മയ്യിത്തിനുവേണ്ടി നമുക്ക് ചെയ്യാവുന്നത്

THADHKIRAH

ഒരാള്‍ മരിച്ചുവെന്ന് കേട്ടാല്‍ ആ മയ്യിത്ത് കാണുന്നതിന് വേണ്ടി ആളുകള്‍ മരണം നടന്ന വീട്ടിലേക്ക് പോകാറുണ്ട്. മയ്യിത്ത് സന്ദ൪ശനവും അനുബന്ധ കാര്യങ്ങളും കൃത്യമായി പാലിക്കുന്നവ൪ക്ക് അല്ലാഹുവില്‍ നിന്ന് ധാരാളം പ്രതിഫലമാണ് ലഭിക്കുന്നത്. എന്നാല്‍ അധികം ആളുകളും ഇതൊന്നും ചിന്തിക്കാതെ മയ്യിത്തിനെ ഒന്ന് കണ്ട് തിരിച്ചു വരികയാണ് ചെയ്യുന്നത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് കേവലം ഒരു സന്ദ൪ശനത്തില്‍ ഒതുക്കാതെ അല്ലാഹുവില്‍ നിന്നും പ്രതിഫലം വാരിക്കൂട്ടാനുള്ള അവസരമാക്കി മാറ്റണം. മയ്യിത്ത് സന്ദ൪ശനവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

1. ഒരു സത്യവിശ്വാസിയുടെ മരണ വാ൪ത്ത കേള്‍ക്കുമ്പോള്‍ ഇപ്രകാരം പറയുക

إِنَّا لِلهِ وَإِنَا إِلَـيْهِ رَاجِعُـونْ

ഇ‌ന്നാ ലി‌ല്ലാ‌ഹി വ‌ഇ‌ന്നാ ഇ‌ലൈ‌ഹി റാ‌ജി‌ഊൻ

ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്.

2. മയ്യിത്ത് കാണുമ്പോള്‍ മയ്യിത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുക
അധികപേരും മയ്യിത്തിനെ ഒന്ന് കണ്ട് മാറിനില്‍ക്കുന്നതായാണ് ചെയ്യുന്നത്. ഇതൊരു സത്യവിശ്വാസിയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. നാം ഒരു മയ്യിത്ത് കാണുമ്പോള്‍ ആ മയ്യിത്തിന് വേണ്ടി അല്ലാഹുവിനോട് ആത്മാ൪ത്ഥമായിട്ട് പ്രാ൪ത്ഥിക്കണം.

عَنْ أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ إِذَا حَضَرْتُمُ الْمَرِيضَ أَوِ الْمَيِّتَ فَقُولُوا خَيْرًا فَإِنَّ الْمَلاَئِكَةَ يُؤَمِّنُونَ عَلَى مَا تَقُولُونَ

ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും………. (മുസ്ലിം)

اللهُـمِّ اغْفِـرْ لِـفُلاَنٍ (باسـمه) وَارْفَعْ دَرَجَتَـهُ في المَهْـدِييـن ، وَاخْـلُفْـهُ في عَقِـبِهِ في الغابِـرين، وَاغْفِـرْ لَنـا وَلَـهُ يا رَبَّ العـالَمـين، وَافْسَـحْ لَهُ في قَبْـرِهِ وَنَـوِّرْ لَهُ فيه

അ‌ല്ലാ‌ഹു‌മ്മ‌ ഗ്‌‌ഫി൪ ലി‌ ഫു‌ലാ‌നിൻ [മ‌രി‌ച്ച‌യാ‌ളു‌ടെ പേര്‌പ‌റ‌യു‌ക‌] വർ‌ഫ‌അ‍്‌ ദ‌റ‌ജ‌ത‌ഹു ഫിൽ മ‌ഹ്‌‌ദി‌യ്യീ‌ന, വ‌ഖ്‌‌ലു‌ഫ്‌‌ഹു ഫീ അ‌ഖി‌ബി‌ഹി ഫിൽ ഗാ‌ബി‌രീ‌ന, വ‌ഗ്‌‌ഫിർ ല‌നാ വ‌ല‌ഹു യാ‌റ‌ബ്ബൽ ആ‌ല‌മീൻ, വ‌ഫ്‌‌സ‌ഹ്‌ ല‌ഹു ഫീ ഖ‌ബ്‌‌രി‌ഹി വ‌ന‌വ്വിർ ല‌ഹു ഫീ‌ഹി

അല്ലാഹുവേ, ഇന്നയാള്‍ക്ക് (പേര് പറയാം) പൊറുത്ത് കൊടുക്കേണമേ. സന്മാര്‍ഗികളുടെ ഇടയില്‍ അദ്ദേഹത്തിന്റെ പദവി നീ ഉയര്‍ത്തേണമേ. ഇയാളുടെ ശേഷം ഇവിടെ അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇയാളുടെ പിന്‍ഗാമികളില്‍ നിന്ന് ഇയാളുടെ അഭാവം പരിഹരിക്കേണമേ. ലോകരക്ഷിതാവായ റബ്ബേ, ഇയാള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്റെ ഖബര്‍ വിശാലമാക്കി കൊടുക്കുകയും അതില്‍ പ്രകാശം (സ്വര്‍ഗദര്‍ശനം) ചൊരിയുകയും ചെയ്യേണമേ.(മുസ്ലിം:920)

അതേപോലെ നമുക്ക് അറിയാവുന്ന ഏത് ഭാഷയിലും ഇപ്രകാരം പ്രാ൪ത്ഥിക്കാവുന്നതാണ്.

മയ്യിത്തിനെ ചുംബിക്കല്‍ അനുവദനീയമാണോ ?
എല്ലാ മയ്യിത്തുകളേയും ചുംബിക്കല്‍ പ്രത്യേകം സുന്നത്തില്ല. എന്നാല്‍ മയ്യിത്ത് നാമുമായി വളരെ അടുത്തവരോ നമുക്ക് വേണ്ടപ്പെട്ടവരോ ആണെങ്കില്‍ മയ്യിത്തിനെ ചുംബിക്കല്‍ അനുവദനീയമാണ്.

ഒരു പുരുഷന് മറ്റൊരു പുരുഷന്റെയും ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെയും മയ്യിത്തിനെ ചുംബിക്കാവുന്നതാണ്. അവർ അടുത്ത ബന്ധുക്കളാകണമെന്ന് നിബന്ധനയൊന്നുമില്ല.

