പെരുന്നാള്‍ ദിനത്തിലെ സുന്നത്തുകള്‍

THADHKIRAH

ഇസ്ലാമില്‍ രണ്ടേരണ്ട് ആഘോഷങ്ങള്‍ മാത്രമാണുള്ളത്.

ഈദുല്‍ ഫിത്വ്൪ (ചെറിയ പെരുന്നാള്‍) : റമദാനിലെ വ്രതാനന്തരം ശവ്വാല്‍ ഒന്നിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.
ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍) : ഇബ്രാഹീം നബിയുടേയും(അ) മകന്‍ ഇസ്മാഈല്‍ നബിയുടേയും(അ) ത്യഗസ്മരണയില്‍ ദുല്‍ഹജ്ജ് പത്തിന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ദിനമാണത്.

عَنْ أَنَسٍ، قَالَ قَدِمَ رَسُولُ اللَّهِ صلى الله عليه وسلم الْمَدِينَةَ وَلَهُمْ يَوْمَانِ يَلْعَبُونَ فِيهِمَا فَقَالَ ‏”مَا هَذَانِ الْيَوْمَانِ” ‏.‏ قَالُوا كُنَّا نَلْعَبُ فِيهِمَا فِي الْجَاهِلِيَّةِ ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏إِنَّ اللَّهَ قَدْ أَبْدَلَكُمْ بِهِمَا خَيْرًا مِنْهُمَا يَوْمَ الأَضْحَى وَيَوْمَ الْفِطْرِ‏”‏ ‏

അനസില്‍(റ) നിന്നും നിവേദനം: അദ്ദേഹം പറയുന്നു: നബി ﷺ (മദീനയിലേക്ക്) വരുമ്പോള്‍ മദീനക്കാര്‍ക്ക് ജാഹിലിയ്യ കാലഘട്ടത്തില്‍ നിലനിന്നിരുന്ന രണ്ട് ആഘോഷ ദിവസങ്ങള്‍ ഉണ്ടായിരുന്നു. നബി ﷺ പറഞ്ഞു: “ഞാനിതാ നിങ്ങളിലേക്ക് വന്നപ്പോള്‍ ജാഹിലിയ്യത്തില്‍ നിങ്ങള്‍ ആഘോഷിച്ചിരുന്ന രണ്ട് ആഘോഷ ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതായി (കാണുന്നു). അല്ലാഹു അവ രണ്ടിനെക്കാളും നല്ല രണ്ട് (പെരുന്നാളുകള്‍) നിങ്ങള്‍ക്ക് പകരമായി നല്‍കിയിരിക്കുന്നു. ഈദുല്‍ അള്ഹയും ഈദുല്‍ ഫിത്വറും.”   (അബൂദാവൂദ് : 1134)

ഈ രണ്ട് ആഘോഷങ്ങളല്ലാതെ മറ്റൊരു ആഘോഷവും ഒരു മുസ്‌ലിമിനില്ല. ഈ രണ്ട് ദിവസങ്ങളില്‍ ആഘോഷിക്കുവാനും സന്തോഷിക്കുവാനും ഇസ്ലാം അനുവാദം നല്‍കുന്നു. എന്നാല്‍ ആധുനിക സങ്കല്‍പ്പത്തിലെ ആഘോഷത്തില്‍ നിന്നും വ്യത്യസ്തവും വ്യതിരിക്തവുമാണ് ഇസ്‌ലാമിലെ ആഘോഷം. ആരാധനയുടെ വ്യത്യസ്ത തലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മുസ്‌ലിമിന് ഈദ് എന്ന ആഘോഷം. അതോടൊപ്പം അനുവദനീയമായ വിനോദങ്ങളുമാകാം. പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും വലിയ ഘടകം നമസ്‌കാരവും അതിനുശേഷമുള്ള ഉദ്‌ബോധനം ശ്രവിക്കലുമാണെന്നത് ഇസ്‌ലാമിലെ ആഘോഷം ആരാധനയിലും ദൈവസ്മരണയിലും അധിഷ്ഠിതമാണെന്ന് മനസ്സിലാക്കിത്തരുന്നു.

പെരുന്നാള്‍ ദിനത്തില്‍ ഒരു സത്യവിശ്വാസി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് നബി ﷺ നമുക്ക് അറിയിച്ച് തന്നിട്ടുണ്ട്.അതെല്ലാം നാം മനസ്സിലാക്കേണ്ടതും അതുപ്രകാരം പ്രവ൪ത്തിക്കേണ്ടതുമാണ്.

1. കുളിക്കുക

പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിനായി പ്രത്യേകം കുളിച്ച് ശുദ്ധിയാകുന്നത് നല്ലതാണ്.

عَنْ نَافِعٍ، أَنَّ عَبْدَ اللَّهِ بْنَ عُمَرَ، كَانَ يَغْتَسِلُ يَوْمَ الْفِطْرِ قَبْلَ أَنْ يَغْدُوَ إِلَى الْمُصَلَّى

നാഫിഇല്‍(റ) നിന്നും നിവേദനം: ഇബ്നു ഉമ൪ (റ) പെരുന്നാള്‍ ദിവസം മൈതാനത്തേക്ക്‌ പുറപ്പെടുന്നതിന്റെ മുമ്പ് കുളിക്കുമായിരുന്നു.   (മുവത്വ:10/432 )

ഒരിക്കല്‍ അലിയോട്(റ) ഒരാള്‍ കുളിയെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ ഉദ്ദേശിക്കുന്നെങ്കില്‍ എല്ലാ ദിവസവും കുളിക്കുക” അപ്പോള്‍ അയാള്‍ പറഞ്ഞു: “അതല്ല, സുന്നത്തായ കുളിയെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത്.” അപ്പോള്‍ അലി(റ) പറഞ്ഞു: “ജുമുഅ ദിവസം, അറഫ ദിവസം, ഈദുല്‍ ഫിത്വര്‍, ഈദുല്‍ അള്ഹ ദിവസങ്ങള്‍.”  (ഇര്‍വാഉല്‍ ഗലീല്‍)

2. നല്ല വസ്ത്രം ധരിക്കുക

പെരുന്നാള്‍ നമസ്‌കാരത്തിനായി ഉള്ളതില്‍ നല്ല ഭംഗിയുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് പോകേണ്ടത്.

ഇബ്നു ഉമ൪(റ) ഒരിക്കല്‍ അങ്ങാടിയില്‍ നിന്ന് ഒരു ജുബ്ബ എടുത്തു കൊണ്ട് നബി ﷺ യുടെ അടുക്കല്‍ വന്നു പറഞ്ഞു:

يَا رَسُولَ اللَّهِ ابْتَعْ هَذِهِ تَجَمَّلْ بِهَا لِلْعِيدِ وَالْوُفُودِ‏

“അല്ലാഹുവിന്റെ റസൂലേ, ഇത് നിങ്ങള്‍ വാങ്ങിക്കുക പെരുന്നാളിനും നിവേദകസംഘങ്ങളെ സ്വീകരിക്കുന്നതിനും അങ്ങേക്ക് ഇത് കൊണ്ട് ഒരുങ്ങാമല്ലോ?”   (ബുഖാരി: 948)

നബി ﷺ ക്ക് ജുമുഅ ദിനത്തിലും ഈദ് ദിനത്തിലും ധരിക്കാന്‍ പ്രത്യേകം വസ്ത്രം ഉണ്ടായിരുന്നുവെന്ന് ഇബ്‌നു ഖുസൈമയുടെ സ്വഹീഹില്‍ രേഖപ്പെടുത്തിയതായി കാണാം.

ഇബ്നുല്‍ ഖയ്യിം (റഹിം) പറഞ്ഞു: “നബി ﷺ രണ്ട് പെരുന്നാളുകളിലും പുറത്തിറങ്ങുമ്പോള്‍ തന്റെ വസ്ത്രങ്ങളില്‍ ഏറ്റവും ഭംഗിയുള്ളത് ധരിക്കുമായിരുന്നു. അവിടുത്തേക്ക് രണ്ട് പെരുന്നാളുകള്‍ക്കും ജുമുഅക്കും ധരിക്കാൻ പ്രത്യേക വസ്ത്രങ്ങൾ ഉണ്ടായിരുന്നു.   (സാദുല്‍ മആദ്: 1/441)

ഇബ്നു ഉമ൪(റ) തന്റെ ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നു പെരുന്നാള്‍ ദിനത്തില്‍ അണിഞ്ഞിരുന്നത്.(ബൈഹഖി)

സ്വഹീഹുല്‍ ബുഖാരിയില്‍ ‘രണ്ട് പെരുന്നാളില്‍ അലങ്കാര വസ്ത്രം ധരിക്കല്‍’ എന്നൊരു അദ്ധ്യായം തന്നെ നമുക്ക് കാണാം. തുടര്‍ന്ന് പെരുന്നാളുകള്‍ക്ക് വേണ്ടി നബി ﷺ യും  സ്വഹാബികളും ഭംഗിയുള്ള വസ്ത്രങ്ങള്‍ വിലക്ക് വാങ്ങിയിരുന്നുവെന്ന ഹദീസ് അദ്ദേഹം ഉദ്ധരിക്കുന്നു.

ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറഞ്ഞു:വെള്ള വസ്ത്രം ധരിക്കാന്‍ ഇസ്ലാം പൊതുവായി പ്രേരിപ്പിക്കുന്നുണ്ടെങ്കിലും പെരുന്നാള്‍ ദിവസങ്ങളില്‍ വരയും മറ്റുമുള്ള അലങ്കാര വസ്ത്രമാണ് നബി ﷺ ധരിക്കാറുണ്ടായിരുന്നത്‌   (സാദുല്‍ മആദ് 1 : 441).

