ബിസ്മില്ലാഹ് കൊണ്ട് തുടങ്ങിയാൽ

THADHKIRAH

ഏതൊരു നല്ല കാര്യത്തിന്റെയും തുടക്കം അല്ലാഹുവിന്റെ നാമം കൊണ്ടായിരിക്കുക എന്നത് ഇസ്ലാമിൽ ഏറെ ശ്രേഷ്ടതയുള്ള കാര്യമാണ്. അതായത് ഏതൊരു നല്ല കാര്യവും ബിസ്മില്ലാഹ് (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ശ്രേഷ്ടകരമാണ്.

വിശുദ്ധ ഖുർആനിൽ നബിക്ക് ആദ്യമായി അവതരിക്കുന്ന വചനം കാണുക:

ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. (ഖു൪ആന്‍ : 96/1)

അല്ലാഹുവിന്റെ നാമത്തില്‍ വായിക്കുക എന്നതാണ് വിശുദ്ധ ഖുർആനിൽ ആദ്യമായി അവതരിച്ച ആയത്തിന്റെ ആശയം. വിശുദ്ധ ഖുര്‍ആനിന്റെ പാരായണം ആരംഭിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലായിരിക്കണം. വിശുദ്ധ ഖു൪ആന്‍ സൂറ:തൌബ ഒഴികെ മറ്റ് 113 സൂറത്തുകളും ആരംഭിക്കുന്നത് ‘ബിസ്മില്ലാഹ്’ കൊണ്ടാകുന്നു.

ഏതൊരു നല്ലകാര്യം തുടങ്ങുമ്പോഴും അത് ബിസ്മില്ലാഹ് (അല്ലാഹുവിന്റെ നാമത്തില്‍) കൊണ്ടാണ് ആരംഭിക്കേണ്ടതെന്നത് നബിചര്യയില്‍ പൊതുവെ അറിയപ്പെട്ട കാര്യമാകുന്നു.  നല്ല കാര്യങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതോടെ അതില്‍ ധാരാളം നന്‍മകള്‍ ലഭിക്കുന്നു. അപ്രകാരം അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്ന കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതാണ്.

ബർറാഉബ്നു ആസിബ് رضي الله عنه പറയുന്നു:നബി ﷺ ഞങ്ങളോട് ഖന്തക്ക് കുഴിക്കാൻ കൽപ്പിച്ചു. ഖന്തക്ക് കഴിച്ചു കൊണ്ടിരിക്കെ വലിയ ഒരു പാറക്കല്ല് പ്രത്യക്ഷപ്പെട്ടു. മൺവെട്ടി കൊണ്ട് അത് എടുത്തു മാറ്റാൻ കഴിയുമായിരുന്നില്ല. അപ്പോൾ ഞങ്ങൾ നബി ﷺ യോട് പരാതി പറഞ്ഞു. നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. നബി ﷺ തന്റെ വസ്ത്രം മാറ്റി ആ പാറക്കല്ലിന്റെ ഭാഗത്തേക്ക് ഇറങ്ങി വന്നു. ശേഷം മൺവെട്ടി എടുത്തു കൊണ്ട് പറഞ്ഞു: ബിസ്മില്ലാഹ്. ഇതും പറഞ്ഞു കൊണ്ട് നബി ﷺ പാറക്കല്ലിനു നേരെ ഒരു അടി കൊടുത്തു. അതിന്റെ മൂന്നിലൊരു ഭാഗം പൊട്ടിപ്പോന്നു. ശേഷം പറഞ്ഞു: അല്ലാഹു അക്ബർ ശാമിന്റെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം ശാമിലെ ചുവന്ന കൊട്ടാരങ്ങൾ എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. ശേഷം നബി ﷺ ബിസ്മില്ല എന്ന് വീണ്ടും പറഞ്ഞു രണ്ടാമത്തെ അടി കൊടുത്തു. അതോടെ കല്ലിന്റെ മൂന്നിലൊരു ഭാഗം വീണ്ടും പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, പേർഷ്യയുടെ ഖജനാവുകൾ എനിക്കു നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; അവിടത്തെ പട്ടണങ്ങളും വെളുത്ത കൊട്ടാരങ്ങളും എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. വീണ്ടും നബി ﷺ ബിസ്മില്ല എന്ന് പറഞ്ഞു കൊണ്ട് മൂന്നാമത്തെ അടി കൊടുത്തു കല്ലിന്റെ ബാക്കിയുള്ള ഭാഗം കൂടി പൊട്ടിപ്പോന്നു. എന്നിട്ട് പറഞ്ഞു: അല്ലാഹു അക്ബർ, എനിക്ക് യമനിന്റെ ഖജനാവുകൾ നൽകപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് സത്യം; സ്വൻആഇലെ കവാടങ്ങൾ എന്റെ ഈ സ്ഥലത്ത് ഞാൻ കാണുന്നു. (അഹ്മദ്: 18694)

