﻳَﺼِﻔُﻮﻥَ

അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുടുംബബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്‌.അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍ (ഖു൪ആന്‍ :37/158-159)

أَفَأَصْفَىٰكُمْ رَبُّكُم بِٱلْبَنِينَ وَٱتَّخَذَ مِنَ ٱلْمَلَٰٓئِكَةِ إِنَٰثًا ۚ إِنَّكُمْ لَتَقُولُونَ قَوْلًا عَظِيمًا

എന്നാല്‍ നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമായി നല്‍കുകയും, അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്‌. (ഖു൪ആന്‍:17/40)

ﻭَﺟَﻌَﻠُﻮا۟ ﻟِﻠَّﻪِ ﺷُﺮَﻛَﺎٓءَ ٱﻟْﺠِﻦَّ ﻭَﺧَﻠَﻘَﻬُﻢْ ۖ ﻭَﺧَﺮَﻗُﻮا۟ ﻟَﻪُۥ ﺑَﻨِﻴﻦَ ﻭَﺑَﻨَٰﺖٍۭ ﺑِﻐَﻴْﺮِ ﻋِﻠْﻢٍ ۚ ﺳُﺒْﺤَٰﻨَﻪُۥ ﻭَﺗَﻌَٰﻠَﻰٰ ﻋَﻤَّﺎ ﻳَﺼِﻔُﻮﻥَ

അവര്‍ ജിന്നുകളെ അല്ലാഹുവിന് പങ്കാളികളാക്കിയിരിക്കുന്നു. എന്നാല്‍ അവരെ അവന്‍ സൃഷ്ടിച്ചതാണ്‌. ഒരു വിവരവും കൂടാതെ അവന്ന് പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ ആരോപിച്ചുണ്ടാക്കിയിരിക്കുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു. (ഖു൪ആന്‍ :6/100)

അല്ലാഹു ആര്‍ക്കും ജന്‍മം നല്‍കിയിട്ടില്ലാത്തവനാണെന്നതും അവൻ ആരുടെയും സന്തതിയായി ജനിച്ചില്ലാത്തവനാണെന്നതും അസ്സ്വമദ് എന്നതിന്റെ തഫ്സീറായികൊണ്ടും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

(നാല്)

وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ

അവന് തുല്യനായി ആരും ഇല്ലതാനും.

لا في أسمائه ولا في أوصافه، ولا في أفعاله، تبارك وتعالى. فهذه السورة مشتملة على توحيد الأسماء والصفات.

നാമങ്ങളിലാവട്ടെ, വിശേഷണങ്ങളിലാവട്ടെ പ്രവൃത്തികളിലാവട്ടെ അവന് തുല്യനായി ഒരാളുമില്ല. ഈ സൂറത്ത് അല്ലാഹുവിന്റെ നാമ ഗുണവിശേഷങ്ങളിലുള്ള ഏകത്വത്തെ ഉള്‍ക്കൊള്ളുന്നതാണ്. (തഫ്സീറുസ്സഅദി)

അല്ലാഹുവിന്റെ സത്തയിലോ, ഗുണങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, നിയന്ത്രണത്തിലോ, കൈകാര്യകര്‍ത്തൃത്വത്തിലോ, അറിവിലോ, കഴിവിലോ ഒന്നും തന്നെ അവനു തുല്യനായി-കിടയായി-പങ്കാളിയായി- ഒന്നുമില്ല; ഒരാളുമില്ല. അതെ, അവനെപ്പോലെ ഒരു വസ്തുവുമില്ല. അവനാകട്ടെ, എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനുമത്രെ.

لَيْسَ كَمِثْلِهِۦ شَىْءٌ ۖ وَهُوَ ٱلسَّمِيعُ ٱلْبَصِيرُ

അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. (ഖു൪ആന്‍ :42/11)

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കും

ഈ സൂറത്തിലെ അല്ലാഹുവിന്റെ നാമ-ഗുണ-വിശേഷണങ്ങൾ മുൻനിർത്തി അവനോട് പ്രാർത്ഥിച്ചാൽ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്നതാണെന്ന് നബി ﷺ പഠിപ്പിച്ചിിട്ടുണ്ട്.

عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم سَمِعَ رَجُلاً يَقُولُ اللَّهُمَّ إِنِّي أَسْأَلُكَ أَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ‏.‏ فَقَالَ ‏ “‏ لَقَدْ سَأَلْتَ اللَّهَ بِالاِسْمِ الَّذِي إِذَا سُئِلَ بِهِ أَعْطَى وَإِذَا دُعِيَ بِهِ أَجَابَ

അബ്ദില്ലാഹിബ്നു ബുറൈദ(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു: ഒരാള്‍ ഇപ്രകാരം ചൊല്ലുന്നതായി നബി ﷺ കേട്ടു:

اللَّهُمَّ إِنِّي أَسْأَلُكَ أَنِّي أَشْهَدُ أَنَّكَ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ

അല്ലാഹുമ്മ ഇന്നീ അസ്അലുക്ക അന്നീ അശ്ഹദു അന്നക്ക അന്‍തല്ലാഹ് ലാ ഇലാഹ ഇല്ലാ അന്‍ത അഹദു സ്സമദു ല്ലദീ ലം യലിദ് വലം യൂലദ് വലം യകുന്‍ലഹു കുഫുവന്‍ അഹദ്

അല്ലാഹുവേ, ഞാന്‍ നിന്നോട് ചോദിക്കുന്നു, ഞാന്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു നീ അല്ലാഹുവാണ്, നീയല്ലാതെ ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ല, അല്ലാഹു ഏകനും ഏവ൪ക്കും ആശ്രയമായിട്ടുള്ളവനുമാണ്. അവന്‍ (ആ൪ക്കും) ജന്‍മം നല്‍കിയിട്ടില്ല, (ആരുടേയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും.

അപ്പോള്‍ നബി ﷺ  പറഞ്ഞു: അല്ലാഹുവിന്റെ നാമം കൊണ്ടാണ് നീ ചോദിച്ചിട്ടുള്ളത്. ആരെങ്കിലും ഇത് മുഖേനെ അല്ലാഹുവിനോട് ചോദിച്ചാല്‍ അവന്റെ പ്രാ൪ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുന്നതാണ്. (അബൂദാവൂദ് :1493 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

പാരായണം സുന്നത്തായ സന്ദർഭങ്ങൾ

നബി ﷺ സുബ്‌ഹി നിസ്കാരത്തിൻ്റെ സുന്നത്തിൽ ആദ്യത്തെ റക്അതിൽ സൂറ. കാഫിറൂനും രണ്ടാമത്തെ റക്അതിൽ സൂറ. ഇഖ്‌ലാസും പാരായണം ചെയ്യാറുണ്ടായിരുന്നു.

عَنِ ابْنِ عُمَرَ، قَالَ رَمَقْتُ النَّبِيَّ ـ صلى الله عليه وسلم ـ شَهْرًا فَكَانَ يَقْرَأُ فِي الرَّكْعَتَيْنِ قَبْلَ الْفَجْرِ ‏{قُلْ يَا أَيُّهَا الْكَافِرُونَ}‏ وَ ‏{قُلْ هُوَ اللَّهُ أَحَدٌ}‏

അബ്ദുല്ലാഹിബ്നു ഉമറില്‍ (റ)നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:ഞാന്‍ നബി ﷺ യെ ഒരു മാസം നിരീക്ഷിച്ചു.അപ്പോള്‍ നബി(സ്വ) ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്യുമായിരുന്നു.(സുനനു ഇബ്നുമാജ:5/1203 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَرَأَ فِي رَكْعَتَىِ الْفَجْرِ ‏{‏ قُلْ يَا أَيُّهَا الْكَافِرُونَ‏}‏ وَ{‏قُلْ هُوَ اللَّهُ أَحَدٌ‏}‏

അബൂഹുറൈറയിൽ (റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു:നിശ്ചയം നബി ﷺ ഫജ്൪ (സുബ്ഹ്) നമസ്കാരത്തിന് മുമ്പുള്ള 2 റക്അത്തുകളില്‍ സൂറത്തുല്‍ കാഫിറൂനും (സൂറ.109) സൂറത്തുല്‍ ഇഖ്‌ലാസും (സൂറ.112) പാരായണം ചെയ്തു.(മുസ്ലിം:726)

സൂറ:ഫലഖ്, നാസ് എന്നിവ ഒന്നിച്ച് സൂറ : ഇഖ്ലാസ് പാരായണം ചെയ്യൽ സുന്നത്തായ എട്ട് സന്ദർഭങ്ങളുണ്ട്. അഞ്ച് നേരത്തെ ഫര്ള് നമസ്കാരത്തിന് ശേഷം, രാവിലെയും വൈകുന്നേരവും, രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് എന്നീ സന്ദർഭങ്ങളാണത്.