എന്നാല്‍ ഇസ്‌ലാം വിരോധിച്ച വസ്ത്രവും വസ്ത്രധാരണ രീതിയും ആഘോഷത്തിന്റെ പേരില്‍ സ്വീകരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഉമര്‍(റ) നബി ﷺ ക്ക് വേണ്ടി ഇസ്തബ്‌റകിന്റെ വസ്ത്രം (ഒരുതരം പട്ടു വസ്ത്രം)അങ്ങാടിയില്‍ നിന്ന് വാങ്ങി നല്‍കി ഈദിന് ഉപയോഗിക്കാമെന്ന് പറഞ്ഞതായും ‘ഈ വസ്ത്രം (സൂക്ഷ്മതയിലും പരലോകത്തിലും) യാതൊരു പങ്കുമില്ലാത്തവരുടെയാണ് ‘ എന്ന് നബി ﷺ പ്രതികരിച്ചതായും കാണാം.

ഈദ് ആഘോഷത്തിന്റെ ഭാഗമായോ അതല്ലാത്ത അവസരത്തിലോ സ്ത്രീകള്‍ വസ്ത്രം ധരിക്കുമ്പോഴും ഇസ്ലാമിക നി൪ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം.

പുതുവസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

اللّهُـمَّ لَـكَ الحَـمْـدُ أنْـتَ كَسَـوْتَنيهِ، أََسْأََلُـكَ مِـنْ خَـيرِهِ وَخَـيْرِ مَا صُنِعَ لَـه، وَأَعوذُ بِكَ مِـنْ شَـرِّهِ وَشَـرِّ مـا صُنِعَ لَـهُ

അല്ലാഹുമ്മ ലകല്‍ ഹംദ്, അന്‍ത കസൌതനീഹി, അസ്അലുക മിന്‍ ഖൈരിഹി വ ഖൈരി മാ സുനിഅ ലഹു, വ അഊദു ബിക മിന്‍ ശര്രിഹി വ ശര്രി മാ സുനിഅ ലഹു

അല്ലാഹുവേ, നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍ നിന്നുള്ള നന്മയും ഇത് നിര്‍മ്മിക്കപ്പെട്ടതില്‍ (ഉപയോഗിക്കപ്പെടുന്നതില്‍) നിന്നുള്ള നന്മയും ഞാന്‍ നിന്നോട് തേടുന്നു. ഇതില്‍ നിന്നുള്ള തിന്മയില്‍ നിന്നും ഇത് നിര്‍മ്മിക്കപ്പെട്ടതില്‍ (ഉപയോഗിക്കപ്പെടുന്നതില്‍) നിന്നുള്ള തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.   (അബൂദാവൂദ്, തി൪മിദി – അല്‍ബാനി ഈ ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

3.  സുഗന്ധം പൂശുക

പെരുന്നാള്‍ ദിനം ഈദ് നമസ്കാരത്തിനായി പുറപ്പെടുമ്പോള്‍ സുഗന്ധം പൂശുന്നത് നബിചര്യയില്‍ പെട്ടതാണ്.

قال مالك: سمعت أهل العلم يستحبون الطيب والزينة في كل عيد

ഇമാം മാലിക് (റ) പറഞ്ഞു:ഞാന്‍ അറിവുള്ളവരില്‍ നിന്നും കേട്ടു, എല്ലാ പെരുന്നാളിനും അലങ്കാരവും സുഗന്ധവും അവ൪ സുന്നത്താക്കിയിരുന്നു.  (അല്‍ മുഗ്നി : 2/228)

എന്നാല്‍ ഏതവസരത്തിലായാലും സ്ത്രീക്ക് പുറത്തിറങ്ങുമ്പോള്‍ സുഗന്ധം ഉപയോഗിക്കല്‍ നിഷിദ്ധമാണ്.

എല്ലാ പെരുന്നാള്‍ ദിനത്തിലും നാം കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ട്. എങ്കിലും അതിന് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്നത് അത് പ്രത്യേകം കരുതി ചെയ്യുമ്പോഴാണ്.കാരണം നിയ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക൪മ്മങ്ങള്‍ക്ക് കൂലി ലഭിക്കുന്നത്.

4. ഭക്ഷണം കഴിക്കല്‍

ഈദുല്‍ ഫിത്വ്൪ ദിനത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് എന്തെകിലും ഭക്ഷിക്കല്‍ നബിചര്യയില്‍ പെട്ടതാണ്. എന്നാല്‍ ബലിപെരുന്നാള്‍ ദിനം ഭക്ഷണം കഴിക്കാതെയാണ് നബി ﷺ പെരുന്നാള്‍ നമസ്‌കാരത്തിനായി പോയിരുന്നത്.

عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ كَانَ النَّبِيُّ صلى الله عليه وسلم لاَ يَخْرُجُ يَوْمَ الْفِطْرِ حَتَّى يَطْعَمَ وَلاَ يَطْعَمُ يَوْمَ الأَضْحَى حَتَّى يُصَلِّيَ

അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി ﷺ ചെറിയ പെരുന്നാള്‍ ദിവസം വല്ലതും കഴിക്കാതെ (മുസ്വല്ലയിലേക്ക്) പോകാറുണ്ടായിരുന്നില്ല. ബലി പെരുന്നാള്‍ ദിവസത്തില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വ്വഹിച്ചിട്ടല്ലാതെ വല്ലതും ഭക്ഷിക്കാറുമുണ്ടായിരുന്നില്ല. (സുനനുതി൪മിദി:542 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ أَنَسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم لاَ يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ‏.‏ وَقَالَ مُرَجَّى بْنُ رَجَاءٍ حَدَّثَنِي عُبَيْدُ اللَّهِ قَالَ حَدَّثَنِي أَنَسٌ عَنِ النَّبِيِّ صلى الله عليه وسلم وَيَأْكُلُهُنَّ وِتْرًا

അനസ്(റ) നിവേദനം: നബി ﷺ ചെറിയ പെരുന്നാൾ ദിവസം കുറച്ച് ഈത്തപ്പഴമെങ്കിലും ഭക്ഷിക്കാതെ (മൈതാനത്തേക്ക്) പോകാറുണ്ടായിരുന്നില്ല. അനസിൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ നബി ﷺ ഒറ്റയായിട്ടാണ് ഭക്ഷിക്കാറുള്ളതെന്ന് പറയുന്നു.   (ബുഖാരി:953)

ഒറ്റയായി കഴിക്കുക എന്നാല്‍ ഒറ്റ എണ്ണത്തില്‍ അവസാനിപ്പിക്കുക എന്നതാണ്. അതായത് ഒരു ഈത്തപ്പഴമോ, മൂന്നെണ്ണമോ, അഞ്ചെണ്ണമോ അങ്ങനെ കഴിക്കുക എന്ന്.

അല്ലാമാ ശൗകാനി(റഹി) പറഞ്ഞു: ഈദുൽ അള്ഹ ദിവസം ബലി കർമ്മം നടത്തുക, ബലിമാംസത്തിൽ നിന്നും ഭക്ഷിക്കുക എന്നിവ മതം നിർദ്ദേശിക്കുന്ന നിയമമായതുകൊണ്ടാണ് പ്രസ്തുത ദിവസം നബി ﷺ ഭക്ഷണം കഴിക്കുന്നതിനെ പിന്തിപ്പിച്ചത്. ബലിമാംസത്തിൽ നിന്നാകണം പ്രാതൽ കഴിക്കേണ്ടത് എന്ന നിയമം നബി ﷺ സ്വീകരിക്കുമായിരുന്നു. ഇബ്നു ഖുദാമ(റഹി) ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്. (അൽ മുഗ്നി:2/371)

5. തക്ബീര്‍ ചൊല്ലല്‍

രണ്ട് പെരുന്നാളുകളോടനുബന്ധിച്ച് ധാരാളമായി തക്ബീ൪ ചൊല്ലല്‍ സുന്നത്താണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം തക്ബീ൪ ചൊല്ലാവുന്നതാണ്. ചെറിയ പെരുന്നാളില്‍ ശവ്വാല്‍ മാസപ്പിറവിയോട് കൂടി തക്ബീര്‍ ചൊല്ലി തുടങ്ങുക. പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ച് കഴിഞ്ഞാല്‍ അവസാനിപ്പിക്കുകയും ചെയ്യുക.

عن الزهري : أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يخْرجُ يَوْمَ الفِطَرِ فَيَكْبُرُ حَتَّى يَأْتِي المُصَلَّى، وَحَتَّى يَقْضِي الصَّلَاةَ، فَإِذَا قَضَى الصَّلَاةَ قَطْعُ التَّكْبِيرِ

സുഹ്‌രി رحمه الله യിൽ നിന്ന്: നബി ഈദിൽ പുറപ്പെട്ടത് മുതൽ മുസ്സല്ലയിൽ എത്തി ഈദ് നമസ്കാരം നിർവഹിക്കുന്നത് വരെ തക്ബീർ ചൊല്ലാറുണ്ടായിരുന്നു. നമസ്കാരം നിർവഹിച്ചാൽ പിന്നെ തക്ബീർ നിർത്തും. (സിൽസിലത്തുസ്സ്വഹീഹ)

ചെറിയ പെരുന്നാളിന് ശവ്വാല്‍ ഒന്നിന്റെ മഗ്‌രിബ് മുതല്‍ ഇമാം നമസ്‌കാരത്തിലേക്ക് വരുന്നത് വരെ തക്ബീര്‍ ചൊല്ലല്‍ സ്വഹാബത്തിന്റെ പതിവായിരുന്നു.   (ഇബ്‌നു അബീശൈബ).