നാം ഏതൊരു കാര്യം ചെയ്യുമ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയുണ്ടെങ്കില്‍ അത് നമുക്ക് കൂടുതല്‍ ഉപകാരം ചെയ്യും. ഒരു സദസ്സിലാണെങ്കില്‍ പോലും അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ അത്യാവശ്യമാണ്. സദസ്സ് പിരിയുമ്പോള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുവാനായി നബി ﷺ പ്രത്യേകം പ്രാര്‍ഥന തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നത് ഓര്‍ക്കുക.

 മാത്രമല്ല, പ്രസ്തുത കാര്യത്തില്‍ പിശാചിന്റെ ഇടപെടലില്‍ നിന്നുള്ള കാവലും ലഭിക്കുന്നു.

عَنْ أَبِي الْمَلِيحِ، عَنْ رَجُلٍ، قَالَ كُنْتُ رَدِيفَ النَّبِيِّ صلى الله عليه وسلم فَعَثَرَتْ دَابَّتُهُ فَقُلْتُ تَعِسَ الشَّيْطَانُ ‏.‏ فَقَالَ ‏ “‏ لاَ تَقُلْ تَعِسَ الشَّيْطَانُ فَإِنَّكَ إِذَا قُلْتَ ذَلِكَ تَعَاظَمَ حَتَّى يَكُونَ مِثْلَ الْبَيْتِ وَيَقُولَ بِقُوَّتِي وَلَكِنْ قُلْ بِسْمِ اللَّهِ فَإِنَّكَ إِذَا قُلْتَ ذَلِكَ تَصَاغَرَ حَتَّى يَكُونَ مِثْلَ الذُّبَابِ ‏”‏

അബുൽ മലീഹ് (റ) ഒരു വ്യക്തിയില്‍ നിന്ന് നിവേദനം : അദ്ദേഹം പറഞ്ഞു: ഞാൻ നബി ﷺ യുടെ വാഹനത്തിന്റെ പിന്നിലിരുന്ന് പോകവെ മൃഗം താഴെ വീണു. അപ്പോള്‍ ഞാൻ പറഞ്ഞു: “പിശാച് നശിക്കട്ടെ” അപ്പോള്‍ നബി ﷺ പറഞ്ഞു: പിശാച് നശിക്കട്ടെയെന്ന് നിങ്ങൾ പറയരുത്, കാരണം നിശ്ചയം നിങ്ങൾ അങ്ങനെ പറയുമ്പോൾ അവൻ (അഹങ്കാരം കൊണ്ട്) വലുതായി ഒരു വീട് പോലെയായി മാറും, അവൻ പറയും: എന്റെ കഴിവ് കൊണ്ടാണ് ഇത് സംഭവിച്ചത്, മറിച്ച് നിങ്ങൾ : “ബിസ്മില്ലാഹ്” എന്ന് പറയണം, കാരണം നിശ്ചയം നിങ്ങൾ അങ്ങനെ പറയുമ്പോൾ പിശാച് ചെറുതായി ഒരു ഈച്ചയുടെ വലുപ്പത്തിലാകും. (അബൂദാവൂദ്:4982-സ്വഹീഹ് അല്‍ബാനി)

പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്ക് ബിസ്മില്ലാഹ് പറയാന്‍ പ്രത്യേകം പഠിപ്പിക്കപ്പെട്ട ചില സന്ദ൪ഭങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക. അവിടെ ബിസ്മിലലാഹ് പറഞ്ഞാല്‍ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള സുരക്ഷിതത്വം ലഭിക്കും. അവിടെ ബിസ്മിലലാഹ് പറഞ്ഞില്ലെങ്കില്‍ പിശാചിന് ഇടപെടാന്‍ അവസരവും ലഭിക്കും. പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്ക് ബിസ്മില്ലാഹ് പറയാന്‍ പ്രത്യേകം പഠിപ്പിക്കപ്പെട്ട സന്ദ൪ഭങ്ങള്‍ സൂചിപ്പിക്കുന്നു.