عَنْ أَبُو سَلَمَةَ، أَنَّ عَائِشَةَ، أَخْبَرَتْهُ أَنَّ أَبَا بَكْرٍ ـ رضى الله عنه ـ أَقْبَلَ عَلَى فَرَسٍ مِنْ مَسْكَنِهِ بِالسُّنْحِ حَتَّى نَزَلَ، فَدَخَلَ الْمَسْجِدَ فَلَمْ يُكَلِّمِ النَّاسَ حَتَّى دَخَلَ عَلَى عَائِشَةَ، فَتَيَمَّمَ رَسُولَ اللَّهِ صلى الله عليه وسلم وَهْوَ مُغَشًّى بِثَوْبِ حِبَرَةٍ، فَكَشَفَ عَنْ وَجْهِهِ ثُمَّ أَكَبَّ عَلَيْهِ فَقَبَّلَهُ وَبَكَى

ആയിശാ(റ) പറഞ്ഞതായി അബൂസലമയില്‍ (റ) നിന്ന് നിവേദനം : അബൂബക്ക൪(റ) സുന്‍ഹിലുള്ള തന്റെ വീട്ടില്‍ നിന്ന് തന്റെ കുതിരപ്പുറത്ത് ആഗതനായി. കുതിരപ്പുറത്ത് നിന്ന് ഇറങ്ങിയ അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ആയിശായുടെ(റ) വീട്ടില്‍ പ്രവേശിക്കുന്നതുവരെ അദ്ദേഹം ജനങ്ങളോട് സംസാരിച്ചില്ല. അദ്ദേഹം നബി ﷺ  യെ ലക്ഷ്യമാക്കി ചെന്നു. യമനില്‍ നിന്നുള്ള ഒരുതരം പുതപ്പിനാല്‍ തിരുമേനിയെ മൂടപ്പെട്ടിരുന്നു. തിരുമുഖത്ത് നിന്ന് പുതപ്പ് നീക്കിയ അദ്ദേഹം തിരുമേനിയിലേക്ക് മുഖം താഴ്ത്തി നബി ﷺ യെ ചുംബിച്ചു. എന്നിട്ട് അദ്ദേഹം കരഞ്ഞു…..(ബുഖാരി:4452)

عَنْ عَائِشَةَ، قَالَتْ : رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم يُقَبِّلُ عُثْمَانَ بْنَ مَظْعُونٍ وَهُوَ مَيِّتٌ حَتَّى رَأَيْتُ الدُّمُوعَ تَسِيلُ

ആയിശ(റ) വിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:  ഉഥ്മാൻ ബ്നു മദ്ഊൻ(റ) മരിച്ചപ്പോൾ നബി ﷺ അദ്ദേഹത്തെ ചുംബിക്കുന്നതായി ഞാൻ കണ്ടു. അങ്ങനെ അവിടുത്തെ (കണ്ണുകളിൽ നിന്ന്) കണ്ണീര്  ഒലിച്ചിറങ്ങുന്നതും ഞാൻ കണ്ടു. (അബൂദാവൂദ്: 3163)

ശൈഖ് ഇബ്നുബാസ് (റഹി) യുടെ ഫത്വയിൽ ഇപ്രകാരം കാണാം:

لا بأس بتقبيل الميت إذا قبله أحد محارمه من النساء أو قبله أحد من الرجال كما فعل أبو بكر الصديق  مع لنبي ﷺ

പുരുഷന്മാർക്കും മഹ്റമുകളായ സ്ത്രീകൾക്കും ഒരു പുരുഷന്റെ മയ്യിത്തിനെ ചുംബിക്കാവുന്നതാണ്. അബൂബക്കർ സിദ്ധീഖ്(റ) അങ്ങനെ നബി ﷺ യെ ചുംബിച്ചിട്ടുണ്ട്. (مجموع فتاوى ومقالات الشيخ ابن باز 13/ 101).

ലജ്നത്തുദ്ദാഇമയുടെ ഫത്വയിൽ ഇപ്രകാരം കാണാം:

لا يجوز ذلك من المرأة إلا لمحرمها من الرجال، ولا من الرجال للنساء إلا إذا كن من محارمهم.

…… ഒരു പുരുഷൻ മഹ്റമുകളല്ലാത്ത സ്ത്രീകളുടെ മയ്യിത്തിനേയോ, ഒരു സ്ത്രീ മഹ്റമുകൾ അല്ലാത്ത പുരുഷന്റെ മയ്യിത്തിനെയോ ചുംബിക്കാൻ പാടില്ല. അത് അനുവദനീയമല്ല. (ഫതാവാ ലജ്നത്തി ദ്ദാഇമ – ഫത്വാ നമ്പർ:19238)

2. മയ്യിത്തിനെ പിന്തുടരുക
അധികപേരും മയ്യിത്തിനെ ഒന്നുകണ്ട് തിരിച്ചു പോകുകയാണ് ചെയ്യുന്നത്. എന്നാല്‍ ഖബ്റ് സ്ഥാനിലേക്ക് മയ്യിത്തിനെ അനുഗമിക്കുന്നത് ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യതകളില്‍ പെട്ടതായിട്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ حَقُّ الْمُسْلِمِ عَلَى الْمُسْلِمِ خَمْسٌ رَدُّ السَّلاَمِ، وَعِيَادَةُ الْمَرِيضِ، وَاتِّبَاعُ الْجَنَائِزِ، وَإِجَابَةُ الدَّعْوَةِ، وَتَشْمِيتُ الْعَاطِسِ ‏”‏‏.‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യതകൾ അഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ,ജനാസയെ പിൻതുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയാൽ (അവന്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയുമ്പോള്‍) ‘യർഹമുക്കല്ലാഹു’ എന്ന് പറഞ്ഞ് കൊണ്ട്‌ അനുമോദിക്കുക എന്നിവയാണവ. (ബുഖാരി: 1240)

حَدَّثَنَا جَرِيرُ بْنُ حَازِمٍ، قَالَ سَمِعْتُ نَافِعًا، يَقُولُ حُدِّثَ ابْنُ عُمَرَ، أَنَّ أَبَا هُرَيْرَةَ ـ رضى الله عنهم ـ يَقُولُ مَنْ تَبِعَ جَنَازَةً فَلَهُ قِيرَاطٌ‏.‏ فَقَالَ أَكْثَرَ أَبُو هُرَيْرَةَ عَلَيْنَا‏

നാഫിഇല്‍(റ) നിന്ന് നിവേദനം നിവേദനം: വല്ലവനും ഒരു മയ്യിത്തിനെ പിന്‍തുടര്‍ന്നാല്‍ ഒരു ഖീറാത്തു പ്രതിഫലം അവന് ലഭിക്കുമെന്ന് അബൂഹുറൈറ(റ) ഉദ്ധരിച്ച വിവരം ഇബ്നു ഉമറിനോട്(റ) പറയപ്പെട്ടു. അപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അബൂഹുറൈറ(റ) ഞങ്ങളേക്കാള്‍ ഹദീസ് വര്‍ദ്ധിപ്പിക്കുന്നു. (ബുഖാരി:1323)

മയ്യിത്തിനെ ചുമലില്‍ വഹിച്ചുകൊണ്ട് പോകലാണ് സുന്നത്ത്. അതും കുറച്ച് ധൃതിയിലാണ് പോകേണ്ടത്.