ബാലിപ്പെരുന്നാളില്‍ അറഫാദിനത്തിന്റെ (ദുല്‍ഹജ്ജ് 9) പ്രഭാതം മുതല്‍ ദുല്‍ഹജ്ജ് 13 (അയ്യാമുത്തശ്’രീക്കിന്റെ അവസാന ദിനം) അസര്‍ നമസ്കാരം വരെയാണ് തക്ബീര്‍ ചൊല്ലേണ്ടത്.

അറഫ ദിവസം സ്വുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീക്വിലെ അവസാന ദിവസത്തെ അസ്വ്ര്‍ വരെയും അലി(റ), ഇബ്‌നു മസ്ഊദ് എന്നിവര്‍ തക്ബീര്‍ ചൊല്ലുമായിരുന്നു. എന്നാല്‍ ദുഹ്ര്‍ വരെയായിരുന്നു ഉമര്‍(റ) ചൊല്ലാറുണ്ടായിരുന്നത.് മഗ്‌രിബിന്റെ തൊട്ടു മുമ്പ് വരെ ഇബ്‌നു അബ്ബാസ്(റ) ചൊല്ലാറുണ്ടായിരുന്നു. ഇവയില്‍ ഏത് സ്വീകരിച്ചാലും സ്വഹാബിമാരുടെ ചെയ്തിയും പിന്‍ബലം അതിനുണ്ട് എന്ന് മനസ്സിലാക്കാം. (ശര്‍ഹു മുസ്‌ലിം, ഫത്ഉല്‍ ബാരി, മുഗ്‌നി, ശര്‍ഹുല്‍ മുംതിഅ് എന്നിവ നോക്കുക)

പുരുഷന്മാര്‍ക്ക് തങ്ങളുടെ ശബ്ദമുയര്‍ത്തിക്കൊണ്ട് പള്ളികളിലും അങ്ങാടികളിലും വീടുകളിലുമെല്ലാം ഈ കര്‍മം നിര്‍വഹിക്കാവുന്നതാണ്. സ്ത്രീകളാകട്ടെ തങ്ങളുടെ ശബ്ദം താഴ്ത്തിയാണ് തക്ബീര്‍ ചൊല്ലേണ്ടത്.

അബൂ ഹുറൈറ (റ) പറയുന്നു: ഉമ൪ (റ), ഇബ്നു ഉമര്‍ (റ) എന്നിവ൪ തക്ബീര്‍ ചൊല്ലിക്കൊണ്ട്‌ അങ്ങാടികളിലേക്ക് ഇറങ്ങാറുണ്ടായിരുന്നു. അവരുടെ തക്ബീര്‍ കേട്ട് മറ്റുള്ളവരും തക്ബീര്‍ ചൊല്ലും. (ബുഖാരി)

പെരുന്നാള്‍ നമസ്‌കാര സ്ഥലത്തേക്ക് പോകുമ്പോള്‍ ഉറക്കെ തക്ബീര്‍ മുഴക്കണം. നബി ﷺ നമസ്‌കാര സ്ഥലം എത്തുന്നത് വരെ തക്ബീര്‍ ചൊല്ലുമായിരുന്നു എന്ന് ഇബ്‌നു അബീ ശൈബ(റ) ഉദ്ധരിച്ചിരിക്കുന്നു. ശൈഖ് അല്‍ബാനി(റഹി) സില്‍സിലതുസ്സ്വഹീഹയില്‍ അത് സ്വഹീഹ് ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇബ്‌നു ഉമര്‍(റ) പ്രസ്തുത തക്ബീര്‍ ഉച്ചത്തില്‍ നിര്‍വഹിക്കുമായിരുന്നു എന്ന് ഇമാം ദാറക്വുത്‌നി സ്വഹീഹായ പരമ്പരയില്‍ പറയുകയും ചെയ്യുന്നു. ഇമാം വരുന്നത് വരെ തക്ബീര്‍ തടരുകയും ഇമാം വന്നാല്‍ തക്ബീര്‍ നിറുത്തി നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണ് വേണ്ടതെന്നും ശൈഖ് ഇബ്‌നു ഉസൈമീന്‍ പണ്ഡിതാഭിപ്രായം ഉദ്ധരിച്ചിരിക്കുന്നു. എന്നാല്‍ നമസ്‌കാരസ്ഥലത്ത് എത്തിയാല്‍ തന്നെ തക്ബീര്‍ നിറുത്തണമെന്ന് മറ്റു പലരും അഭിപ്രായപ്പെടുന്നു. ഒന്നാമത്തേതാണ് കൂടുതല്‍ ശരി എന്ന് ഇബ്‌നു ഉമര്‍ (റ)വിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹു അഅ്‌ലം. (ശൈഖ് സഊദ് അല്‍ക്വഹ്ത്വാനിയുടെ ‘സ്വലാതുല്‍ മുഅ്മിന്‍’ എന്ന ഗ്രന്ഥം)

ഇമാം ദാറഖുത്’നിയില്‍(റ) നിന്നുള്ള ഒരു നിവേദന പ്രകാരം ഇബ്നുഉമ൪(റ) ഈദുല്‍ഫിത്വ്൪ ദിനത്തിലും ബലിപെരുന്നാള്‍ ദിനത്തിലും ഈദ്ഗാഹിലേക്ക് പുറപ്പെട്ട് അവിടെ എത്തി ഇമാം ഈദ്ഗാഹില്‍ അണയുന്നതുവരേയും തക്ബീ൪ ധ്വനി ഉയ൪ത്താറുണ്ടായിരുന്നു.

തക്ബീറിന്റെ രൂപം

 الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

 الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد

ഇബ്‌നു മസ്ഊദ്(റ), ഉമര്‍(റ), അലി(റ) എന്നീ സ്വഹാബിമാര്‍ ചൊല്ലിയിരുന്നത് ഇതിൽ ഒന്നാമത്തെ രൂപമായിരുന്നു. (ഇബ്‌നു അബീശൈബ). ഇത് തന്നെ ചില റിപ്പോര്‍ട്ടുകളില്‍ അല്ലാഹു അക്ബര്‍ എന്ന് മൂന്ന് തവണ ചൊല്ലിയതായി വന്നിട്ടുണ്ട് എന്ന് ശൈഖ് അല്‍ബാനി പറയുന്നു. (ഇര്‍വാഅ് 3/125).

6. ഈദ്‌ ഗാഹുകളിലേക്ക് നേരത്തെ പോകുക

നബി ﷺ സൂര്യന്‍ ഉദിച്ചാല്‍ മുസ്വല്ലയിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. നബി ﷺ മുസ്വല്ലയില്‍ എത്തുമ്പോള്‍ ജനങ്ങള്‍ അവിടെ സന്നിഹിതരായിരിക്കും. നബിയേക്കാള്‍ മുമ്പ് അവ൪ അവിടെ എത്തിയിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് സുബ്ഹി നിസ്കാരത്തിന് ശേഷം നേരെ ഒരാള്‍ മുസ്വല്ലയിലേക്ക് പുറപ്പെടുന്നുവെങ്കില്‍ അതാണ്‌ കൂടുതല്‍ ശ്രേഷ്ഠമെന്ന് ശൈഖ് ഇബ്നു ഉസൈമീന്‍(റഹി)പറഞ്ഞത്.   (ശര്‍ഹുല്‍ മുംതിഅ്: 5/163)

ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ ഒരു അദ്ധ്യായത്തിന് പേര് നല്‍കിയിട്ടുള്ളത് ‘ഈദിലേക്ക് (ഈദ് നമസ്കാരത്തിലേക്ക്) നേരത്തെ പോകല്‍’ എന്നാണ്.സ്വഹാബത്തും ത്വാബിഉകളും ഫജ്ര്‍ നമസ്‌കരിച്ചാല്‍ ഉടനെ ഈദ് മുസ്വല്ലയിലേക്ക് പുറപ്പെടുമായിരുന്നുവെന്ന് സ്വഹീഹായി റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്.

ഇമാം ബഗ്’വി(റഹി) പറയുന്നു: സുബ്ഹി നമസ്കാരം കഴിഞ്ഞയുടൻ സ്ഥലം പിടിക്കുന്നതിനായി തക്ബീർ മുഴക്കികൊണ്ട് ആളുകൾ മുസ്വല്ലയിലേക്ക് പോകുന്നത് മുസ്തഹബ്ബാണ്. എന്നാൽ ഇമാം (മുസ്വല്ലയിലേക്ക്) പുറപ്പെട്ടെത്തേണ്ടത് നമസ്കാരത്തിന് സമയമാകുന്ന സന്ദർഭത്തിലാണ്.   (ശറഹുസ്സുന്ന: (4/302,303)

ഇബ്നുഹജ൪ അസ്ഖലാനി(റഹി) പറയുന്നു: പെരുന്നാള്‍ ദിവസം നമസ്കാരത്തിനും അതിന് പുറപ്പെടലുമല്ലാതെ മറ്റ് കാര്യങ്ങളില്‍ വ്യാപൃതനാകുക എന്നത് അനുഗുണമല്ല.  (ഫത്ഹുല്‍ബാരി : 2/457)

7.  ഈദ്‌ ഗാഹുകളിലേക്ക് നടന്ന് പോകുക

നടന്നുകൊണ്ട് സംഘങ്ങളായി തക്ബീര്‍ ചൊല്ലിക്കൊണ്ട് ഈദ്‌ ഗാഹിലേക്ക് പോകുക എന്നതാണ് ഏറ്റവും ശ്രേഷ്ടകരമായ രീതി.