1. വീട്ടില്‍ പ്രവേശിക്കുമ്പോള്‍
2. ഭക്ഷണം കഴിക്കുമ്പോള്‍

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ:‏ إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ ‏.‏ وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ ‏.‏ وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ ‏

ജാബിറുബ്‌നു അബ്ദില്ല(റ)വില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുകയും അങ്ങനെ അവന്‍ അവന്റെ പ്രവേശനസമയത്തും ആഹരിക്കുന്ന സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താല്‍, (അപ്പോള്‍) പിശാച് പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) രാത്രി താമസിക്കാനിടമോ രാത്രി ഭക്ഷണമോ ഇല്ല.’ (എന്നാല്‍) ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിക്കാതിരുന്നാല്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനിടം കിട്ടിയിരിക്കുന്നു.’ (ഇനി) ഭക്ഷണം കഴിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനുള്ള ഇടവും രാത്രി ഭക്ഷണവും കിട്ടിയിരിക്കുന്നു’ (മുസ്‌ലിം:2018)

മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടിയുണ്ട് :

ثُمَّ ذَكَرَ اسْمَ اللَّهِ وَأَكَلَ

അതിനു ശേഷം ‘ബിസ്മില്ലാഹ്’ പറഞ്ഞുകൊണ്ട്‌ നബി ﷺ ഭക്ഷിച്ചു.

عَنْ حُذَيْفَةَ، قَالَ كُنَّا إِذَا حَضَرْنَا مَعَ النَّبِيِّ صلى الله عليه وسلم طَعَامًا لَمْ نَضَعْ أَيْدِيَنَا حَتَّى يَبْدَأَ رَسُولُ اللَّهِ صلى الله عليه وسلم فَيَضَعَ يَدَهُ وَإِنَّا حَضَرْنَا مَعَهُ مَرَّةً طَعَامًا فَجَاءَتْ جَارِيَةٌ كَأَنَّهَا تُدْفَعُ فَذَهَبَتْ لِتَضَعَ يَدَهَا فِي الطَّعَامِ فَأَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهَا ثُمَّ جَاءَ أَعْرَابِيٌّ كَأَنَّمَا يُدْفَعُ فَأَخَذَ بِيَدِهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: ‏ إِنَّ الشَّيْطَانَ يَسْتَحِلُّ الطَّعَامَ أَنْ لاَ يُذْكَرَ اسْمُ اللَّهِ عَلَيْهِ وَإِنَّهُ جَاءَ بِهَذِهِ الْجَارِيَةِ لِيَسْتَحِلَّ بِهَا فَأَخَذْتُ بِيَدِهَا فَجَاءَ بِهَذَا الأَعْرَابِيِّ لِيَسْتَحِلَّ بِهِ فَأَخَذْتُ بِيَدِهِ وَالَّذِي نَفْسِي بِيَدِهِ إِنَّ يَدَهُ فِي يَدِي مَعَ يَدِهَا‏ ‏

ഹുദൈഫയില്‍(റ) നിന്ന്‌ നിവേദനം: അല്ലാഹുവിന്റെ റസൂലിനോടൊന്നിച്ച് ഞങ്ങള്‍ ഭക്ഷണത്തിന് പങ്കെടുക്കേണ്ടിവന്നാല്‍ അവിടുന്ന്‌ ഭക്ഷിച്ചുതുടങ്ങുന്നതു വരെ ഞങ്ങള്‍ കൈ ഭക്ഷണത്തളികയില്‍ വെക്കാറില്ല. ഞങ്ങളൊരിക്കല്‍ തിരുദൂതരൊന്നിച്ച്‌ ഒരു സദ്യയില്‍ പങ്കെടുത്തു. അപ്പോഴൊരു യുവതി അവളെ ആരോ പിടിച്ചുന്തിയതുപോലെ ഓടിവന്ന്‌ ഭക്ഷണത്തില്‍ കൈവെക്കാന്‍ ശ്രമിച്ചു. നബി ﷺ അവളുടെ കൈക്കു പിടിച്ചു. (ഭക്ഷിക്കാനനുവദിച്ചില്ല) പിന്നീടൊരു ഗ്രാമീണനായ അറബി അവനെയും ആരോ പിടിച്ചുന്തിയതു പോലെ ഓടിവന്നു. നബി ﷺ അവന്റെയും കൈപിടിച്ചു. എന്നിട്ട്‌ പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ നാമം (ബിസ്മില്ലാഹ്) ഉച്ചരിച്ചിട്ടില്ലെങ്കില്‍ ആഹാരത്തില്‍ പിശാച്‌ പങ്കെടുക്കും. അത്‌ തനിക്ക്‌ ഉപയോഗിക്കാന്‍ വേണ്ടിയാണ്‌ ഈ യുവതിയെ അവന്‍ കൊണ്ടുവന്നത്‌. അപ്പോഴാണ്‌ ഞാനവളുടെ കൈപിടിച്ചത്‌. പിന്നീട്‌ ഈ ഗ്രാമീണനായ അറബിയെ അവന്‍ കൊണ്ടുവന്നു. അപ്പോഴും അവന്റെ കൈ ഞാന്‍ പിടിച്ചു. എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ, അവനെക്കൊണ്ട്‌ സത്യം! നിശ്ചയം പിശാചിന്റെ കൈ അവര്‍ രണ്ടാളുകളുടെ കയ്യോടുകൂടി എന്റെ കയ്യില്‍ അകപ്പെട്ടിരുന്നു.(മുസ്ലിം:2017)