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: أَسْرِعُوا بِالْجِنَازَةِ، فَإِنْ تَكُ صَالِحَةً فَخَيْرٌ تُقَدِّمُونَهَا ‏{‏إِلَيْهِ‏}‏، وَإِنْ يَكُ سِوَى ذَلِكَ فَشَرٌّ تَضَعُونَهُ عَنْ رِقَابِكُمْ

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ ജനാസയുമായി ധൃതിയിൽ പോവുക. അത് സദ്‌വൃത്തനാണെങ്കിൽ ഉത്തമമായതിലേക്കാണ് നിങ്ങളതിനെ കൊണ്ടുപോവുന്നത്. ഇനി അത് അങ്ങിനെയുള്ളതല്ലെങ്കിൽ നിങ്ങൾ ചുമലിൽ നിന്ന് ഇറക്കിവെക്കേണ്ട തിന്മയുമാണത്.(ബുഖാരി: 1315)

عَنْ سَعِيدٍ الْمَقْبُرِيِّ، عَنْ أَبِيهِ، أَنَّهُ سَمِعَ أَبَا سَعِيدٍ الْخُدْرِيَّ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا وُضِعَتِ الْجِنَازَةُ وَاحْتَمَلَهَا الرِّجَالُ عَلَى أَعْنَاقِهِمْ، فَإِنْ كَانَتْ صَالِحَةً قَالَتْ قَدِّمُونِي‏.‏ وَإِنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ يَا وَيْلَهَا أَيْنَ يَذْهَبُونَ بِهَا يَسْمَعُ صَوْتَهَا كُلُّ شَىْءٍ إِلاَّ الإِنْسَانَ، وَلَوْ سَمِعَهُ صَعِقَ

അബൂസഈദില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കില്‍ ‘എന്നെയും കൊണ്ടു വേഗം പോവുക’ എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ ‘അഹാ കഷ്ടം, എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്’ എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അതു കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും. (ബുഖാരി:1314)

മറ്റുള്ളവ൪ മയ്യിത്തിനെ വഹിച്ച് കൊണ്ടുപോകുന്നതിന്റെ പിന്നാലെ പോകുന്നതാണ് ഏറ്റവും ശ്രേഷ്ടകരം. ഹദീസിലെ ‘ജനാസയെ പിൻതുടരൽ’ എന്ന പ്രയോഗത്തില്‍ നിന്നും ഇത് വ്യക്തവുമാണ്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ إِذَا رَأَيْتُمُ الْجَنَازَةَ فَقُومُوا، فَمَنْ تَبِعَهَا فَلاَ يَقْعُدْ حَتَّى تُوضَعَ ‏

അബൂസഈദ്(റ) നിവേദനം: നബി ﷺ അരുളി: നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന്‍ . ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍ അതു താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്. (ബുഖാരി:1310)

മയ്യിത്ത് കൊണ്ട് പോകുമ്പോൾ ഉച്ചത്തില്‍ ദിക്റ് ചൊല്ലേണ്ടതുണ്ടോ?
നമ്മുടെ നാടുകളില്‍ മയ്യിത്ത് കൊണ്ടുപോകുമ്പോൾ لا إله إلا الله (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന ദിക്റ് ഉച്ചത്തില്‍ ചൊല്ലുന്നത് പതിവ് കാഴ്ചയാണ്. ഇത് ബിദ്അത്താണ് (മതത്തില്‍ പുത്തനാചാരമാണ്). മയ്യിത്ത് കൊണ്ടുപോകുമ്പോൾ മൌനമായിട്ടാണ് കൊണ്ടുപോകേണ്ടത്. ആ സമയത്ത് ഒരു തരത്തിലും ശബ്ദമുയർത്താൻ പാടില്ല. ഖുർആൻ പാരായണം, ദിക്ർ ചൊല്ലൽ എന്നിവ പോലും പാടില്ല. പകരം മരണവുമായി ബന്ധപ്പെട്ട ചിന്തകളിലൂടെയാണ് ജനാസ വഹിച്ചുകൊണ്ട് പോകേണ്ടത്.

عَنِ الْحَسَنِ قَالَ: «أَدْرَكْتُ أَصْحَابَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يستحِبُّونَ خَفْضَ الصَّوْتِ عِنْدَ الْجَنَائِزِ، وَعِنْدَ قِرَاءَةِ الْقُرْآنِ، وَعِنْدَ الْقِتَالِ» وَبِهِ نَأْخُذُ

ഹസൻ(റ) പറയുന്നു: നബി ﷺ യുടെ സ്വഹാബിവര്യന്മാർ ജനാസയെ പിന്തുടരുമ്പോൾ ശബ്ദം ഗോപ്യമാക്കുന്നതിനെ ഇഷ്ടപ്പെടുന്നവരായിട്ടാണ് ഞാൻ ദർശിച്ചത്.അതുപോലെ ഖുർആൻ പാരായണം ചെയ്യുന്ന സമയത്തും യുദ്ധസന്ദർഭത്തിലും.ഈ അഭിപ്രായമാണ് ഞാനും സ്വീരിക്കുന്നത്.  (മുസന്നഫ്)

عبد الرزاق عن بن جريج قال حدثت أن النبي صلى الله عليه و سلم كان إذا تبع الجنازة اكثر السكات وأكثر حديث نفسه

ഇബ്നു ജുറൈജില്‍ നിന്ന് നിവേദനം: നിശ്ചയം നബി ﷺ ജനാസയെ അനുഗമിക്കുമ്പോൾ മൌനത്തെയും മനസ്സിനോടുളള വർത്തമാനത്തെയും വർധിപ്പിക്കാറുണ്ടെന്ന് എന്നോട് പറയപ്പെടുകയുണ്ടായി. (മുസന്നഫ്)
ഇമാം നവവി പറയുന്നു:

واعلم أن الصواب المختار ما كان عليه السلف رضي الله عنهم: السكوت في حال السير مع الجنازة، فلا يرفع صوتا بقراءة، ولا ذكر، ولا غير ذلك، والحكمة فيه ظاهرة، وهي أنه أسكن لخاطره، وأجمع لفكره فيما يتعلق بالجنازة، وهو المطلوب في هذا الحال، فهذا هو الحق، ولا تغترن بكثرة من يخالفه