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ أَمَرَنِي رَسُولُ اللَّهِ صلى الله عليه وسلم أَنْ أَقْرَأَ الْمُعَوِّذَاتِ دُبُرَ كُلِّ صَلاَةٍ

ഉഖ്ബ ബിന്‍ ആമിര്‍ (റ) നിവേദനം : ‘എല്ലാ (ഫര്‍ള് ) നമസ്കാരത്തിന് ശേഷവും (ഒരു തവണ) ഖുല്‍ ഹുവല്ലാഹു അഹദ്…, ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്…, ഖുല്‍ അഊദു ബിറബ്ബിന്നാസ്… എന്നീ സൂറത്തുകള്‍ പാരായണം ചെയ്യാന്‍ നബി ﷺ കല്‍പ്പിക്കുകയുണ്ടായി’. (സുനനുന്നസാഇ :1336 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സുബ്ഹിക്കും മഗ്’രിബിനും ശേഷം ഈ സൂറത്തുകള്‍ മൂന്ന് തവണ വീതമാണ് പാരായണം ചെയ്യേണ്ടത്.

عَنْ مُعَاذِ بْنِ عَبْدِ اللَّهِ بْنِ خُبَيْبٍ، عَنْ أَبِيهِ، قَالَ خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي لَنَا – قَالَ – فَأَدْرَكْتُهُ فَقَالَ ‏”‏ قُلْ ‏”‏ ‏.‏ فَلَمْ أَقُلْ شَيْئًا ثُمَّ قَالَ ‏”‏ قُلْ ‏”‏ ‏.‏ فَلَمْ أَقُلْ شَيْئًا ‏.‏ قَالَ ‏”‏ قُلْ ‏”‏ ‏.‏ قُلْتُ مَا أَقُولُ قَالَ ‏”‏ قُلْ ‏:‏ ‏(‏ هوَ اللَّهُ أَحَدٌ ‏)‏ وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു ഖുബൈബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മഴയും ഇരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ പുറപ്പെട്ടു: എന്നിട്ട് ഞങ്ങള്‍ നബി ﷺ യെ ഞങ്ങള്‍ക്ക് വേണ്ടി നമസ്കരിക്കാനായി അന്വേഷിച്ചു. അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. വീണ്ടും അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്നെയും ആവശ്യപ്പെട്ടു: നീ പറയുക. അപ്പോള്‍, ഞാന്‍ എന്താണ് പറയേണ്ടതെന്ന് ചോദിച്ചു. തുട൪ന്ന് നബി(ﷺ) പറഞ്ഞു : ഖുല്‍ ഹുവല്ലാഹു അഹദ്, മുഅവ്വിദതൈനി (സൂറ:ഫലഖ്, നാസ്) എന്നിവ രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും മൂന്ന് തവണ പാരായണം ചെയ്താല്‍ നിനക്ക് എല്ലാത്തില്‍ നിന്നും രക്ഷയായി അത് മതിയാകുന്നതാണ്. (തി൪മിദി : 3575 )

عَنْ عَائِشَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا فَقَرَأَ فِيهِمَا ‏{‏قُلْ هُوَ اللَّهُ أَحَدٌ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ الْفَلَقِ‏}‏ وَ‏{‏قُلْ أَعُوذُ بِرَبِّ النَّاسِ‏}‏ ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ وَمَا أَقْبَلَ مِنْ جَسَدِهِ يَفْعَلُ ذَلِكَ ثَلاَثَ مَرَّاتٍ

ആഇശ(റ)വില്‍ നിന്ന് നിവേദനം: ‘തീര്‍ച്ചയായും നബി ﷺ എല്ലാ രാത്രികളിലും വിരിപ്പിലേക്ക് വന്നാല്‍ ഇരു കൈപ്പടങ്ങളും ചേര്‍ത്തുവെക്കുകയും ശേഷം അവയില്‍ ഊതുകയും അവ രണ്ടിലും സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതുകയും പിന്നീട് ഇരു കൈകള്‍ കൊണ്ടും ശരീരത്തില്‍ സാധ്യമായിടത്തെല്ലാം തടവുകയും ചെയ്യും. തല, മുഖം, ശരീരത്തിന്റെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ നിന്നും അത് ആരംഭിക്കും. ഇപ്രകാരം മൂന്ന് പ്രാവശ്യം ചെയ്യാറുണ്ടായിരുന്നു’. (ബുഖാരി:5017)

Leave a Reply

Your email address will not be published.

Similar Posts