3.ടോയ്ലെറ്റില്‍ പ്രവേശിക്കുമ്പോള്‍

عن أنس قال: قال رسول الله -صلى الله عليه وسلم: إن هذه الحشوش محتضرة، فإذا دخلها أحدكم فليقل: بسم الله، اللهم إني أعوذ بك من الخبث والخبائث

അനസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും മലമൂത്ര വിസ൪ജ്ജന സ്ഥലങ്ങള്‍ പിശാചിന്റെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളാകുന്നു. നിങ്ങളിലാരെങ്കിലും അവിടേക്ക് പ്രവേശിക്കുകയാണെങ്കില്‍ അവന്‍ بسم الله (ബിസ്മില്ല) എന്ന് പറയട്ടെ. (ശേഷം) اللهم إني أعوذ بك من الخبث والخبائث (അല്ലാഹുവേ, എല്ലാ ആണ്‍-പെണ്‍ പിശാചുക്കളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു) എന്ന് പറയട്ടെ.

عَنْ عَلِيِّ بْنِ أَبِي طَالِبٍ، رضى الله عنه أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : سَتْرُ مَا بَيْنَ أَعْيُنِ الْجِنِّ وَعَوْرَاتِ بَنِي آدَمَ إِذَا دَخَلَ أَحَدُهُمُ الْخَلاَءَ أَنْ يَقُولَ بِسْمِ اللَّهِ ‏

അലിയ്യിബ്നു അബൂത്വാലിബ്(റ) വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ജിന്നുകളുടെയും മനുഷ്യരുടെ ഔറത്തിന്റെയും ഇടയിലുള്ള മറയാണ് ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് “ബിസ്മില്ലാഹ്” എന്ന് ചൊല്ലൽ. (തിർമിദി: 606)

4. വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ

عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ

അനസ്(റ) വിൽ നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ആരെങ്കിലും ഇപ്രകാരം പറഞ്ഞാല്‍ :

بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചു, അല്ലാഹുവിനെ കൂടാതെ ശക്തിയും കഴിവുമില്ല.

‏ قَالَ ‏”‏ يُقَالُ حِينَئِذٍ هُدِيتَ وَكُفِيتَ وَوُقِيتَ فَتَتَنَحَّى لَهُ الشَّيَاطِينُ فَيَقُولُ لَهُ شَيْطَانٌ آخَرُ كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ ‏”‏ ‏.

നബി ﷺ പറയുന്നു: അവനോട് ഇപ്രകാരം പറയപ്പെടുന്നതാണ്: നീ സൻമാർഗം പ്രാപിച്ചിരിക്കുന്നു. നിനക്ക് ഇത് മതിയായതാണ്. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പിശാച് അവനെ വിട്ടു പോകുന്നതുമാണ്. ഒരു പിശാച് മറ്റേ പിശാചിനോട് പറയും: സൻമാർഗം പ്രാപിച്ച, പ്രാപ്തനും സംരക്ഷിക്കപ്പെട്ടവനുമായ ഒരാളെ നീ എങ്ങനെ വഴിതെറ്റിക്കും? (അബൂദാവൂദ്:5095)

5. വീട്ടിൽ വാതിൽ അടക്കുമ്പോൾ

വീട്ടില്‍ പ്രവേശിച്ച് കതക് അടക്കുമ്പോഴും ബിസ്മില്ലാഹ് പറഞ്ഞ് അടക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയില്‍ കതകടക്കുമ്പോള്‍ ബിസ്മില്ലാഹ് പറഞ്ഞ് അടക്കാന്‍ മറക്കരുത്.

عَنْ جَابِرَ بْنَ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِذَا كَانَ جُنْحُ اللَّيْلِ ـ أَوْ أَمْسَيْتُمْ ـ فَكُفُّوا صِبْيَانَكُمْ، فَإِنَّ الشَّيَاطِينَ تَنْتَشِرُ حِينَئِذٍ، فَإِذَا ذَهَبَ سَاعَةٌ مِنَ اللَّيْلِ فَحُلُّوهُمْ، وَأَغْلِقُوا الأَبْوَابَ، وَاذْكُرُوا اسْمَ اللَّهِ، فَإِنَّ الشَّيْطَانَ لاَ يَفْتَحُ بَابًا مُغْلَقًا

