ഇബാദു റഹ്മാൻ

THADHKIRAH

സൂറത്തുല്‍ ഫു൪ഖാനിന്റെ 63-76 ആയത്തുകളില്‍ റഹ്’മാന്‍ ആയ റബ്ബിന്റെ ഇഷ്ട ദാസന്മാരുടെ ഗുണങ്ങള്‍ വിവരിക്കുന്നുണ്ട്.  ആ ഗുണങ്ങളെപ്പറ്റിയാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത് 

1. ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരാണ്.
2. അവിവേകികളോട് സമാധാനപരമായി മറുപടി നല്‍കുന്നവരാണ്.

ﻭَﻋِﺒَﺎﺩُ ٱﻟﺮَّﺣْﻤَٰﻦِ ٱﻟَّﺬِﻳﻦَ ﻳَﻤْﺸُﻮﻥَ ﻋَﻠَﻰ ٱﻷَْﺭْﺽِ ﻫَﻮْﻧًﺎ ﻭَﺇِﺫَا ﺧَﺎﻃَﺒَﻬُﻢُ ٱﻟْﺠَٰﻬِﻠُﻮﻥَ ﻗَﺎﻟُﻮا۟ ﺳَﻠَٰﻤًﺎ

പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.(വി.ഖു.25/63)

ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരണെന്ന് പറയുമ്പോള്‍ മന്ദംമന്ദം നടന്നു പോകുമെന്നല്ല ആയത്തിന്റെ താല്പര്യം. ഭൂമിയില്‍കൂടി നടക്കുന്നത് വിനയത്തോടെയായിരിക്കും. അടക്കത്തോടും, ഒതുക്കത്തോടും കൂടി, അനാവശ്യത്തിലും അക്രമത്തിലും പങ്കെടുക്കാതെ, വിനോദങ്ങളില്‍ മുഴുകാതെ, അഹംഭാവമോ, പത്രാസോ കൂടാതെ വളരെ പാകതയുള്ളവരായിട്ടാണ് അവര്‍ ഭൂമുഖത്തു കഴിഞ്ഞുകൂടുക. മാത്രമല്ല അവ൪ ജീവിതത്തിലുടനീളം വിനയമുള്ളവരും അഹങ്കാരമില്ലാത്തവരുമാണ്.കാരണം നബി(സ) അങ്ങനെയാണല്ലോ പഠിപ്പിച്ചിട്ടുള്ളത്.

അഹങ്കാരം നടിക്കാതെ നടക്കാനാണ് അല്ലാഹു നമ്മോട് കല്പിക്കുന്നത് :

وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّكَ لَن تَخْرِقَ الْأَرْضَ وَلَن تَبْلُغَ الْجِبَالَ طُولًا

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച.
(വി.ഖു 17/37)

മഹാനായ ലുഖ്‌മാൻ (അ) തന്റെ മകനെ ഉപദേശിച്ച ഉപദേശങ്ങളിൽ നമുക്കിപ്രകാരം കാണാം:

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ 

നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്‍റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ

നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രെ.
(വി.ഖു 31 /18, 19 )

عَنْ عِيَاضِ بْنِ حِمَارٍـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : ‏ وَإِنَّ اللَّهَ أَوْحَى إِلَىَّ أَنْ تَوَاضَعُوا حَتَّى لاَ يَفْخَرَ أَحَدٌ عَلَى أَحَدٍ وَلاَ يَبْغِي أَحَدٌ عَلَى أَحَدٍ

ഇയാള്(റ)ൽ നിന്ന്: റസൂൽ (ﷺ) പറഞ്ഞു: നിങ്ങൾ അന്യോന്യം വിനയമുള്ളവരായി ജീവിക്കണമെന്ന് അല്ലാഹു എനിക്ക് ദിവ്യബോധനം നൽകിയിട്ടുണ്ട്. അതിനാൽ, ഒരാളും അപരന്റെ മേൽ അഹങ്കരിക്കുകയോ അതിക്രമം കാണിക്കുകയോ ചെയ്യരുത്. (മുസ്‌ലിം: 2865)

وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ

നബി(ﷺ) പറഞ്ഞു: അല്ലാഹുവിന്‌ വേണ്ടി ആരെങ്കിലും വിനയം കാണിച്ചാല്‍ അവരെ അല്ലാഹു ഉയർത്താതിരിക്കുകയുമില്ല. (മുസ്‌ലിം:2588)

‘ജാഹില്‍’ എന്ന് പറയുന്നത് വിഡ്ഢിയോ അറിവില്ലാത്തവനോ അല്ല. അജ്ഞതയിലും അവിവേകത്തിലും ഉറച്ച് നില്‍ക്കുന്നവനാണ്. ഇത്തരം ആളുകള്‍ അവരുമായി അഭിമുഖീകരിക്കുമ്പോള്‍ അവര്‍ സമാധാനപരമായ വാക്കുകള്‍ ഉപയോഗിക്കും. അവര്‍ ഇങ്ങോട്ട് ഉപയോഗിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങളോ, മര്യാദകെട്ട വാക്കുകളോ അങ്ങോട്ട്‌ പറയാതെ, വിട്ടുവീഴ്ച്ചയും, നല്ലവാക്കും ഉപയോഗിക്കും എന്നര്‍ത്ഥം.

وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ

വ്യര്‍ത്ഥമായത് കേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും. അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല’.(വി.ഖു.28/55)

ജാഹിലുകള്‍ അഭിമൂഖീകരിക്കുന്നപക്ഷം അവര്‍ ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മം, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മം’ (لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ) എന്നും ‘ഞങ്ങള്‍ക്കു മൂഢജനങ്ങളുടെ ആവശ്യമില്ല’ (لَا نَبْتَغِي الْجَاهِلِينَ) എന്നും പറഞ്ഞ് ‘സലാം’ കൊടുത്ത് പിരിഞ്ഞു പോകുകയാണവര്‍ ചെയ്യുക.

ശൈഖ് സുലൈമാൻ അൽ-റുഹൈലി -ഹഫിദഹുല്ലാഹ്- പറഞ്ഞു: ചിലപ്പോൾ ഒരാൾ അറിവുള്ള പ്രതിയോഗിയാൽ പരീക്ഷിക്കപ്പെട്ടേക്കാം, അപ്പോൾ അവനുമായുളള ചർച്ചയും വാഗ്വാദവുമൊക്കെ ആയാസരഹിതമാകുന്നതാണ്. എന്നാൽ, അറിവോ, ചിന്തയോ, നീതിയോ ഇല്ലാത്ത; അതായത്, അറിവ് കൊണ്ട് എതിർക്കുകയോ, നീതിയുക്തമായി വിധിക്കുകയോ, ബുദ്ധിപരമായി സംവദിക്കുകയോ ചെയ്യാത്ത മനുഷ്യനാൽ പരീക്ഷിക്കപ്പെട്ടാൽ; അവനുമായി സംവദിക്കാൻ യാതൊരു മാർഗവുമില്ല. അപ്പോൾ അവനോട് മൗനം ദീക്ഷിക്കലാണ് ഉചിതം. നൽകപ്പെടാത്തത് കൊണ്ട് വയറ് നിറക്കുന്നുവെങ്കിൽ അവൻ സ്വന്തത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.

3. സുജൂദ് ചെയ്തു കൊണ്ടും, നിന്ന് നമസ്കരിച്ച് കൊണ്ടും രാത്രി കഴിച്ചു കൂട്ടുന്നവരാണ്.

പരമകാരുണികന്റെ ദാസന്‍മാര്‍ രാത്രി കഴിച്ച് കൂട്ടുന്നത് ആ൪ഭാടങ്ങളില്‍ ആറാടിക്കൊണ്ടോ വിനോദങ്ങളില്‍‌ മുഴുകിക്കൊണ്ടോ അല്ല.അവ൪ രാത്രിയില്‍ കൂടുതല്‍ സമയവും അല്ലാഹുവിന് ഇബാദത്ത് ചെയ്തു കൊണ്ടിരിക്കും.

ﻭَٱﻟَّﺬِﻳﻦَ ﻳَﺒِﻴﺘُﻮﻥَ ﻟِﺮَﺑِّﻬِﻢْ ﺳُﺠَّﺪًا ﻭَﻗِﻴَٰﻤًﺎ

തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന് നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍.(വി.ഖു.25/64)

സ്വ൪ഗ്ഗത്തില്‍ കടക്കുന്ന സുകൃതവാന്‍മാരായ മുത്തഖികളുടെ ശ്രേഷ്ഠതയായി അല്ലാഹു എടുത്തു പറഞ്ഞത് അവ൪ രാത്രിയില്‍ അല്ലാഹുവിന് വേണ്ടി ഇബാദത്തിലായിരിക്കുമെന്നാണ്.

ﺇِﻥَّ ٱﻟْﻤُﺘَّﻘِﻴﻦَ ﻓِﻰ ﺟَﻨَّٰﺖٍ ﻭَﻋُﻴُﻮﻥٍ

തീര്‍ച്ചയായും സൂക്ഷ്മത പാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും അരുവികളിലുമായിരിക്കും.