അബീ റാഫിഇൽ(റ) നിന്നും നിവേദനം: നബി ﷺ രണ്ട് പെരുന്നാളുകളിലും (മുസ്വല്ലയിലേക്ക്) നടന്നാണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നിട്ട് ബാങ്കും ഇഖാമത്തുമില്ലാതെ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കും. തിരിച്ചു വരുമ്പോൾ മറ്റൊരു വഴിയിലൂടെ തിരിച്ചു വരികയും ചെയ്യും. (ത്വബറാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنِ ابْنِ عُمَرَ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ يَخْرُجُ إِلَى الْعِيدِ مَاشِيًا وَيَرْجِعُ مَاشِيًا  ‏

ഇബ്നു ഉമറിൽ(റ) നിന്നും നിവേദനം: നബി ﷺ ഈദിലേക്ക് പുറപ്പെടുന്നതും മടങ്ങുന്നതും കാൽ നടയായിട്ടായിരുന്നു.   (ഇബ്നുമാജ – അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ مِنَ السُّنَّةِ أَنْ تَخْرُجَ، إِلَى الْعِيدِ مَاشِيًا

അലി (റ) പറയുന്നു : പെരുന്നാള്‍ മൈതാനത്തേക്ക്‌ നടന്നുകൊണ്ട് പുറപ്പെടല്‍ സുന്നത്താണ്. (തിര്‍മിദി:530)

ഈദ്‌ ഗാഹുകളിലേക്ക് വാഹനത്തില്‍ പോവുക അനുവദനീയമാണ്.

ഇമാം അഹ്മദ് (റഹി)പറയുന്നു: ഞങ്ങള്‍ മുസ്വല്ലയിലേക്ക് നടക്കും. ഞങ്ങളുടെ സ്ഥലം അടുത്താണ്.ഇനി ഒരാള്‍ക്ക് അത് (മുസ്വല്ല) ദൂരത്തായാല്‍ അവന് വാഹനത്തില്‍ പോകല്‍കൊണ്ട് പ്രശ്നമില്ല.  (അല്‍മുഗ്നി : 2/230)

മഅ്മൂമുകള്‍ നേരത്തെ പുറപ്പെടുകയാണ് വേണ്ടത്. എന്നാല്‍ ഇമാം നേരത്തെ പോകേണ്ടതില്ല. ജനങ്ങള്‍ ഇമാമിനെ കാത്ത് നില്‍ക്കുകയാണ് വേണ്ടത്. സ്വഹാബികള്‍ നേരത്തേ പുറപ്പെടുകയും എല്ലാവരും എത്തിക്കഴിഞ്ഞാല്‍ സുര്യോദയത്തിന്ന് ശേഷമായി നബി ﷺ വരികയും എന്നിട്ട് നമസ്‌കരിക്കുകയുമായിരുന്നു പതിവെന്ന് ശൈഖ് ഇബ്‌നു ഉസൈമിന്‍(റഹി) പറയുന്നു (ശറഹുല്‍ മുംതിഅ് 5/163).

8. പെരുന്നാള്‍ നമസ്കാരം

പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്‌കാരമാണ്.. ഒരു പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആബാലവൃദ്ധം ജനങ്ങള്‍ ഒരു ഒരുമിച്ചുകൂടി തക്ബീര്‍ മുഴക്കി, നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമെല്ലാം പങ്കുകൊണ്ട് സന്തോഷിക്കേണ്ടതാണ്.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ خَرَجَ النَّبِيُّ صلى الله عليه وسلم يَوْمَ عِيدٍ فَصَلَّى رَكْعَتَيْنِ لَمْ يُصَلِّ قَبْلُ وَلاَ بَعْدُ

ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി ﷺ പെരുന്നാള്‍ ദിവസം രണ്ടു റകഅത്ത് (പെരുന്നാള്‍ നമസ്കാരം) നിര്‍വ്വഹിച്ചു. അതിനു മുമ്പും ശേഷവും അദ്ദേഹം നമസ്കരിച്ചിട്ടില്ല.  (ബുഖാരി:1431)

പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കുന്നതിൻ്റെ വിധിയിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. മൂന്ന് പ്രബലമായ അഭിപ്രായങ്ങൾ അവ൪ രേഖപ്പെടുത്തിയിട്ടുള്ളതായികാണാം.

ഒന്ന്)ഫ൪ള് ഐന്‍: ഓരോ വ്യക്തിയുടെയും മേൽ നിർബന്ധമാണ് പെരുന്നാൾ നിസ്കാരം. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ശൈഖ് അൽബാനി എന്നിവ൪ ഈ അഭിപ്രായക്കാരാണ്. നബി ﷺ യും  അവിടുത്തേക്ക് ശേഷം ഖുലഫാഉകളും ലോകമുസ്ലിംകളുമെല്ലാം ഒഴിവാക്കാതെ തുടരുകയും ചെയ്തതാണ് പെരുന്നാൾ നിസ്കാരം. നബി ﷺ സ്ത്രീകളോട് ഹാജരാകുവാൻ കൽപ്പിക്കുകയും, ആർത്തവകാരികളെ വരെ കൊണ്ടുവരണമെന്ന് നിർദേശിക്കുകയുംചെയ്തിരുന്നു. അതുകൊണ്ടാണ് പെരുന്നാള്‍ നിസ്കാരം ഫർള് ഐനാണെന്ന് ചില പണ്ഢിതന്‍മാര്‍ പറഞ്ഞിട്ടുള്ളത്.

രണ്ട്)ഫ൪ള് കിഫായ: ഓരോ പ്രദേശത്തെയും കുറച്ചാളുകൾ ചെയ്താൽ മറ്റുള്ളവരുടെ മേൽ നിന്നെല്ലാം ബാധ്യത ഒഴിവാകും. ഇമാം അഹ്മദിന്റെ അഭിപ്രായം ഇതാണ്. നബി ﷺ അഞ്ചു നേരത്തെ നിസ്കാരത്തിന് പുറമെ മറ്റൊന്നും നിർബന്ധമില്ലെന്ന് വ്യക്തമാക്കിയതാണ് ഈ അഭിപ്രായത്തിന് കാരണം.

മൂന്ന്) വളരെ പ്രബലമായ സുന്നത്ത് നമസ്കാരം.: ധാരാള പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇമാം മാലിക്, ഇമാം ശാഫിഈ എന്നിവ൪ ഈ അഭിപ്രായക്കാരാണ്.

പെരുന്നാൾ നമസ്കാരത്തിന്റെ സമയം

സൂര്യന്‍ ഉദിച്ച് അല്‍പം ഉയര്‍ന്നതു മുതല്‍ ഉച്ചയോട് അടുത്ത സയമം വരെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. ബലിപെരുന്നാള്‍ നമസ്‌കാരം നേരത്തെ നിര്‍വഹിക്കലും ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്വ്ര്‍ നമസ്‌കാരം അല്‍പം വൈകി നിര്‍വഹിക്കലുമായിരുന്നു നബി ﷺ യുടെ പതിവ്. ചെറിയ പെരുന്നാളിന് ഫിത്വ്ര്‍ സകാത് വിതരണത്തിന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കാനും ബലി പെരുന്നാള്‍ ദിനം ബലിയറുക്കാന്‍ കൂടുതല്‍ സൗകാര്യം കിട്ടാനും ഉദ്ദേശിച്ച് കൊണ്ടായിരിക്കാം നബി ﷺ ഇപ്രകാരം പഠിപ്പിച്ചത് എന്ന് ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു ഉസൈമിന്‍(റഹി) എന്നിവര്‍ അഭിപ്രായപ്പെടുന്നു (സാദുല്‍ മആദ്, ശറഹുല്‍ മുംതിഅ്).

പെരുന്നാൾ നമസ്കാരത്തിന്റെ രൂപം

ഒന്നാമത്തെ റക്അത്തിന്റെ ആരംഭത്തില്‍ നബി ﷺ ഏഴ് തക്ബീറുകളും രണ്ടാം റക്അത്തിന്റെ ആരംഭത്തില്‍ അഞ്ച് തക്ബീറുകളും ചൊല്ലുമായിരുന്നു. ശേഷമാണ് ഫാതിഹ ഓതാറുണ്ടായിരുന്നത്.

عَنْ كَثِيرِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ النَّبِيَّ صلى الله عليه وسلم كَبَّرَ فِي الْعِيدَيْنِ فِي الأُولَى سَبْعًا قَبْلَ الْقِرَاءَةِ وَفِي الآخِرَةِ خَمْسًا قَبْلَ الْقِرَاءَةِ

കസീർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ രണ്ടു ഈദു നമസ്കാരത്തിലും ഒന്നാമത്തെ റകഅത്തിൽ ഫാത്തിഹ ഓതുന്നതിന് മുമ്പായി ഏഴുപ്രാവശ്യം തക്ബീർ ചൊല്ലുകയും, രണ്ടാമത്തെ റകഅത്തിൽ ഓതുന്നതിന് മുമ്പ് അഞ്ച് പ്രാവശ്യം തക്ബീർ ചൊല്ലുകയും ഉണ്ടായി.   (തിർമുദി:536)

തക്ബീറതുല്‍ ഇഹ്‌റാമിന് ശേഷം പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കണം. ഫാതിഹക്ക് ശേഷം സൂറതുകളും പാരായണം ചെയ്യണം. നബി ﷺ ഒന്നാം റക്അത്തില്‍ സൂറതുല്‍ ക്വാഫ് അല്ലെങ്കില്‍ സൂറതുല്‍ അഅ്‌ലായും രണ്ടാം റക്അതില്‍ അല്‍ഖമര്‍, അല്‍ഗാശിയ ഇവയില്‍ ഒന്നുമാണ് പാരായണം ചെയ്യാറുണ്ടായിരുന്നത് (മുസ്‌ലിം)