നബി ﷺ പറഞ്ഞു:രാത്രി ഇരുട്ടാകാന്‍ തുടങ്ങിയാല്‍ അല്ലെങ്കില്‍ വൈകുന്നേരമായാല്‍ നിങ്ങളുടെ കുട്ടികളെ നിങ്ങള്‍ (പുറത്തിറങ്ങുന്നതില്‍നിന്നും) തടഞ്ഞു വെക്കുക. കാരണം അന്നേരമാണ് പിശാചുക്കള്‍ വ്യാപിക്കുന്നത്. രാത്രിയുടെ ഒരുഭാഗം പോയിക്കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ വിട്ടേക്കുക. വാതിലുകള്‍ നിങ്ങള്‍ അടക്കുകയും അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക. തീ൪ച്ചയായും ബിസ്മില്ലാഹ് ചൊല്ലി അടക്കപ്പെട്ട വാതില്‍ പിശാച് തുറക്കുകയില്ല. (ബുഖാരി:3304)

6. വസ്ത്രം അഴിക്കുമ്പോൾ

قال رسول الله ﷺ: سَتْرُ ما بينَ أَعْيُنِ الجِنِّ و عَوْرَاتِ بَنِي آدمَ إذا وضعَ أحدُهُمْ ثَوْبَهُ أنْ يقول :  بسمِ اللهِ

നബി ﷺ  പറഞ്ഞു: ആ‌ദം സ‌ന്ത‌തി‌ക‌ളു‌ടെ ന‌ഗ്ന‌ത‌കളു‌ടെ‌യും ജി‌ന്നു‌ക‌ളു‌ടെ ദൃ‌ഷ്ടി‌ക‌ളു‌ടെ‌യും ഇ‌ട‌യി‌ലു‌ള്ള മ‌റ‌ക്ക്‌: ഒ‌രാൾ ത‌ന്റെ വ‌സ്‌‌ത്രം നീക്കുമ്പോൾ ‘ബി‌സ്‌‌മി‌ല്ലാ‌ഹ്‌’ ചൊ‌ല്ല‌ലാ‌ണ്‌. (സ്വഹീഹുൽ ജാമി‌അ്: 3610)

7. സംയോഗം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ “‏ لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا، فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ، لَمْ يَضُرَّهُ شَيْطَانٌ أَبَدًا ‏”‏‏.‏

ഇബ്നു അബ്ബാസ് (റ) വില്‍ നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരാള്‍ തന്‍റെ ഭാര്യയെ സംയോഗം ചെയ്യുന്നതിന് മുമ്പ് ഇപ്രകാരം ചൊല്ലിയാല്‍, അതിലൂടെ ഒരു കുഞ്ഞിനെ നല്‍കപ്പെടുമ്പോള്‍ അതിനെ ശൈത്താന്‍ ഒരിക്കലും അക്രമിക്കുകയില്ല!

بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ، وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا

ബിസ്മില്ലാഹി അല്ലാഹുമ്മ ജന്നിബ്നാ ശ്ശ്വൈത്വാന, വജന്നിബി ശ്ശ്വൈത്ത്വാന മാ റസക്തനാ.

അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവേ! പിശാചിനെ (പൈശാചികത്വത്തെ) ഞങ്ങളില്‍ നിന്ന് നീ അകറ്റേണമേ. ഞങ്ങള്‍ക്ക്‌ ഇതിലൂടെ നല്‍കുന്നതില്‍ (സന്താനത്തില്‍) നിന്നും നീ പിശാചിനെ അകറ്റേണമേ. (ബുഖാരി:6388)

പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്ക് ബിസ്മില്ലാഹ് പറയാന്‍ പ്രത്യേകം പഠിപ്പിക്കപ്പെട്ട സന്ദ൪ഭങ്ങളിൽ ചിലതാണ് മേലെ സൂചിപ്പിച്ചത്. നൻമകൾ കരസ്ഥമാക്കാനും അല്ലാഹുവിന്റെ സഹായം ലഭിക്കാനും പ്രതിഫലാർഹമെന്ന നിലയിലുമൊക്കെ ബിസ്മില്ലാഹ് പറയാന്‍ പ്രത്യേകം പഠിപ്പിക്കപ്പെട്ട സന്ദർഭങ്ങളുമുണ്ട്. അവയിൽ ചിലത് സൂചിപ്പിക്കുന്നു.

1. കത്ത് എഴുതുമ്പോൾ

സുലൈമാന്‍ നബി(അ) ബിൽക്വീസ് രാജ്ഞിക്ക് എഴുതിയ കത്ത് ‘ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം’ (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞായിരുന്നു തുടങ്ങിയിരുന്നത്.