ءَاﺧِﺬِﻳﻦَ ﻣَﺎٓ ءَاﺗَﻰٰﻫُﻢْ ﺭَﺑُّﻬُﻢْ ۚ ﺇِﻧَّﻬُﻢْ ﻛَﺎﻧُﻮا۟ ﻗَﺒْﻞَ ﺫَٰﻟِﻚَ ﻣُﺤْﺴِﻨِﻴﻦَ

അവര്‍ക്ക് അവരുടെ രക്ഷിതാവ് നല്‍കിയത് ഏറ്റുവാങ്ങിക്കൊണ്ട്‌. തീര്‍ച്ചയായും അവര്‍ അതിന് മുമ്പ് സുകൃതം ചെയ്യുന്നവരായിരുന്നു.

ﻛَﺎﻧُﻮا۟ ﻗَﻠِﻴﻼً ﻣِّﻦَ ٱﻟَّﻴْﻞِ ﻣَﺎ ﻳَﻬْﺠَﻌُﻮﻥَ

രാത്രിയില്‍ നിന്ന് അല്‍പ ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.

ﻭَﺑِﭑﻷَْﺳْﺤَﺎﺭِ ﻫُﻢْ ﻳَﺴْﺘَﻐْﻔِﺮُﻭﻥ 

രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.

ﻭَﻓِﻰٓ ﺃَﻣْﻮَٰﻟِﻬِﻢْ ﺣَﻖٌّ ﻟِّﻠﺴَّﺎٓﺋِﻞِ ﻭَٱﻟْﻤَﺤْﺮُﻭﻡِ

അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശം ഉണ്ടായിരിക്കുകയും ചെയ്യും.
(വി.ഖു.51/ 15-19)

4. അവ൪ ﺭَﺑَّﻨَﺎ ٱﺻْﺮِﻑْ ﻋَﻨَّﺎ ﻋَﺬَاﺏَ ﺟَﻬَﻨَّﻢَ ۖ ﺇِﻥَّ ﻋَﺬَاﺑَﻬَﺎ ﻛَﺎﻥَ ﻏَﺮَاﻣًﺎ ﺇِﻧَّﻬَﺎ ﺳَﺎٓءَﺕْ ﻣُﺴْﺘَﻘَﺮًّا ﻭَﻣُﻘَﺎﻣًﺎ എന്ന് പ്രാ൪ത്ഥിക്കുന്നവരാണ്.

ﻭَٱﻟَّﺬِﻳﻦَ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎ ٱﺻْﺮِﻑْ ﻋَﻨَّﺎ ﻋَﺬَاﺏَ ﺟَﻬَﻨَّﻢَ ۖ ﺇِﻥَّ ﻋَﺬَاﺑَﻬَﺎ ﻛَﺎﻥَ ﻏَﺮَاﻣًﺎ ﺇِﻧَّﻬَﺎ ﺳَﺎٓءَﺕْ ﻣُﺴْﺘَﻘَﺮًّا ﻭَﻣُﻘَﺎﻣًﺎ

‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു’ എന്ന് പറയുന്നുവരുമാകുന്നു അവര്‍.(വി.ഖു.25/ 65,66)

തഖ്’വയുടെ ബലത്താല്‍ നരകത്തില്‍ നിന്ന് രക്ഷപെട്ട് സ്വ൪ഗ്ഗം അതിജയിച്ചടക്കാമെന്ന് സ്വയം അഭിമാനിക്കുകയല്ല അവ൪ ചെയ്യുന്നത്.മറിച്ച് സ്വന്തം മാനുഷിക ദൌ൪ബല്യങ്ങള്‍ അംഗീകരിച്ച് കൊണ്ട് നരകത്തില്‍ നിന്ന് രക്ഷപെടനായി അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് അവ൪ ചെയ്യുന്നത്.

നരക മോചനം തേടിക്കൊണ്ട് വിശ്വാസികൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ വേറെയും വിശുദ്ധ ഖുർആനിൽ കാണാം

 رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ
(വി.ഖു.  2 /201)

رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ

ഞങ്ങളുടെ നാഥാ, ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും, നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ
(വി.ഖു.  3 /16)

سُبْحَانَكَ فَقِنَا عَذَابَ النَّارِ

(അല്ലാഹുവേ) നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.
(വി.ഖു.  3 /191)

5. ചിലവഴിക്കുമ്പോള്‍ അമിതവ്യയമോ, പിശുക്കോ ചെയ്യാത്തവരാണ്.