9. പെരുന്നാള്‍ നമസ്കാരം ഈദ്ഗാഹില്‍ നി൪വ്വഹിക്കുക

പെരുന്നാള്‍ ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മം പെരുന്നാള്‍ നമസ്‌കാരമാണ്.പെരുന്നാള്‍ നമസ്കാരം പള്ളിയില്‍ വെച്ചല്ല, ഈദ് ഗാഹില്‍ വെച്ചാണ് നമസ്കരിക്കേണ്ടത്.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَخْرُجُ يَوْمَ الْفِطْرِ وَالأَضْحَى إِلَى الْمُصَلَّى، فَأَوَّلُ شَىْءٍ يَبْدَأُ بِهِ الصَّلاَةُ

അബൂ സഈദ് അല്‍ ഖുദ്രി (റ)പറഞ്ഞു: “നബി -ﷺ- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും മുസ്വല്ലയിലേക്ക് പുറപ്പെടാറാണ് ഉണ്ടായിരുന്നത്. അവിടുന്നു ആദ്യം ആരംഭിച്ചിരുന്നത് നിസ്കാരമായിരുന്നു”   (ബുഖാരി: 956)

عَنِ ابْنِ عُمَرَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَغْدُو إِلَى الْمُصَلَّى، وَالْعَنَزَةُ بَيْنَ يَدَيْهِ، تُحْمَلُ وَتُنْصَبُ بِالْمُصَلَّى بَيْنَ يَدَيْهِ فَيُصَلِّي إِلَيْهَا‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബി ﷺ മുസ്വല്ലയിലേക്ക് പ്രഭാതത്തില്‍ പുറപ്പെടും. നബി ﷺ യുടെ മുന്നില്‍ ഒരു വടി നാട്ടുകയും അതിന്റെ നേരേ തിരിഞ്ഞ് നമസ്കരിക്കുകയും ചെയ്യും.   (ബുഖാരി :973)

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ يَغْدُو إِلَى الْمُصَلَّى فِي يَوْمِ الْعِيدِ وَالْعَنَزَةُ تُحْمَلُ بَيْنَ يَدَيْهِ فَإِذَا بَلَغَ الْمُصَلَّى نُصِبَتْ بَيْنَ يَدَيْهِ فَيُصَلِّي إِلَيْهَا وَذَلِكَ أَنَّ الْمُصَلَّى كَانَ فَضَاءً لَيْسَ فِيهِ شَىْءٌ يُسْتَتَرُ بِهِ ‏.‏

ഇബ്‌നു ഉമർ رضي الله عنه യിൽ നിന്ന് നിവേദനം :നബി ഈദ് ദിവസം ഒരു വടിയുമായിട്ടാണ് മുസ്സല്ലയിലേക്ക് പുറപ്പെടാറുണ്ടായിരുന്നത്,  എന്നിട്ട് മുസ്സല്ലയെത്തിയാൽ അത് അദ്ദേഹത്തിന്റെ മുന്നിൽ നാട്ടപ്പെടുകയും, അതിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മുസ്സല്ല ഒരു ഒഴിഞ്ഞ സ്ഥലമായിരുന്നു മറക്കപ്പെടുന്ന ഒന്നും ഉണ്ടായിരുന്നില്ല.   (ഇബ്നുമാജ:1304)

قال الألباني : صلاة العيد في المصلى هي السنة. وقد فضلها النبي صلى الله عليه وسلم على الصلاة في مسجده 

ശൈഖ് അൽബാനി പറഞ്ഞു: ഈദ് മുസ്സല്ലയിലാണ് സുന്നത്ത്, നബി പള്ളിയിൽ ഉള്ള നമസ്കാരത്തേക്കാൾ ഇതിന് ശ്രേഷ്ഠപ്പെടുത്തി.

ഇമാം ഇബ്നുല്‍ ഖയ്യും(റഹി) പറയുന്നു :

كان صلى الله عليه وسلم يصلي العيدين في المصلى ، وهو المصلى الذي على باب المدينة الشرقي

നബി ﷺ പെരുന്നാള്‍ ദിവസം മുസ്വല്ലയിലാണ് നമസ്കരിച്ചിരുന്നത്.മുസ്വല്ല എന്നത് മദീനയിലെ വെളിയിലേക്കുള്ള വാതിലാണ് . (സാദുൽ മആദ് : 1 / 441)

ഇബ്നുല്‍ ഹാജ്(റഹി)പറഞ്ഞു: രണ്ട് പെരുന്നാള്‍ നിസ്കാരങ്ങളുടെയും കാര്യത്തിലുള്ള സുന്നത്ത് അവ മുസ്വല്ലയില്‍ വെച്ചാവുക എന്നതാണ്. “എന്റെ മസ്ജിദില്‍ വെച്ചുള്ള നിസ്കാരം മറ്റു മസ്ജിദുകളില്‍ ഉള്ളതിനെക്കാള്‍ ആയിരം മടങ്ങ് ശ്രേഷ്ഠമാണ്; മസ്ജിദുല്‍ ഹറം ഒഴികെ” എന്ന് അറിയിച്ച നബി ﷺ തന്നെയാണ് -ഈ പറഞ്ഞ മഹത്വമെല്ലാം ഉണ്ടായിട്ടും- അത് ഉപേക്ഷിക്കുകയും (മുസ്വല്ലയില്‍ നിസ്കരിക്കാനായി) പുറപ്പെടുകയും ചെയ്തത്. (അല്‍-മദ്ഖല്‍)

ഇമാം ഇബ്നു ഖുദാമ(റഹി)പറഞ്ഞു: പെരുന്നാള്‍ നിസ്കാരം മുസ്വല്ലയില്‍ വെച്ചു നിസ്കരിക്കലാണ് സുന്നത്ത്. അലി(റ)അപ്രകാരം കല്‍പ്പിച്ചിട്ടുണ്ട്. (മുഗ്നി)

സ്ത്രീകള്‍ക്കും ഈദ്ഗാഹിലേക്ക് പോകല്‍ ഏറെ പുണ്യകരമാണ്. മാത്രമല്ല നബി ﷺ അശുദ്ധിയുള്ള സ്ത്രീകളോട് പോലും അതിൽ പങ്കെടുക്കുവാനും , നമസ്കാര സമയത്ത് മാത്രം മുസ്വല്ലയിൽ നിന്നും മാറി നില്ക്കുവാനും കൽപ്പിച്ചിട്ടുണ്ട്‌. പള്ളികളില്‍ വെച്ചല്ല, പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളില്‍ വെച്ചാണ് ഈദ് നമസ്‌കാരം നിര്‍വഹിക്കുക എന്നതിനാല്‍ അവര്‍ക്കത് സാധ്യമാവുകയും ചെയ്യും. ഈദിന്റെ സന്തോഷത്തില്‍നിന്നും ഉദ്‌ബോധനം ശ്രവിക്കുന്നതില്‍ നിന്നും അവര്‍ മാറിനില്‍ക്കേണ്ടതില്ല എന്നര്‍ഥം. നമസ്‌കാര സമയത്ത് അവര്‍ മാറി നിന്നാല്‍ മതി. നബി ﷺ അങ്ങനെ നിര്‍ദേശിച്ചതായി കാണാവുന്നതാണ്.

عَنْ أُمُّ عَطِيَّةَ قَالَتْ أُمِرْنَا أَنْ نَخْرُجَ فَنُخْرِجَ الْحُيَّضَ وَالْعَوَاتِقَ وَذَوَاتِ الْخُدُورِ‏.‏ قَالَ ابْنُ عَوْنٍ أَوِ الْعَوَاتِقَ ذَوَاتِ الْخُدُورِ، فَأَمَّا الْحُيَّضُ فَيَشْهَدْنَ جَمَاعَةَ الْمُسْلِمِينَ وَدَعْوَتَهُمْ، وَيَعْتَزِلْنَ مُصَلاَّهُمْ‏

ഉമ്മുഅത്വിയ്യ(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും അന്തപുരങ്ങളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങളോട്‌ ശാസിക്കപ്പെടാറുണ്ട്‌. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തിലും അവരുടെ പ്രാര്‍ത്ഥനകളിലും പങ്കെടുക്കും. നമസ്കാര സമയത്ത് നമസ്കാര സ്ഥലത്തു നിന്ന്‌ അവര്‍ അകന്ന്‌ നില്‍ക്കും.   (ബുഖാരി:981)

عَنْ حَفْصَةَ بِنْتِ سِيرِينَ، قَالَتْ كُنَّا نَمْنَعُ جَوَارِيَنَا أَنْ يَخْرُجْنَ يَوْمَ الْعِيدِ، فَجَاءَتِ امْرَأَةٌ فَنَزَلَتْ قَصْرَ بَنِي خَلَفٍ فَأَتَيْتُهَا فَحَدَّثَتْ أَنَّ زَوْجَ أُخْتِهَا غَزَا مَعَ النَّبِيِّ صلى الله عليه وسلم ثِنْتَىْ عَشْرَةَ غَزْوَةً فَكَانَتْ أُخْتُهَا مَعَهُ فِي سِتِّ غَزَوَاتٍ‏.‏ فَقَالَتْ فَكُنَّا نَقُومُ عَلَى الْمَرْضَى وَنُدَاوِي الْكَلْمَى، فَقَالَتْ يَا رَسُولَ اللَّهِ، عَلَى إِحْدَانَا بَأْسٌ إِذَا لَمْ يَكُنْ لَهَا جِلْبَابٌ أَنْ لاَ تَخْرُجَ فَقَالَ ‏”‏ لِتُلْبِسْهَا صَاحِبَتُهَا مِنْ جِلْبَابِهَا فَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ ‏”‏‏

ഹഫ്സ ബിൻത് സിരീൻ(റ) പറയുന്നു: ……എന്റെ സഹോദരി നബി ﷺ യോടു ചോദിച്ചു: ഞങ്ങളിൽ ഒരാൾക്ക് പർദ്ദയില്ലെങ്കിൽ (പെരുന്നാള്‍ നമസ്കാരത്തിന്) വരാതിരിക്കുന്നതിൽ തെറ്റുണ്ടോ? വസ്ത്രമില്ലെങ്കിൽ കൂട്ടുകാരി നൽകണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാർത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന് നബി ﷺ പ്രത്യുത്തരം നൽകി.    (ബുഖാരി:980)

ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പെരുന്നാള്‍ നമസ്‌കാരം സുന്നതാണെന്ന് ശൈഖ് ഇബ്‌നുബാസ്(റഹി) അഭിപ്രായപ്പെട്ടിരിക്കുന്നു. ലജ്‌നതുദ്ദാഇമയുടെ ഫത്‌വകളിലും അപ്രകാരമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. (ഫതാവാ 8/284).