قَالَتْ يَٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَٰبٌ كَرِيمٌ ‎﴿٢٩﴾‏ إِنَّهُۥ مِن سُلَيْمَٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ ‎﴿٣٠﴾‏ أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ ‎﴿٣١﴾

അവള്‍(ബിൽഖീസ്) പറഞ്ഞു: ഹേ; പ്രമുഖന്‍മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു.  അത് സുലൈമാന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. ആ കത്ത് ഇപ്രകാരമത്രെ: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും, കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരികയും ചെയ്യുക. (ഖു൪ആന്‍ : 27/29-31)

മുഹമ്മദ് നബി ﷺ ഹിര്‍ക്വല്‍ രാജാവിന് കത്ത് എഴുതിയപ്പോള്‍ ബിസ്മി കൊണ്ടായിരുന്നു തുടങ്ങിയിരുന്നത്: ”പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, റോമിന്റെ മഹാനായ ഹിര്‍ക്വലിന് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദില്‍ നിന്ന്. സന്മാര്‍ഗത്തെ പിന്തുടരുന്നവര്‍ക്ക് സമാധാനം. തീര്‍ച്ചയായും ഞാന്‍ താങ്കളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. (അതിനാല്‍) താങ്കള്‍ മുസ്‌ലിമാകുക, എന്നാല്‍ താങ്കള്‍ (അല്ലാഹുവിങ്കല്‍) സുരക്ഷിതനാകും…” (മുസ്‌ലിം) എന്നിങ്ങനെയായിരുന്നു ആ കത്ത്.

അബൂബക്കർ رضي الله عنه  ബഹ്റെയ്നിലേക്ക് അനസ്  رضي الله عنه  വിന്റെ പക്കൽ നിയമപരമായ സകാത്തിനെ വിശദീകരിച്ചു കൊണ്ടുള്ള ഒരു കത്ത് അയക്കുകയുണ്ടായി. അത് തുടങ്ങിയത് ‘ബിസ്മില്ലാഹി റഹ്മാനിറഹീം’ കൊണ്ടായിരുന്നുവെന്ന് സ്വഹീഹുൽ ബുഖാരിയിൽ കാണാം.

അലി  رضي الله عنه  വിനോട് നബി ﷺ മുസ്‌ലിമീങ്ങളുടെയും മുശ്രിക്കുകളുടെയും ഇടയിൽ സമാധാനം ഉണ്ടാക്കാൻ വേണ്ടി എഴുതാൻ ആവശ്യപ്പെട്ടപ്പോൾ, തുടങ്ങിയത് ‘ബിസ്മില്ലാഹി റഹ്മാനിറഹീം’ കൊണ്ടാണ്.

2. ഖു൪ആന്‍ പാരായണം ആരംഭിക്കുമ്പോൾ

അല്ലാഹുവിന്റെ തിരുനാമത്തിലാണ് ഖു൪ആന്‍ പാരായണം ആരംഭിക്കേണ്ടത്.

ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ

സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. (ഖു൪ആന്‍ : 96/1)

കത്തെഴുതുമ്പോഴും ഖുർആൻ പാരായണം നടത്തുമ്പോഴും ബിസ്മില്ലാഹ് പൂർണ്ണമായി അഥവാ ﺑِﺴْﻢِ ٱﻟﻠَّﻪِ ٱﻟﺮَّﺣْﻤَٰﻦِ ٱﻟﺮَّﺣِﻴﻢِ എന്ന് പറയണമെന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്.  ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ബിസ്മില്ലാഹ് എന്ന് ചൊല്ലുക.

3. വാഹനത്തില്‍ കയറുമ്പോൾ

നൂഹ് നബി(അ)യുടെ ജനത അദ്ദേഹത്തെ കളവാക്കുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ ഘോരമായ പ്രളയത്തിലൂടെ നശിപ്പിക്കുവാനും നൂഹ് നബി(അ)യെയും വിശ്വാസികളെയും രക്ഷപ്പെടുത്തുവാനും തീരുമാനിച്ചു. നൂഹ് നബി(അ)യും വിശ്വാസികളും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷനേടുവാനായി അല്ലാഹുവിന്റെ കല്‍പനപ്രകാരം ഉണ്ടാക്കിയ കപ്പലില്‍ കയറി.

وَقَالَ ٱرْكَبُوا۟ فِيهَا بِسْمِ ٱللَّهِ مَجْر۪ىٰهَا وَمُرْسَىٰهَآ ۚ إِنَّ رَبِّى لَغَفُورٌ رَّحِيمٌ

അദ്ദേഹം (അവരോട്‌) പറഞ്ഞു: നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്‍റെ ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്‍റെ പേരിലാകുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌. (ഖു൪ആന്‍ :11/41)

അല്ലാഹുവിന്റെ നാമത്തിലും അവനില്‍ ഭരമേല്‍പിച്ചുമാണ് യാത്രക്കായി നാം വാഹനത്തില്‍ കയറേണ്ടത്.

بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت

അല്ലാഹുവിന്റെ നാമത്തില്‍. എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. ഈ വാഹനം ഞങ്ങള്‍ക്ക് പ്രയോജനപ്രദമാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍. അത് പ്രയോജന പ്രദമാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക് മടങ്ങേണ്ടവരാകുന്നു. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവിനാണ് സ൪വ്വ സ്തുതിയും. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധനാണ് നിശ്ചയം, ഞാന്‍ എന്നോട് തന്നെ അക്രമം (പാപം) ചെയ്തിരിക്കുന്നു. അതിനാല്‍ എനിക്ക് നീ പൊറുത്ത് തരേണമേ. നീയല്ലാതെ പാപങ്ങള്‍ ഏറ്റവും കൂടുതല്‍ പൊറുക്കുകയില്ല. (സുനനു അബൂദാവൂദ് :2602 – തി൪മുദി :3446 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

4. വുളൂഅ് ചെയ്യുന്നതിന് മുമ്പ്

قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ وُضُوءَ لِمَنْ لَمْ يَذْكُرِ اسْمَ اللَّهِ عَلَيْهِ ‏

നബി ﷺ പറഞ്ഞു: വുളൂഅിന് മുമ്പ് ബിസ്മില്ലാഹ് പറയാത്തവന് വുളൂഅ് ഇല്ല. (തിർമിദി:25)

5. രോഗ ശമനത്തിന്

عَنْ عُثْمَانَ بْنِ أَبِي الْعَاصِ الثَّقَفِيِّ، أَنَّهُ شَكَا إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا يَجِدُهُ فِي جَسَدِهِ مُنْذُ أَسْلَمَ فَقَالَ لَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «ضَعْ يَدَكَ عَلَى الَّذِي تَأَلَّمَ مِنْ جَسَدِكَ، وَقُلْ بِاسْمِ اللهِ ثَلَاثًا، وَقُلْ سَبْعَ مَرَّاتٍ أَعُوذُ بِاللهِ وَقُدْرَتِهِ ‌مِنْ ‌شَرِّ ‌مَا ‌أَجِدُ وَأُحَاذِرُ»

ഉസ്മാനുബ്‌നു അബില്‍ആസ്വ്(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം മുസ്‌ലിമായത് മുതല്‍ അദ്ദഹത്തിന്റെ ശരീരത്തില്‍ അനുഭവിക്കുന്ന ഒരു വേദനയെ തൊട്ട് അല്ലാഹുവിന്റെ ദൂതനോട് പരിഹാരം ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തോട് നബിﷺ പറഞ്ഞു: ”നീ നിന്റെ കൈ ശരീരത്തിലെ വേദനയുള്ള ഭാഗത്ത് വെക്കുക, (എന്നിട്ട്) മൂന്ന് തവണ ‘ബിസ്മില്ലാഹ്’ എന്ന് പറയുക. (ശേഷം) ഏഴ് തവണ ഞാന്‍ അനുഭവിക്കുന്നതിന്റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ പേടിക്കുന്നതില്‍നിന്നും അല്ലാഹുവില്‍ അവന്റെ(പ്രത്യേകമായ) ക്വുദ്‌റത്തിനാല്‍ ഞാന്‍ കാവല്‍ തേടുന്നു’ എന്നും പറയുക” (മുസ്‌ലിം:2202)

നബിﷺക്ക് വല്ല രോഗവും വരുമ്പോള്‍ ജീബ്‌രീല്‍(അ) വന്ന് പ്രാര്‍ഥിച്ചിരുന്നതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.

നബിﷺയുടെ ഭാര്യയായ ആഇശ(റ)യില്‍ നിന്ന് നിവേദനം. അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ﷺ രോഗിയായാല്‍ ജിബ്‌രീല്‍ അവിടുത്തെ മന്ത്രിച്ചുകൊണ്ട് ‘അല്ലാഹുവിന്റെ നാമത്തില്‍, (അല്ലാഹു) അങ്ങേക്ക് ശമനം നല്‍കട്ടെ, എല്ലാ രോഗത്തില്‍ നിന്നും അങ്ങേക്ക് (അല്ലാഹു) ശമനം നല്‍കുമാറാകട്ടെ. അസൂയാലു അസൂയപ്പെടുമ്പോള്‍ (അതിന്റെ) കെടുതിയില്‍ നിന്നും എല്ലാ ദുഷിച്ച കണ്ണുകളുടെ കെടുതിയില്‍ നിന്നും (അല്ലാഹു ശമനം നല്‍കുമാറാകട്ടെ) എന്ന് പ്രാര്‍ഥിക്കാറുണ്ടായിരുന്നു” (മുസ്‌ലിം).