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ

ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.(വി.ഖു.25/ 67)

മിതമായി ചിലവഴിക്കേണ്ടത് ദാനധര്‍മ്മങ്ങളില്‍ മാത്രമല്ല. സ്വന്താവശ്യങ്ങളിലും, വീട്ടാവശ്യങ്ങളിലും, എന്നു വേണ്ട മറ്റെല്ലാ കാര്യങ്ങളിലും അതാവശ്യമാണ്. വാസ്തവത്തില്‍ ദാനധര്‍മ്മാദി വിഷയങ്ങളെക്കാള്‍ മിതത്വം ഗൗനിക്കേണ്ടത് അവയിലാണ്. മുജാഹിദ് (റ) പ്രസ്താവിച്ചതായി ഇങ്ങിനെ നിവേദനം ചെയ്യപ്പെടുന്നു: ‘അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ അബൂഖുബൈസ് മലയോളം (മക്കായിലെ ഒരു മലയാണ് അബൂഖുബൈസ്)സ്വര്‍ണ്ണം ചിലവഴിച്ചാലും അത് അമിതവ്യയമല്ല. അല്ലാഹുവിനോട് അനുസരണക്കേട്‌ കാണിക്കുന്ന കാര്യത്തില്‍ ഒരു സേര്‍ (ധാന്യം) ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു.

അല്ലാഹു മറ്റൊരു സ്ഥലത്ത് പറയുന്നു:

 وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا 

നിന്‍റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്‌. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും.
(വി.ഖു  17 /29)

6. അല്ലാഹുവോടൊപ്പം വേറെ ആരോടും ദുആ ചെയ്യില്ല.
7. അന്യായമായി ആരേയും കൊല്ലില്ല.
8. വ്യഭിചരിക്കില്ല.

ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﺪْﻋُﻮﻥَ ﻣَﻊَ ٱﻟﻠَّﻪِ ﺇِﻟَٰﻬًﺎ ءَاﺧَﺮَ ﻭَﻻَ ﻳَﻘْﺘُﻠُﻮﻥَ ٱﻟﻨَّﻔْﺲَ ٱﻟَّﺘِﻰ ﺣَﺮَّﻡَ ٱﻟﻠَّﻪُ ﺇِﻻَّ ﺑِﭑﻟْﺤَﻖِّ ﻭَﻻَ ﻳَﺰْﻧُﻮﻥَ ۚ ﻭَﻣَﻦ ﻳَﻔْﻌَﻞْ ﺫَٰﻟِﻚَ ﻳَﻠْﻖَ ﺃَﺛَﺎﻣًﺎ

അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനോടും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.(വി.ഖു.25/ 68)

പാപങ്ങളില്‍വെച്ച് ഏറ്റവും വമ്പിച്ചതും, ഏറ്റവും ശിക്ഷാര്‍ഹവുമാണ് ശിര്‍ക്ക്, കൊല, വ്യഭിചാരം എന്നീ മൂന്ന്‍ പാപങ്ങള്‍. ഒരു സാധാരണക്കാരനില്‍ നിന്നുപോലും അവ ഒരിക്കലും ഉണ്ടാകാവതല്ല. എന്നിരിക്കെ, റഹ്’മാനായ റബ്ബിന്റെ അടിയാന്‍മാരായ സജ്ജനങ്ങളില്‍നിന്ന് ഇത്തരം പാപങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുന്നതല്ല.

സത്യ വിശ്വാസിയായ ഒരു മനുഷ്യന്‍ അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാന്‍ പാടുള്ളൂ.

ﻗُﻞْ ﺇِﻧَّﻤَﺎٓ ﺃَﺩْﻋُﻮا۟ ﺭَﺑِّﻰ ﻭَﻻَٓ ﺃُﺷْﺮِﻙُ ﺑِﻪِۦٓ ﺃَﺣَﺪًا

(നബിയേ,)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. (വി.ഖു 72/ 20)

ﻭَﺃَﻥَّ ٱﻟْﻤَﺴَٰﺠِﺪَ ﻟِﻠَّﻪِ ﻓَﻼَ ﺗَﺪْﻋُﻮا۟ ﻣَﻊَ ٱﻟﻠَّﻪِ ﺃَﺣَﺪًا

പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും. (വി.ഖു 72/ 18)

ﻭَﺇِﺫَا ﺳَﺄَﻟَﻚَ ﻋِﺒَﺎﺩِﻯ ﻋَﻨِّﻰ ﻓَﺈِﻧِّﻰ ﻗَﺮِﻳﺐٌ ۖ ﺃُﺟِﻴﺐُ ﺩَﻋْﻮَﺓَ ٱﻟﺪَّاﻉِ ﺇِﺫَا ﺩَﻋَﺎﻥِ ۖ ﻓَﻠْﻴَﺴْﺘَﺠِﻴﺒُﻮا۟ ﻟِﻰ ﻭَﻟْﻴُﺆْﻣِﻨُﻮا۟ ﺑِﻰ ﻟَﻌَﻠَّﻬُﻢْ ﻳَﺮْﺷُﺪُﻭﻥَ

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്‌. (വി.ഖു.2/ 186)

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌. (വി.ഖു 40/ 60)