10.  പെരുന്നാള്‍ നമസ്കാരാനന്തരമുള്ള ഖുതുബ ശ്രവിക്കുക.

പെരുന്നാള്‍ നമസ്കാരത്തിന് ശേഷമാണ് പെരുന്നാള്‍ ഖുതുബ നി൪വ്വഹിക്കേണ്ടത്.

عَنِ ابْنِ عَبَّاسٍ، قَالَ شَهِدْتُ الْعِيدَ مَعَ رَسُولِ اللَّهِ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ ـ رضى الله عنهم ـ فَكُلُّهُمْ كَانُوا يُصَلُّونَ قَبْلَ الْخُطْبَةِ‏

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി ﷺ യുടെ കൂടെയും, അബൂബക്കർ, ഉമർ, ഉസ്‌മാൻ(റ) എന്നിവരോടൊപ്പവും ഞാൻ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തിട്ടുണ്ട്.അവരൊക്കെയും ഖുതുബക്ക് മുമ്പാണ് നമസ്‌കരിച്ചിരുന്നത്.   (ബുഖാരി: 962)

പെരുന്നാള്‍ ഖുതുബയില്‍ നബി ﷺ ജനങ്ങളെ ഉപദേശിക്കുകയും നന്‍മകള്‍ കൊണ്ട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പെരുന്നാള്‍ ഖുതുബ നാം ശ്രദ്ധിച്ച് കേള്‍ക്കേണ്ടതാണ്.

عَنْ عَبْدِ اللَّهِ بْنِ السَّائِبِ، قَالَ حَضَرْتُ الْعِيدَ مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَصَلَّى بِنَا الْعِيدَ ثُمَّ قَالَ ‏ “‏قَدْ قَضَيْنَا الصَّلاَةَ. فَمَنْ أَحَبَّ أَنْ يَجْلِسَ لِلْخُطْبَةِ فَلْيَجْلِسْ. وَمَنْ أَحَبَّ أَنْ يَذْهَبَ فَلْيَذْهَبْ‏”‏ ‏

അബ്ദുല്ല ഇബ്‌നു സാഇബ്‌(റ) വിൽ നിന്ന് നിവേദനം:ഞാൻ റസൂലിന്റെ കൂടെ ഈദിൽ പങ്കെടുക്കുകയും അദ്ദേഹം നമ്മോട് കൂടെ നിസ്കരിക്കുകയും ചെയ്തു, എന്നിട് പറഞ്ഞു: നമ്മൾ നിസ്കരിച്ചിരിക്കുന്നു, ആരാണോ ഖുതുബക്ക് വേണ്ടി ഇരിക്കാൻ ഇഷ്ടപ്പെടുന്നത് അവൻ ഇരിക്കട്ടെ ആരാണോ പോകാൻ ഉദ്ദേശിക്കുന്നത് അവൻ പോകട്ടെ.   (ഇബ്നുമാജ:1290)

11. ദാനധർമ്മം ചെയ്യുക

പെരുന്നാള്‍ ദിവസം ദാനധ൪മ്മം ചെയ്യല്‍ പ്രത്യേകം സുന്നത്താണ്.

عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم صَلَّى يَوْمَ الْفِطْرِ رَكْعَتَيْنِ، لَمْ يُصَلِّ قَبْلَهَا وَلاَ بَعْدَهَا، ثُمَّ أَتَى النِّسَاءَ وَمَعَهُ بِلاَلٌ، فَأَمَرَهُنَّ بِالصَّدَقَةِ، فَجَعَلْنَ يُلْقِينَ، تُلْقِي الْمَرْأَةُ خُرْصَهَا وَسِخَابَهَا

ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി ﷺ ചെറിയ പെരുന്നാൾ ദിവസം രണ്ട് റക്അത്ത് നമസ്കരിച്ചു. അതിന്റെ മുമ്പും അതിന്റെ ശേഷവും നബി സുന്നത്ത് നമസ്കരിച്ചില്ല. ശേഷം സ്ത്രീകളുടെ അടുത്തുവന്ന് ധർമ്മം ചെയ്യാൻ അവരോട് നിർദ്ദേശിച്ചു. നബി ﷺ യുടെ കൂടെ ബിലാലും ഉണ്ടായിരുന്നു. സ്ത്രീകൾ അവരുടെ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിക്കപ്പെട്ട കർണ്ണാഭരണങ്ങളും മാലകളും അതിൽ ഇടാൻ തുടങ്ങി. (ബുഖാരി:964)

ഇബ്നു അബ്ബാസ് (റ) പറയുന്നു : പെരുന്നാള്‍ ഖുത്ബക്ക് ശേഷം നബി ﷺ ദാനം ചെയ്യാന്‍ നിര്‍ദേശിക്കുകയും അവ ബിലാല്‍ (റ) ശേഖരിക്കുകയും ചെയ്യും. ശേഷം അവ മുസ്ലിംകളില്‍പ്പെട്ട ദരിദ്രര്‍ക്ക് വിതരണം ചെയ്യും. (അബൂദാവൂദ്)

12. പെരുന്നാൾ സുദിനത്തിൽ പരസ്പരം ആശംസകൾ നേരുക

പെരുന്നാൾ സുദിനത്തിൽ സത്യവിശ്വാസികൾക്ക് പരസ്പരം ആശംസകൾ നേരാം. സലഫുകളിൽ നിന്നും സ്ഥിരപ്പെട്ട്‌ വന്നിട്ടുള്ളത് تقبل الله منا ومنكم , ‘തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും’ (നമ്മില്‍ നിന്നും നിങ്ങളില്‍ നിന്നുമുള്ള (ക൪മ്മങ്ങള്‍) അല്ലാഹു സ്വീകരിക്കട്ടെ) എന്ന പ്രയോഗമാണ്. എന്നാൽ അത് പ്രത്യേകമായ ഒരു സുന്നത്തായി പരിഗണിക്കുവാൻ പാടില്ല.

നബി ﷺ യുടെ സ്വഹാബത്ത് പരസ്പരം تقبل الله منا ومنكم , ‘തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും’ എന്ന് പറയാറുണ്ടായിരുന്നു. ( അഹ്മദ് )

عن جبير بن نفير رضي الله عنه قال :كَانَ أَصْحَابُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا الْتَقَوْا يَوْمَ العِيدِ يَقُولَ بَعْضُهُمْ لِبَعْضِ: تقبّلَ اللهُ مِنَّا وَمِنْكَ

ജുബൈർ ഇബ്‌നു നുഫൈർ (റ) നിന്ന് നിവേദനം: നബിﷺയുടെ സ്വഹാബികൾ ഈദിൽ പരസ്‌പരം കണ്ടുമുട്ടിയാൽ (അല്ലാഹു എന്നിൽ നിന്നും നിന്നിൽ നിന്നും സ്വീകരിക്കുമാറാകട്ടെ) എന്ന് പറയുമായിരുന്നു. (സ്വഹീഹ് അല്‍ബാനി)

قال ⁧ ابن عثيمين ⁩: التهنئة بالعيد جائزة ، وليس لها تهنئة مخصوصة ، بل ما اعتاده الناس فهو جائز ما لم يكن إثماً

ശൈഖ് ഉസൈമീൻ(റഹി) പറഞ്ഞു: ഈദിൽ ആശംസ അർപ്പിക്കൽ അനുവദനീയമാണ്, ഈദിന് ഒരു പ്രതേക ആശംസ ഇല്ല തന്നെ, എന്നാൽ ജനങ്ങൾ നാട്ടാചാരത്തിൽ ചെയ്യുന്നതാണ്, തിന്മ ആകാത്തിടത്തോളം അത് അനുവാദനീയമാണ്.‏ الفتاوى16/208

13. മുസ്വല്ലയിലേക്ക് ഒരു വഴിയിലൂടെ പോയി മറ്റൊരു വഴിയിലൂടെ തിരിച്ചു വരിക

പെരുന്നാള്‍ നമസ്‌കാരത്തിന് പോകുമ്പോള്‍ ഒരു വഴിയിലൂടെയും തിരിച്ച് വരുമ്പോള്‍ മറ്റൊരു വഴിയിലൂടെയും വരിക. നബി ﷺ ഈദ് നമസ്‌കാരത്തിന് പോകുന്നതും തിരിച്ചു വരുന്നതും വ്യത്യസ്ത വഴികളിലൂടെയായിരുന്നു.