നീ മനസ്സിലാക്കുക: ജനാസയെ പിന്തുടരുമ്പോൾ ഖുർആൻ പാരായണം,ദിക്ർ ചൊല്ലൽ എന്നിവ കൊണ്ട് ശബ്ദം ഉയർത്താതെ നിശബ്ദത പാലിക്കലാണ് ശരിയായതും തെരഞ്ഞെടുക്കപ്പെട്ടതും മുന്‍ഗാമികൾ നിലകൊണ്ടതുമായ അഭിപ്രായം. ജനാസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിന്തിക്കാനും മനശ്ശാന്തിക്കും അതാണ് നല്ലത് എന്നതാകുന്നു ഇതിലെ തത്വം. ഇതാണ് ദീൻ ഈ സന്ദർഭത്തിൽ ആവശ്യപ്പെടുന്നത്.യഥാർത്ഥ സത്യവും ഇതുതന്നെ.ഇതിനെ എതിർക്കുന്നവർ കൂടുതലുണ്ടെന്നത് നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.(അൽ അദ്കാർ)

قال شيخ الإسلام ابن تيمية رحمه الله: لا يستحب رفع الصوت مع الجنازة لا بقراءة ولا ذكر ولا غير ذلك، هذا مذهب الأئمة الأربعة وهو المأثور عن السلف من الصحابة والتابعين ولا أعلم فيه مخالفا.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റഹി) പറയുന്നു: ജനാസയുടെ കൂടെ ക്വുർആൻ പാരായണം കൊണ്ടോ ദിക്റുകൾ കൊണ്ടോ ശബ്ദം ഉയർത്തൽ സുന്നത്തല്ല. ഇതാണ് നാല് മദ്ഹബിന്റെ ഇമാമുമാരുടെയും അഭിപ്രായം. അങ്ങനെ തന്നെയാണ് മുൻഗാമികളായ സ്വഹാബിമാരിൽ നിന്നും താബിഉകളിൽനിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ആരെങ്കിലും അതിനോട്‌ എതിരഭിപ്രായം പ്രകടിപ്പിച്ചതായി എനിക്കറിയില്ല.

قال شيخ الإسلام ابن تيمية رحمه الله: وقد اتفق أهل العلم بالحديث والآثار أن هذا لم يكن على عهد القرون المفضلة.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റഹി) പറയുന്നു: ജനാസ കൊണ്ടുപോകുമ്പോൾ ശബ്ദമുയർത്തുന്ന ഏർപ്പാട് ഉത്തമമായ മൂന്ന് നൂറ്റാണ്ടുകളിലും ഉണ്ടായിരുന്നില്ല എന്ന കാര്യത്തിൽ ഹദീഥ് പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്.

3. മയ്യിത്തിന് വേണ്ടി നമസ്കരിക്കുക
മയ്യിത്ത് നമസ്കാരം സാമൂഹ്യ ബാധ്യതയായ ഫ൪ള് കിഫയാണ്. ആരെങ്കിലും അത് നി൪വ്വഹിച്ചാല്‍ എല്ലാവരും കുറ്റത്തില്‍ നിന്ന് ഒഴിവാകും. ആരും അത് നി൪വ്വഹിച്ചില്ലെങ്കില്‍ എല്ലാവരും കുറ്റക്കാരാകും. ഏറെ പ്രതിഫലമായ ഒരു ക൪മ്മമാണ് മയ്യിത്തിന് വേണ്ടി നമസ്കരിക്കല്‍.

أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ شَهِدَ الْجَنَازَةَ حَتَّى يُصَلِّيَ عَلَيْهَا فَلَهُ قِيرَاطٌ، وَمَنْ شَهِدَ حَتَّى تُدْفَنَ كَانَ لَهُ قِيرَاطَانِ ‏”‏‏.‏ قِيلَ وَمَا الْقِيرَاطَانِ قَالَ ‏”‏ مِثْلُ الْجَبَلَيْنِ الْعَظِيمَيْنِ ‏”

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാല്‍ അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്. എന്നാല്‍ വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല്‍ അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്‍വ്വതം പോലെ. (ബുഖാരി:1325)

അതേപോലെ സത്യവിശ്വാസികളുടെ മയ്യിത്ത് നമസ്കാരം കൊണ്ട് ആ മയ്യിത്തിനും ഗുണം ലഭിക്കും.

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَا مِنْ مَيِّتٍ يُصَلِّي عَلَيْهِ أُمَّةٌ مِنَ الْمُسْلِمِينَ يَبْلُغُونَ مِائَةً كُلُّهُمْ يَشْفَعُونَ لَهُ إِلاَّ شُفِّعُوا فِيهِ

ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നൂറോളം പേരടങ്ങുന്ന ഒരു സംഘം മുസ്ലിംകൾ ഒരു മയ്യിത്തിന് വേണ്ടി ശുപാർശ ചെയ്തുകൊണ്ട് നമസ്കരിച്ചാൽ അവരുടെ ശുപാർശ സ്വീകരിക്കപ്പെടാതിരിക്കുകയില്ല. (മുസ്‌ലിം: 947)

مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جَنَازَتِهِ أَرْبَعُونَ رَجُلاً لاَ يُشْرِكُونَ بِاللَّهِ شَيْئًا إِلاَّ شَفَّعَهُمُ اللَّهُ فِيهِ ‏

ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമായ മനുഷ്യൻ മരിക്കുകയും, അല്ലാഹുവിൽ യാതൊന്നും പങ്ക് ചേർക്കാത്തവരായ നാൽപത് പേർ അവന്റെ ജനാസ നമസ്‌കാരം നിർവഹിക്കുകയും ചെയ്‌താൽ അവന്റെ കാര്യത്തിലുള്ള അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല. (മുസ്‌ലിം: 948)

പുരുഷന്റെ മയ്യിത്താണെങ്കില്‍ നമസ്കാര സമയത്ത് ഇമാം മയ്യിത്തിന്റെ തലഭാഗത്ത് ചേ൪ന്നും സ്ത്രീയുടെ മയ്യിത്താണെങ്കില്‍ ഇമാം മയ്യിത്തിന്റെ മധ്യഭാഗത്ത് ചേ൪ന്നുമാണ് നില്‍ക്കേണ്ടത്. (അബൂദാവൂദ്)

മയ്യിത്ത് നമസ്കാരത്തില്‍ നാല് തക്ബീറുകളാണ് പ്രബലമായി സ്ഥിരപ്പെട്ട് വന്നിട്ടുള്ളത്.

ഒന്നാമത്തെ തക്ബീറിന് ശേഷം സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യുക.