ﻭَﺇِﻥ ﻳَﻤْﺴَﺴْﻚَ ٱﻟﻠَّﻪُ ﺑِﻀُﺮٍّ ﻓَﻼَ ﻛَﺎﺷِﻒَ ﻟَﻪُۥٓ ﺇِﻻَّ ﻫُﻮَ ۖ ﻭَﺇِﻥ ﻳُﺮِﺩْﻙَ ﺑِﺨَﻴْﺮٍ ﻓَﻼَ ﺭَآﺩَّ ﻟِﻔَﻀْﻠِﻪِۦ ۚ ﻳُﺼِﻴﺐُ ﺑِﻪِۦ ﻣَﻦ ﻳَﺸَﺎٓءُ ﻣِﻦْ ﻋِﺒَﺎﺩِﻩِۦ ۚ ﻭَﻫُﻮَ ٱﻟْﻐَﻔُﻮﺭُ ٱﻟﺮَّﺣِﻴﻢُ

നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (വി.ഖു 10/ 107)

ﻭَٱﻟَّﺬِﻳﻦَ ﺗَﺪْﻋُﻮﻥَ ﻣِﻦ ﺩُﻭﻧِﻪِۦ ﻻَ ﻳَﺴْﺘَﻄِﻴﻌُﻮﻥَ ﻧَﺼْﺮَﻛُﻢْ ﻭَﻻَٓ ﺃَﻧﻔُﺴَﻬُﻢْ ﻳَﻨﺼُﺮُﻭﻥَ

അവന്ന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധിക്കുകയില്ല. സ്വദേഹങ്ങള്‍ക്ക് തന്നെയും അവര്‍ സഹായം ചെയ്യുകയില്ല. (വി.ഖു 7/ 197)

കൊലപാതകം വന്‍പാപങ്ങളില്‍ പെട്ടതാകുന്നു. ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാണെന്ന് അല്ലാഹു പറയുന്നു.

… ﻣَﻦ ﻗَﺘَﻞَ ﻧَﻔْﺴًۢﺎ ﺑِﻐَﻴْﺮِ ﻧَﻔْﺲٍ ﺃَﻭْ ﻓَﺴَﺎﺩٍ ﻓِﻰ ٱﻷَْﺭْﺽِ ﻓَﻜَﺄَﻧَّﻤَﺎ ﻗَﺘَﻞَ ٱﻟﻨَّﺎﺱَ ﺟَﻤِﻴﻌًﺎ…

…മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു…..,…(വി.ഖു.5/ 32)

സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ വ്യഭിചാരത്തിലേക്ക് എത്താന്‍ സാധ്യതയുള്ള ഒരു കാര്യത്തിലേക്കും അടുക്കാന്‍ പാടില്ല.

وَلا تَقْرَبُوا الزِّنَا ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلا

നിങ്ങള്‍ വ്യഭിചാരത്തെ സമീപിക്കുകയും ചെയ്യരുത്‌. നിശ്ചയമായും അത്‌ ഒരു നീചവൃത്തിയാകുന്നു; വളരെ ദുഷിച്ച മാര്‍ഗവുമാണ്‌.(വി.ഖു. 17/32)

ഈ മൂന്നു മഹാപാപങ്ങളുടെ കൂട്ടത്തില്‍ തന്നെ ഏറ്റവും നികൃഷ്ടമായ ഇനങ്ങള്‍ ഏതാണെന്ന് ഒരു ഹദീസില്‍ നബി(സ) വിവരിക്കുന്നത് നോക്കുക:

عَنْ عَبْدِ اللَّهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ الذَّنْبِ أَعْظَمُ قَالَ ‏”أَنْ تَجْعَلَ لِلَّهِ نِدًّا وَهْوَ خَلَقَكَ”.‏ ثُمَّ قَالَ أَىُّ قَالَ:‏ “أَنْ تَقْتُلَ وَلَدَكَ خَشْيَةَ أَنْ يَأْكُلَ مَعَك”‏‏.‏ قَالَ ثُمَّ أَىُّ قَالَ :أَنْ تُزَانِيَ حَلِيلَةَ جَارِكَ”‏‏.‏ وَأَنْزَلَ اللَّهُ تَصْدِيقَ قَوْلِ النَّبِيِّ صلى الله عليه وسلم ‏{‏وَالَّذِينَ لاَ يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ}