6. അറവ് നടത്തുമ്പോൾ

وَلَا تَأْكُلُوا۟ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُۥ لَفِسْقٌ ۗ وَإِنَّ ٱلشَّيَٰطِينَ لَيُوحُونَ إِلَىٰٓ أَوْلِيَآئِهِمْ لِيُجَٰدِلُوكُمْ ۖ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ

അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് അധര്‍മ്മമാണ്‌. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്‌) പങ്കുചേര്‍ക്കുന്നവരായിപ്പോകും.  (ഖു൪ആന്‍ :6/121)

ബലിമൃഗത്തെ അറുക്കുമ്പോള്‍ ഖിബ്‌ലക്ക് മുന്നിടുകയും അല്ലാഹുവിന്റെ നാമം ( بسم الله) ഉച്ചരിച്ചിരിക്കുകയും വേണം. ബലി അറുക്കുമ്പോള്‍ ഇപ്രകാരം പറയല്‍ സുന്നത്താണ്.

بسم الله والله أكبر، اللهم هذا منك ولك

ബിസ്മില്ലാഹ് അല്ലാഹു അക്ബ൪ അല്ലാഹുമ്മ ഹാദാ മിന്‍ക വ ലക

അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍, അല്ലാഹുവേ ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിനക്കുള്ളതാണ്.

പള്ളിയില്‍ കയറുമ്പോൾ, പള്ളിയില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ, മയ്യിത്ത്‌ ഖബറില്‍ പ്രവേശിപ്പിക്കുമ്പോള്‍ തുടങ്ങി ധാരാളം സന്ദർഭങ്ങളിൽ ബിസ്മില്ലാഹ് പറയൽ സുന്നത്താണ്.

ഇമാം ഇബ്നു ജരീർ അത്ത്വബരി  رحمه الله പറഞ്ഞു: അല്ലാഹു അവന്റെ പ്രവാചകനെ പഠിപ്പിച്ച ഒരു മര്യാദയാണ് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോൾ അല്ലാഹുവിന്‍റെ നാമം കൊണ്ട് തുടങ്ങുക എന്നത് (തഫ്സീറു ത്ത്വബ്രി)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:  നല്ല കാര്യങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതില്‍ പല യുക്തിരഹസ്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന്‍ അല്‍പം ആലോചിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നല്ലത് ചെയ്യാനുള്ള പ്രചോദനവും, കഴിവും, സാഹചര്യവും നല്‍കുന്നത് അല്ലാഹുവാണല്ലോ. ഈ അനുഗ്രഹത്തിന്റെ സ്മരണയും, അതിനുള്ള ഒരു നന്ദിയുമായിരിക്കും അത്. ആരംഭിക്കുന്ന കാര്യം വേണ്ടതുപോലെ നിറവേറ്റുവാനുള്ള സഹായം, അതിന് പ്രതിബന്ധമായിത്തീരുന്ന കാര്യങ്ങളില്‍ നിന്നുള്ള രക്ഷ, പ്രത്യേകിച്ചും പിശാചിന്റെ ഇടപെടലില്‍ നിന്നുള്ള കാവല്‍, ആ കാര്യം അല്ലാഹുവിങ്കല്‍ സ്വീകാര്യമായതായിരിക്കുവാനുള്ള ഭാഗ്യം ഇതെല്ലാം അല്ലാഹുവില്‍നിന്ന്‍ മാത്രം ലഭിക്കേണ്ടുന്നവയാണ്. ആ നിലക്ക് അവന്റെ നാമവും അവന്റെ കൃപാകടാക്ഷവും ഓര്‍ത്തും ഉച്ചരിച്ചും കൊണ്ടുള്ള ശുഭസൂചകമായ തുടക്കം അതിന്റെ പര്യവസാനം ശുഭകരമായിത്തീരുവാനും കാരണമാകുന്നതാണ്. ഒരാള്‍ ഒരു സല്‍ക്കാര്യം തന്നെ ചെയ്യുന്നുവെന്ന്‍ വെക്കുക. ആ അവസരത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള വിചാരവികാരമൊന്നും കൂടാതെയാണ് അയാള്‍ അതു ചെയ്യുന്നതെങ്കില്‍, ആ കാര്യം ചെയ്തതിന്റെ പേരില്‍ അല്ലാഹുവിന്റെ പ്രീതിക്കോ പ്രതിഫലത്തിനോ അയാള്‍ക്ക് അവകാശമില്ല. (അമാനി തഫ്സീ൪ – സൂറ ഫാത്തിഹയുടെ വിശദീകരണത്തിൽ നിന്ന്)

Leave a Reply

Your email address will not be published.

Similar Posts