عَنْ جَابِرٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَ‏‏

ജാബിർ(റ) നിവേദനം: നബി ﷺ പെരുന്നാൾ ദിവസം പോയ വഴിക്കല്ല തിരിച്ചു വരാറുണ്ടായിരുന്നത്. (ബുഖാരി:986)

عَنِ ابْنِ عُمَرَ، أَنَّهُ كَانَ يَخْرُجُ إِلَى الْعِيدِ فِي طَرِيقٍ وَيَرْجِعُ فِي أُخْرَى وَيَزْعُمُ أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ يَفْعَلُ ذَلِكَ ‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പെരുന്നാള്‍ നമസ്കാരത്തിനായി ഒരു വഴിയിലൂടെ പുറപ്പെടുകയും മറ്റൊരു വഴിയിലൂടെ മടങ്ങുകയും ചെയ്യുമായിരുന്നു. അദ്ദേഹം പറഞ്ഞു: നബി ﷺ അപ്രാകാരമായിരുന്നു ചെയ്തിരുന്നച്. (ഇബ്നുമാജ:5/1358)

ഈദിന്റെ സന്തോഷം കൂടുതല്‍ പേരുമായി പങ്കുവെക്കുവാനും ആശംസകള്‍ കൈമാറുവാനും ഇതുകൊണ്ട് കഴിയും.

14. മുസ്വല്ലയില്‍ നിന്ന് വീട്ടിലെത്തിയാല്‍ രണ്ട് റക്അത്ത് നമസ്കരിക്കുക.

عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ لاَ يُصَلِّي قَبْلَ الْعِيدِ شَيْئًا فَإِذَا رَجَعَ إِلَى مَنْزِلِهِ صَلَّى رَكْعَتَيْنِ

അബൂ സഈദില്‍ ഖുദ്’രി (റ) നിവേദനം: നബി ﷺ പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് (സുന്നത്തായി) ഒന്നും നമസ്കരിക്കാറുണ്ടായിരുന്നില്ല.നബി ﷺ തന്റെ വീട്ടിലേക്ക് മടങ്ങിയാല്‍ രണ്ട് റക്അത്ത് നമസ്കരിക്കുമായിരുന്നു.   (ഇബ്നുമാജ:5/1352 – ഈ ഹദീസ് ഹസനാണെന്ന് അല്‍ബാനി പറഞ്ഞു)

15. (ബലി പെരുന്നാള്‍ ദിവസത്തില്‍ ) ഉദുഹിയത്ത് അറുക്കുക

പെരുന്നാള്‍ നമസ്കാര ശേഷമാണ് ഉദുഹിയത്ത് അറുക്കേണ്ടത്. നബി ﷺ പറഞ്ഞു.

إِنَّ أَوَّلَ مَا نَبْدَأُ فِي يَوْمِنَا هَذَا أَنْ نُصَلِّيَ ثُمَّ نَرْجِعَ فَنَنْحَرَ فَمَنْ فَعَلَ ذَلِكَ فَقَدْ أَصَابَ سُنَّتَنَا وَمَنْ نَحَرَ قَبْلَ الصَّلَاةِ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ لَيْسَ مِنْ النُّسْكِ فِي شَيْءٍ

‘നമ്മുടെ ഈ ദിവസത്തില്‍ (പെരുന്നാള്‍ ദിവസം) നാം ആദ്യമായി തുടങ്ങുന്നത് പെരുന്നാള്‍ നമസ്കാരം കൊണ്ടാണ്. അത് നിര്‍വഹിച്ച് മടങ്ങിയ ശേഷം ബലികര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്യും. ആരെങ്കിലും ഇതുപോലെ ചെയ്‌താല്‍ അവന്‍ നമ്മുടെ ചര്യ പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ ആരെങ്കിലും പെരുന്നാള്‍ നമസ്കാരത്തിന് മുമ്പായി അറുത്താല്‍ അത് തന്റെ കുടുംബത്തിന് ഇറച്ചിക്ക് വേണ്ടിയുള്ള ഒരു കാര്യം മാത്രമാണ്. അതൊരിക്കലും ഉദുഹിയ്യത്തായി പരിഗണിക്കപ്പെടുകയില്ല.’ (ബുഖാരി: 965, മുസ്‌ലിം: 5185)

ബലിമാംസത്തില്‍ നിന്ന് ബലി നല്‍കിയ ആള്‍ ഭക്ഷിക്കുകയും അതില്‍ നിന്നും ദാനം ചെയ്യുകയും ചെയ്യുന്നത് സുന്നത്താണ്.

നബി ﷺപറഞ്ഞു: ‘നിങ്ങള്‍ അതില്‍ നിന്നും ഭക്ഷിക്കുകയും, മറ്റുള്ളവ൪ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയും സൂക്ഷിച്ചുവെക്കുകയും ചെയ്യുക.’ [ബുഖാരി :5143]

പെരുന്നാള്‍ ദിനത്തിലെ ശേഷിക്കുന്ന സമയവും നാം നന്‍മകള്‍ക്കായി വിനിയോഗിക്കേണ്ടതാണ്. കുടുംബബന്ധങ്ങള്‍ ചേര്‍ക്കുവാനും വിരുന്നുപോയും വിരുന്ന് ക്ഷണിച്ചും ഉറ്റവരെയും ഉടയവരെയും ചേര്‍ത്ത് പിടിക്കുവാനും പെരുന്നാള്‍ ദിനത്തില്‍ നാം പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതുണ്ട്. അതിനേക്കാള്‍ ആനന്ദം നല്‍കുവാന്‍ ഒരു വിനോദത്തിനുമാകില്ലെന്നതാണ് വാസ്തവം.

ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കുന്നതും നബി ﷺ പ്രത്യേകം ഓര്‍മ്മപ്പെടുത്തിയ കാര്യമാണ്. തശ്‌രീഖിന്റെ ദിനങ്ങള്‍ ‘ഭക്ഷിക്കുന്നതിന്റേയും കുടിക്കുന്നതിന്റേയും അല്ലാഹുവിനെ ധാരാളമായി ഓര്‍മിക്കുന്നതിന്റേയും ദിനമാണെന്ന്നബി ﷺ പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം. അങ്ങനെയെങ്കില്‍ ഈദ് ദിനത്തില്‍ നല്ല ഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്തവരെ സഹായിക്കുന്നത് എത്ര ശ്രേഷ്ടകരമായ കാര്യമാണെന്നുകൂടി സാന്ദ൪ഭികമായി നാം ഓ൪ക്കേണ്ടതാണ്.

അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

രണ്ട് പെരുന്നാളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

1. രണ്ടു പെരുന്നാള്‍ ദിവസവും നോമ്പെടുക്കല്‍ ഹറാം

لا صَوْمَ فِي يَوْمَيْنِ: الْفِطْرِ وَالْأَضْحَى

അബീ സഈദ് അല്‍ ഖുദ്’രിയില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് ദിനങ്ങളില്‍ നോമ്പ് നിഷിദ്ധമാണ്. ചെറിയ പെരുന്നാള്‍ ദിവസവും, വലിയ പെരുന്നാള്‍ ദിവസവും ….. (ബുഖാരി:1995)

عَنْ عَائِشَةَ، – رضى الله عنها – قَالَتْ نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنْ صَوْمَيْنِ يَوْمِ الْفِطْرِ وَيَوْمِ الأَضْحَى

ആയിശയിൽ (റ) നിന്ന് നിവേദനം: അവർ പറഞ്ഞു: ഈദുൽ ഫിത്ർ ദിനത്തിലും ഈദുൽ അള്ഹ ദിനത്തിലും നോമ്പ് അനുഷ്ഠിക്കുന്നത് നബി ﷺ വിരോധിച്ചു. (മുസ്ലിം:1140)

2. പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ അതേരൂപത്തിൽ നമസ്കരിക്കാവുന്നതാണ്

പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ പെരുന്നാൾ നമസ്കാരത്തിന്റെ അതേ രൂപത്തിൽ രണ്ട് റക്അത്ത് നമസ്കരിക്കണം.ഇമാം ബുഖാരി(റ) തന്റെ സ്വഹീഹിൽ (പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടവൻ രണ്ട്‌ റക്അത്ത് നമസ്കരിക്കുക) എന്ന ഒരു ബാബ് തന്നെ കൊടുത്തതായി കാണാം.

ശൈഖ് അൽബാനി (റഹി) പറയുന്നു: ‘ പെരുന്നാൾ നമസ്കാരം നഷ്ടപ്പെട്ടാൽ , അതിന്റെ അതേ രൂപത്തിൽ തന്നെ വീട്ടണം എന്നതാണ് പ്രബലമായ അഭിപ്രായം . പെരുന്നാൾ നമസ്കാരം രണ്ട്‌ റക്അത്താണ്. അതാർക്കെങ്കിലും നഷ്ടപ്പെട്ടാൽ ഇമാം എപ്രകാരമാണോ നമസ്കരിക്കുന്നത് അതേ രൂപത്തിൽ വീട്ടിക്കൊള്ളട്ടെ’  (സിൽസിലത്തുൽ ഹുദാ വന്നൂർ , കാസറ്റ് 376)

3. പെരുന്നാള്‍ നമസ്കാരത്തിന്റെ മുമ്പോ ശേഷമോ സുന്നത്ത് നമസ്കാരം ഇല്ല

പെരുന്നാള്‍ നമസ്കാരത്തിന്റെ മുമ്പോ അതിന്റെ ശേഷമോ സുന്നത്ത് നമസ്കാരം ഇല്ല. എന്നാല്‍ മഴ കാരണമോ മറ്റോ പെരുന്നാള്‍ നമസ്കാരം പള്ളിയില്‍വച്ചാണ് നമസ്കരിക്കുന്നതെങ്കില്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിക്കണം. അത് ഈദ്ഗാഹില്‍ വെച്ച് നി൪വ്വഹിക്കുകയാണെങ്കില്‍ തഹിയ്യത്ത് നമസ്കാരവും ഇല്ല.

عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ خَرَجَ النَّبِيُّ صلى الله عليه وسلم يَوْمَ عِيدٍ فَصَلَّى رَكْعَتَيْنِ لَمْ يُصَلِّ قَبْلُ وَلاَ بَعْدُ

ഇബ്നു അബ്ബാസ് (റ) പറയുന്നു : നബി ﷺ പെരുന്നാള്‍ ദിവസം രണ്ടു റകഅത്ത് (പെരുന്നാള്‍ നമസ്കാരം) നിര്‍വ്വഹിച്ചു. അതിനു മുമ്പും ശേഷവും അദ്ദേഹം നമസ്കരിച്ചിട്ടില്ല. (ബുഖാരി:1431)

عَنْ ثَعْلَبَةَ بْنِ زَهْدَمٍ، أَنَّ عَلِيًّا، اسْتَخْلَفَ أَبَا مَسْعُودٍ عَلَى النَّاسِ فَخَرَجَ يَوْمَ عِيدٍ فَقَالَ يَا أَيُّهَا النَّاسُ إِنَّهُ لَيْسَ مِنَ السُّنَّةِ أَنْ يُصَلَّى قَبْلَ الإِمَامِ

അബുമസ്ഊദ് (റ) പെരുന്നാൾ ദിവസം മുസ്വല്ലയിലേക്ക് കടന്നു ചെന്നുകൊണ്ട് പറഞ്ഞു: ‘അല്ലയോ ജനങ്ങളേ ഇമാമിന് മുന്നേ നമസ്കരിക്കുകയെന്നത് സുന്നത്തിൽ പെട്ടതല്ല’.  (നസാഇ:1561 – ഈ ഹദീസ് ഹസനാണെന്ന് അല്‍ബാനി പറഞ്ഞു)

4. പെരുന്നാള്‍ നമസ്കാരത്തിന് ബാങ്കോ ഇക്വാമതോ സുന്നത്തില്ല

ജാബിര്‍ ഇബ്‌നുസമുറ(റ) പറയുന്നു: ‘ബാങ്കോ ഇക്വാമത്തോ ഇല്ലാതെ പലതവണ നബി ﷺ യുടെ കൂടെ രണ്ട് പെരുന്നാളുകളില്‍ ഞാന്‍ നമസ്‌കരിച്ചിട്ടുണ്ട്’ (മുസ്‌ലിം). അന്ന് ബാങ്കോ ഇക്വാമത്തോ മറ്റൊരു വിളിച്ചു പറയലോ വിളംബരമോ ഒന്നും തന്നെ ഇല്ലെന്ന് ജാബിര്‍(റ) പറയുന്നു (മുസ്‌ലിം). സമാന ആശയം ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. ഇത് തന്നെയാണ് നബിചര്യ എന്ന് ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു (സാദുല്‍ മആദ്).

5. നമസ്കാരത്തില്‍ തക്ബീറിന്റെ ഇടയില്‍ ഒന്നും ചൊല്ലരുത്

പെരുന്നാള്‍ നമസ്കാരത്തില്‍ ഒന്നാം റക്അത്തില്‍ ഏഴും രണ്ടാം റക്അത്തില്‍ അഞ്ചും തക്ബീറുകള്‍ ചൊല്ലണം.ഈ തക്ബീറിന്റെ ഇടയില്‍ ഒന്നും ചൊല്ലേണ്ടതില്ല. കാരണം ഇവിടെ എന്തെങ്കിലും ചൊല്ലണമെന്നത് സ്ഥിരപ്പെട്ടു വന്നിട്ടില്ല. ഒരു ആയത്ത് ഓതുന്ന സമയം വരെ നബി ﷺ മൌനം പാലിക്കുക മാത്രമാണ് ചെയ്തിരുന്നത്.

6. ചെറിയപെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് ഫിത്വ്൪ സക്കാത്ത് കൊടുത്തുവെന്ന് ഉറപ്പുവരുത്തുക

ചെറിയ പെരുന്നാൾ നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായിതന്നെ ഫിത്വ്൪ സക്കാത്ത് കൊടുക്കേണ്ടതാണ്.

عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلاَةِ

ഇബ്നു ഉമർ(റ) വിൽ നിന്ന് നിവേദനം: മുസ്ലിംകളായ സ്വതന്ത്രനും അടിമക്കും പുരുഷനും, സ്ത്രീക്കും, ചെറിയവനും, വലിയവനും ഒരു സ്വാഹ് ഈത്തപ്പഴമോ, ബാർലിയോ ഫിത്വ്ർ സകാത്ത് നൽകൽ നബി ﷺ നിർബന്ധമാക്കിയിരിക്കുന്നു. ആളുകൾ (പെരുന്നാൾ) നമസ്കാര സ്ഥലത്തേക്ക് പുറപ്പെടുന്നതിനു മുമ്പായി അത് നൽകുവാൻ അവിടുന്നു കൽപിച്ചു. (ബുഖാരി: 1503)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صلى الله عليه وسلم يَوْمَ الْفِطْرِ صَاعًا مِنْ طَعَامٍ‏.‏ وَقَالَ أَبُو سَعِيدٍ وَكَانَ طَعَامَنَا الشَّعِيرُ وَالزَّبِيبُ وَالأَقِطُ وَالتَّمْرُ

അബൂസഈദിൽ ഖുദ് രിയ്യ്(റ) പറയുന്നു: നബി ﷺ യുടെ കാലത്ത് ഞങ്ങൾ പെരുന്നാൾ ദിനത്തിൽ ഒരു സ്വാഹ് ഭക്ഷണം (ഫിത്വ്ർ സകാത്തായി) നൽകാറുണ്ടായിരുന്നു. അബൂസഈദ്(റ) പറയുന്നു: ഞങ്ങളുടെ ഭക്ഷണം ബാർലിയും, ഉണക്ക മുന്തിരിയും, പാൽക്കട്ടിയും ഈത്തപ്പഴവുമായിരുന്നു.(ബുഖാരി: 15l0)

വെള്ളിയാഴ്ച പെരുന്നാളായാല്‍

നബി ﷺ യുടെ കാലത്ത് വെള്ളിയാഴ്ച പെരുന്നാള്‍ ആയപ്പോള്‍ നബി ﷺ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ശേഷം ഇപ്രകാരം പറഞ്ഞു: ‘ജുമുഅ നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നമസ്‌കരിക്കാം’ (അബുദാവൂദ്, നസാഈ, ഇബ്‌നുമാജ, അഹ്മദ്).

വരുന്നവര്‍ക്ക് വരാം, വരാത്തവന് വരാതിരിക്കാം എന്നും ജുമുഅക്ക് വരുന്നവര്‍ക്ക് വരാം, ഞങ്ങള്‍ ഇവിടെ ജുമുഅ നടത്തുന്നുണ്ട് എന്നും നബി ﷺ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട് (ഇബ്‌നുമാജ).

പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ് എന്നും എന്നാല്‍ ഇമാമിന് ഇളവില്ലെന്നും ഇതില്‍ നിന്ന് ഗ്രഹിക്കാം. ജുമുഅക്ക് പങ്കെടുക്കുന്നില്ലെങ്കില്‍ അവന്‍ ദുഹ്ര്‍ നാല് റക്അത്ത് തന്നെയാണ് നമസ്‌കരിക്കേണ്ടത്.

ഇത്രയേറെ പ്രാധാനന്യപൂര്‍വം പഠിപ്പിക്കപ്പെട്ട ഈ സുദിനത്തിലും അല്ലാഹുവിന് വെറുപ്പുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെയധികം ഗൗരവമുള്ള കാര്യമായി കാണേണ്ടതുണ്ട്. പുരുഷന്മാര്‍ വസ്ത്രം ഞെരിയാണിക്ക് താഴെ ഇറക്കല്‍, അഹങ്കാരം പ്രകടിപ്പിക്കല്‍, ഭക്ഷണവും മറ്റും ധൂര്‍ത്തടിക്കല്‍, സംഗീതസദസ്സുകളും ഗാനമേളകളും സംഘടിപ്പിക്കലും അതില്‍ പങ്കെടുക്കലും, മദ്യപാനം, മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗങ്ങള്‍, അന്യ സ്ത്രീ-പുരുഷ സങ്കലനങ്ങള്‍, നിഷിദ്ധമായ വേഷം ധരിക്കല്‍, താടി വടിക്കല്‍, എന്നിവയൊക്കെ പെരുന്നാളില്‍ ജനങ്ങള്‍ നിസ്സാരമായി തള്ളുന്ന നിഷിദ്ധങ്ങളാകുന്നു. അവയെ ഗൗരവപൂര്‍വം നാം ജീവിതത്തില്‍ ഒഴിവാക്കേണ്ടതാകുന്നു. അനുവദനീയമായ കളി-വിനോദങ്ങളില്‍ ആണ് വിശ്വാസികള്‍ ഏര്‍പ്പെടേണ്ടത്. അതോടൊപ്പം കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുവാനും പരസ്പര സന്ദര്‍ശനങ്ങള്‍ക്കും പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. പിശുക്ക് ഇല്ലാതിരിക്കുക, ദാനധര്‍മങ്ങള്‍, പ്രാര്‍ഥന, പ്രകീര്‍ത്തനങ്ങള്‍, മറ്റു ആരാധനാ കാര്യങ്ങള്‍ എന്നിവ അന്നും ജീവിതത്തിന്റെ ഭാഗമാക്കുക.

Leave a Reply

Your email address will not be published.

Similar Posts