ഇബ്നുമസ്ഊദ് (റ) പറയുന്നു: ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, പാപത്തില്‍വെച്ച് ഏറ്റവും വമ്പിച്ചത് ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘നിന്നെ സൃഷ്ടിച്ചത് അല്ലാഹുവാണ്, എന്നിരിക്കെ, നീ അവന് സമനെവെച്ച് പ്രാര്‍ത്ഥിക്കലാണ്.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സന്താനം നിന്റെ ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്ന് പേടിച്ച് നീ അതിനെ കൊലപ്പെടുത്തുന്നതാണ്’ ഞാന്‍ ചോദിച്ചു: ‘പിന്നെ ഏതാണ്?’ തിരുമേനി (സ) പറഞ്ഞു: ‘നീ നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചാരം ചെയ്യലാണ്.’ അനന്തരം ഇപ്പറഞ്ഞതിന്റെ സത്യവല്‍ക്കരണമായിക്കൊണ്ട് وَالَّذِينَ لَا يَدْعُونَ എന്നു തുടങ്ങുന്ന ആയത്ത് അവതരിച്ചു. (ബുഖാരി:6001)

“قَالَ رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏-“اِجْتَنِبُوا هَذِهِ اَلْقَاذُورَاتِ اَلَّتِي نَهَى اَللَّهُ تَعَالَى عَنْهَا, فَمَنْ أَلَمَّ بِهَا فَلْيَسْتَتِرْ بِسِتْرِ اَللَّهِ تَعَالَى

നബി(ﷺ) പറഞ്ഞു: അല്ലാഹു നിരോധിച്ച ഈ മ്ലേഛതകളെ നിങ്ങൾ വർജിക്കുക. വല്ലവനും അത് ചെയ്തു പോയാൽ അല്ലാഹുവിന്‍റെ മറ കൊണ്ട് അവൻ മറ സ്വീകരിക്കട്ടെ. (ബൈഹഖി)

9. വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരാണ്.
10. അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുക യാണെങ്കില്‍ മാന്യന്‍മാരായിക്കൊണ്ട് കടന്നുപോകുന്ന വരുമാകുന്നു.

ﻭَٱﻟَّﺬِﻳﻦَ ﻻَ ﻳَﺸْﻬَﺪُﻭﻥَ ٱﻟﺰُّﻭﺭَ ﻭَﺇِﺫَا ﻣَﺮُّﻭا۟ ﺑِﭑﻟﻠَّﻐْﻮِ ﻣَﺮُّﻭا۟ ﻛِﺮَاﻣًﺎ

വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്‍മാരായി ക്കൊണ്ട് കടന്നുപോകുന്നവരുമാകുന്നു അവര്‍.(വി.ഖു.25/72)

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകള്‍ വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരാണ്.കാരണം നബി(സ) അങ്ങനെയാണല്ലോ പഠിപ്പിച്ചിട്ടുള്ളത്.

عَنْ أَبِي بَكْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ أَلاَ أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ – ثَلاَثًا – الإِشْرَاكُ بِاللَّهِ وَعُقُوقُ الْوَالِدَيْنِ وَشَهَادَةُ الزُّورِ أَوْ قَوْلُ الزُّورِ‏.‏ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم مُتَّكِئًا فَجَلَسَ فَمَازَالَ يُكَرِّرُهَا حَتَّى قُلْنَا لَيْتَهُ سَكَتَ

അബൂക്കറത്ത് (റ) നിവേദനം: നബി (സ) മൂന്ന് പ്രാവശ്യം ആവർത്തിച്ചു ചോദിച്ചു. ഏറ്റവും വലിയ വൻപാപം എന്തെന്ന് ഞാൻ അറിയിച്ച് തരട്ടയോ? (അവിടുന്ന് പറഞ്ഞു) അല്ലാഹുവിൽ പങ്കു ചേർക്കുക, മാതാപിതാക്കളെ കഷ്ടപ്പെടുത്തുക,  കളവ് പറയുക  കള്ളസാക്ഷ്യം വഹിക്കുക (എന്നിവയാണവ) തിരുമേനി ചാരിയിരിക്കുകയായിരുന്നു. പിന്നീട് നിവർന്നിരുന്ന് ഇത് തുടർന്നു. പിന്നീട് അവിടുന്ന് വിരമിച്ചെങ്കിൽ എന്ന് ഞങ്ങൾ പറയുവോളം അതു തന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. (മുസ്ലിം:87)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇമാം ഇബ്നു കഥീർ (റഹി) പറയുന്നു:

“وَقَالَ أَبُو الْعَالِيَةِ، وَطَاوُسُ، وَمُحَمَّدُ بْنُ سِيرِينَ، وَالضَّحَّاكُ، وَالرَّبِيعُ بْنُ أَنَسٍ، وَغَيْرُهُمْ: “هِيَ أَعْيَادُ الْمُشْرِكِينَ

ഇമാം അബുൽ ആലിയ, ത്വാവൂസ്, മുഹമ്മദ് ബ്നു സീരീൻ, ദ്വഹ്ഹാക്ക്, റബീഅ് ബ്നു അനസ്, അവരല്ലാത്ത മറ്റു പലരും പറഞ്ഞതായി കാണാം:
“വ്യാജമായ (ഹറാമായ, വാക്കുകളും, പ്രവർത്തികളും) എന്നാൽ; അത് മുശ്‌രിക്കുകളുടെ ആഘോഷങ്ങളാണ്:.