عَنْ طَلْحَةَ بْنِ عَبْدِ اللَّهِ بْنِ عَوْفٍ، قَالَ صَلَّيْتُ خَلْفَ ابْنِ عَبَّاسٍ ـ رضى الله عنهما ـ عَلَى جَنَازَةٍ فَقَرَأَ بِفَاتِحَةِ الْكِتَابِ قَالَ لِيَعْلَمُوا أَنَّهَا سُنَّةٌ‏

ഇബ്‌നു അബ്ബാസ്‌(റ)വിൽ നിന്ന് നിവേദനം: അദ്ധേഹം ജനാസ നമസ്‌കരിക്കുമ്പോൾ സൂറത്തുൽ ഫാതിഹ (ഉച്ചത്തില്‍) ഓതി. എന്നിട്ട് പറഞ്ഞു: അത് ഓതൽ നബിചര്യയാണെന്ന് അവർ മനസ്സിലാക്കാനാണ് ഞാൻ അങ്ങിനെ ചെയ്‌തത്‌ (ഉച്ചത്തിൽ ഓതിയത്) (ബുഖാരി: 1335)

രണ്ടാമത്തെ തക്ബീറിന് ശേഷം നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലുക

اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്‌

അല്ലാഹുവേ, ഇബ്രാഹീമിനും (അ) കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ്‌ നബി ﷺ ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീമിനേയും(അ) കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ്‌ നബി ﷺ  യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.

മൂന്നാമത്തെ തക്ബീറിനു ശേഷം മയ്യിത്തിന് വേണ്ടി പ്രാ൪ത്ഥിക്കുക

اللهُـمِّ اغْفِـرْ لَهُ ، وَارْحَمْـه ، وَعافِهِ ، وَاعْفُ عَنْـه ، وَأَكْـرِمْ نُزُلَـه ، وَوَسِّـعْ مُدْخَـلَه ، وَاغْسِلْـهُ بِالْمـاءِ وَالثَّـلْجِ وَالْبَـرَدْ ، وَنَقِّـهِ مِنَ الْخطـايا كَما نَـقّيْتَ الـثَّوْبُ الأَبْيَـضُ مِنَ الدَّنَـسْ ، وَأَبْـدِلْهُ داراً خَـيْراً مِنْ دارِه ، وَأَهْلاً خَـيْراً مِنْ أَهْلِـه ، وَزَوْجَـاً خَـيْراً مِنْ زَوْجِه ، وَأَدْخِـلْهُ الْجَـنَّة ، وَأَعِـذْهُ مِنْ عَذابِ القَـبْر وَعَذابِ النّـار

അല്ലാഹുമ്മ ഗ്ഫിര്‍ ലഹു വര്‍ഹംഹു, വആഫിഹി വഅ്ഫു അന്‍ഹു, വഅക്’രിം നുസുലഹു, വവസ്സിഅ് മുദ്ഹലഹു, വഗ്സില്‍ഹു ബില്‍മാഇ വസ്സല്‍ജി വല്‍ബര്‍ദ്, വനക്കിഹി മിനല്‍ ഹത്വായാ കമാ നക്കയ്ത സ്സവ്ബല്‍ അബ്’യള്വ മിനദ്ദനസ്, വബ്ദില്‍ഹു ദാറന്‍ ഹയ്റന്‍ മിന്‍ ദാരിഹി, വഅഹ്ലന്‍ ഹൈറന്‍ മിന്‍ അഹ്ലിഹി, വസവ്ജന്‍ ഹൈറന്‍ മിന്‍ സവ്ജിഹി, വഅദ്ഹില്‍ഹുല്‍ ജന്ന, വഅഇദ്ഹു മിന്‍ അദാബില്‍ കബ്രി വഅദാബിന്നാര്‍.

അല്ലാഹുവേ, നീ ഇയാള്‍ക്ക്‌ (പേര് പറയുക) പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൗഖ്യം നല്‍കുകയും മാപ്പ് കൊടുക്കുകയും ചെയ്യേണമേ. ഇയാളുടെ (പരലോക) പ്രവേശനം ആദരപൂര്‍വ്വം ആക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവ കൊണ്ട് ഇയാളെ (ഇയാളുടെ പാപത്തെ) ശുദ്ധിയാക്കേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഇയാളെ പാപങ്ങളില്‍ നിന്ന് ശുദ്ധിയാക്കേണമേ. ഇയാളുടെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമ കുടുംബവും ഇണയേക്കാള്‍ ഇത്തമമായ ഇണയേയും ഇയാള്‍ക്ക്‌ നല്‍കേണമേ. ഇയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്ന് ഇയാള്‍ക്ക്‌ രക്ഷ നല്‍കേണമേ. (മുസ്ലിം :963)

عَنْ أَبِي هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‌‏ إِذَا صَلَّيْتُمْ عَلَى الْمَيِّتِ فَأَخْلِصُوا لَهُ الدُّعَاءَ

അബൂഹുറൈറ (റ) വിൽ നിന്നും നിവേദനം: നബി ﷺ പറയുന്നതു ഞാൻ കേട്ടു: മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കുമ്പോൾ നിങ്ങൾ അതിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക.
(അബൂദാവൂദ്: 3199)

നാലാമത്തെ തക്ബീറിനു ശേഷവും പ്രാ൪ത്ഥിക്കുക

اللَّهُمَّ لَا تَحْرِمْنَا أَجْرَهُ ، وَلَا تَفْتِنَّا بَعْدَهُ

അല്ലാഹുമ്മ ലാ തഹ്’രിംനാ അജ്റഹു വലാ തഫ്തിന്നാ ബഅ്ദഹു

അല്ലാഹുവേ ഇതിന്റെ പ്രതിഫലം നീ ഞങ്ങള്‍ക്ക് തടയരുതേ, ഇദ്ദേഹത്തിന് ശേഷം നീ ഞങ്ങളെ നാശത്തിലാക്കരുതേ.

ശേഷം സലാം വീട്ടുക

اَلسَّلاٰمُ عَلَيْكُمْ وَرَحْمَةُ اللهِ

അസ്സലാമു അലൈകും വ ഫഹ്മതുല്ലാഹ്

ശിശുവാണ് മരിച്ചതെങ്കില്‍ മയ്യിത്ത് നമസ്ക്കാരത്തില്‍ ഇപ്രകാരം പ്രാർത്ഥിക്കേണ്ടതാണ്.

اللهُـمِّ اجْعَلْـهُ لَنا فَرَطـاً، وَسَلَـفاً وَأَجْـراً

അല്ലാഹുമ്മ ജ്അല്‍ഹു ലനാ ഫറത്വന്‍, വ സലഫന്‍, വ അജ്റന്‍

അല്ലാഹുവേ ഇവനെ ഞങ്ങള്‍ക്ക്‌ (പരലോകത്തേക്ക്) മുന്‍കൂട്ടിയുള്ള പ്രതിഫലവും നിക്ഷേപവും പ്രതിഫലവും ആക്കേണമേ. (ബുഖാരി)

മയ്യിത്ത് നമസ്കാരത്തില്‍ പ്രാ൪ത്ഥിക്കാവുന്ന മറ്റ് പ്രാ൪ത്ഥനകളും നബി ﷺ  നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അവയൊക്കെ നമുക്ക് നി൪വ്വഹിക്കാവുന്നതാണ്.