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകള്‍ വ്യര്‍ത്ഥമായ കാര്യങ്ങളുടെ സമീപത്തുകൂടി പോകുമ്പോള്‍ മാന്യന്‍മാരായ നിലയില്‍ പോകണമെന്ന് പറഞ്ഞതിന്റെ താല്‍പര്യം, അതില്‍ പങ്കെടുക്കയില്ലെന്ന് മാത്രമല്ല, അതില്‍ താല്‍പര്യം തോന്നുകയോ, ശ്രദ്ധ പതിപ്പിക്കുകയോ ചെയ്യാതെ, പ്രതിഷേധപൂര്‍വ്വം തിരിഞ്ഞുപോകുമെന്നാകുന്നു. ഇതിനെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതില്‍നിന്ന് ഇത് മനസ്സിലാക്കാം:-

وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ

വ്യര്‍ത്ഥമായതുകേട്ടാല്‍ അവര്‍ അതില്‍നിന്നും തിരിഞ്ഞുപോകും. അവര്‍ പറയുകയും ചെയ്യും: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മ്മങ്ങള്‍, നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. ഞങ്ങള്‍ വിഡ്ഢികളെ ആവശ്യപ്പെടുന്നില്ല’.(വി.ഖു.28/ 55)

വ്യര്‍ത്ഥമായ വല്ലതും കേട്ടാല്‍ അതില്‍ ശ്രദ്ധ പതിക്കുകയോ, പങ്കെടുക്കുക യോ ചെയ്യാതെ അവര്‍ തിരിഞ്ഞുപോകും. ഇസ്ലാമിന്റെ വീക്ഷണത്തില്‍ അനാവശ്യവും, അനഭിലഷണീയവുമായ എല്ലാ കാര്യവും വ്യര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. പരദൂഷണം, വ്യാജം, നിരര്‍ത്ഥകമായ സംസാരം, ചീത്ത വാക്ക് മുതലായവയും, ഖുര്‍ആനെയോ, നബി(സ)യെയോ, ഇസ്‌ലാമിക സിദ്ധാന്തങ്ങളെയോ സംബന്ധിച്ച് പഴിവാക്കുകള്‍ പറയുന്നതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെയുള്ള വല്ല രംഗങ്ങളും അവരെ അഭിമൂഖീകരിക്കുന്നപക്ഷം അവര്‍: ‘ഞങ്ങള്‍ക്കു ഞങ്ങളുടെ കര്‍മ്മം, നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മം’ (لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ) എന്നും ‘ഞങ്ങള്‍ക്കു മൂഢജനങ്ങളുടെ ആവശ്യമില്ല’ (لَا نَبْتَغِي الْجَاهِلِينَ) എന്നും പറഞ്ഞ് ‘സലാം’ കൊടുത്ത് പിരിഞ്ഞു പോകുകയാണവര്‍ ചെയ്യുക. എത്ര അനുകരണീയമായ സ്വഭാവങ്ങള്‍.

ﻭَٱﻟَّﺬِﻳﻦَ ﻫُﻢْ ﻋَﻦِ ٱﻟﻠَّﻐْﻮِ ﻣُﻌْﺮِﺿُﻮﻥَ

സത്യവിശ്വാസികള്‍ അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞു കളയുന്നവരാകുന്നു.(വി.ഖു.23/ 3)

11. തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഉള്‍ക്കാഴ്ചയോട് അതിനെ സമീപിക്കുന്നവരാണ്.

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَا ﺫُﻛِّﺮُﻭا۟ ﺑِـَٔﺎﻳَٰﺖِ ﺭَﺑِّﻬِﻢْ ﻟَﻢْ ﻳَﺨِﺮُّﻭا۟ ﻋَﻠَﻴْﻬَﺎ ﺻُﻤًّﺎ ﻭَﻋُﻤْﻴَﺎﻧًﺎ

തങ്ങളുടെ രക്ഷിതാവിന്റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട് അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍.