മയ്യിത്ത് നമസ്കരിക്കാന്‍ കഴിയാത്ത വ്യക്തിക്ക് ഖബ്റിനടുത്ത് നമസ്കരിക്കാമോ?
ഒരാള്‍ക്ക് ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നാല്‍ മറമാടപ്പെട്ട ശേഷവും മരണപ്പെട്ട വ്യക്തിയുടെ ഖബറിനരികില്‍ പോയിക്കൊണ്ട് അവിടെ വച്ച് ആ വ്യക്തിക്ക് വേണ്ടി ജനാസ നമസ്കരിക്കാം.

عَنِ ابن عباس أَنَّ رَسُولَ اللَّهِ -صلى الله عليه وسلم- صَلَّى عَلَى قَبْرٍ بَعْدَ مَا دُفِنَ فَكَبَّرَ عَلَيْهِ أَرْبَعًا.

ഇബ്നു അബ്ബാസില്‍ (റ) നിന്ന് നിവേദനം: ‘മറവ് ചെയ്യപ്പെട്ടതിന് ശേഷം നബി ﷺ ഒരു ഖബറിനരികില്‍ നിന്നുകൊണ്ട് നാല് തക്ബീറുകള്‍ കെട്ടി (മയ്യിത്ത് നമസ്കാരം നിര്‍വഹിച്ചു). (മുസ്‌ലിം: 2255)

عَنْ أَبِى هُرَيْرَةَ أَنَّ امْرَأَةً كَانَتْ تَقُمُّ الْمَسْجِدَ – أَوْ شَابًّا – فَفَقَدَهَا رَسُولُ اللَّهِ -صلى الله عليه وسلم- فَسَأَلَ عَنْهَا – أَوْ عَنْهُ – فَقَالُوا مَاتَ. قَالَ « أَفَلاَ كُنْتُمْ آذَنْتُمُونِى ». قَالَ فَكَأَنَّهُمْ صَغَّرُوا أَمْرَهَا – أَوْ أَمْرَهُ – فَقَالَ « دُلُّونِى عَلَى قَبْرِهِ ». فَدَلُّوهُ فَصَلَّى عَلَيْهَا ثُمَّ قَالَ « إِنَّ هَذِهِ الْقُبُورَ مَمْلُوءَةٌ ظُلْمَةً عَلَى أَهْلِهَا وَإِنَّ اللَّهَ عَزَّ وَجَلَّ يُنَوِّرُهَا لَهُمْ بِصَلاَتِى عَلَيْهِمْ ».

അബൂഹുറൈറയില്‍ (റ) നിന്നും നിവേദനം: പള്ളി അടിച്ചുവാരിയിരുന്ന ഒരു കറുത്ത സ്ത്രീ – അല്ലെങ്കില്‍ ഒരു പുരുഷന്‍ – ഉണ്ടായിരുന്നു. അവരെ കാണാതായപ്പോള്‍ നബി ﷺ അവരെക്കുറിച്ച് അന്വേഷിച്ചു. അപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: അവര്‍ മരണപ്പെട്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്ക് എന്നെ അറിയിക്കാമായിരുന്നില്ലേ? അബൂ ഹുറൈറ (റ) പറയുന്നു: ആളുകള്‍ അവരുടെ കാര്യം നിസാരവല്‍ക്കരിച്ചത് പോലെയായിരുന്നു. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ അവരുടെ ഖബര്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ അവര്‍ അദ്ദേഹത്തിന് അവരുടെ ഖബര്‍ കാണിച്ചു കൊടുക്കുകയും അദ്ദേഹം അവിടെ വച്ച് നമസ്കരിക്കുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: ഈ ഖബറുകളുടെ ആളുകള്‍ക്ക് അവ വളരെ ഇരുളടഞ്ഞതാണ്. എന്റെ നമസ്കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശപൂരിതമാക്കിക്കൊടുക്കും.(മുസ്‌ലിം: 2259)

عن يَزِيدَ بْنِ ثَابِتٍ رضي الله عنه : أَنَّهُمْ خَرَجُوا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ فَرَأَى قَبْرًا جَدِيدًا ، فَقَالَ : مَا هَذَا ؟ قَالُوا : هَذِهِ فُلانَةُ ، مَوْلاةُ بَنِي فُلَانٍ ، فَعَرَفَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، مَاتَتْ ظُهْرًا وَأَنْتَ نَائِمٌ قَائِلٌ (أي : في القيلولة) فَلَمْ نُحِبَّ أَنْ نُوقِظَكَ بِهَا ، فَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَصَفَّ النَّاسَ خَلْفَهُ ، وَكَبَّرَ عَلَيْهَا أَرْبَعًا ، ثُمَّ قَالَ : لا يَمُوتُ فِيكُمْ مَيِّتٌ مَا دُمْتُ بَيْنَ أَظْهُرِكُمْ إِلا آذَنْتُمُونِي بِهِ ؛ فَإِنَّ صَلاتِي لَهُ رَحْمَةٌ

യസീദ് ബ്ന്‍ സാബിത്തില്‍ (റ) നിന്ന് നിവേദനം: അവര്‍ ഒരിക്കല്‍ നബി ﷺ യുടെ കൂടെ പുറപ്പെട്ടു. അപ്പോള്‍ ഒരു പുതിയ ഖബര്‍ കാണാന്‍ ഇടയായി. അദ്ദേഹം ചോദിച്ചു: ഇതെന്താണ്?. അവര്‍ പറഞ്ഞു: ഇത് ഇന്ന ഗോത്രക്കാരുടെ ഭൃത്യയായിരുന്ന ഇന്ന സ്ത്രീയാണ്. നബി ﷺ ക്ക് അവരെ മനസ്സിലായി. അവര്‍ പറഞ്ഞു: ‘ ഉച്ച സമയത്താണ് അവര്‍ മരണപ്പെട്ടത്. ആ സമയത്ത് അങ്ങ് ഉച്ചയുറക്കത്തിലായിരുന്നു. അങ്ങയെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്നത് ഞങ്ങള്‍ ഇഷ്ടപ്പെട്ടില്ല’ അപ്പോള്‍ നബി ﷺ നമസ്കാരത്തിനായി നില്‍ക്കുകയും സ്വഹാബത്ത് അദ്ദേഹത്തിന്റെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ചെയ്തു. നാല് തക്ബീറുകള്‍ കെട്ടി (അദ്ദേഹം ജനാസ നമസ്കാരം നിര്‍വഹിച്ചു). എന്നിട്ടദ്ദേഹം പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കെ നിങ്ങളിലാരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ അറിയിക്കണം. കാരണം എന്റെ നമസ്കാരം അവര്‍ക്ക് കാരുണ്യമാണ്. (നസാഇ: 2022 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