അതായത്, അല്ലാഹുവിന്റെ ആയത്തുകള്‍ മുഖേന ഉപദേശിക്കപ്പെടുന്ന അവസരത്തില്‍ ഉള്‍ക്കാഴ്ചയോട് കൂടിയായിരിക്കും അവ൪ അതിനെ സമീപിക്കുന്നത്. അവിശ്വാസികളും കപടവിശ്വാസികളും ചെയ്യാറുള്ളതുപോലെ അശ്രദ്ധയും, അവഗണനയും അവര്‍ കാണിക്കുകയില്ല. നേരെമറിച്ച് കണ്ണും കാതും കൊടുത്ത് സശ്രദ്ധം അത് മനസ്സിലാക്കുകയും, സബഹുമാനം അത് സ്വീകരിക്കുകയും അത് ചെയ്യാന്‍ ആവേശപൂര്‍വ്വം തയ്യാറാകുകയാണ് ചെയ്യുക.

12. അവ൪ ﺭَﺑَّﻨَﺎ ﻫَﺐْ ﻟَﻨَﺎ ﻣِﻦْ ﺃَﺯْﻭَٰﺟِﻨَﺎ ﻭَﺫُﺭِّﻳَّٰﺘِﻨَﺎ ﻗُﺮَّﺓَ ﺃَﻋْﻴُﻦٍ ﻭَٱﺟْﻌَﻠْﻨَﺎ ﻟِﻠْﻤُﺘَّﻘِﻴﻦَ ﺇِﻣَﺎﻣًﺎ എന്ന് പ്രാ൪ത്ഥിക്കുന്നവരാണ്.

ﻭَٱﻟَّﺬِﻳﻦَ ﻳَﻘُﻮﻟُﻮﻥَ ﺭَﺑَّﻨَﺎ ﻫَﺐْ ﻟَﻨَﺎ ﻣِﻦْ ﺃَﺯْﻭَٰﺟِﻨَﺎ ﻭَﺫُﺭِّﻳَّٰﺘِﻨَﺎ ﻗُﺮَّﺓَ ﺃَﻋْﻴُﻦٍ ﻭَٱﺟْﻌَﻠْﻨَﺎ ﻟِﻠْﻤُﺘَّﻘِﻴﻦَ ﺇِﻣَﺎﻣًﺎ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍.(വി.ഖു.25/ 74)

അവര്‍ തങ്ങളുടെ സ്വന്തം കാര്യങ്ങളില്‍ മാത്രമല്ല, കുടുംബത്തിന്റെ നന്മയിലും വളരെ താല്‍പര്യവും ആകാംക്ഷയും ഉള്ളവരായിരിക്കും. തങ്ങളുടെ ഭാര്യമാരും സന്തതികളുമെല്ലാം സല്‍ക്കര്‍മ്മികളും, സജ്ജനങ്ങളും ആയിത്തീരുവാനും, അതുവഴി തങ്ങള്‍ക്ക് ഇഹത്തിലും, പരത്തിലും കണ്‍കുളിര്‍മ്മയും, മനസ്സന്തോഷവും കൈവരുവാനും അവര്‍ സദാ അല്ലാഹുവോട് പ്രാര്‍ത്ഥന നടത്തും. മാത്രമല്ല, ഇസ്‌ലാമിക നടപടിക്രമങ്ങള്‍ ശരിക്കും ആചരിച്ചു വരുന്ന മുത്തഖികള്‍ക്ക് (ഭയഭക്തന്‍മാര്‍ക്ക്) തങ്ങളേയും, തങ്ങളുടെ ഭാര്യമാരോയും സന്താനങ്ങളേയും മാതൃകയാക്കുകയും ചെയ്യേണമേ എന്ന് അവര്‍ പ്രാര്‍ത്ഥന ചെയ്യുന്നു. അവരുടെ ആഗ്രഹവും ഗുണകാംക്ഷയും അത്രയും വലുതായിരിക്കും.

റഹ്’മാന്‍ ആയ റബ്ബിന്റെ ഇത്തരം അടിമകളെ അല്ലാഹു ഒരിക്കലും കൈവിടില്ല.അവ൪ക്ക് അവന്‍ സ്വ൪ഗ്ഗം പ്രതിഫലം നല്‍കുന്നതാണ്.

ﺃُﻭ۟ﻟَٰٓﺌِﻚَ ﻳُﺠْﺰَﻭْﻥَ ٱﻟْﻐُﺮْﻓَﺔَ ﺑِﻤَﺎ ﺻَﺒَﺮُﻭا۟ ﻭَﻳُﻠَﻘَّﻮْﻥَ ﻓِﻴﻬَﺎ ﺗَﺤِﻴَّﺔً ﻭَﺳَﻠَٰﻤًﺎ

അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്‌. അഭിവാദ്യത്തോടും സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്‌.

ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ۚ ﺣَﺴُﻨَﺖْ ﻣُﺴْﺘَﻘَﺮًّا ﻭَﻣُﻘَﺎﻣًﺎ

അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും പാര്‍പ്പിടവും.
(വി.ഖു.25/ 75,76)

Leave a Reply

Your email address will not be published.

Similar Posts