ഇപ്രകാരം ഖബ്റിനടുത്ത് നിന്ന് നമസ്കരിക്കുമ്പാള്‍ അയാള്‍ നില്‍ക്കുന്നത് അയാളുടേയും ഖിബ്’ലയുടേയും ഇടയില്‍ ഖബ്റ് വരുന്ന രൂപത്തിലായിരിക്കണം. നമ്മുടെ ജീവിത കാലത്ത് മരണപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമേ ഒരാള്‍ അപ്രകാരം ഖബ്റിനരികില്‍ ചെന്ന് നമസ്കരിക്കേണ്ടതുള്ളൂ. കാരണം പില്‍കാലത്ത് താബിഉകളോ, അവരുടെ പിന്മുറക്കാരോ ആരെങ്കിലും ചെന്ന് നബി ﷺ യുടെയോ  സ്വഹാബത്തിന്റേയോ ഖബ്റിനരികില്‍ ചെന്ന് നമസ്കരിച്ചതായി കാണാന്‍ കഴിയില്ല.

4. മയ്യിത്ത് മറമാടുക

أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَنْ شَهِدَ الْجَنَازَةَ حَتَّى يُصَلِّيَ عَلَيْهَا فَلَهُ قِيرَاطٌ، وَمَنْ شَهِدَ حَتَّى تُدْفَنَ كَانَ لَهُ قِيرَاطَانِ ‏”‏‏.‏ قِيلَ وَمَا الْقِيرَاطَانِ قَالَ ‏”‏ مِثْلُ الْجَبَلَيْنِ الْعَظِيمَيْنِ ‏”

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: വല്ലവനും ഒരു മയ്യിത്തിന് നമസ്കരിക്കുന്നത് വരെ ഹാജരായാല്‍ അവന് ഒരു ഖീറാത്തു പ്രതിഫലമുണ്ട്. എന്നാല്‍ വല്ലവനും അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല്‍ അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: വലിയ രണ്ട് പര്‍വ്വതം പോലെ. (ബുഖാരി:1325)

മയ്യിത്ത്‌ മറവു ചെയ്ത ശേഷം നബി ﷺ ഖബറിന് മേല്‍ നിന്ന് ഇപ്രകാരം പറയുമായിരുന്നു : നിങ്ങളുടെ സഹോദരന് അല്ലാഹു പൊറുത്ത് കൊടുക്കുവാനും, അവന് (ഖബറിലെ ചോദ്യത്തില്‍) ദൃഢതയും സ്ഥൈര്യവും നല്‍കുവാനും നിങ്ങള്‍ അല്ലാഹുവോട്‌ പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഇവനിപ്പോള്‍ (ഖബറില്‍) ചോദ്യം ചെയ്യപ്പെടുകയാണ്

وعن عثمان بن عفان – رضي الله عنه – ، قَالَ : كَانَ النبيُّ – صلى الله عليه وسلم – إِذَا فُرِغَ مِن دَفْنِ المَيِّتِ وَقَفَ عَلَيْهِ ، وقال : اسْتَغْفِرُوا لأخِيكُمْ وَسَلُوا لَهُ التَّثْبِيتَ ، فَإنَّهُ الآنَ يُسألُ

ഉസ്മാനുബിന്‍ അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബി ﷺ മയ്യിത്ത് മറമാടിക്കഴിഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് (ഇപ്രകാരം) പറയാറുണ്ട്: നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ പൊറുക്കലിനെ തേടുകയും (ഖബറിലെ ചോദ്യത്തില്‍) ദൃഢതയും സ്ഥൈര്യവും ആവശ്യപ്പെടുകയും ചെയ്യുക. നിശ്ചയം, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും. (അബൂദാവൂദ്:3221)

അപ്രകാരം തന്നെ നബി ﷺ പ്രാ൪ത്ഥിച്ചതായും കാണാം.

اللَّهُمَّ اغْفِرْ لَهُ, اللَّهُمَّ ثَبِّتْهُ

അല്ലാഹുമ്മ ഗ്ഫിര്‍ലഹു , അല്ലാഹുമ്മ സബ്ബിത്ഹു

അല്ലാഹുവേ, ഇവന് പൊറുത്തു കൊടുക്കേണമേ. അല്ലാഹുവേ ഇവന് (ഖബറിലെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍) ദൃഢതയും സ്ഥൈര്യവും നല്‍കേണമേ. (സ്വഹീഹ് ജാമിഅ്:4760)

قال الشيخ ابن عثيمين رحمه الله : “الوقوف بعد الدفن عند القبر والدعاء له هذا من السنة , لأن النبي صلى الله عليه وسلم كان إذا فرغ من دفن الميت وقف عليه وقال : استغفروا لأخيكم واسألوا له التثبيت فإنه الآن يسأل – لقاء الباب المفتوح ” لقاء رقم (118) .

ശൈഖ് ഉഥൈമീന്‍ (റഹി)പറഞ്ഞു: മറമാടിയശേഷം കബറിന്‍റെയടുക്കല്‍ നില്‍ക്കലും,മയ്യത്തിന് വേണ്ടി പ്രാര്‍ത്‌ഥിക്കലും സുന്നത്തില്‍ പെട്ടതാകുന്നു. കാരണം,നബി – സ്വല്ലള്ളാഹു അലൈഹിവസല്ലമ- മറമാടുന്നതില്‍നിന്ന് വിരമിച്ചാല്‍ അതിന്‍റെയരികെ നിന്നിട്ട് പറയുമായിരുന്നു: നിങ്ങളുടെ സഹോദരന് വേണ്ടി നിങ്ങള്‍ പൊറുക്കലിനെ തേടുകയും, തസ്ബീത്തിനെ ചോദിക്കുകയും ചെയ്യുക.തീര്‍ച്ചയായും അദ്ദേഹം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടും.

മയ്യിത്തിന് പൊറുത്തു കിട്ടുന്നതിന് വേണ്ടിയും ഖബ്റില്‍ മലക്കുകളുടെ ചോദ്യത്തിന് ദൃഢതയും സ്ഥൈര്യവും ലഭിക്കുന്നതിന് വേണ്ടിയും പ്രാ൪ത്ഥിക്കണമെന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. ഈ അ൪ത്ഥവും ആശയവും വരുന്ന പ്ര൪ത്ഥനകളൊക്കെ നി൪വ്വഹിക്കാവുന്നതാണ്. നമ്മുടെ നാടുകളില്‍ സ്ഥിരമായി പ്രാ൪ത്ഥിച്ചു വരുന്ന ഒരു പ്രാ൪ത്ഥന ഇപ്രകാരമാണ്.

للهم ثبته عند السؤال

അല്ലാഹുവേ, ചോദിക്കപ്പെടുന്ന സമയം അദ്ദേഹത്തിന് നീ സ്ഥൈര്യം നല്‌കേണമേ!

اللهم الهمه الجواب

അല്ലാഹുവേ, നീ അദ്ദേഹത്തിന് മറുപടി തോന്നിപ്പിക്കേണമേ.

اللهم جاف القبر عن جنبيه

അല്ലാഹുവേ, അദ്ദേഹത്തിന്റെ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും ഖബ്‌റിനെ നീ അകറ്റേണമേ!

اللهم اغفر له وارحمه

അല്ലാഹുവേ, നീ അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണകാണിക്കുകയും ചെയ്യേണമേ!

اللهم امنه من كل الفزع اللهم اغفر له وارحمه

അല്ലാഹുവേ, എല്ലാവിധ സംഭ്രമങ്ങളെ സംബന്ധിച്ചും അദ്ദേഹത്തിന് നിര്‍ഭയത്വം നല്‌കേണമേ

ഈ പ്രാ൪ത്ഥന ഇതേപോലെ നബി ﷺ പഠിപ്പിച്ചതല്ല. നിങ്ങള്‍ പൊറുക്കലിനെ തേടുകയും (ഖബറിലെ ചോദ്യത്തില്‍) ദൃഢതയും സ്ഥൈര്യവും ആവശ്യപ്പെടുകയും ചെയ്യുക എന്ന് നബി ﷺ പറഞ്ഞതിലെ തത്വം ഈ പ്രാ൪ത്ഥനയില്‍ ഉള്ളതിനാല്‍ ഇത് നമുക്ക് ചൊല്ലാവുന്നതാണ്. അതോടൊപ്പം ഇതേ അ൪ത്ഥവും ആശയവും വരുന്ന പ്ര൪ത്ഥനകളൊക്കെ നി൪വ്വഹിക്കാവുന്നതാണ്. നമുക്ക് അറിയാവുന്ന ഭാഷയിലും അതെല്ലാം നി൪വ്വഹിക്കാവുന്നതാണ്.

മയ്യിത്ത് ഖബറടക്കിയതിന് ശേഷമുള്ള തൽഖീനിന്റെ വിധി

قال الفقيه جلال الدين السيوطي الشافعي -رحمه الله ـ  : التلقين لم يثبت فيه حديث صحيح ولا حسن، بل حديثه ضعيف باتفاق المحدثين. ولهذا ذهب جمهور الأُمَّة إلى أنَّ التلقين بدعة

(ശാഫിഈ പണ്ഡിതനായ) ജലാലുദ്ദീൻ അസ്സുയൂത്തി ( റഹി) പറഞ്ഞു:തൽഖീനിന്റെ കാര്യത്തിൽ സ്വഹീഹോ അല്ലെങ്കിൽ ഹസനോ ആയി ഹദീസ് സ്ഥിരപ്പെട്ടിട്ടില്ല.മറിച്ച് ആ വിഷയത്തിലുള്ള ഹദീസ് ദുർബലമാണെന്ന കാര്യത്തിൽ ഹദീസ് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വിത്യാസമില്ല. അതുകൊണ്ട് തന്നെ ഉമ്മത്തിലെ ബഹുഭൂരിപക്ഷത്തിന്റെ നിലപാട് തൽഖീൻ ബിദ്അത്താണെന്നാണ്. الحاوي للفتاوي” (٢/ ٢٣١)

മരണം എപ്പോള്‍ വേണമെങ്കിലും ആരെയും പിടികൂടാം. ഒരു സത്യവിശ്വാസി മരിച്ചാല്‍ നമുക്ക് ആ മയ്യിത്തിനോട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്. ആ മയ്യിത്തിന് ആവശ്യമുള്ളതും ഉപകാരപ്പെടുന്നതും ഇതൊക്കെയാണ്. ഒരു സത്യവിശ്വാസിയുടെ മരണ വാ൪ത്ത കേട്ടാല്‍ ഇതെല്ലാം നി൪വ്വഹിക്കുന്നതിനായി നാം മാനസികമായി തയ്യാറാവണം. നമ്മുടെ ജോലികളിലും മറ്റും ആവശ്യമുള്ള ക്രമീകരണങ്ങള്‍ നടത്തി ഇതില്‍ പൂ൪ണ്ണമായും പങ്കെടുക്കാന്‍ നമുക്ക് കഴിയണം. ഇതില്‍ പൂ൪ണ്ണമായും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ജനാസയെ പിന്തുടരാനും മയ്യിത്ത് നമസ്കാരത്തില്‍ പങ്കെടുക്കാനും ശ്രദ്ധിക്കണം. അതിനും കഴിയാത്തവരാണെങ്കില്‍ മയ്യിത്ത് കാണുമ്പോഴും അല്ലാത്തപ്പോഴും ആത്മാ൪ത്ഥമായി പ്രാ൪ത്ഥിക്കുകയെങ്കിലും ചെയ്യണം.

قال رسول الله صلى الله عليه وسلم: من غسَّل مسلمًا، فكتم عليه، غفر الله له أربعين مرَّة، ومن حفر له فأجنَّه أجرى عليه كأجر مسكن أسكنه إياه إلى يوم القيامة، ومن كفّنه كساه الله يوم القيامة من سندس واستبرق الجنة

നബി ﷺ പറഞ്ഞു:ഒരാള്‍ ഒരു മയ്യിത്തിനെ കുളിപ്പിക്കുകയും (അയാളില്‍ കണ്ട ന്യൂനത) മറച്ചുവെക്കുകയും ചെയ്താൽ നാൽപത് തവണ അല്ലാഹു അയാള്‍ക്ക് പൊറുത്ത് കൊടുക്കും. അവനുവേണ്ടി ഖബ്൪ കുഴിക്കുകയും അതില്‍ ഇറക്കി മൂടുകയും ചെയ്താല്‍ ഖിയാമത്ത് നാള്‍ വരെ അവന് ഒരു താമസ സ്ഥലം ഒരുക്കി കൊടുത്ത പ്രതിഫലം ലഭിക്കും. അവനെ കഫന്‍ പുടവ അണിയിച്ചാല്‍ അന്ത്യദിനത്തില്‍ സ്വ൪ഗത്തിലെ കട്ടിപ്പട്ടും നേ൪ത്തപട്ടും അവന് അണിയിക്കപ്പെടും. …………. (ബൈഹഖി:3/395 – ഹാകിം:1/354 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

Leave a Reply

Your email address will not be published.

Similar Posts